രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷ മുസ്ലിംകള്‍ക്കെതിരെ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ നടത്തുന്ന വംശീയ വിദ്വേഷ പ്രചാരണങ്ങള്‍ പതിവ് സംഭവമാണ്. അതില്‍ നിന്ന് വ്യത്യസ്തമായി പരസ്പര ഐക്യത്തിന്റെ കഥയാണ് കേരളത്തിന് പറയാനുള്ളത്. ആര്‍.എസ്.എസിനും ബി.ജെ.പിക്കും വേരോട്ടം കുറഞ്ഞ വളരെ ചുരുങ്ങിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കേരള രാഷ്ട്രീയത്തിലെ 60 വര്‍ഷത്തെ ചരിത്രത്തിനിടെ നിയമസഭ തെരഞ്ഞെടുപ്പില്‍ 140ല്‍ ഒരു സീറ്റ് മാത്രമാണ് ബി.ജെ.പിക്ക് നേടാനായത്. വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ ഒരു പൊതുതന്ത്രം രൂപീകരിക്കുന്നതില്‍ മതേതര പാര്‍ട്ടികള്‍ പരാജയപ്പെട്ടതാണ് 2016ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കാന്‍ കാരണമായത്.
ഒരു ദശാബ്ദത്തിലേറെയായി മുസ്ലിംകളെ ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍ ഉപയോഗിക്കുന്ന അപമാനകരമായ പദമായ ‘ലവ് ജിഹാദ്’ പോലുള്ള കടുത്ത വര്‍ഗീയ കാര്‍ഡുകള്‍ ഇളക്കി കളിച്ചിട്ടും 2021 നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും നേടാനായില്ല. രാജ്യത്ത് ലവ് ജിഹാദ് ഇല്ലെന്ന് 2019ല്‍ ബി.ജെ.പി ഭരിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തന്നെ പാര്‍ലമന്റില്‍ അറിയിച്ചതാണ്. സുപ്രീം കോടതിയും ലവ് ജിഹാദ് ആരോപണമുള്ള കേസുകള്‍ തള്ളിയിരുന്നു. അവ കെട്ടിച്ചതാണെന്നായിരുന്നു കോടതി പറഞ്ഞത്.
എന്നിട്ടും, ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പെടെ ബി ജെ പി നേതാക്കളും നിരവധി ക്രിസ്ത്യന്‍ പുരോഹിതന്മാരും ഹിന്ദു നേതാക്കളും മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ഈ തെറ്റായ പ്രചാരണം നിരന്തരം ഉപയോഗിക്കുന്നുണ്ട്. ഈ സമയത്താണ് കേരളത്തില്‍ പുതിയ വിവാദമുണ്ടാകുന്നത്. അമുസ്ലിംകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം നടത്താന്‍ മുസ്ലിംകള്‍ നാര്‍ക്കോട്ടിക് ജിഹാദ് നടത്തുന്നുണ്ടെന്നാണ് കുറുവിലങ്ങാട് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞത്.
ഇന്ത്യയെപ്പോലുള്ള സംസ്ഥാനത്ത് ആയുധമെടുത്ത് എതിരാളികളെ നശിപ്പിക്കുക എന്നത് സാധ്യമല്ലെന്ന് അവര്‍ തിരിച്ചറിയുന്നു. ഇതിനായി ‘ലൗ ജിഹാദ്’, ‘നാര്‍ക്കോട്ടിക് ജിഹാദ്’ തുടങ്ങിയ തന്ത്രങ്ങള്‍ ഉപയോഗിച്ച് ‘അമുസ്ലിംകളെ അവസാനിപ്പിക്കാന്‍’ ശ്രമിക്കുന്നുവെന്നും ബിഷപ്പ് ആരോപിച്ചു.
ബിഷപ്പിന്റെ പ്രതികരണം വന്നതിനു പിന്നാലെ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനായി ആദ്യം രംഗത്തുവന്നത് ബി.ജെ.പിയാണ്. അവര്‍ ബിഷപ്പിന് നിരുപാധികം പിന്തുണ അറിയിച്ചു. ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യന്‍ കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. ഹിന്ദു-ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ജിഹാദി ഭീകരര്‍ ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും പുനസ്ഥാപിക്കുന്നുണ്ടെന്നും ഇത് സംസ്ഥാനത്തെ മുസ്ലീം ഇതര സമുദായങ്ങള്‍ക്കിടയില്‍ ഭീതി ജനിപ്പിക്കുന്നുണ്ടെന്നും കത്തില്‍ കൂട്ടിച്ചേര്‍ത്തു.
നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ കോട്ടയത്തെ മറ്റൊരു പുരോഹിതന്‍ മുസ്‌ലിംകളുടെ സ്ഥാപനങ്ങള്‍ ബഹിഷ്‌കരണമെന്ന് പ്രസംഗിക്കുകയും ഈ സദസ്സില്‍ നിന്ന് നാല് കന്യാസ്ത്രീകള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയ സംഭവവുമുണ്ടായി.
