Current Date

Search
Close this search box.
Search
Close this search box.

കൊളോണിയൽ ശക്തികൾ നടത്തിയത് വംശീയ ഉന്മൂലനങ്ങളാണ്

അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ് പോലുള്ള രാജ്യങ്ങളിൽ പാശ്ചാത്യ കൊളോണിയൽ ശക്തികൾ നടത്തിയ വംശീയ ഉന്മൂലനങ്ങൾ പോലുള്ളവ 1300 വർഷം നീണ്ടു നിന്ന ഇസ്‌ലാമിലെ ഖിലാഫത്തിന്റെ ചരിത്രത്തിന്ന് അന്യമാണ് . 800 വർഷം സ്പെയിനും ആയിരത്തിലേറെ വർഷം ഇന്ത്യയും മുസ്ലിംകൾ ഭരിച്ചിട്ടും അങ്ങനെ ഒരു ഉദാഹരണം ചരിത്രത്തിൽ കാണുവാൻ സാധിക്കാത്തത് അത് കൊണ്ടാണ് . ഖിലാഫത് അതിന്റെ എല്ലാ നിമ്നോന്നതികളോടും കൂടി 1300 വർഷം നീണ്ടുനിന്നപ്പോൾ നേരിട്ടുള്ള പാശ്ചാത്യ കൊളോണിയലിസം കേവലം മൂന്നൂറു വർഷം മാത്രമാണ് നിലനിന്നിരുന്നത് . അധിനിവിഷ്ട രാജ്യങ്ങളിലെ ജനങ്ങളോട് പാശ്ചാത്യ കൊളോണിയൽ ഭരണകൂടങ്ങൾ ചെയ്ത ക്രൂരതകൾക്ക് ചരിത്രത്തിൽ വേറെ സമാനതകൾ ഇല്ലായിരുന്നു. എന്നാൽ , ഖിലാഫത് ഭരണത്തിൽ ഏതെങ്കിലും ജന വിഭാഗത്തോട് ആ നാട്ടിലെ വിഭവങ്ങൾ കൊള്ളയടിക്കുവാൻ വേണ്ടി ഇത്തരം ക്രൂരതകൾ കാണിച്ചതിന്റെ ഉദാഹരണം കാണിക്കുവാൻ സാധ്യമല്ല . ഖിലാഫത് ഭരണത്തെയും പാശ്ചാത്യ അധിനിവേശങ്ങളെയും അതാത് രാജ്യങ്ങളിലെ ജനങ്ങൾ സ്വീകരിച്ചതും തിരസ്ക്കരിച്ചതും പഠന വിധേയമാക്കിയാൽ തന്നെ ഇവക്കിടയിലെ വിത്യാസം മനസ്സിലാവും .

പാശ്ചാത്യൻ കൊളോണിയലിസത്തിന്നു കീഴിലെ ജീവിതം തദ്ദേശീയ ജനവിഭാഗങ്ങൾ ഓർക്കാൻ പോലും ഇഷ്ടപ്പെടാത്ത നെയ്‌റ്റ്മേറിഷ് അനുഭവമായിരുന്നുവെങ്കിൽ , ഖിലാഫത് വ്യവസ്ഥ അതിന്ന് കീഴിൽ ജീവിച്ച ജനവിഭാഗങ്ങൾക്ക് നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന സുന്ദരവും സുമോഹനവുമായ അനുഭവമാണ് . പാശ്ചാത്യ കൊളോണിയൽ രാജ്യങ്ങളുടെ തലസ്ഥാനം ഒരിക്കലും അധിനിവേശ ശക്തികളുടെ രാജ്യ തലസ്ഥാനത്തു നിന്നും മാറിയതായി കാണുവാൻ സാധിക്കാത്തത് അവർ അധിനിവിഷ്ട രാജ്യങ്ങളിലെ ജനങ്ങളെ കണ്ടത് കീഴടക്കപ്പെട്ടവരും ചൂഷണം ചെയ്യപ്പെടേണ്ടവരുമായിട്ടായിരുന്നു എന്നത് കൊണ്ടാണ്. എന്നാൽ മദീനയിൽ തുടങ്ങിയ ഇസ്‌ലാമിക ഖിലാഫത്തിന്റെ ആസ്ഥാനം ഇസ്‌ലാം സ്വീകരിച്ച ഇതര രാജ്യങ്ങളിലേക്ക് നിരന്തരം മാറുന്നതായിട്ടാണ് കാണുവാൻ സാധിക്കുന്നത് . ഇന്ത്യയുടെ അയൽപക്കത്തുള്ള അഫ്‌ഗാനിൽ നിന്നും വന്ന മുഗളന്മാർക്കു പോലും ഇന്ത്യക്ക് പുറത്തുള്ള കാബൂൾ ആയിരുന്നില്ല അവരുടെ ആസ്ഥാനം . ഇന്ത്യക്കുള്ളിൽ ഡൽഹി തന്നെയായിരുന്നു . ഇത് നാല് കാര്യങ്ങൾ തെളിയിക്കുന്നു .

