Current Date

Search
Close this search box.
Search
Close this search box.

പ്രവാചക ജീവിതം മലയാളത്തിൽ

ദൈവദൂതൻ, ഭരണാധികാരി, ന്യായാധിപൻ, സൈന്യാധിപൻ, പിതാവ്, ഭർത്താവ്, കുടുംബനാഥൻ… വേറിട്ട വഴികളിലൂടെ കാരുണ്യവും സ്‌നേഹവും കൊണ്ട് ലോകത്തിന് മാതൃക നൽകിയ മുഹമ്മദ് നബി(സ)യുടെ ജീവിതം അടയാളപ്പെടുത്തിയ മലയാള കൃതികളെ കുറിച്ച വിവരണം റബീഉൽ അവ്വലിന്റെ ഓർമയുടെ പശ്ചാത്തലത്തിൽ നടത്തുകയാണിവിടെ.

‘സ്വന്തം മാതാപിതാക്കളോടും സന്താനങ്ങളോടും മുഴുവൻ മനുഷ്യരോടുമുള്ളതിനേക്കാൾ എന്നോട് സ്‌നേഹമുണ്ടാകുന്നതുവരെ നിങ്ങളിലൊരാളും യഥാർഥ വിശ്വാസിയാവുകയില്ല’ (ബുഖാരി, മുസ്‌ലിം).

മാനവ മാർഗദർശനത്തിനു വേണ്ടി ദൈവ നിയുക്തനായ പ്രവാചക തിരുനബിയെ സ്‌നേഹിക്കുകയും പിന്തുടരുകയും ചെയ്യാതെ ഒരാൾക്കും യഥാർഥ വിശ്വാസിയായി ജീവിക്കുക സാധ്യമല്ല. പ്രവാചകന്മാരിൽ വിശ്വാസമർപ്പിച്ച് ധാർമിക സദാചാര മൂല്യങ്ങൽ മാനിച്ചുകൊണ്ട് സന്മാർഗജീവിതം നയിക്കുകയും ഭാരം പേറുന്നവരുടെയും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നവരുടെയും മോചനത്തിനായി പ്രയത്‌നിക്കുകയുമാണ് പ്രവാചക സ്‌നേഹത്തിലൂടെ നാം പ്രയോഗവൽക്കരിക്കേണ്ടത്. ജീവിതത്തിന്റെ നിഖില മേഖലകളെയും സ്പർശിക്കുന്നതാണ് തിരുജീവിതം. ദൈവഭക്തൻ, ആത്മീയാചാര്യൻ, നേതാവ്, ഭരണാധികാരി, യോദ്ധാവ്, വ്യാപാരി, ധനികൻ, ദരിദ്രൻ, ഉത്തമർണൻ, അധമർണൻ, അനാഥൻ, മർദിതൻ, ജേതാവ്, ഭർത്താവ്, പിതാവ് എന്നിങ്ങനെ മനുഷ്യ ജീവിതത്തിലെ എല്ലാ അവസ്ഥകളും കടന്നുപോന്നിട്ടുള്ളതാണ് അവിടുത്തെ ജീവിതം. പ്രവാചക ജീവിതത്തിന്റെ സർവതലങ്ങളും അനുയായികൾ സൂക്ഷ്മമായി കണ്ടു മനസ്സിലാക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ നബിജീവിതത്തെ മനസ്സിലാക്കാനുള്ള പ്രഥമ സ്രോതസ്സ് ഹദീസുകളാണ്. തിരുനബിയുടെ സ്വഭാവ സവിശേഷതകളെ പ്രത്യേകം വിവരിക്കുന്ന ഒരു വിഭാഗം തന്നെയുണ്ട് ഹദീസുകളിൽ. ഉദാഹരണത്തിന് ഇമാം തിർമിദിയുടെ ‘ശമാഇലുൽ മുഹമ്മദിയ്യ’ നമുക്ക് എടുത്തു കാണിക്കാവുന്നതാണ്.

ഓക്‌സ്‌ഫോർഡ് യൂനിവേഴ്‌സിറ്റി കോളേജ് അംഗമായ ബോസ് വെർത്ത് സ്മിത്ത് 1874-ൽ നടത്തിയ ഒരു പ്രഭാഷണത്തിലെ പരാമർശം ഏറെ ശ്രദ്ധേയമാണ്:

”……. ഇസ്‌ലാം ചരിത്രം അതിന്റെ കാര്യം വളരെ സ്പഷ്ടമാണ്. എവിടെയും അവ്യക്തതകളില്ല. അതിന്റെ ശരിയായ ചരിത്രം മനുഷ്യകരങ്ങളിലുണ്ട്. ലൂതറുടെയും മിൽട്ടന്റെയും കാര്യങ്ങൾ അറിയുന്നത് പോലെ അവർക്ക് മുഹമ്മദിന്റെ ചരിത്രവുമറിയാം. പൂർവകാല ചരിത്രകാരന്മാർ മുഹമ്മദിനെ കുറിച്ച് എഴുതിയതിൽ നിനക്ക് ഊഹങ്ങളോ അസംഭവ്യതകളോ കെട്ടുകഥകളോ കാണാൻ കഴിയില്ല. വല്ലതുമുണ്ടെങ്കിൽ തിരിച്ചറിയാനാവശ്യമായ സൗകര്യങ്ങളുമുണ്ട്. ഇവിടെ ആരും സ്വയം വഞ്ചിതരാവുകയോ അന്യരെ വഞ്ചിക്കേണ്ടി വരികയോ ചെയ്യേണ്ടി വരുന്നില്ല. കാര്യങ്ങളെല്ലാം പകൽവെളിച്ചം പോലെ സ്പഷ്ടം, ഉഛസ്ഥായിയിൽ നിൽക്കുന്ന സൂര്യൻ അതിന്റെ കിരണങ്ങളാൽ സകല വസ്തുക്കളും തെളിയിച്ചു കാണിക്കുന്നതുപോലെ വ്യക്തം” (ങീവമാാലറ മിറ ങീവമാാമറലിശാെ, ഉദ്ധരണം. അൽരിസാലതുൽ മുഹമ്മദിയ്യ- സയ്യിദ് സുലൈമാൻ നദ്‌വി).
ഇസ്‌ലാം കേരളക്കരയിലെത്തിയ ആദിമ നാളുകളിൽ തന്നെ നബി(സ)യുടെ ജീവിതം പഠിക്കാനും മനസ്സിലാക്കാനും അതനുസരിച്ച് പ്രവർത്തിക്കാനുമുള്ള ജിജ്ഞാസയും ജനങ്ങളിൽ സ്വാഭാവികമാണല്ലോ. അതിനുവേണ്ടി അവർ വാമൊഴികളും മറ്റുമാണ് സ്വാഭാവികമായി സ്വീകരിച്ച മാർഗം. മാപ്പിളപ്പാട്ടുകളുടെ വളർച്ചയോടു കൂടി ബദ്ർ, ഉഹുദ്, ഹുനൈൻ, ഖന്ദഖ്, മക്കം ഫത്ഹ് തുടങ്ങിയ ചരിത്ര സംഭവങ്ങൾ വിശദമായി പാട്ടിലൂടെ ആവിഷ്‌കരിക്കുകയും പാടിപ്പറയൽ സ്വഭാവത്തിലൂടെ ജനങ്ങളിലേക്കെത്തിക്കുകയും ചെയ്യുകയുണ്ടായി.

അനന്തര കാലഘട്ടത്തിൽ സാമ്രാജ്യത്വ ശക്തികൾ കേരളം അധീനപ്പെടുത്തിയപ്പോൾ മിഷനറി പ്രവർത്തനം ശക്തവും സംഘടിതവുമായിത്തീർന്നു. അവർ തിരുനബിയെ അപകീർത്തിപ്പെടുത്തുന്ന ലഘുലേഖകളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കാൻ തുടങ്ങിയപ്പോൾ പ്രതിരോധത്തെ കുറിച്ച് സാമൂഹിക പരിഷ്‌കർത്താക്കൾ ചിന്തിക്കാൻ തുടങ്ങി. സയ്യിദ് സനാഉല്ല മക്തി തങ്ങളാണ് ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചത്. ആദ്യത്തെ നബി ചരിത്ര ഗ്രന്ഥമായ നബിനാണയം പ്രസിദ്ധീകരിക്കാൻ അനുഭവിച്ച ത്യാഗങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ വരികളിലൂടെ നമുക്ക് മനസ്സിലാക്കാം:

”കൊച്ചിയിലെ കൊച്ചു വ്യാപാരികളിൽനിന്ന് നബിനാണയം എന്ന നാമത്തിൽ നിത്യം ഓരോ കാശ് തരീച്ച് നടത്തിച്ചും വരുന്നതിന്റെ ഉതവിയെ ആധാരമാക്കി മുഹമ്മദ് നബി ചരിത്രമെന്ന ഈ സുകൃത ലേഖനം എഴുതാൻ ആരംഭിക്കുന്നു. പ്രിയ കർത്താവെ! അവസാനം വരെ നബി നാണയം മുടങ്ങാതിരിപ്പാൻ നീ കടാക്ഷിക്കേണമേ! ആമീൻ.

വായനക്കാരെ! ഈ ചരിത്രത്തിനു കാരണമായത് നബി നാണയമെന്ന നിത്യകാശ് ആകയാൽ ആ പേര് തന്നെ ശ്രീകരമെന്ന് വിചാരിച്ച് ചരിത്രത്തിൽ ‘നബിനാണയം’ എന്നുള്ള പേര് വിളിക്കുന്നു. ഇത് സാധാരണ ചരിത്രം എന്ന് വിചാരിക്കരുത്. ഇതിൽ യൂറോപ്യൻ ചരിത്രകർത്താക്കൾ എഴുതീട്ടുള്ള സാക്ഷിപ്പുകളും, ഇതര മതസ്ഥരിൽ നിന്നുണ്ടാകുന്ന ആക്ഷേപങ്ങൾക്ക് തക്ക സമാധാനങ്ങളും അടങ്ങിയിരിക്കുന്നു. ഉപ്പാപ്പ നബി നായകരെ തെളിയിച്ചുറപ്പിക്കേ അവകാശത്തെ മുഴുവനും പൂരിപ്പിച്ചിരിക്കുന്നു.”

സാമ്പത്തിക പരാധീനത നിമിത്തവും സമുദായത്തിൽനിന്നള്ള പിന്തുണയുടെ അലംഭാവവും കാരണം ആഴ്ചകൾ തോറും അൽപ പേജുകൾ അടിച്ച് വായനക്കാരിലെത്തിച്ച് അവസാനം തുന്നിക്കെട്ടി പുസ്തക രൂപത്തിലാക്കുകയാണ് നബിനാണയത്തിൽ ചെയ്തത്.
ലോകത്ത് മുസ്‌ലിംകൾ ചിന്തിക്കുകയും സ്വപ്‌നം കാണുകയും ചെയ്ത എല്ലാ ഭാഷകളിലും അന്ത്യപ്രവാചകന്റെ മഹത്തായ ജീവിതം അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. ധിഷണാശാലികളായ അമുസ്‌ലിം എഴുത്തുകാരെ പോലും ആ ജീവിതം ഹഠാദാകർഷിച്ചു. മലയാളത്തിൽ മൗലികമായി എഴുതപ്പെട്ട ഗുണമേന്മയുള്ള പ്രവാചക ചരിത്രങ്ങൾ താരതമ്യേന കുറവാണ്. മലയാള വായനക്കാരുടെ കൈകളിലുള്ള മികച്ച പ്രവാചക ജീവ ചരിത്രങ്ങൾ അധികവും അറബിയിൽനിന്നോ ഉർദുവിൽ നിന്നോ ഇംഗ്ലീഷിൽനിന്നോ വിവർത്തനം ചെയ്യപ്പെട്ടവയാണ്. തീർച്ചയായും ഇതൊരു ന്യൂനത തന്നെയാണ്. കേരളത്തിനു ലഭ്യമായ ഇസ്‌ലാമിക സാഹിത്യത്തിൽ മൂല്യവത്തായ മൗലിക രചനകൾ എത്രയുണ്ടാകുമെന്ന് ഒരു വിദഗ്ധ സംഘത്തിനു പരിശോധിക്കാവുന്നതാണ്. നമ്മുടെ മതചർച്ചകളും പ്രഭാഷണ വേദികളും പരമ്പരാഗതമായി തന്നെ കർമശാസ്ത്ര പ്രശ്‌നങ്ങളുടെ തലനാരിഴ കീറിയ വിശകലനങ്ങൾക്കു വേണ്ടിയാണ് ഉപയോഗിക്കപ്പെടുന്നത്.

കുറേ യുദ്ധങ്ങൾ നയിച്ച ഒരു വ്യക്തിയായിട്ടാണ് നാം പ്രവാചകനെ പരിചയപ്പെടുത്താറുള്ളത്. തിരുനബിയെ ഓർക്കുമ്പോൾ നമ്മുടെ മുമ്പിൽ ആദ്യമായി തെളിഞ്ഞുവരുന്നത് ബദ്‌റും ഉഹുദും ഖന്ദഖുമടക്കം കുറേ പടയോട്ടങ്ങളുടെ ചരിത്രമാകും. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും കഥകൾ കേൾക്കുമ്പോൾ നമ്മുടെ മനോമുകുരത്തിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത് യേശുവിന്റെയും മഹാത്മാഗാന്ധിയുടെയും ചിത്രമായിരിക്കും. ഈ വിരോധാഭാസത്തിനു ഉത്തരവാദി നാം തന്നെയല്ലേ? നമ്മുടെ ചരിത്രാവതരണ രീതികളും. കാരുണ്യത്തിന്റെ തിരുദൂതരുടെ ഒരു സംഭവം വാഖിദി ഉദ്ധരിക്കുന്നത് നമുക്ക് വായിക്കാം: ”മക്കാ വിജയദിനം പതിനായിരത്തോളം വരുന്ന സൈന്യത്തോടൊപ്പം നബി മക്കയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. എട്ടു ദിവസം കൊണ്ടേ മക്കയിൽ എത്താൻ പറ്റുകയുള്ളൂ. യാത്രാമധ്യേ പ്രസവിച്ചു കിടക്കുന്ന ഒരു പട്ടിയെയും മൂന്ന് കുഞ്ഞുങ്ങളെയും പ്രവാചകൻ കാണാനിടയായി. അതിനു ഇരപിടിച്ചു കൊടുക്കുകയാണ് ആ തള്ള. നബി ഒരു കുതിരപ്പടയാളിയോട് കൽപിച്ചു: ‘ഈ സൈന്യം മുഴുവൻ കടന്നു പോയിക്കഴിഞ്ഞതിനുശേഷം മാത്രം താങ്കൾ ഇവിടെനിന്നും പോയാൽ മതി. ഈ പട്ടിക്കും കുട്ടികൾക്കും കാവലാളായി താങ്കൾ ഇവിടെ നിൽക്കണം. അവക്ക് യാതൊരു പോറൽപോലും ഏൽക്കരുത്.” നിർണായകമായ ഒരു സൈനിക നീക്കത്തിനിടയിലും പ്രവാചകൻ പ്രകടിപ്പിച്ച ജന്തുസ്‌നേഹം ചരിത്രത്തിൽ അതുല്യമാണ്.

ഉദാരനായ ഭരണാധികാരിയും തികഞ്ഞ ഗൃഹനാഥനും ഉത്കൃഷ്ടനായ സുഹൃത്തും മനുഷ്യ സ്‌നേഹിയും ഒക്കെയായിരുന്നു നബി. ഇതൊക്കെ ശരിയായും ഏറക്കുറെ വിശദമായും അവതരിപ്പിക്കുന്ന മൗലിക രചനയാണ് ടി.കെ ഇബ്‌റാഹീം ടൊറണ്ടോ എഴുതി ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച ‘ദയാനിധിയായ ദൈവദൂതൻ.’ എം.പി വീരേന്ദ്രകുമാറിന്റെ അവതാരികയും വിശ്വപ്രശസ്ത പണ്ഡിതരും ചിന്തകരുമായ ശൈഖ് യൂസുഫുൽ ഖറദാവി, ഡോ. ജോൺ എൽ. എസ്‌പോസിറ്റോ എന്നിവരുടെ മുൻമൊഴികളും ഈ ഗ്രന്ഥത്തിന്റെ മാറ്റ് വർധിപ്പിച്ചിട്ടുണ്ട്.

പ്രശസ്ത ഈജിപ്ഷ്യൻ എഴുത്തുകാരനും ചിന്തകനുമായ ഡോ. റാഗിബ് അസ്സർജാനിയുടെ ‘അർറഹ്മത് ഫീ ഹയാതിർറസൂൽ, ഫന്നുത്തആമുലുന്നബവിയ്യ് മഅ ഗൈരിൽ മുസ്‌ലിമീൻ’ എന്നീ കൃതികളും ഇതേ രീതിയിൽ പ്രവാചകനെ മനോഹരമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളാണ്. രണ്ടു കൃതികളും ‘മുഹമ്മദ് നബി കാരുണ്യത്തിന്റെ ദൈവദൂതൻ’, ‘മുഹമ്മദ് നബി ബഹുമതസ്ഥർക്കിടയിൽ’ എന്നീ പേരുകളിൽ മുഹമ്മദ് സലീം സുല്ലമി വിവർത്തനം ചെയ്ത് യുവത ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രവാചകനെ കുറിച്ച് ആധുനിക കാലത്ത് രചിക്കപ്പെട്ട ക്ലാസിക് കൃതികളിലൊന്നാണ് നഈം സിദ്ദീഖിയുടെ മുഹ്‌സിനെ ഇൻസാനിയ്യത്ത്. കെ.ടി ഹുസൈൻ, പി.പി അബ്ദുർറഹ്മാൻ കൊടിയത്തൂർ എന്നിവർ ചേർന്ന് മലയാളത്തിലേക്ക് വിവർത്തനം ചെയ്ത പ്രസ്തുത കൃതി ‘മുഹമ്മദ് മനുഷ്യസ്‌നേഹത്തിന്റെ പ്രവാചകൻ’ എന്ന പേരിൽ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനുഷ്യർക്കുവേണ്ടി ജീവിച്ച മനുഷ്യന്റെ കഥ എന്ന നിലയിൽ പ്രവാചക ജീവിതത്തെ സമീപിക്കുന്നു എന്നതാണ് ഈ ഗ്രന്ഥത്തിന്റെ സവിശേഷത. മുൻ രാഷ്ട്രപതി ഡോ. സാകിർ ഹുസൈൻ എഴുതുന്നു: ‘ഈയിടെ സാമ്പ്രദായിക രചനകളിൽനിന്ന് വളരെ വ്യത്യസ്തമായൊരു പ്രവാചക ജീവചരിത്രം വായിക്കാനിടയായി. നഈം സിദ്ദീഖിയുടെ അനുഗൃഹീത തൂലികയിൽനിന്ന് വാർന്നുവീണ മുഹ്‌സിനെ ഇൻസാനിയ്യത്ത് എന്ന കൃതിയാണത്.’

ഇസ്‌ലാമിനെ കുറിച്ച് ഏറെ പഠിക്കുകയും എഴുതുകയും ചെയ്ത മാർട്ടിൻ ലിംഗ്‌സ് (അബൂബക്കർ സിറാജുദ്ദീൻ) എഴുതിയ അതിപ്രശസ്തമായ ഗ്രന്ഥത്തിന്റെ വിവർത്തനം ‘മുഹമ്മദ്’ എന്ന പേരിൽ അദർ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിയും എഴുത്തുകാരനുമായ കെ.ടി സൂപ്പിയുടെ ഭാഷയിലൂടെ പ്രസ്തുത കൃതി വായിക്കുമ്പോൾ നാം പ്രവാചകനോടൊത്ത് സഞ്ചരിക്കുന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട് പ്രസ്തുത പുസ്തകം. അവതാരികയിൽ മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവി ഇങ്ങനെ എഴുതി: ”ഭാഷയുടെ പരിമിതികൾക്ക് അതീതമാണ് മുഹമ്മദ് നബിയുടെ ജീവിതം. അലൗകികവും അഭൗമവുമായ ഒരു മതകീയ പരിസരത്ത് ആഴമേറിയ ദാർശനികതയോടെ നിലയുറക്കുമ്പോഴും സാധാരണ മനുഷ്യ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ആശ്ലേഷിച്ചുനിന്നു ആ വ്യക്തിത്വം. മുസ്‌ലിം ലോകത്ത് നിരവധി ഭാഷകളിൽ അനേകം തവണ അനുരാഗപൂർവം പറയപ്പെട്ടതാണ് പ്രവാചക ജീവിതം. ഏതാണ്ട് അത്രതന്നെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുമുണ്ട് മുഹമ്മദ്. ആദ്യകാല ക്ലാസിക്കൽ ഉറവിടങ്ങളെ അവലംബിച്ച് വിഖ്യാത പണ്ഡിതനും ഗ്രന്ഥകാരനുമായ മാർട്ടിൻ ലിംഗ്‌സ് തയാറാക്കിയ ഈ ജിവചരിത്രം ആധികാരികതയുടെയും സരളമായ ഭാഷയുടെയും ഗരിമയാർന്ന ദാർശനികതയുടെയും പേരിൽ ലോകമാകെ ആദരിക്കപ്പെടുന്നതാണ്.”

പ്രവാചക ജീവചരിത്രത്തിൽ ഈ നൂറ്റാണ്ടിലുണ്ടായ ഏറ്റവും പ്രാമാണിക ഗ്രന്ഥമാണ് മുഹമ്മദ് ഹുസൈൻ ഹൈക്കലിന്റെ ഹയാത്തു മുഹമ്മദ്. ഈജിപ്ഷ്യൻ ചിന്തകനും ഗവേഷകനുമായ ഹൈക്കൽ അറബിയിൽ രചിച്ച ഈ ഗ്രന്ഥത്തിന്റെ വിവർത്തനം നിർവഹിച്ചത് പ്രഫ. കെ.പി കമാലുദ്ദീനും വി.എ കബീറുമാണ്. നബിയുടെ ബഹുമുഖ ജീവിതത്തെ ആസ്പദമാക്കി മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏറ്റവും വിശിഷ്ട ഗ്രന്ഥവും ഇതുതന്നെ. തിരുജീവിതത്തെക്കുറിച്ച് ഓറിയന്റലിസ്റ്റുകളും മറ്റും ഉയർത്തുന്ന വിമർശനങ്ങൾക്ക് തെളിവുകളുദ്ധരിച്ച് യുക്തിസഹമായ രീതിയിൽ ഇതിൽ മറുപടി പറയുന്നുണ്ട്. ഈ കൃതി 1981-ൽ ഒന്നാം പതിപ്പ് പ്രതിഭാ ബുക്‌സും 1990-ൽ രണ്ടാം പതിപ്പ് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസും മൂന്നാം പതിപ്പ് മനാസ് ഫൗണ്ടേഷനുമാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇപ്പോൾ തേജസ് പബ്ലിക്കേഷനാണ് പ്രസ്തുത ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്.
ഹൈക്കലിന്റെ ഗ്രന്ഥത്തെ ആസ്പദമാക്കി തന്നെ മലയാളത്തിൽ രചിക്കപ്പെട്ടതാണ് ഹനീഫ കൊച്ചന്നൂരിന്റെ മുഹമ്മദ് മുസ്ത്വഫ. വേഗത്തിൽ വായിച്ചുപോകാവുന്ന ലളിതമായ ശൈലിയാണ് ഗ്രന്ഥകാരന്റേത്. നാൽപത് ചെറു അധ്യായങ്ങളിലായി കാര്യങ്ങൾ പറയുമ്പോൾ വിരസത ഇല്ലാതാക്കാൻ കർത്താവ് ശ്രമിച്ചിട്ടുണ്ട്.

ഇസ്‌ലാമിന്റെ മൂലപ്രമാണങ്ങളായ ഖുർആനും അതിന്റെ പ്രായോഗിക രൂപമായ ഹദീസും നിഷ്പക്ഷമായി പഠിച്ചു മനസ്സിലാക്കിയ ഇന്ത്യയിലെ ചുരുക്കം ചില അമുസ്‌ലിം എഴുത്തുകാരിൽ പ്രമുഖനാണ് പഞ്ചാബിയായ നാഥുറാം. അദ്ദേഹം എഴുതിയ പ്രവാചക ജീവിതമാണ് ‘കാരുണ്യത്തിന്റെ പ്രവാചകൻ.’ വിശാലമനസ്‌കത, വിട്ടുവീഴ്ച, സാഹോദര്യം, ദയ, മാപ്പ് എന്നീ പ്രവാചക സവിശേഷതകൾ മനോഹരമായി ഈ കൃതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നു. പതിനാറു എഡിഷനുകളിലായി ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ ഗ്രന്ഥമാണിത്.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

അടുത്ത കാലത്ത് പുറത്തിറങ്ങിയ ഒരു ഉത്തമ പ്രവാചക ചരിത്ര ഗ്രന്ഥമാണ് സയ്യിദ് അബുൽ ഹസൻ അലി നദ്‌വിയുടെ അസ്സീറത്തുന്നബവിയ്യയുടെ മൊഴിമാറ്റം. ‘കാരുണ്യത്തിന്റെ തിരുദൂതർ’ എന്ന പേരിൽ മുഫക്കിറുൽ ഇസ്‌ലാം ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം മൊഴിമാറ്റം നടത്തിയത് അബ്ദുശ്ശുകൂർ അൽ ഖാസിമിയാണ്. നാനൂറ് പേജ് വരുന്ന ഈ കൃതിയിൽ പ്രവാചക ചരിത്രവുമായി ബന്ധപ്പെടുന്ന ചരിത്ര ഭൂമികളുടെയും മറ്റും മനോഹരമായ കളർ ചിത്രങ്ങൾ നൽകിയത് ഈ ഗ്രന്ഥത്തെ കൂടുതൽ ആകർഷകമാക്കുന്നു.
പ്രമുഖ പത്രപ്രവർത്തകൻ പി. മാഹിൻ എഴുതി റീഡേഴ്‌സ് നെറ്റ്‌വർക്ക് പ്രസിദ്ധീകരിച്ച ‘നബിമാനസം’ എന്ന കൃതി ഈ രംഗത്തെ പുതിയ സംഭാവനയാണ്. പ്രഫ. എം.കെ സാനുവിന്റെ മനോഹരമായ അവതാരിക ഈ ഗ്രന്ഥത്തെ മികവുറ്റതാക്കുന്നു. അദ്ദേഹം എഴുതുന്നു: ”പ്രവാചകന്റെ ജീവിതം മാനവചരിത്രത്തിലെ ഒരു അത്ഭുതമാണ്. അറിവിനെ ഉദ്‌ഘോഷിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ദിവ്യവെളിപാടിലൂടെ പ്രവാചകത്വം ലഭിക്കുന്നത്. ‘നിന്നെ സൃഷ്ടിച്ച നിന്റെ രക്ഷിതാവിന്റെ നാമത്തിൽ വായിക്കുക’ എന്ന ആഹ്വാനമാണല്ലോ ആദ്യത്തെ വെളിപാട്. അന്ധമായി വിശ്വസിക്കാനല്ല വായിച്ചും ചിന്തിച്ചും അറിഞ്ഞു പ്രവർത്തിക്കാനാണ് മുഹമ്മദ് നബി ലോകത്തോട് പറഞ്ഞത്.”

ഇപ്പോഴത്തെ മുസ്‌ലിം പേഴ്‌സണൽ ലോ ബോർഡ് ചെയർമാനും ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമാ റെക്ടറുമായ സയ്യിദ് മുഹമ്മദ് റാബിഅ് നദ്‌വിയുടെ ‘വിശ്വനായകൻ’ എന്ന കൃതിയും ജോൺ അഡയർ എഴുതി കെ.എസ് ഷമീർ വിവർത്തനം ചെയ്ത ‘മുഹമ്മദ് നബിയുടെ നേതൃത്വം’ എന്ന കൃതിയും ഈ വിഷയത്തിലെ പുതു സംഭാവനകളാണ്.

മലയാള ഭാഷാ കവികളായ ജി. ശങ്കരക്കുറുപ്പ്, പണ്ഡിറ്റ് കറുപ്പൻ, ശ്രീനാരായണ ഗുരു, എം.പി അപ്പൻ തുടങ്ങി സുകുമാർ കക്കാട് വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ അമുസ്‌ലിം കവികൾ പ്രവാചക തിരുമേനിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതിയ കവിതകൾ കെ.കെ മുഹമ്മദ് അബ്ദുൽ കരീം സമാഹരിച്ച് ഡോ. എൻ.വി.പി ഉണിത്തിരിയുടെ പഠനത്തോടെ 1993-ൽ അരീക്കോട് ഇസ്‌ലാമിക് ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപ്രകാരം റഫീഖ് സകരിച്ച സമാഹരിച്ച പ്രവാചക കവിതകൾ 2017-ൽ ‘മുഹമ്മദ് നബി മലയാള കവിതകളിൽ’ എന്ന പേരിൽ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടു്. കവിതയിൽ നബിചരിതം കോർത്തിണക്കിയവരാണ് സയ്യിദ് അബ്ദുൽ ഗഫൂർഷാ (അൽഹുദ), അബ്ദുൽ ഹയ്യ് എടയൂർ, ചുങ്ങാട് രാഘവൻ നായർ (ഐ.പി.എച്ച്), മാഹമ്മദം മഹാ കാവ്യം – പൊൻകുന്നം സൈതുമുഹമ്മദ് (കേരള സാഹിത്യ അക്കാദമി), ലോക പ്രദീപം (ഉടുമ്പുന്തല യു.എൻ ഇബ്‌റാഹീം ഹാജി) തുടങ്ങിയവർ.

ലോകപ്രശസ്തരായ ചിന്തകന്മാർ തിരുനബിയെ വിശകലന പഠനത്തിന് വിധേയമാക്കിയ ലേഖനങ്ങളും അവയുടെ വിവർത്തനവും ഉൾക്കൊള്ളുന്നതാണ് ‘കാരുണ്യവാൻ നബി ലോകം ചൊല്ലിയ പ്രകീർത്തനം’ എന്ന കൃതി.

അബൂ സലീം അബ്ദുൽ ഹയ്യ് രചിച്ച ഹയാത്ത് ത്വയ്യിബ എന്ന ഉർദു ഗ്രന്ഥം, വി.എ കബീർ വിവർത്തനം ചെയ്ത് ‘നബിയുടെ ജീവിതം’ എന്ന പേരിൽ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റായ്ബറേലി ജയിലിൽ തടവുകാരനായി കഴിയുമ്പോഴാണ് അദ്ദേഹം ഈ ഗ്രന്ഥം രചിച്ചത്.

മുഹമ്മദ് നബിയിലെ മഹാനെ കണ്ടെത്തിയ മറ്റൊരു അമുസ്‌ലിം എഴുത്തുകാരനാണ് മൈസൂർ യൂനിവേഴ്‌സിറ്റിയിലെ ഗവ. വനിതാ കോളേജിൽ തത്ത്വശാസ്ത്ര വിഭാഗം തലവനായിരുന്ന കെ.എസ് രാമകൃഷ്ണറാവു. അദ്ദേഹം രചിച്ച് ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ‘മുഹമ്മദ് മഹാനായ പ്രവാചകൻ.’ തിരുനബിയുടെ ജീവിതത്തിലെ നൂറ്റിപ്പതിനൊന്ന് മഹദ് സംഭവങ്ങൾ ഹൃദയസ്പൃക്കായ ഭാഷയിൽ അവതരിപ്പിക്കുന്ന കൃതിയാണ് ‘ലോകാനുഗ്രഹി’. ഗ്രന്ഥകർത്താവ് ശൈഖ് മുഹമ്മദ് കാരകുന്ന്. കെ.എൽ ഗൗബ എഴുതി ജമാൽ കൊച്ചങ്ങാടി വിവർത്തനം ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച മറ്റൊരു നബിചരിത്ര ഗ്രന്ഥമാണ് ‘മരുഭൂമിയിലെ പ്രവാചകൻ’. തോമസ് കാർലൈൽ തുടങ്ങി കൃഷ്ണചൈതന്യ വരെയുള്ള പന്ത്രണ്ടോളം പ്രതിഭകളുടെ രചനകൾ ഉൾപ്പെടുത്തി പി.എ റഫീഖ് സകരിയ്യ എഡിറ്റ് ചെയ്ത് ഐ.പി.എച്ച് പ്രസിദ്ധീകരിച്ചതാണ് ‘മുഹമ്മദ് നബി’ (ലേഖന സമാഹാരം) എന്ന കൃതി.

‘മുഹമ്മദ് നബിയുടെ പ്രവാചകത്വം’ എന്ന അബൂബക്കർ നദ്‌വിയുടെ പുസ്തകത്തിന്റെയും പ്രസാധനം ഐ.പി.എച്ച് തന്നെയാണ് നിർവഹിച്ചിട്ടുള്ളത്. പ്രമുഖ പണ്ഡിതനും ചിന്തകനും രാഷ്ട്രീയക്കാരനും മുൻ ഒറീസാ ഗവർണറുമായ ബി.എൻ പാണ്ഡെ, ശ്രീ രംഗനാഥാനന്ദ സ്വാമികൾ തുടങ്ങിയവരുടെ പ്രവാചകനെക്കുറിച്ചുള്ള രചനകളും മലയാളത്തിൽ ലഭ്യമാണ്.

2009-ൽ യുവത പ്രസിദ്ധീകരിക്കുകയും പുതിയ പതിപ്പുകൾ ഇറങ്ങിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവാചക ജീവചരിത്രമാണ് പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരിയായ കാരൻ ആംസ്‌ട്രോങ്ങിന്റെ ങീവമാാലറ: അ ആശീഴൃമുവ്യ ീള ജൃീുവല േഎന്ന ഗ്രന്ഥത്തിന്റെ പരിഭാഷ. മുഹമ്മദ് എന്ന പേരിൽ എ.പി കുഞ്ഞാമുവാണ് മൊഴിമാറ്റം നടത്തിയത്. ആമുഖത്തിൽ ഗ്രന്ഥകാരി വിശദീകരിക്കുന്നു: ”പത്തുകൊല്ലത്തിലേറെയായി കാണും മുഹമ്മദ് പ്രവാചകന്റെ ജീവചരിത്രം എന്ന ഈ കൃതി ഞാൻ എഴുതാൻ തുടങ്ങിയിട്ട്. ആ സമയത്ത് പാശ്ചാത്യ നാടുകളും ഇസ്‌ലാമിക ലോകവും തമ്മിലുള്ള ബന്ധം എക്കാലത്തേതിലും തണുപ്പനായിരുന്നു. സൽമാൻ റുശ്ദി സംഭവം ബ്രിട്ടീഷ് സമൂഹത്തെ ഇസ്‌ലാമിൽനിന്ന് അകറ്റിയിരുന്നു. എന്റെ രചനയോട് യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല 1997-ൽ അറേബ്യയിലേക്ക് തർജമ ചെയ്തപ്പോൾ ഇസ്‌ലാമിക ലോകത്തുപോലുമുണ്ടായ ഊഷ്മളവും ഉദാരവുമായ പ്രതികരണങ്ങൾ എന്നെ വല്ലാതെ ചലിപ്പിച്ചു.” പത്ത് അധ്യായങ്ങളിലായി പ്രവാചക ജീവിതം വിശകലനം ചെയ്യുന്നു ഈ ഗ്രന്ഥം.

ചരിത്ര യാഥാർഥ്യങ്ങളുടെ വെളിച്ചത്തിൽ ബുദ്ധിപരമായ പശ്ചാത്തല വിവരണത്തോടു കൂടി രചിക്കപ്പെട്ട ആധുനിക അറബ് ലോകത്ത് ഏറെ സ്വീകാര്യത നേടിയ ഗ്രന്ഥമാണ് അർറഹീഖുൽ മഖ്തൂം. സ്വഫിയ്യുർറഹ്മാനുൽ മുബാറക്പൂരി രചിച്ച ഈ ഗ്രന്ഥം ‘മുഹമ്മദ് നബി(സ) ജീവചരിത്ര സംഗ്രഹം’ എന്ന പേരിൽ മുഹമ്മദ് സലീം സുല്ലമി മൊഴിമാറ്റം നടത്തി യുവത ബുക് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മറ്റൊരു പ്രവാചക ജീവചരിത്ര ഗ്രന്ഥമാണ് അർഷദ് മുഹമ്മദ് നദ്‌വി തയാറാക്കി തേജസ് പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ‘പ്രിയപ്പെട്ട നബി.’ പ്രവാചക ജീവിതത്തിന്റെ നഖചിത്രം കോറുന്നതോടൊപ്പം ആധുനിക കാലഘട്ടങ്ങളിലെ പ്രശ്‌നങ്ങളുടെയും മുസ്‌ലിം സമൂഹം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെയും പശ്ചാത്തലത്തിൽ കാലാനുസൃതമായൊരു വായന സാധ്യമാക്കുന്നു എന്നതാണ് ഈ കൃതിയുടെ സവിശേഷതയെന്ന് പ്രസാധകക്കുറിപ്പ് പറയുന്നു.

പ്രഫ. സയ്യിദ് ഇബ്‌റാഹീം തമിഴ് ഭാഷയിൽ രചിക്കുകയും ദീർഘകാലം പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന പോക്കർ കടലുണ്ടി മൊഴിമാറ്റം നടത്തുകയും ചെയ്ത ‘മുഹമ്മദ് (സ)’ എന്ന കൃതിയാണ് പ്രവാചക ചരിത്രത്തിലെ ശ്രദ്ധേമായ മറ്റൊരു കൃതി.

കക്കാട് മുഹമ്മദ് ഫൈസിയുടെ ബൃഹത്തായ പ്രവാചക ചരിത്രമായ മുഹമ്മദ് റസൂലുല്ലാഹ് (രണ്ട് വാള്യങ്ങൾ), പി.കെ മുഹമ്മദലി എഴുതി മാതൃഭൂമി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘മുഹമ്മദ് നബി ജീവിതവും സന്ദേശവും’, കെ.എം അബ്ദുർറഹ്മാൻ മേത്തർ എഴുതി കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘മുഹമ്മദ് നബി നിത്യ പൗർണമി’, എം. ശാഹുൽ ഹമീദ് രചിച്ച് സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ മുഹമ്മദ് നബിയുടെ ജീവിത സന്ദേശം, അബ്ദുൽ മജീദ് വാരണാക്കര എഴുതി കെ.എൻ.എം പ്രസിദ്ധീകരണ വിഭാഗവും ദമാം ഇസ്‌ലാമിക് കൾച്ചറൽ സെന്ററും പ്രസിദ്ധീകരിക്കുന്ന ‘നബിചരിത്രം’, എം.എം അക്ബർ ഗ്രന്ഥരചന നിർവഹിച്ച് ദഅ്‌വാ ബുക്‌സ് പ്രസിദ്ധീകരിക്കുന്ന ‘മുഹമ്മദ് നബി ചരിത്ര സ്രോതസ്സുകളും ചരിത്രപരതയും’, ഇ.കെ.എം പന്നൂരിന്റെ ‘ഇതാണ് പ്രവാചകൻ’, അലി അബ്ദുർറസാഖ് മദനിയുടെ ‘മുഹമ്മദ് (സ) അനുപമ വ്യക്തിത്വം’ എന്നീ ഗ്രന്ഥങ്ങളും ഈ വിഭാഗത്തിൽ മികച്ചുനിൽക്കുന്നവയാണ്.

കുട്ടികൾക്കു വേണ്ടി എഴുതപ്പെട്ട നബിചരിത്ര കൃതികളിൽ ഇസ്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിക്കുന്ന അഹ്മദ് ബഹ്ജത്തിന്റെ പ്രവാചക പരമ്പരയിലെ മുഹമ്മദ് നബി, എ.കെ അബ്ദുൽ മജീദ് അഞ്ചു ഭാഗങ്ങളായി എഴുതിയ കുട്ടികളുടെ നബിചരിത്രം, കൊടുവള്ളി അബ്ദുൽ ഖാദറിന്റെ നമ്മുടെ നബി (നാലു ഭാഗം), കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘അൽ അമീൻ’, മഹച്ചരിത മാലയിൽ ഉൾപ്പെടുത്തി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘കുട്ടികളുടെ നബി’ എന്നീ ഗ്രന്ഥങ്ങൾ ശ്രദ്ധേയങ്ങളാണ്.

കെ.എം തോമസ് എഴുതി തിരുവല്ല നാഷ്‌നൽ ബുക്‌സ് 1934-ൽ പ്രസിദ്ധീകരിച്ച മുഹമ്മദ് നബി, എസ് ദാമോദരൻ എഴുതി തിരുവനന്തപുരം സാഹിത്യ വിലാസം പ്രസ്സിൽനിന്ന് 1940-കളിൽ പുറത്തിറക്കിയ ദീർഘദർശി (നബി), പി.ആർ നായർ എഴുതി കോട്ടയം എക്‌സ്പ്രസ് പ്രിന്റിംഗ് പ്രസ്സിൽനിന്ന് 1946-ൽ പ്രസിദ്ധീകരിച്ച മരുഭൂമിയിലെ മാർഗദർശി അഥവാ മുഹമ്മദ് നബി, എം.ആർ നാരായണ പിള്ള എഴുതി കോഴിക്കോട് നോർമൽ പ്രിന്റിംഗ് വർക്‌സിൽനിന്ന് 1926-ൽ പ്രസിദ്ധീകരിച്ച മുഹമ്മദ് നബി, എം. മുഹമ്മദ് കണ്ണ് എഴുതി ന്യൂ പ്രിന്റിംഗ് ഹൗസ് പെരുമ്പാവൂർ പ്രസിദ്ധീകരിച്ച അന്ത്യപ്രവാചകൻ, പി. മുഹമ്മദ് മൈതീൻ എഴുതിയ അറേബ്യയിലെ ജ്യോതിർദീപം അഥവാ മുഹമ്മദ് നബി, പി.എം.കെ ഫൈസിയുടെ മുഹമ്മദ് മുസ്തഫ (രണ്ട് ഭാഗം), സയ്യിദ് അബുൽ ഹസൻ നദ്‌വിയുടെ അബ്ദുശ്ശുകൂർ ഖാസിമി വിവർത്തനം നിർവഹിച്ച അന്ത്യപ്രവാചകൻ, ജമാൽ കൊച്ചങ്ങാടിയുടെ സ്ഫടികം പോലെ, വി. മുഹമ്മദ് കോയയുടെ ഉഹുദ് മല പറയുന്നത് (ചരിത്രാഖ്യായിക), പ്രശസ്ത കവി സുകുമാർ കക്കാട് എഴുതി കാപ്പിറ്റൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച നബിചരിത്രം (കിളിപ്പാട്ട്), കൊച്ചനൂർ അലി മൗലവിയുടെ നബി ചരിത്ര സംഗ്രഹം (അറബി കവിതയും പരിഭാഷയും) തുടങ്ങിയ കൃതികളും നബി ചരിത്രത്തിലെ മഹത്തായ സംഭാവനകളാണ്. ഈ പഠനം അപൂർണമാണ്. മലയാളത്തിൽ പ്രവാചകനെ പരിചയപ്പെടുത്തിയ വേറെയും കൃതികളുണ്ട്.

പ്രവാചകൻ മുഹമ്മദ് നബി (സ) യെ  കുറിച്ച്  കൂടുതൽ അറിയാനും പഠിക്കാനും സന്ദർശിക്കുക

Related Articles