എല്ലാ ക്രിസ്ത്യന്‍ പുരോഹിതരും വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ അനുകൂലിച്ചില്ല. കേരളത്തില്‍ ക്രിസ്ത്യാനികളടക്കം ഒരു മതസമൂഹവും ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്നും വര്‍ഷങ്ങളായി, സംസ്ഥാനം അതിന്റെ മതേതര അടിത്തറ ഇളകാതെ നിലനിര്‍ത്തുന്നുണ്ടെന്നും യാക്കോബായ സുറിയാനി സഭ നിരണം ഭദ്രസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് മെത്രാപോലീത്ത ഒരു അഭിമുഖത്തില്‍ പറഞ്ഞു. ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്നും വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജിഹാദ് എന്ന അറബിക് പദത്തിന്റെ ഭാഷാര്‍ത്ഥം ആത്മാവിനെ ശുദ്ധീകരിക്കാന്‍ ആത്മീയ ലക്ഷ്യത്തോടെ പരിശ്രമിക്കുകയോ പോരാടുകയോ ചെയ്യുക എന്നതാണ്. പ്രണയവിവാഹവും മയക്കുമരുന്നും ഉപയോഗിച്ച് ജിഹാദിനെ ആരോപിക്കുന്നത് അടിസ്ഥാനമില്ല, അത് തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായ ധാരണയുമാണ്.
ഇസ്ലാം നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ നിരോധിച്ചിട്ടുണ്ട്. ഇക്കാര്യം വിശുദ്ധ ഖുര്‍ആനില്‍ (2:256) വ്യക്തമാക്കിയിട്ടുമുണ്ട്. മയക്കുമരുന്നിന് മതത്തിന്റെ നിറമില്ലെന്നും അതിന്റെ നിറം സാമൂഹിക വിരുദ്ധമാണെന്നതും ഒരു വസ്തുതയാണ്. എല്ലാ തരത്തിലുമുള്ള ലഹരി വസ്തുക്കളും ഇസ്ലാം വിലക്കുന്നു, അവയുടെ അനിയന്ത്രിതമായ പ്രത്യാഘാതങ്ങള്‍ വ്യക്തികളിലും സമൂഹങ്ങളിലും ഉണ്ടാകുന്ന ശാരീരിക-മാനസിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയാണത്.
ആളുകളെ ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതിന് മയക്കുമരുന്ന് ഉപയോഗിക്കുന്നത് അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമാണ്.
സമൂഹത്തില്‍ ഏറെ സ്വാധീനമുള്ള മതപണ്ഡിതനായ ബിഷപ്പ് തന്റെ ആരോപണത്തെ പിന്തുണയ്ക്കാന്‍ തെളിവുകളൊന്നും നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുപ്രകാരം ഏറ്റവും കൂടുതല്‍ മതപരിവര്‍ത്തനം നടന്നത് ക്രിസ്ത്യാനിറ്റിയില്‍ നിന്നും ഹിന്ദുമതത്തിലേക്കാണ്. അല്ലാതെ ഇസ്‌ലാമിലേക്കല്ല. 2021 ജനുവരിക്കും സെപ്റ്റംബറിനും ഇടയിലുള്ള കണക്ക്പ്രകാരം 116 പേര്‍ ക്രിസ്ത്യാനിറ്റിയില്‍ നിന്നും ഹിന്ദു മതത്തിലേക്ക് മാറിയവരാണ്. 45 പേര്‍ മാത്രമാണ് ഇസ്ലാമിലേക്ക് മതം മാറിയത്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബി.ജെ.പിയും അവര്‍ക്ക് കീഴിലെ വിവിധ സംഘടനകളും സംഘ്പരിവാറും ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചും മുസ്ലിംകള്‍ക്കിടയില്‍ ഒരു ഭയം സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലിംകള്‍ക്കെതിരായ ആള്‍ക്കൂട്ട ആക്രമണങ്ങള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴിലുള്ള ദൈനംദിന സംഭവമാണ്.
ഇതില്‍ നിന്നും ക്രിസ്ത്യാനികളും പുറത്തല്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ ‘നാര്‍ക്കോട്ടിക് ജിഹാദ്’ ആരോപണവുമായി സംഘപരിവാറുമായി സൗഹാര്‍ദ്ദം പുലര്‍ത്തുമ്പോള്‍ കര്‍ണാടകയില്‍ അവരുടെ സഹോദരങ്ങള്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ ആക്രമണമഴിച്ചുവിടുകയും പ്രാര്‍ത്ഥന ഹാള്‍ തകര്‍ക്കുകയും ചെയ്തിട്ടുണ്ട്.
ബിഷപ്പിന്റെ പരാമര്‍ശം സാമുദായിക സൗഹാര്‍ദ്ദത്തെ തകര്‍ക്കാനുള്ള ‘ഒളിഞ്ഞും തെളിഞ്ഞുമുള്ള’ ശ്രമമായാണ് കാണാന്‍ കഴിയുക. ഹിന്ദുത്വ ശക്തികളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കേരളത്തിലെ ക്രിസ്ത്യന്‍ പുരോഹിതരുടെ നീക്കം, ആത്യന്തികമായി തിരിച്ചടിയാകുന്ന വര്‍ഗീയ ചേരിതിരിവുകള്‍ ഉണ്ടാക്കാനുള്ള ഫാഷിസ്റ്റുകളുടെ ശ്രമത്തെ ഉത്തേജിപ്പിക്കാനെ സഹായിക്കൂ.
അവലംബം: islamicity.org
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1