1. ഖിലാഫത്തിന്റെയും മുസ്ലിം ഭരണത്തിന്റെയും വ്യാപനത്തിൽ കീഴടക്കിയവരെന്നോ കീഴടക്കപ്പെട്ടവരെന്നോ ഉള്ള ചിന്താഗതി ആരിലും ഉണ്ടായിരുന്നില്ല. ഖിലാഫത് അനുഭവിക്കുവാൻ അവസരം ലഭിച്ച പുതിയ പ്രദേശത്തെ ജനതതികൾ, അവർ അതുവരെ അനുഭവിച്ച ക്രൂരതകളിൽനിന്നും കിരാതത്വത്തിൽ നിന്നുമുള്ള വിമോചനമായും അതിന്ന് സഹായിച്ച മുസ്ലിം സൈനികരെ വിമോചകരുമായിട്ടാണ് കണ്ടത് .

2. ഖിലാഫത്തോ അതല്ലെങ്കിൽ ഖിലാഫത്തിന്ന് പുറത്ത് ഉണ്ടായിരുന്ന ഇതര മുസ്ലിം ഭരണാധികാരികളോ ഒരിക്കലും തന്നെ അവർ ഭരണം നടത്തിയ പ്രദേശത്തെ കൊള്ളയടിച്ചു അവർ വന്നിരുന്ന രാജ്യത്തേക്ക് കട്ടു കടത്തിയിരുന്നില്ല .

3. അവർ ഭൂമിയിൽ അതിർ വരമ്പുകൾ വരച്ചു ജനതതികളെ വേർതിരിച്ചു കണ്ടിരുന്നില്ല . അവർ ഏത് പ്രദേശത്തു എത്തിപെട്ടുവോ , ആ പ്രദേശത്തുകാരായി ജീവിക്കുകയും ആ പ്രദേശത്തിന്റെ വികസനത്തിനും സർവതോന്മുഖമായ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുകയും ആ മണ്ണിൽ തന്നെ മരിക്കുകയും ചെയ്തു.

4. ഇസ്‌ലാമിക ഖിലാഫത്തും ഭരണവും എത്തിയ പ്രദേശങ്ങളിലെ കൈകാര്യകർതൃത്വ അധികാരം അതാത് പ്രദേശത്തെ ജനങ്ങളിലെ യോഗ്യരായ പ്രതിനിധികളെ , അത് ലഭ്യമാകുന്ന ആദ്യ അവസരത്തിൽ തന്നെ ഏൽപിക്കുകയായിരുന്നു.

ഇരുണ്ട മധ്യകാലഘട്ടത്തിൽ യൂറോപ്പ് നടത്തിയ ഇസ്‌ലാമിക വിരുദ്ധ പ്രചരണത്തിന്റെ അതേ ഛായയും വർണ്ണങ്ങളും ‘തീവ്രവാദ’ത്തിന്റെയും ‘ഭീകരവാദ’ ത്തിന്റെയും മറ ഉപയോഗിച്ചുള്ള ആധുനിക “ഇസ്ലാമോഫോബിയ” സൃഷ്ടിയും നേടിയിട്ടുണ്ട്. കൂടാതെ പ്രമുഖ രാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ രംഗത്ത് പല തരത്തിലും രൂപത്തിലും പ്രവർത്തിക്കുന്നുണ്ടെന്നതും നാം ശ്രദ്ധിക്കേണ്ടതാണ്. ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന രണ്ട് ബില്യണിലേറെ വരുന്ന മുസ്‌ലിംകള്‍ മുഴുക്കെ ഇസ്ലാമിക സംസ്കാരം പിന്തുടരുന്നവരല്ല. അവരിൽ പേരിന് മാത്രം ധാരാളം മുസ്‌ലിംകളുണ്ട്. അൾട്രാ സെക്യൂലറിസ്റ്റുകളും വിധേയത്വ മനസ്ഥിതിയോടെ പാശ്ചാത്യ സംസ്കാരത്തെ പുൽകുന്നവരും അവരിലുണ്ട് . കൂടാതെ , മുസ്ലിം സമൂഹ ഗാത്രത്തിൽ അട്ടയെപ്പോലെ ഒട്ടിപ്പിടിച്ചു രക്തം ഊറ്റിക്കുടിക്കുകയും ശത്രുക്കൾക്കു ആക്രമിക്കുവാൻ ഉള്ളിൽ നിന്നും തുരങ്കങ്ങൾ നിർമിച്ചു കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ധാരാളം കപടവിശ്വാസികളും മുസ്ലിംകളിൽ ഉണ്ട് . മുസ്‌ലിംകൾ എന്ന് വിളിക്കപ്പെടുന്നവരിൽ പലരും ഇസ്‌ലാമിനോടും മുസ്ലിംകളോടും നിതാന്ത ശത്രുത വെച്ചു പുലർത്തുന്ന രാജ്യങ്ങളിൽ സർക്കാർ രഹസ്യാന്വേഷണ ഏജൻസികളുടെ പാവകളും ചാരന്മാരുമായി ജോലി ചെയ്യുന്നവരായും ഉണ്ട് .

