Current Date

Search
Close this search box.
Search
Close this search box.

യൂറോപ്പും ഖുർആനിക തത്വചിന്തയും

ഖുർആനിക തത്വചിന്ത യൂറോപ്പിനെ അഗാധമായി സ്വാധീനിച്ച വസ്തുത നവോത്ഥാനത്തെക്കുറിച്ച് ആഴത്തിൽ പഠിക്കുന്നവരൊക്കെ കണ്ടറിയുന്നതാണ്. എ.ഡി. 1143-ൽ തന്നെ ഖുർആൻ ലാറ്റിനിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ടിരുന്നു. 1647-ൽ എ.ഡുറിയർ ഖുർആൻ ഫ്രഞ്ചിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ അലക്സാണ്ടർ റോസ് ഇഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് 1644 – 1688 കാലഘട്ടത്തിലാണ്. ശാസ്ത്രംമുഖേന ലഭിച്ച അറിവുകളുപയോഗിച്ച് അതിഭൗതിക ലോകത്തേക്ക് എത്തിനോക്കാനുള്ള മനുഷ്യയത്നമാണ് ഒരർത്ഥത്തിൽ തത്വശാസ്ത്രം. തന്നെക്കുറിച്ചു തന്നെയുള്ള ഒരന്വേഷണമാണത്. ‘വായിക്കുക’ എന്ന ഖുർആനിക ഉൽബോധനത്തിന്റെ വെളിച്ചം നുകർന്ന് ബസ്വറയിലേയും ബാഗ്ദാദിലേയും ആദ്യകാല മുസ്ലിം ധിഷണാശാലികൾ ഗ്രീക്ക് തത്വശാസ്ത്രത്തെയും ഇന്ത്യൻ ദർശനത്തെയും പേർഷ്യൻ നിഗൂഢവിദ്യയെയും കുറിച്ച് സംവാദങ്ങൾ നടത്തി. ഖുർആനിക പ്രാപഞ്ചിക വീക്ഷണത്തിന്റെയും ആത്മീയ സങ്കൽപങ്ങളുടെയും അടിസ്ഥാനങ്ങളിലൂന്നി അവയെ വിലയിരുത്താനും പുനരാവിഷ്കരിക്കാനും അവർ യത്നിച്ചിരുന്നു. യവന തത്വചിന്തകരായ പ്ലാറ്റോയുടെയും അരിസ്റ്റോട്ടലിന്റെയും മുഴുവൻ ദാർശനിക കൃതികളും അബ്ബാസീ ഖലീഫമാരുടെ മേൽനോട്ടത്തിൽ അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. അബ്ബാസിയാ കാലഘട്ടത്തിൽ പ്രചരിച്ച യുക്തിചിന്തയുടെയും ഗ്രീക്ക് തത്വചിന്തയുടെയും തള്ളിക്കയറ്റം മഅ്മൂനെപ്പോലുള്ള ഭരണാധികാരികളുടെ നിർലോഭമായ പ്രോൽസാഹനത്തിന്റെ ഫലമായിരുന്നു. മാത്രവുമല്ല, സകലകാര്യങ്ങളെക്കുറിച്ചും മനുഷ്യൻ സ്വതന്ത്രമായും നിർഭയമായും ചിന്തിച്ച കാലം എന്ന് ഇസ്ലാമിക നാഗരികതയുടെ സുവർണ ദശയെ തത്വചിന്താ ചരിത്രകാരന്മാർ വിശേഷിപ്പിക്കുന്നുമുണ്ട്.

ദർശനത്തിന്റെയും വിജ്ഞാനത്തിന്റെയും കുത്തക നീണ്ട എട്ട് നൂറ്റാണ്ടുകളെങ്കിലും മുസ്ലിം നാഗരികതയുടെതായിരുന്നുവെന്ന് നമുക്ക് കാണാം. 16ാം നൂറ്റാണ്ടോടെയാണ് ക്രൈസതവ യൂറോപ്പ് ഉണർന്നു തുടങ്ങുന്നത്. അറബി ദാർശനിക ഗ്രന്ഥങ്ങൾ ഹിബ്രുവിലക്ക് അവർ തർജ്ജമ ചെയ്തു. മുസലിം നാഗരികത ആറ് വിധത്തിൽ പടിഞ്ഞാറൻ ചിന്തയെ സ്വാധീനിച്ചതായി കാണാം:
1, മാനവികവാദത്തിന് തുടക്കം കുറിച്ചും.
2, ചരിത്രപരമായ ശാസ്ത്രങ്ങൾക്ക് ജന്മം നൽകിയും.
3, ശാസ്ത്ര രീതി മുന്നോട്ടു വെച്ചും.
4, തത്വചിന്തയും വിശ്വാസവും തമ്മിലുള്ള പാരസ്പര്യത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയും.
5, പാശ്ചാത്യ മിസ്റ്റിസിസത്തിന് തുടക്കം കുറിച്ചും.
6, ഇറ്റാലിയൻ നവോത്ഥാനത്തിന് അടിത്തറപാകിയുമാണിത് സാധ്യമായത്.

ഇബ്നുബാജ്ജ, ഇബ്നുതുഫൈൽ, ഇബ്നുഹൈഥം, ഇബ്നുഖൽദൂൻ എന്നിവർ ഇസ്ലാമിക നാഗരികത ജന്മം നൽകിയ ചിന്തകരുടെ ശ്രേണിയിൽ പെടുന്നു. പേർഷ്യക്കാരനായ മുല്ലാ സദ്റ (1571-1640) ചിന്താ സ്വാതന്ത്ര്യം ഉയർത്തി പിടിച്ച മഹാനായ മുസ്ലിം ദാർശനികനായിരുന്നു. അറബ് – ഇസ്ലാമിക ലോകത്ത്, ഇനിയും വായിക്കപ്പെടുകയും കാറ്റലോഗ് ചെയ്യപ്പെടുക പോലും ചെയ്തിട്ടില്ലാത്ത വൻ ഗ്രന്ഥശേഖരങ്ങളിൽ തത്വചിന്തയുടെ ഒരു മഹാലോകം ഉറങ്ങിക്കിടക്കുന്നതായി ചരിത്രകാരൻ വിൽഡ്യൂറണ്ട് പറയുന്നുണ്ട്. ഇസ്ലാമിക തത്വചിന്തയെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിച്ചു കൊണ്ട് ഡ്യൂറണ്ട് കുറിച്ചു: ‘ ആ നൂറ്റാണ്ടുകളിലെ മുസ്ലിം ചിന്തകളെ കുറിച്ച നമ്മുടെ അറിവ യഥാർത്ഥത്തിൽ ശേഷിക്കുന്നതിന്റെ ഒരു തുണ്ട് മാത്രമാണ്.. തത്വചിന്തയിൽ കനപ്പെട്ട സംഭാവന നൽകിയ വ്യക്തിയാണ് ഇബനു ഹസം (994-1064). സ്ഥലം, കാലം തുടങ്ങിയ പ്രതിഭാസങ്ങൾ ഇമ്മാനുവൻ കാന്റ് (1724-1804)വിശീലനം ചെയ്യും മുമ്പ് ഇബ്നു ഹസം അവയെ അഭിമുഖീകരിച്ചിരുന്നു. കാന്റിന്റെ Critique of Pure Reason ലെ പ്രതിപാദ്യങ്ങൾ പലതും ഏഴ് നൂറ്റാണ്ടു മുമ്പ് ജീവിച്ച ഇബ്നു ഹസമിൽ കണ്ടെത്താനാകും. ‘പടിഞ്ഞാറ് ചാർലമാഗ്നെയും കൂട്ടരും തങ്ങളുടെ പേരെഴുതാനുള്ള വിദ്യക്കായി യത്നിച്ചു കൊണ്ടിരുന്നപ്പോൾ, കിഴക്ക് ഹാറൂൺ അർറശീദും മഅ്മൂനും ഗ്രീക്ക്-പേർഷ്യൻ തത്വശാസ്ത്രങ്ങളിലൂളിയിടുകയായിരുന്നു’ വെന്ന് അറബികളുടെ ചരിത്രം രചിച്ച ഫിലിപ്പ് കെ. ഹിറ്റി രേഖപ്പെടുത്തുന്നു. മാത്രവുമല്ല, റോജർ ബേക്കൺ അറബി പഠിച്ചതിനെത്തുടർന്ന് ഇബ്നു ഹൈഥം, ഇബ്നു സീന (980 – 1037 )എന്നിവരാൽ സ്വാധീനിക്കപ്പെട്ടു. റോജർ ബേക്കൺ, അൽബർട്ട് മഗ്നസ് , ഫ്രെഡറിക് രണ്ടാമൻ തുടങ്ങിയ പ്രഗൽഭരായ മൂന്ന് മധ്യകാല വ്യക്തിത്വങ്ങൾ അറബ് ചിന്തകരുടെ ശിഷ്യന്മാരായിരുന്നുവെന്ന് എം.എൻ. റോയ് എഴുതുന്നതായി കാണാം. തന്റെ ടോളമി ദർശനം എന്ന കൃതിയിൽ ഇബ്നു ഹൈഥം എഴുതി: ‘ ദൈവം ശാസ്ത്രജ്ഞരെ ഒരിക്കലും തെറ്റുകളിൽ നിന്നും മുക്തരാക്കിയിട്ടില്ല. ശാസ്ത്രത്തെയും അബദ്ധങ്ങളിൽ നിന്ന് സംരക്ഷിച്ചിട്ടില്ല. അതുകൊണ്ട് ഏതെങ്കിലും ശാസ്ത്ര വിഷയങ്ങളിൽ അവരുമായി വിയോജിക്കുകയോ അവരുടെ നിരീക്ഷണങ്ങളിൽ നിന്ന് അകലുകയോ ചെയ്യണ്ടതില്ല. എന്നാൽ, വസ്തുതകളുടെ യാഥാർത്ഥ്യം തീർത്തും വ്യത്യസ്ഥമാണ്. മുൻഗാമികളുടെ ഗ്രന്ഥങ്ങൾ പാരായണം ചെയ്ത് അവരുടെ ചിന്തകളുമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നവനല്ല യാർത്ഥത്തിൽ ഗവേഷകൻ. മുൻഗാമികളുടെ വീക്ഷണങ്ങളെ സംശയദൃഷ്ട്യാ ചോദ്യം ചെയ്യുകയും അവർക്ക് തെളിവന്വേഷിക്കുകയും അവരിലുള്ള അബദ്ധങ്ങളെ പുറത്തു കൊണ്ടുവരികയും ചെയ്യുന്നവനാണ് യഥാർത്ഥ ശാസ്ത്രജ്ഞൻ. സത്യം മനസ്സിലാക്കുന്നതിനായി . ശാസ്ത്ര ഗ്രന്ഥങ്ങൾ പഠിക്കുന്ന വ്യക്തി താൻ പഠിക്കുന്ന എല്ലാ വിഷയങ്ങളെയും നിരൂപണ വിധേയമാക്കേണ്ടതാണ്. എല്ലാ തലങ്ങളിൽ നിന്നും വീക്ഷണകോണിൽ നിന്നും ഇവയെ അയാൾ നിരൂപണ വിധേയമാക്കണം. ഇത്തരത്തിലുള്ള നിരൂപണത്തെ അവലംബിക്കുന്നതോടൊപ്പം സ്വന്തം വീക്ഷണങ്ങളെയും അയാൾ സംശയദൃഷ്ട്യാ സമീപിക്കണം’.

ഖുർആനിക തത്വചിന്ത യൂറോപ്പിനെ സ്വാധീനിച്ച കാര്യം വിശദമായി പ്രതിപാദിച്ചു കൊണ്ട് ഇബ്നുറുശ്ദ്, ഇബ്നു സീന എന്നിവരെ വെൽസ് പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. സർവ മതങ്ങളുടെയും പൊതുവായ ഉൽപത്തിയുടെ സ്രോതസ്സ് ഒന്നാണെന്ന ആശയത്തിന് ലോകം അറബി തത്വചിന്തകരോട് കടപ്പെട്ടിരിക്കുന്നുവെന്നും എം.എൻ. റോയി കുറിച്ചു. ഫാറാബിയുടെയും ഇബ്നു സീനയുടെയും ചിന്തകളെ പഴയ നിയമവുമായി സംയോജിപ്പിക്കാൻ ശ്രമം നടത്തിയ ജൂത ദാർശനികനാണ് മോസസ് മൈമനൈഡ്സ് (1135-1204). അദ്ധേഹത്തിന്റെ ചിന്തകളിലെ , പ്രത്യേകിച്ച് The Guide for the Perplexed എന്ന കൃതിയിലെ, ഇബ്നു സീനാ സ്വാധീനം പണ്ഡിതന്മാർ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ജൂത – ദൈവശാസ്ത്ര തത്വശാസ്ത്രങ്ങളിൽ കലാം സിദ്ധാന്തവും ഇസ്ലാമിക തത്വചിന്തയും ചെലുത്തിയ സ്വാധീനം കനത്തതായിരുന്നുവെന്ന് ആൽബർട്ട് ഹൗറാനി എന്ന വിഖ്യാത ചരിത്രകാരൻ ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രവുമല്ല, വിജ്ഞാനത്തിന്റെ അമരക്കാരൻ ഗസ്സാലിയുടെ ചിന്തകൾ ക്രൈസ്തവ ദൈവശാസ്ത്രത്തെ പോലും സ്വാധീനിച്ചതായി കാണാം. പിൽക്കാലത്ത് ഫ്രാൻസിസ് ബേക്കൺ, ദക്കാർത്തെ, ഹോബ്സ് , ലോക്ക് മുതലായവരെയും അറബികളുടെ ചിന്തകൾ സ്വാധീനിച്ചു. റൂസ്സോയുടെ രാഷ്ട്രീയ ചിന്തകളിൽ ഖുർആനിക സ്വാധീനം ഗവേഷകർ കണ്ടെറിയുന്നുമുണ്ട്. ചരുക്കത്തിൽ ഖുർആനിക തത്വചിന്ത യൂറോപ്പിനെ ഒരേ സമയം വളഞ്ഞിട്ട് പ്രഹരിക്കുകയും വല്ലാതെ സ്വാധീനം ചെലുത്തുകയും ചെയ്തു.

 

റഫറൻസ്:
1. Philip K. Hitti, History of the Arabs, P.315
2. M.N Roy, Reason, Romanticsm and Revolution P.68
3. H.G. Wells, The Outlines of History, London 1934, P.926
4. Albert Hourani, A History of the Arab Peoples, Warner Books: N.Y. 1991, P. 187

Related Articles