Current Date

Search
Close this search box.
Search
Close this search box.

ഗസൽ ഒഴുകുന്ന പുരാന ഡൽഹിയിലെ ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി

ഒരു പിടി ഇസ്ലാമിക ചരിത്ര സ്മാരകങ്ങൾ നിറഞ്ഞ് നിൽക്കുന്ന പ്രദേശമാണ് ഇന്നത്തെ ഡൽഹിയുടെ പഴമയുടെ മുഖമായി വിശേഷിപ്പിക്കപ്പെടുന്ന ‘പുരാന ഡൽഹി’. ചെങ്കോട്ടയും ജുമാ മസ്ജിദും മീനാ ബസാറും ചാന്ദ്നി ചൗകും നിലനിൽക്കുന്ന പുരാന ഡൽഹിയുടെ സവിശേഷമായ പൂർവ്വകാല ചരിത്രം പറയുന്ന പ്രദേശങ്ങൾ യഥാർത്ഥത്തിൽ മേൽ പറഞ്ഞ നിർമ്മിതികളുടെ ചുറ്റും മുഗൾ കാല സ്മരണകൾ അയവിറക്കി നിൽക്കുന്ന പൗരാണിക ബാസാർ സമുച്ഛയങ്ങളും ഭക്ഷണ ശാലകളുമാണെന്ന് നിസ്സംശയം പറയാം. അതോടൊപ്പം എടുത്ത് പറയേണ്ടതാണ് പഴയ ഡൽഹിയുടെ ഗല്ലിക്കകങ്ങളിൽ നിലനിൽക്കുന്ന ലൈബ്രറികൾ. വലിയ പഴമയൊന്നും അവകാശപ്പെടാനില്ലെങ്കിലും ഡൽഹിയിലെ മറ്റേത് ആധുനിക ലൈബ്രറികളിലും ലഭ്യമാവാത്ത അപൂർവ്വം ഗ്രന്ഥങ്ങൾക്ക് അധ്യാപകരും വിദ്യാർത്ഥികളും ഗവേഷകരും ഒരു പോലെ ആശ്രയിക്കുന്ന കുറച്ചധികം ചെറു വഴിയോര ലൈബ്രറികൾ ഇന്നും പുരാതന ഡൽഹിയിലുണ്ട്.

ഓരോ പേജും വ്യത്യസ്ത എഴുത്ത് ശൈലികളാൽ (കലിഗ്രഫി) എഴുതപ്പെട്ട ഗ്രന്ഥങ്ങളെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ…. എത്ര മനോഹരമായിരിക്കും അവയെല്ലാം. പുരാതന ഡൽഹിയിലെ ‘വഴിയോര ലൈബ്രറി’ (footpath library) എന്ന പേരിൽ പേരിടുത്ത ‘ ഹസ്റത്ത് ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി ‘യുടെ വിശേഷങ്ങൾ അതി വിശിഷ്ടങ്ങളാണ്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ സാമൂഹിക-വൈജ്ഞാനിക രംഗത്ത് വിസ്ഫോടനാത്മക ചുവടുവെപ്പുകൾ നടത്താൻ പ്രസ്തുത ലൈബ്രറിക്ക് ഇതോടകം കഴിഞ്ഞിട്ടുണ്ട്. ലോകത്ത്, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്ലിംകളുടെ സാമൂഹിക ചുറ്റുപാടുകളെ സ്വാധീനിക്കുന്ന തരത്തിൽ കരുത്തുറ്റ വൈജ്ഞാനിക സംഭാവനകൾ കൊണ്ട് വ്യക്തമായ മാർഗദർശനം നൽകിയ നവോത്ഥാന നായകനാണ് ശാഹ് വലിയുല്ലാഹ് ദഹ് ലവി. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് ശാഹ് വലിയുല്ലാഹ് ദഹ് ലവിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കായി യൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നുമുള്ള നിരവധി ഗവേഷകർ ഈ ലൈബ്രറി ഇന്നും സന്ദർശിക്കുന്നു. പുരാതന ഡൽഹിയിലേക്കുള്ള ഓരോ യാത്രയും സന്ദർശകനെ കാത്തിരിക്കുന്നത് വ്യത്യസ്ത അനുഭവങ്ങളായിരിക്കും. നാവിന് സ്വാദിഷ്ടമായ മുഗുളായ് ഭക്ഷണശാലകൾ മുതൽ ചിന്തകൾക്ക് ആസാദ്യകരമായ ഗ്രന്ഥ ശാലകൾ വരെ അനുഭവിക്കാൻ നമ്മുക്കിവിടെ കഴിയും. പുതുമകൾ തേടി ഡൽഹിയിലെത്തുന്ന വിദേശികളേക്കാൾ പൗരാണിക ഡൽഹിയുടെ ചരിത്രമുറങ്ങുന്ന ഷാജഹാനാബാദിൻറെ ചരിത്രം തിരഞ്ഞെത്തുന്നവരാണ് സന്ദർശകരിൽ കൂടുതലും എന്ന് വേണം കരുതാൻ.

Also read: പരിസ്ഥിതി പ്രശ്നങ്ങളും പരിഹാരങ്ങളും

ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ഈ ലൈബ്രറിയിൽ എത്താറുണ്ട്. വിദേശ സഞ്ചാരികൾ ഷാജഹാനാബാദിനെ അടുത്തറിയാൻ ഉപയോഗിക്കുന്ന പ്രധാന അവലംബം കൂടിയാണ് പ്രസ്തുത ലൈബ്രറി. ഇസ്ലാമിക വിഷയങ്ങളിൽ നിരവധി പൗരാണിക ഗ്രന്ഥങ്ങൾ ഇവിടെ സന്ദർശകർക്ക് കാണാം. അറബി, പേർഷ്യൻ, ടർകിഷ്, ഉർദു, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി 25000 അപൂർവ്വ ശേഖരം ശാഹ് വലിയുല്ലാഹ് ലൈബ്രറിയുടെ മാത്രം പ്രത്യേകതയാണ്. ഗവേഷക വിദ്യാർത്ഥികൾ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ, ഡൽഹിയിലെ വിവിധ സ്ഥാപനങ്ങളിലെ അധ്യാപകർ, സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കുന്നവർ തുടങ്ങി വിവിധ മേഖലകളിലെ നിരവധി ആളുകൾ ഈ ലൈബ്രറിയിലെ സ്ഥിരം സന്ദർശകരാണ്.

ഉറുദു ഗസലുകൾ ഉത്തരേന്ത്യക്കാർക്ക് എന്നും ലഹരിയാണ്. ഗസൽ പൂക്കുന്നിടം തേടി കിലോമീറ്ററുകൾ സഞ്ചരിക്കാനും മടിയില്ലാത്തവരാണ് ഇക്കൂട്ടർ. ശാഹ് വലിയുല്ലാഹ് ലൈബ്രറിയുടെ പ്രധാന പ്രത്യേകത എന്തെന്നാൽ ഇവിടെ ഗസൽ സദസ്സുകൾ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ്. പൊതുവെ ലൈബ്രറികൾ നിശബ്ദ താഴ് വരകളായാണ് അറിയപ്പെടുന്നത്. എന്നാൽ പ്രസ്തുത ലൈബ്രറിയിൽ വ്യത്യസ്ത വിഷയങ്ങളിൽ സംവാദങ്ങളും ഗ്രൂപ്പ് ചർച്ചകളും വളരെ വ്യവസ്ഥാപിതമായി നടന്നു വരുന്നു. പൗരാണിക സൂഫി പഠന ഗ്രന്ഥങ്ങൾക്ക് മികച്ച ശേഖരം ഒരു പക്ഷെ ഈ ലൈബ്രറിയുടെ മാത്രം സവിശേഷതയായി പറയാം. മിർസാ ഗാലിബ്, സർ സയ്യിദ് അഹ്മദ് ഖാൻ, ബഹദൂർ ഷാ സഫർ, തുടങ്ങിയ പ്രമുഖരുടെ അത്യപൂർവ്വമായി മാത്രം ലഭ്യമാകുന്ന ഗ്രന്ഥങ്ങൾ ഇവിടെ സന്ദർശകർക്ക് കാണാൻ കഴിയും. 90 വർഷം പഴക്കമുള്ള ഭഗവത് ഗീതയുടെ ഉർദുവിലുള്ള തർജിമ എടുത്ത് പറയേണ്ടതാണ്. 150 വർഷത്തിന് മുകളിൽ പഴക്കമുള്ള ബഹദൂർ ഷാ സഫറിൻ്റെ കാവ്യ സമാഹാരം ഗ്രന്ഥ ശേഖരങ്ങളിൽ പ്രധാനപ്പെട്ടവയാണ്. 1870 ൽ ഭോപ്പാലിലെ ബീഗം തയ്യാറാക്കിയ 130 വർഷം പഴക്കം ചെന്ന ഡിക്ഷണറി ‘ഖസാനത്തുൽ ലുഗാത്ത്’ (خزانة اللغات) ഉറുദു, അറബി, പേർഷ്യൻ , ടർക്കിഷ് ഭാഷകളിൽ ഒരു വാക്കിൻറെ അർത്ഥം പറഞ്ഞു തരുന്നു അപൂർവ്വ ശേഖരമാണ്. 6 നൂറ്റാണ്ടിലധികം പഴക്കം ചെന്ന ‘കിതാബ് ബൈദുൽ മീസാൻ’ എന്ന അറബിയിലെഴുതപ്പെട്ട ‘തർക്കശാസ്ത്ര’ (logic) ഗ്രന്ഥം പൗരാണിക ഗ്രന്ഥ ശ്രേണിയിലെ വിലമതിക്കാനാവാത്ത സ്വത്താണ്. ബാഗ്ദാദിൽ നിന്നുള്ള അറബ് പണ്ഡിതൻ അല്ലാമാ നജ്മുദ്ധീൻ അൽകാത്തിബിയാണ് പ്രസ്തുത ഗ്രന്ഥത്തിൻറെ രചയിതാവ്. മറ്റൊന്ന് ഒരു നൂറ്റാണ്ടിലധികം പഴക്കം ചെന്ന ‘രാമായണം’ത്തിൻറെ യഥാർത്ഥ ഏടുകളാണ്. പേർഷ്യൻ ഭാഷയിൽ ഇറാനിൽ നിന്നാണ് ഇത് പ്രസിദ്ധീകരിച്ചത്. രണ്ട് നൂറ്റാണ്ടിലധികം പഴക്കമുള്ള ഖാളി സയ്യിദ് അലിയുടെ ‘സയ്റുൽ അഖ്താബ്’ എന്ന ഗ്രന്ഥവും പേർഷ്യൻ ഭാഷയിലാണ് എഴുതപ്പെട്ടത്. 700 അതിലധികമോ വർഷം പഴക്കം ചെന്ന പുരാതന ഗ്രന്ഥങ്ങളെ അടുത്തറിയാനുള്ള സുവർണ്ണാവസരം കൂടി ശാഹ് വലിയുല്ലാഹ് ലൈബ്രറി തുറന്നു വെക്കുന്നു.

Also read: ദുരന്തഭൂമിയിൽ നിന്ന് ചെവിയോർക്കുമ്പോൾ

1975-1987 വരെയുള്ള ഡൽഹി, കലാപ മുഖരിതമായിരുന്നു. ദിനേനെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഇന്നത്തെ പുരാന ഡൽഹിയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതി. പാവപ്പെട്ട, നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം തന്നെ അപ്പാടെ താളം തെറ്റിയതായ കണ്ട ഒരു പറ്റം യുവാക്കൾ പ്ലേ കാർഡും ഗെയിമുകളും ഒഴിവാക്കി സാമൂഹിക സേവനത്തിന് മുന്നിട്ടിറങ്ങിയതിൻറെ ഫലമായി 1994 മാർച്ച് 21ൽ സ്ഥാപിതമായതാണ് ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി. ചാന്ദ്നി ചൗക്കിലെ ഇംലി ഗല്ലിയിൽ സ്ഥാപിക്കപ്പെട്ട ശാഹ് വലിയുല്ലാഹ് ലൈബ്രറി ജമാ മസ്ജിദിൻറെ പിന്നിലുള്ള പടികൾ ഇറങ്ങിയെത്തുന്നതിൻറെ സമീപത്താണ് ഇന്നുള്ളത്. Delhi Youth Welfare Association (DYWA) എന്ന NGO ക്ക് കീഴിൽ പ്രവർത്തിക്കുന്ന ലൈബ്രറിയുടെ നിലവിലെ പ്രസിഡൻറ് മുഹമ്മദ് നഈമിനൊപ്പം ഇതിൻറെ സ്ഥാപകരിലൊരാളായ സിക്കന്തർ മിർസാ ചങ്കേസി പൂർണ്ണ പിന്തുണ നൽകി വരുന്നു. സുമനസ്സുകളുടെ സഹായ സഹകരണങ്ങളാണ് ശാഹ് വലിയുല്ലാഹ് ലൈബ്രറിയുടെ വലിയ മുതൽക്കൂട്ട്. നിരവധി വ്യക്തികളാണ് ഈ ലൈബ്രറിയിലേക്ക് ഗ്രന്ഥങ്ങൾ സംഭാവന ചെയ്യുന്നത്.

ഡൽഹിയിലുള്ള മറ്റ് NGO കളുമായും സഹകരിച്ച് വിദ്യാഭ്യാസ രംഗത്ത് നിർധനരായ വിദ്യാർത്ഥികളെ കണ്ടെത്തി സ്തുതിർഹ സേവനങ്ങൾ ശാഹ് വലിയുല്ലാഹ് ലൈബ്രറി സമയ ബന്ധിതമായി നടത്തി വരുന്നു. എല്ലാ വർഷവും പാവപ്പെട്ട കുട്ടികൾക്ക് പുസ്തകങ്ങളും സ്കോളർഷിപ്പുകളും നൽകി വരുന്ന പ്രസ്തുത ഖുത്ബ് ഖാന നിലവിലെ ലൈബ്രറി രീതിശാസ്ത്ര നിർവചനങ്ങളെ പൊളിച്ചെഴുതുന്നതാണ്. ആധുനികമായി സംവിധാനിക്കപ്പെട്ട ലൈബ്രറികൾക്ക് മാതൃകയായി ഒരു വഴിയോര ലൈബ്രറി വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നുവെന്നത് ഏവരെയും അതിശയിപ്പിക്കും. ലൈബ്രറി സയൻസിൻറെ വ്യത്യസ്ത തലങ്ങളെ അനുഭവിക്കാനും ആസ്വദിക്കാനും ശാഹ് വലിയുല്ലാഹ് ലൈബ്രറി സന്ദർശകർക്ക് അവസരം നൽകുന്നു എന്ന് സാരം. പുരാതന ഡൽഹിയുടെ ഇസ്ലാമിക ചരിത്ര വായനകൾ നടക്കുന്ന പ്രസ്തുത ലൈബ്രറി ഇന്ത്യയിലെ ചരിത്ര ഗ്രന്ഥ ശേഖരങ്ങളിൽ എടുത്ത് പറയേണ്ടതാണ്.

Also read: പ്രശസ്ത ഉറുദു കവി രാഹത് ഇന്‍ഡോരി ഇനിയില്ല

വായനക്ക് മാത്രമാണ് ലൈബ്രറി എന്ന ചെറിയ ലക്ഷ്യത്തിലേക്ക് ഒതുങ്ങേണ്ടതല്ല നമ്മുടെ ആധുനിക ലൈബ്രറികൾ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ലൈബ്രറിക്കെന്ന പേരിൽ വലിയ തുക ചിലവഴിച്ച് കെട്ടിടങ്ങൾ നിർമ്മിച്ച്, നോക്കുന്നിടത്തെല്ലാം ‘നിശബദ്ത പാലിക്കുക’ എന്ന വാചകം എഴുതി വെയ്ക്കുമ്പോൾ…. അറിയുക വരും തലമുറയെ ‘നിശംബ്ദ’മാക്കാനുള്ള ലൈബ്രറികളുടെ തലവാചകങ്ങളായി അവ മാറാതിരിക്കാൻ. കാര്യ ഗൗരവമായ ചർച്ചകൾക്ക് ‘നിശബ്ദ താഴ് വരകൾ’ വരും കാലത്തെങ്കിലും സാക്ഷികളാവേണ്ടതുണ്ട്.

Related Articles