അതിനാൽ, ഇത്തരം “ഭീകര” പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പാറ്റേണുകളിൽ നിന്ന് നിരീക്ഷിക്കാവുന്ന സാധ്യമായ ഇതര സാധ്യതകളെ നമുക്ക് ഒഴിവാക്കാനാവില്ല. നിക്ഷിപ്ത താൽപര്യക്കാരുടെ ഉടമസ്ഥതയിലുള്ള പാശ്ചാത്യ മാധ്യമങ്ങളിലൂടെയാണ് ഇത്തരം ഭീകരവാദ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നതെന്ന് എല്ലാവരുടെയും ഓർമയിൽ ഉണ്ടായിരിക്കുകയും വേണം. അമേരിക്കയുടെയും ഇതര പാശ്ചാത്യ രാജ്യങ്ങളുടെയും ഇസ്രയേലിന്റെയും ഇന്ത്യയുടേയും ഇന്റലിജൻസ് ഏജൻസികൾ ഈ മേഖലയിൽ സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട് എന്ന വസ്തുതയും വിസ്മരിക്കാവതല്ല. തെളിവുകളില്ലാതെ ആർക്കും അനുകൂലമായോ എതിരായോ വിധി പറയാനാവില്ല. ഇസ്ലാമിന്റെ പേരിൽ ആരോപിക്കപ്പെടുന്ന പ്രാദേശിക തലത്തിലും ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലുമുള്ള നിഗൂഢമായ ഭീകരവാദ പ്രവർത്തനങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഈ നിഗൂഢതയിലെ ഏറ്റവും വലിയ കുറ്റവാളിയാകുവാൻ സാധ്യതയുള്ള പോലീസിൽ നിന്നും, സർക്കാർ അധികാരികളിൽ നിന്നുമുള്ള റിപോർട്ടുകൾ മാത്രമാണ് ഇസ്‌ലാമിനെ പ്രതിയാക്കിയുള്ള ആരോപണങ്ങളുടെ മുഖ്യ സ്രോതസ്സ് . കുതിരയുടെ വായിൽ നിന്നും നമുക്ക് ഇതിനെ കുറിച്ച് അറിയാനോ കേൾക്കാനോ കഴിയുമ്പോഴേ ഇതിന്റെ നിജ സ്ഥിതി കൃത്യമായും വ്യക്തമാകൂ . പ്രാദേശിക തലത്തിലെ “മാഷാ അല്ലാഹ്” സ്റ്റിക്കർ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും നടപ്പാക്കപ്പെടുന്നുവെന്നു വ്യക്തമാക്കുന്ന, ആദ്യത്തിൽ ഇസ്‌ലാമിന്റെ പേരിൽ ആരോപിക്കപ്പെട്ടു പിന്നീട് ശത്രുക്കളാൽ ചെയ്യപ്പെട്ടതെന്ന് തെളിഞ്ഞതും കുതിരയുടെ വായിൽനിന്നു തന്നെ വ്യക്തമായതുമായ നിരവധി അനുഭവങ്ങൾ നമ്മുടെ കൺമുമ്പിൽ ഉണ്ട് . (തുടരും )

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles