Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ: ഇസ്‌ലാമിലും ജൂത- ക്രൈസ്തവ പാരമ്പര്യങ്ങളിലും ( 6 – 7 )

പല സമൂഹങ്ങളിലും കാണപ്പെടുന്ന വളരെ പുരാതനമായ ആചാരങ്ങളിലൊന്നാണ് ബഹുഭാര്യത്വം. ബൈബിൾ ബഹുഭാര്യത്വത്തെ വിമർശിച്ചിട്ടില്ല. നേരെമറിച്ച്, പഴയനിയമവും റബ്ബികളുടെ രചനകളും പലയിടത്തും ബഹുഭാര്യത്വത്തിന് നിയമസാധുത നൽകുന്നുണ്ട്. സോളമൻ രാജാവിന് 700 ഭാര്യമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു (1 രാജാക്കന്മാർ 11:3). ദാവീദ് രാജാവിനും ധാരാളം ഭാര്യമാരും വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട് (2 സാമുവൽ 5:13). പുരുഷന്റെ സ്വത്ത് വ്യത്യസ്‌ത ഭാര്യമാരിലൂടെയുള്ള അവന്റെ പുത്രന്മാർക്കിടയിൽ എങ്ങനെ വിതരണം ചെയ്യണമെന്നതിനെക്കുറിച്ച് പഴയനിയമത്തിൽ ചില നിർദേശങ്ങളുണ്ട്(ആവർത്തനം 22:7). ബഹുഭാര്യത്വത്തിനുള്ള ഒരേയൊരു നിയന്ത്രണം ഭാര്യയുടെ സഹോദരിയെ കൂടി ഒരാൾക്ക് ഭാര്യയായി സ്വീകരിക്കാൻ പാടില്ല എന്നതാണ് (ലേവ്യ പുസ്തകം 18:18). തൽമൂദ് പരമാവധി നാല് ഭാര്യമാരെ അനുവദിക്കുന്നുണ്ട്. (Swidler, op. cit., pp. 144-148.)യൂറോപ്പിലെ ജൂതന്മാർ പതിനാറാം നൂറ്റാണ്ട് വരെ ബഹുഭാര്യത്വം ആചരിച്ചിരുന്നു. പൗരസ്ത്യ ജൂതന്മാരും ഇസ്രായേലിൽ എത്തുന്നതുവരെ സ്ഥിരമായി ബഹുഭാര്യത്വം ആചരിച്ചിരുന്നു. അവിടെ സിവിൽ നിയമപ്രകാരം ബഹുഭാര്യത്വം നിരോധിക്കപ്പെട്ടതാണ്. എങ്കിലും, ചില സന്ദർഭങ്ങളിൽ സിവിൽ നിയമത്തെ മറികടക്കുന്ന മതനിയമപ്രകാരം അത് അനുവദനീയമായിത്തീരുന്നു.(Hazleton, op. cit., pp 44-45.)

പുതിയ നിയമം എന്തു പറയുന്നു? ഫാദർ യൂജിൻ ഹിൽമാൻ തന്റെ പുസ്തകത്തിൽ ഉൾക്കാഴ്ചയോടെ ബഹുഭാര്യത്വത്തെ പുനർവിചിന്തനം ചെയ്യുന്നുണ്ട്. “പുതിയ നിയമത്തിൽ ഒരിടത്തും വിവാഹം ഏകഭാര്യത്വമായിരിക്കണമെന്ന വ്യക്തമായ കൽപ്പനയും ബഹുഭാര്യത്വത്തിന് വ്യക്തമായ വിലക്കും ഇല്ല”.(Eugene Hillman, Polygamy Reconsidered: African Plural Marriage and the Christian Churches (New York: Orbis Books, 1975) p. 140.) തന്റെ സമൂഹത്തിലെ യഹൂദന്മാർ ബഹുഭാര്യത്വം ആചരിച്ചിരുന്നെങ്കിലും യേശു അതിനെതിരെ സംസാരിച്ചിട്ടില്ല എന്നത് ഇവിടെ ചേർത്തു വായിക്കണം. റോമിലെ സഭ ബഹുഭാര്യത്വം നിരോധിച്ചത് ഗ്രീക്കോ-റോമൻ സംസ്കാരം നിലനിർത്താൻ വേണ്ടിയായിരുന്നെന്ന് വസ്തുത ഫാദർ ഹിൽമാൻ പ്രത്യേകം ഉണർത്തുന്നുണ്ട് (നിയമപരമായി ഒരു ഭാര്യ മാത്രമേ പാടുള്ളൂ. എങ്കിലും വെപ്പാട്ടികളെയും വേശ്യാവൃത്തിയും അനുവദിക്കുന്നു). അദ്ദേഹം വിശുദ്ധ അഗസ്റ്റിനെ ഉദ്ധരിക്കുന്നു: “ഈ കാലത്ത് റോമൻ ആചാരങ്ങൾക്കനുസൃതമായി, മറ്റൊരു ഭാര്യയെ കൂടി സ്വീകരിക്കാനുള്ള അനുവാദമില്ല.”(Ibid., p. 17) സഭയുടെ ബഹുഭാര്യത്വ നിരോധനം സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ആധികാരികമായ ഒരു ക്രിസ്ത്യൻ പരികൽപ്പനയല്ലെന്നും ആഫ്രിക്കയിലെ ക്രിസ്ത്യാനികളും സഭകളും യൂറോപ്പിലെ തങ്ങളുടെ സഹോദരങ്ങളെ പലപ്പോഴും ഓർമ്മപ്പെടുത്താറുണ്ട്.

ഖുർആനും ബഹുഭാര്യത്വം അംഗീകരിക്കുന്നുണ്ട്, പക്ഷേ നിരുപാധികമല്ല.
“അനാഥകളുടെ കാര്യത്തില്‍ നീതിപാലിക്കാനാവില്ലെന്ന് നിങ്ങളാശങ്കിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട സ്ത്രീകളില്‍നിന്ന് രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്യുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതി പാലിക്കാനാവില്ലെന്ന് ആശങ്കിക്കുന്നുവെങ്കില്‍ ഒരൊറ്റ സ്ത്രീയെ മാത്രമേ വിവാഹം ചെയ്യാവൂ. അല്ലെങ്കില്‍ നിങ്ങളുടെ അധീനതയിലുള്ളവരെ ഭാര്യമാരാക്കുക. നിങ്ങള്‍ പരിധി ലംഘിക്കുന്നവരാവാതിരിക്കാന്‍ അതാണ് ഏറ്റം നല്ലത്”(4:3).

ഖുർആൻ, ബൈബിളിന് വിരുദ്ധമായി, ഭാര്യമാരെ തുല്യമായും നീതിയോടെയും പരിഗണിക്കണമെന്ന കർശന വ്യവസ്ഥയിൽ ഭാര്യമാരുടെ എണ്ണം പരമാവധി നാലുവരെയാകാമെന്ന് വ്യക്തമാക്കുന്നു. ബഹുഭാര്യത്വം ആചരിക്കണമെന്നോ അത് ഒരു ആദർശമായി പരിഗണിക്കണമെന്നോ ഖുർആൻ പറഞ്ഞതായി മനസ്സിലാക്കരുത്. മറ്റൊരർത്ഥത്തിൽ , ഖുർആൻ ബഹുഭാര്യത്വം “അനുവദിച്ചിരിക്കുന്നു” എന്നു മാത്രം. എന്തുകൊണ്ട് ബഹുഭാര്യത്വം അനുവദനീയമാകുന്നു? ഉത്തരം ലളിതമാണ്: ചില പ്രത്യേക സാഹചര്യങ്ങളിൽ സാമൂഹികവും ധാർമ്മികവുമായ കാരണങ്ങളാൽ ബഹുഭാര്യത്വം ആവശ്യമായിത്തീരുന്നു. മേൽപ്പറഞ്ഞ ഖുർആൻ സൂക്തം സൂചിപ്പിക്കുന്നത് പോലെ, ഇസ്‌ലാം ബഹുഭാര്യത്വത്തിന് നിയമ സാധുത നൽകിയതിൽ അനാഥരോടും വിധവകളോടുമുള്ള സാമൂഹിക ബാധ്യതകൾക്കപ്പുറം മറ്റൊരു താത്പര്യവും കാണാൻ കഴിയില്ല. എല്ലാ ദേശങ്ങൾക്കും എല്ലാ കാലത്തിനും അനുയോജ്യമായ ഒരു സാർവത്രിക മതമെന്ന നിലയിൽ ഇസ്‌ലാമിന് ഈ നിർബന്ധിത ബാധ്യതകളെ അവഗണിക്കാൻ കഴിയില്ല.

ഒട്ടുമിക്ക മനുഷ്യ സമൂഹങ്ങളിലും സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലാണ്. യുഎസിൽ പുരുഷന്മാരേക്കാൾ ചുരുങ്ങിയത് എട്ട് ദശലക്ഷം സ്ത്രീകൾ കൂടുതലാണ്. ഗിനിയ പോലുള്ള രാജ്യത്ത് 100 പുരുഷന്മാർക്ക് 122 സ്ത്രീകളാണുള്ളത്. ടാൻസാനിയയിൽ 100 ​​സ്ത്രീകൾക്ക് 95.1 പുരുഷൻമാരാണുള്ളത്.(Ibid., pp. 88-93.) ലിംഗാനുപാതത്തിലെ അസന്തുലിതാവസ്ഥ ഒരു സമൂഹം എങ്ങനെയാണ് നേരിടേണ്ടത്? ചില പരിഹാരങ്ങൾ വിലയിരുത്താം, ബ്രഹ്മചര്യമാണ് ചിലർ നിർദ്ദേശിക്കുന്നത്. മറ്റു ചിലർ പെൺ ശിശുഹത്യ ഒരു പ്രതിവിധിയായി അവതരിപ്പിക്കുന്നു. (ഇന്ന് ലോകത്തിന്റെ ചില കോണുകളിൽ ഇത് സംഭവിക്കുന്നു എന്നത് വേദനാജനകമാണ്). വേശ്യാവൃത്തി, വിവാഹേതര ലൈംഗിക ബന്ധം, സ്വവർഗരതി മുതലായ ലൈംഗികതയുടെ സകല തലങ്ങളെയും ഏറ്റെടുക്കുകയാണ് പരിഹാര മാർഗമെന്ന് മറ്റു ചിലർ. ബഹുഭാര്യത്വം അനുവദിക്കുക എന്നതാണ് ഏറ്റവും മാന്യമായ വഴി. സാംസ്കാരികമായി അംഗീകരിക്കപ്പെട്ടതും സാമൂഹികമായി ബഹുമാനിക്കപ്പെടുന്നതുമായ സാമൂഹിക സ്ഥാപമാണല്ലോ അത്. ബഹുഭാര്യത്വത്തെ സ്ത്രീകളുടെ അധഃപതനത്തിന്റെ അടയാളമായി വിലയിരുത്തുന്നത് പാശ്ചാത്യരുടെ തെറ്റിദ്ധാരണ മാത്രമാണ്. ഉദാഹരണത്തിന്, ആഫ്രിക്കയിലെ യുവതികൾ ഉത്തരവാദിത്തമുള്ളവരാണെന്ന് അവർക്ക് ബോധ്യപ്പെട്ട വിവാഹിതനായ വ്യക്തികളെ തന്നെ വിവാഹം ചെയ്യാർ സന്നദ്ധരാവുന്നു. ആഫ്രിക്കയിലെ സ്ത്രീകൾ ഏകാന്തത അനുഭവപ്പെടാതിരിക്കാൻ വേണ്ടി, തങ്ങളുടെ ഭർത്താക്കന്മാരെ രണ്ടാമതൊരു വിവാഹത്തിന് പ്രേരിപ്പിക്കുന്നു.(Ibid., pp. 92-97.) നൈജീരിയയിലെ രണ്ടാമത്തെ വലിയ നഗരത്തിൽ 15 മുതൽ 59 വയസ്സുവരെയുള്ള ആറായിരത്തിലധികം സ്ത്രീകളിൽ നടത്തിയ ഒരു സർവേ കാണിക്കുന്നത്, അവരിൽ 60 ശതമാനവും തങ്ങളുടെ ഭർത്താക്കന്മാർ മറ്റൊരു ഭാര്യയെ സ്വീകരിക്കുന്നതിൽ സന്തുഷ്ടരാണ് എന്നാണ്. മറ്റൊരു ഭാര്യയുണ്ടാകുന്നതിൽ അസംതൃപ്തി പ്രകടിപ്പിച്ചത് കേവലം 23 ശതമാനം പേരാണ്. കെനിയയിൽ നടത്തിയ സർവേയിൽ 76 ശതമാനം സ്ത്രീകളും ബഹുഭാര്യത്വത്തെ പോസിറ്റീവായി വീക്ഷിച്ചു. കെനിയയിലെ ഗ്രാമപ്രദേശങ്ങളിൽ നടത്തിയ ഒരു സർവേയിൽ, 27-ൽ 25 സ്ത്രീകളും ബഹുഭാര്യത്വമാണ് ഏകഭാര്യത്വത്തേക്കാൾ മികച്ചതെന്ന് വിലയിരുത്തുന്നു. സഹഭാര്യമാർ പരസ്‌പരം സഹകരിച്ചാൽ ബഹുഭാര്യത്വം സന്തോഷകരവും പ്രയോജനകരവുമായ അനുഭവമാകുമെന്ന് ഈ സ്ത്രീകൾക്ക് തോന്നി. മിക്ക ആഫ്രിക്കൻ സമൂഹങ്ങളിലും ബഹുഭാര്യത്വം വളരെ മാന്യമായ രീതിയിൽ നടക്കുന സാമൂഹ്യ സംവിധാനമാണ്.(Philip L. Kilbride, Plural Marriage For Our Times (Westport, Conn.: Bergin & Garvey, 1994) pp. 108-109.) ചില പ്രൊട്ടസ്റ്റന്റ് സഭകൾ കൂടി അതിനോട് കൂടുതൽ സഹിഷ്ണുത പുലർത്തുന്നു. കെനിയയിലെ ആംഗ്ലിക്കൻ സഭയിലെ ബിഷപ്പ് പ്രഖ്യാപിച്ചത് കാണാം: “ഭർത്താക്കന്മാരും ഭാര്യയും തമ്മിലുള്ള സ്നേഹ പ്രകടനത്തിന് ഏകഭാര്യത്വം അനുയോജ്യമാണെങ്കിലും, ചില സംസ്കാരങ്ങളിൽ ബഹുഭാര്യത്വവും സാമൂഹികമായി സ്വീകാര്യമാണ്. ബഹുഭാര്യത്വം ക്രിസ്തുമതത്തിന് വിരുദ്ധമാണെന്ന വിശ്വാസം ന്യായമല്ലെന്നും സഭ കണക്കിലെടുക്കണം.(The Weekly Review, Aug. 1, 1987.) ആഫ്രിക്കയിലെ ബഹുഭാര്യത്വത്തെക്കുറിച്ച് സൂക്ഷ്മമായ പഠനത്തിന് ശേഷം, ആംഗ്ലിക്കൻ സഭയിലെ ഡേവിഡ് ഗിതാരി എത്തിച്ചേർന്ന നിഗമനം പ്രസക്തമാണ്; “ഉപേക്ഷിക്കപ്പെട്ട ഭാര്യമാരെയും കുട്ടികളെയും സമ്മാനിക്കുന്ന വിവാഹമോചനത്തേക്കാളും പുനർവിവാഹത്തേക്കാളും കൂടുതൽ ക്രിസ്ത്യാനിറ്റിയോട് യോചിക്കുന്നത് ബഹുഭാര്യത്വമാണ്.(Kilbride, op. cit., p. 126.) വർഷങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ താമസിക്കുന്ന ചില വിദ്യാസമ്പന്നരയ ആഫ്രിക്കൻ വനിതകളെ എനിക്ക് വ്യക്തിപരമായ പരിചയമുണ്ട്. അവർക്ക് ബഹുഭാര്യത്വത്തോട് എതിർപ്പുകളില്ല. യുഎസിൽ താമസിക്കുന്ന അവരിൽ ഒരാൾ, കുട്ടികളെ വളർത്തുന്നതിൽ സഹായിയായി രണ്ടാമതൊരു ഭാര്യ കൂടി വേണമെന്ന് ഭർത്താവിനോട് ആവശ്യപ്പെടുന്നുണ്ട്.

ലിംഗാനുപാതത്തിലെ അസന്തുലിതാവസ്ഥ യുദ്ധ സാഹചര്യങ്ങളിൽ കൂടുതൽ മൂർച്ഛിക്കുന്നു. ഇന്ത്യൻ അമേരിക്കൻ ഗോത്രങ്ങൾക്കിടയിൽ യുദ്ധാനന്തരം ലിംഗാനുപാതത്തിലെ അസന്തുലിതാവസ്ഥ രൂക്ഷമായിരുന്നു. സാമാന്യം ഉയർന്ന പദവി ആസ്വദിച്ചിരുന്നവരാണ് ഈ ഗോത്രങ്ങളിലെ സ്ത്രീകൾ. അനുചിതമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിന് പകരം ഏറ്റവും മികച്ച സംരക്ഷണ മാർഗം ബഹുഭാര്യത്വത്തമാണ് എന്നവർ അംഗീകരിച്ചതാണ്. ഒരു ബദൽ സംവിധാനം മുന്നോട്ടു വെക്കാതെ, യൂറോപ്പ് ബഹുഭാര്യത്വം ‘അപരിഷ്‌കൃത’മാണെന്ന് വിമർശിക്കുകയാണ്.(John D’Emilio and Estelle B. Freedman, Intimate Matters: A history of Sexuality in America (New York: Harper & Row Publishers, 1988) p. 87.) രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ജർമ്മനിയിൽ പുരുഷന്മാരേക്കാൾ 7,300,000 സ്ത്രീകൾ കൂടുതലുണ്ടായിരുന്നു (അവരിൽ 3.3 ദശലക്ഷം വിധവകളായിരുന്നു). 20 മുതൽ 30 വരെ പ്രായമുള്ള 100 പുരുഷന്മാർക്ക് അതേ പ്രായത്തിലുള്ള 167 സ്ത്രീകൾ ഉണ്ടായിരുന്നു.(Ute Frevert, Women in German History: from Bourgeois Emancipation to Sexual Liberation (New York: Berg Publishers, 1988) pp. 263-264.) ഈ സ്ത്രീകളിൽ പലർക്കും അഭൂതപൂർവമായ ദുരിതത്തിന്റെയും പ്രയാസത്തിന്റെയും കാലത്ത് ഒരു ഇണ എന്നതിലുപരി വീട്ടിലെ ആവശ്യങ്ങൾ നികത്താൻ ഒരു പുരുഷന്റെ സാന്നിധ്യം ആവശ്യമായിരുന്നു. വിജയിച്ച സഖ്യസേനയിലെ സൈനികർ ഈ സ്ത്രീകളുടെ ദുർബലമായ സാഹചര്യം മുതലെടുത്തു. നിരവധി പെൺകുട്ടികളെയും വിധവകളെയും അധിനിവേശ സേനയിലെ അംഗങ്ങളുമായി ലൈംഗികമായി ഉപയോഗപ്പെടുത്തി. പല അമേരിക്കൻ, ബ്രിട്ടീഷ് പട്ടാളക്കാരും തങ്ങളനുഭവിക്കുന്ന ലൈംഗികസുഖത്തിന് പകരമായി സിഗരറ്റും, ചോക്ലേറ്റും, ഭക്ഷണ വിഭവങ്ങളും നൽകി. അപരിചിതർ കൊണ്ടുവന്ന സമ്മാനങ്ങളിൽ കുട്ടികൾ സന്തുഷ്ടരായി. മറ്റ് കുട്ടികളിൽ നിന്ന് ഇങ്ങനെയുള്ള സമ്മാനങ്ങെളുടെ കഥ കേട്ട ഒരു പത്തു വയസ്സുകാരൻ തന്റെ അമ്മയ്ക്കും ഇതുപോലൊരു ഇംഗ്ലീഷുകാരനെ കിട്ടിയിരുന്നെങ്കിൽ എന്ന് ഒരു മാത്ര ആഗ്രഹിച്ചു. ഇനി പട്ടിണി കിടക്കേണ്ടിവരില്ലല്ലോ.(Ibid., pp. 257-258) ഈ അവസരത്തിൽ നാം നമ്മുടെ സ്വന്തം മനസ്സാക്ഷിയോട് ചോദിക്കേണ്ടതുണ്ട്: ഒരു സ്ത്രീക്ക് കൂടുതൽ മാന്യമായതെന്താണ്? ഇന്ത്യൻ അമേരിക്കൻ ജനത സ്വീകരിച്ച അംഗീകരിക്കപ്പെട്ടതും ബഹുമാനിക്കപ്പെടുന്നതുമായ രണ്ടാം ഭാര്യയോ അതോ സോ-കോൾഡ് ‘പരിഷ്കൃതർ’ ആചരിക്കുന്ന ഒരു വെർച്വൽ വേശ്യാവൃത്തിയാണോ? മറ്റൊരർത്ഥത്തിൽ ഒരു സ്ത്രീക്ക് കൂടുതൽ മാന്യമായത്, ഖുർആൻ മുന്നോട്ടുവെക്കുന്ന പരിഹാരമാണോ അതോ റോമൻ സംസ്കാരം അടിസ്ഥാനമാക്കിയുള്ള സിദ്ധാന്തങ്ങളാണോ?

1948-ൽ മ്യൂണിക്കിൽ നടന്ന അന്താരാഷ്‌ട്ര യുവജന സമ്മേളനത്തിൽ ജർമ്മനിയിലെ ലിംഗാനുപാതത്തിലെ അസന്തുലിതാവസ്ഥയുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ഒരു പരിഹാരവും അംഗീകരിക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ, പങ്കെടുത്ത ചിലർ ബഹുഭാര്യത്വം നിർദ്ദേശിച്ചു. ആദ്യമാദ്യം വന്ന പ്രതികരണങ്ങൾ ഒരു തരം ഞെട്ടലും വെറുപ്പും കലർന്നതായിരുന്നു. എങ്കിലും ഈ നിർദ്ദേശം ശ്രദ്ധാപൂർവ്വം പഠന വിധേയമാക്കിയതിന് ശേഷം ഇത് തന്നെയാണ് സാധ്യമായ പരിഹാരമെന്ന് അവർ സമ്മതിച്ചു. തൽഫലമായി, സമ്മേളനത്തിന്റെ അന്തിമ നിർദേശങ്ങളിൽ ബഹുഭാര്യത്വവും ഉൾപ്പെടുത്തി.( Sabiq, op. cit., p. 191)

ഇന്ന് ലോകത്ത് മുമ്പെന്നത്തേക്കാളും കൂടുതൽ വിനാശകരമായ ആയുധ ശേഖരമുണ്ട്. യൂറോപ്യൻ സഭകൾ പതിയെ ബഹുഭാര്യത്വത്തെ ഏക പോംവഴിയായി അംഗീകരിക്കേണ്ടി വരും. ഫാദർ ഹിൽമാൻ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞിട്ടുണ്ട്, “ഈ വംശഹത്യാപരമായ സാങ്കേതിക വിദ്യകൾ (ആണവ, ജൈവ, രാസ..) ലിംഗങ്ങൾക്കിടയിൽ വളരെ ഗുരുതരമായ അസന്തുലിതാവസ്ഥ ഉണ്ടാക്കും. ബഹുഭാര്യത്വം അതിജീവനത്തിന് ആവശ്യമായ ഒരു മാർഗമായി മാറും. മുൻകാല ആചാരങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായി, ബഹുഭാര്യത്വത്തിന് അനുകൂലമായ സ്വാഭാവികവും ധാർമ്മികവുമായ സാഹചര്യം രൂപപ്പെട്ടുവരും. അന്ന് സൈദ്ധാന്തികരും സഭാ നേതാക്കളും വിവാഹത്തെക്കുറിച്ചുള്ള പുതിയ സങ്കൽപ്പത്തെ ന്യായീകരിക്കുന്ന കാരണങ്ങളും ബൈബിൾ ഉദ്ധരണികളും അതിവേഗം നിർമ്മിച്ചെടുക്കും.”(Hillman, op. cit., p. 12.)

ഇന്നും ആധുനിക സമൂഹങ്ങളിൽ നില നിൽക്കുന്ന ചില സാമൂഹിക തിന്മകൾക്കുള്ള ഒരു പ്രായോഗിക പരിഹാരമാണ് ബഹുഭാര്യത്വം. ബഹുഭാര്യത്വത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഖുർആൻ പരാമർശിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ ഇന്ന് ആഫ്രിക്കയേക്കാൾ കൂടുതൽ ചില പാശ്ചാത്യ സമൂഹങ്ങളിൽ ദൃശ്യമാണ്.

ഉദാഹരണത്തിന്, ഇന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ, കറുത്ത വർഗക്കാർക്കിടയിൽ കടുത്ത ജെൻഡർ ക്രൈസിസ് നിലവിലുണ്ട്. അവരിൽ ഇരുപത് പുരുഷന്മാരിൽ ഒരാൾ 21 വയസ്സ് തികയുന്നതിന് മുമ്പ് മരിക്കുന്നു. 20 നും 35 നും ഇടയിൽ പ്രായമുള്ളവരിൽ, നരഹത്യയാണ് മരണകാരണങ്ങളിൽ പ്രധാനി.(Nathan Hare and Julie Hare, ed., Crisis in Black Sexual Politics (San Francisco: Black Think Tank, 1989) p. 25.) കൂടാതെ, ധാരാളം യുവാക്കൾ തൊഴിൽ രഹിതരും ജയിലിൽ കഴിയുന്നവരോ ഉത്തേജക മരുന്ന് കഴിക്കുന്നവരോ ആണ്.(Ibid., p. 26) തൽഫലമായി, 40 വയസ്സുള്ള സ്ത്രീകളിൽ നാലിൽ ഒരാൾ അവിവാഹിതരായിരിക്കും.(Kilbride, op. cit., p. 94) പല കറുത്തവർഗക്കാരായ യുവതികളും 20 വയസ്സിനുമുമ്പ് അവിവാഹിതരായ അമ്മമാരായിത്തീരുകയും ഒരു ദാതാവിനെ വേണമെന്ന അവസ്ഥയിൽ എത്തുകയും ചെയ്യുന്നു. ഈ സാഹചര്യങ്ങളുടെ ആത്യന്തിക ഫലമായി ബ്ലാക് സ്ത്രീകൾക്കിടയിൽ മാൻ-ഷെയറിംഗ് വർദ്ധിച്ചുവരുന്നു.(Ibid., p. 95.) അതായത്, അവിവാഹിതരായ സ്ത്രീകൾക്ക് വിവാഹിതരായ പുരുഷന്മാരുമായി ബന്ധപ്പെടേണ്ടിവരുന്നു. തങ്ങളുടെ ഭർത്താക്കന്മാർ മറ്റു സ്ത്രീകളുമായി ‘കിടപ്പറ പങ്കിടുന്നു’ എന്ന സത്യം പലപ്പോഴും ഭാര്യമാർ അറിയുന്നില്ല. ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിലെ മാൻ-ഷെയറിംഗ് പ്രതിസന്ധിയെ പ്രതി പഠിക്കുന്ന ചില നിരീക്ഷകർ, അമേരിക്കൻ സമൂഹത്തിൽ കൂടുതൽ സമഗ്രമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത് വരെ, കറുത്ത പുരുഷന്മാരുടെ കുറവിനുള്ള താത്കാലിക പ്രതിവിധിയായി സമ്മതത്തോടെയുള്ള ബഹുഭാര്യത്വമാണ് ശുപാർശ ചെയ്യുന്നത്.(Ibid) ഉഭയസമ്മതപ്രകാരമുള്ള ബഹുഭാര്യത്വം എന്നതിൻ്റെ താൽപര്യം, സമൂഹവും അതിലുൾപ്പെടുന്ന എല്ലാ കക്ഷികളും അംഗീകരിച്ചതുമായ ബഹുഭാര്യത്വമാണ്. രഹസ്യമായ മാൻ-ഷെയറിംഗ് ഭാര്യയ്ക്കും പൊതുസമൂഹത്തിനും ഹാനികരമാകുന്നു. 1993 ജനുവരി 27-ന് ഫിലാഡൽഫിയയിലെ ടെംപിൾ യൂണിവേഴ്‌സിറ്റിയിൽ നടന്ന ഒരു പാനൽ ചർച്ചയുടെ വിഷയം ആഫ്രിക്കൻ അമേരിക്കൻ സമൂഹത്തിലെ രഹസ്യമായ മാൻ-ഷെയറിംഗ് ക്രൈസിസ് ആയിരുന്നു. അവിടെയും പ്രതിവിധിയായി ബഹുഭാര്യത്വം തന്നെയാണ് നിർദ്ദേശിക്കപ്പെട്ടത്.(Ibid., pp. 95-99.) ബഹുഭാര്യത്വം നിയമം മൂലം നിരോധിക്കരുതെന്ന് (വിശിഷ്യാ വേശ്യാവൃത്തിയും വെപ്പാട്ടികളെയും അനുവദിക്കുന്ന സമൂഹങ്ങളിൽ) അവർ ആവശ്യപ്പെട്ടു. ബഹുഭാര്യത്വം ഉത്തരവാദിത്തത്തോടെ ആചരിക്കുന്ന ആഫ്രിക്കയിൽ നിന്നാണ് ആഫ്രിക്കൻ അമേരിക്കക്കാർ പഠിക്കേണ്ടതെന്ന ഒരു സ്ത്രീയുടെ അഭിപ്രായം സദസ്സിൽ ആവേശകരമായ കരഘോഷം സൃഷ്ടിച്ചു.

റോമൻ കാത്തലിക് ഹെറിറ്റേജിലെ ഒരു അമേരിക്കൻ നരവംശശാസ്ത്രജ്ഞനായ ഫിലിപ്പ് കിൽബ്രൈഡ് ‘Plural marriage for our time’എന്ന തന്റെ പുസ്തകത്തിൽ, അമേരിക്കൻ സമൂഹത്തിലെ പൊതുവെയുള്ള ചില അസുഖങ്ങൾക്കുള്ള പരിഹാരമായി ബഹുഭാര്യത്വം നിർദ്ദേശിക്കുന്നു. പല കുട്ടികളിലും വിവാഹമോചനത്തിന്റെ ദോഷകരമായ ആഘാതം ഒഴിവാക്കുന്നതിൽ ബഹുസ്വര വിവാഹം മികച്ച ഒരു ബദലായി വർത്തിക്കുമെന്ന് അദ്ദേഹം വാദിക്കുന്നു. അമേരിക്കൻ സമൂഹത്തിലെ വ്യാപകമായ വിവാഹേതര ബന്ധങ്ങളാണ് പല വിവാഹമോചനങ്ങൾക്കും കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. കിൽബ്രൈഡ് പറയുന്നതനുസരിച്ച്, വിവാഹമോചനമല്ല, ബഹുഭാര്യത്വത്തിലൂടെ വിവാഹേതര ബന്ധം അവസാനിപ്പിക്കുന്നതാണ് കുട്ടികൾക്ക് നല്ലത്. “വേർപിരിയലും പിരിച്ചുവിടലും മാത്രം ഓപ്ഷനുകളായി കാണുന്നതിന് പകരം കുടുംബം വ്യാപിപ്പിക്കലാണ് കുട്ടികൾക്ക് നല്ലത്.” പുരുഷന്മാരുടെ ദീർഘകാലമായി ഒരിണയെ ലഭിക്കാത്ത പ്രായമായ സ്ത്രീകൾക്കും മാൻ ഷെയറിംഗിന്റെ ഭാഗമാകേണ്ടി വന്നവർക്കും ഇത് പ്രയോജനപ്പെടുവെന്നും അദ്ദേഹം പറയുന്നു. (Ibid., p. 118.)

1987-ൽ, ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലെ വിദ്യാർത്ഥി പത്രം നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പിൽ കാലിഫോർണിയയിലെ പുരുഷ വിവാഹാർത്ഥികളുടെ കുറവിന് പരിഹാരമായി പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാരെ നിയമപ്രകാരം അനുവദിക്കണമെന്ന ആവശ്യത്തെ പങ്കെടുത്തവരിൽ ഏറിയ പങ്കും അംഗീകരിച്ചു. ബഹുഭാര്യ വിവാഹം അവളുടെ വൈകാരികവും ശാരീരികവുമായ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഏകഭാര്യത്വത്തേക്കാൾ വലിയ സ്വാതന്ത്ര്യം നൽകുമെന്നും ഒരു വിദ്യാർത്ഥിനി പ്രതികരിച്ചു. യു.എസിൽ മൗലികവാദികളായ മോർമോൺ സ്ത്രീകൾ ഇപ്പോഴും ബഹുഭാര്യത്വം ആചരിക്കുന്നുണ്ടെന്നത് വാസ്തവമാണ്.(Lang, op. cit., p. 172.) അവരും ഈ വാദം മുന്നോട്ടു വെക്കുന്നു. ഭാര്യമാർ പരസ്‌പരം സഹായിക്കുന്നതിനാൽ തൊഴിലിനും സന്താന പരിപാലനത്തിനും ഏറ്റവും അനുയോജ്യമായ മാർഗമാണ് ബഹുഭാര്യത്വം എന്ന് അവർ വിശ്വസിക്കുന്നു.(Kilbride, op. cit., pp. 72-73.)

പരസ്പര സമ്മതത്തോടെയുള്ളതാണ് ഇസ്‌ലാമിലെ ബഹുഭാര്യത്വം എന്ന് ഓർമയിലിരിക്കട്ടെ. വിവാഹിതനായ ഒരു പുരുഷനെ വിവാഹം കഴിക്കാൻ സ്ത്രീയെ ആർക്കും നിർബന്ധിക്കാനാവില്ല. കൂടാതെ, തന്റെ ഭർത്താവ് മറ്റൊരു സ്ത്രീയെ രണ്ടാം ഭാര്യയായി വിവാഹം കഴിക്കരുതെന്ന് വ്യവസ്ഥ ചെയ്യാനുള്ള അവകാശം ഭാര്യക്ക് ഉണ്ട്.(Sabiq, op. cit., pp. 187-188) മറുവശത്ത്, ബൈബിൾ ചിലപ്പോൾ നിർബന്ധിത ബഹുഭാര്യത്വത്തെ അവലംബിക്കുന്നു. കുട്ടികളില്ലാത്ത ഒരു വിധവ അവളുടെ സമ്മതം പരിഗണിക്കാതെ (ഉല്പത്തി 38:8-10) തന്റെ ഭർത്താവിന്റെ സഹോദരനെ വിവാഹം കഴിക്കണം,അവൻ ഇതിനകം വിവാഹിതനാണെങ്കിൽ പോലും. (“വിധവകളുടെ ദുരവസ്ഥ” എന്ന ഭാഗം കാണുക)

ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ സ്വതന്ത്ര സമ്മതത്തോടെയാണെങ്കിലും രണ്ടാം വിവാഹം നിയമ ലംഘനമാണ്. അതേസമയം, അവളുടെ അറിവോ സമ്മതമോ കൂടാതെ ഭാര്യയെ വഞ്ചിക്കുന്നത് തികച്ചും നിയമാനുസൃതവും!

ഇന്ന് പല മുസ്ലീം സമൂഹങ്ങളിലും ബഹുഭാര്യത്വ സമ്പ്രദായം വിരളമാണ് എന്നത് ശ്രദ്ധേയമാണ്. കാരണം രണ്ട് ലിംഗങ്ങൾക്കിടയിലെ അന്തരം വളരെ വലുതല്ല. മുസ്ലീം ലോകത്തെ ബഹുഭാര്യത്വ വിവാഹങ്ങളുടെ നിരക്ക് പാശ്ചാത്യ രാജ്യങ്ങളിലെ വിവാഹേതര ബന്ധങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് പറയാൻ കഴിയും. അതായത്, ഇന്ന് മുസ്ലീം ലോകത്തെ പുരുഷന്മാർ പാശ്ചാത്യ ലോകത്തെ പുരുഷന്മാരേക്കാൾ വളരെ കർശനമായി ഏകഭാര്യത്വം സ്വീകരിക്കുന്നവരാണ്.

വിഖ്യാത ക്രിസ്ത്യൻ സുവിശേഷകനായ ബില്ലി ഗ്രഹാം ഈ വസ്തുത തിരിച്ചറിഞ്ഞിട്ടുണ്ട്: “ഇന്നത്തെ ക്രിസ്ത്യാനിറ്റിക്ക് ബഹുഭാര്യത്വത്തിന്റെ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, അത് ക്രിസ്ത്യനിറ്റിക്കു തന്നെ ദോഷമായി ബാധിക്കും. ഇസ്ലാം സാമൂഹിക വിപത്തുകൾക്ക് പരിഹാരമായി ബഹുഭാര്യത്വം അനുവദിച്ചിട്ടുണ്ട്. ഇസ്‌ലാം മനുഷ്യപ്രകൃതിക്ക് ഒരു പരിധിവരെ സ്വാതന്ത്ര്യം അനുവദിച്ചു, പക്ഷേ അത് നിയമത്തിന്റെ കർശനമായി നിർവചിക്കപ്പെട്ട ചട്ടക്കൂടിനുള്ളിൽ ഭദ്രമാണ്. ക്രിസ്ത്യൻ രാജ്യങ്ങൾ ഏകഭാര്യത്വത്തിന് വേണ്ടി വാദിക്കുന്നു. അതേസമയം അവർ ആചരിക്കുന്നത് സാക്ഷാൽ ബഹുഭാര്യത്വവും! പാശ്ചാത്യ സമൂഹത്തിൽ വെപ്പാട്ടികൾ വഹിക്കുന്ന പങ്ക് ആരും അറിയാത്തവരല്ല. ഈയൊരു പശ്ചാത്തലത്തിൽ ഇസ്‌ലാം അടിസ്ഥാനപരമായി സത്യസന്ധമായ മതമാണ്. ഇസ്‌ലാം ഒരു മുസ്ലീമിന് ആവശ്യമാണെങ്കിൽ രണ്ടാമതൊരു വിവാഹം അനുവദിക്കുന്നു, എന്നാൽ സമൂഹത്തിന്റെ ധാർമ്മികത കാത്തുസൂക്ഷിക്കുന്നതിനായി എല്ലാ രഹസ്യ ലൈംഗിക ബന്ധങ്ങളെ കർശനമായി വിലക്കുന്നു.(Abdul Rahman Doi, Woman in Shari’ah (London: Ta-Ha Publishers, 1994) p. 76.)

ഇന്ന് ലോകത്തിലെ പല രാജ്യങ്ങളും ബഹുഭാര്യത്വം നിരോധിച്ചിട്ടുണ്ട്. ആദ്യ ഭാര്യയുടെ സ്വതന്ത്ര സമ്മതത്തോടെയാണെങ്കിലും രണ്ടാം വിവാഹം നിയമ ലംഘനമാണ്. അതേസമയം, അവളുടെ അറിവോ സമ്മതമോ കൂടാതെ ഭാര്യയെ വഞ്ചിക്കുന്നത് തികച്ചും നിയമാനുസൃതവും! അത്തരമൊരു വൈരുദ്ധ്യത്തിന് പിന്നിലെ യുക്തി എന്താണ്? വഞ്ചനയ്ക്ക് പ്രതിഫലം നൽകാനും സത്യസന്ധതയെ ശിക്ഷിക്കാനുമാണോ നിയമം രൂപകൽപ്പന ചെയ്തിരിക്കുന്നത്? നമ്മുടെ ആധുനിക ‘പരിഷ്‌കൃത’ ലോകം തിരിച്ചറിയാതെ പോയ വിരോധാഭാസങ്ങളിലൊന്നാണിത്. (തുടരും)

മൊഴിമാറ്റം: മുജ്തബ മുഹമ്മദ്‌

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles