Current Date

Search
Close this search box.
Search
Close this search box.

ഹിജ്‌റ 1443: ചില ചിന്തകൾ

ഹിജ്‌റ വർഷം 1443 പിറക്കാൻ പോകുകയാണ്. ഇതിന്റെ കാലഗണന ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയാണ്; നിത്യം പലനേരങ്ങളിലായി നിർവഹിക്കേണ്ട നമസ്‌കാരം സൂര്യചലനത്തെ ആസ്പദിച്ചാണെങ്കിൽ നോമ്പ്, ഹജ്ജ് എന്നീ അനുഷ്ഠാനങ്ങൾ ചന്ദ്രന്റെ പിറവിയെ അടിസ്ഥാനമാക്കിയുള്ള കലണ്ടർ അനുസരിച്ചാണ്. നോമ്പ് ഒരു ഭൂപ്രദേശത്ത് സ്ഥിരം ഉഷ്ണകാലത്തും മറ്റൊരുപ്രദേശത്ത് സ്ഥിരമായി ശൈത്യകാലത്തും വരാതെ എല്ലാ പ്രദേശത്തും എല്ലാകാലവും മാറിമാറിവരുന്നു. എല്ലാവരും എല്ലാം അനുഭവിക്കുന്ന ഒരുതരം സാമൂഹ്യനീതി ഈ കലണ്ടറിന്റെ പ്രയോജനമാണ്. ചന്ദ്രപ്പിറവിയെ ആസ്പദിച്ച് തിയ്യതി നിർണയിക്കുന്ന ഹിജ്‌റാബ്ദ കലണ്ടറിൽ സന്ധ്യയോടെയാണ് ദിവസം ആരംഭിക്കുന്നത്. ഖുർആനിൽ ലൈൽ, നഹാർ എന്നിങ്ങനെ (രാവ്, പകൽ)യാണ് പ്രയോഗമെന്നത് ഇതിനോട് ചേർത്ത് നാം മനസ്സിലാക്കേണ്ടതാണ്. ഒരിടത്ത് പോലും പകലും രാവും എന്ന പ്രയോഗമില്ല (മലയാളത്തിൽ രാവും പകലുമെന്നോ രാപ്പകൽ എന്നോ ആണല്ലോ സാധാരണ പ്രയോഗം) ജൂതന്മാരുടെ കലണ്ടറിലും ദിനാരംഭം സന്ധ്യയോടെയാണ്. ക്രിസ്താബ്ദ കലണ്ടറിനേക്കാൾ പതിനൊന്ന് നാൾ കുറവാണ് ഹിജ്‌റ കലണ്ടറിന് (ഇംഗ്ലീഷ് കലണ്ടർ അനുസരിച്ച് 33 വയസ്സായ ഒരാൾക്ക് ഹിജ്‌റ കലണ്ടറനുസരിച്ച് 34 വയസ്സായിരിക്കും.) 140 കോടി മുസ്‌ലിംകൾ തങ്ങളുടെ അനുഷ്ഠാനങ്ങൾക്കും ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും മറ്റും അവലംബിക്കുന്ന കലണ്ടറാണ് ഹിജ്‌റാബ്ദ കലണ്ടർ. ഇസ്‌ലാമിക ചരിത്രവും അറബ് ചരിത്രവുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത് ഈ കലണ്ടറിനെ ആധാരമാക്കിയാണ്.

ലോകത്ത് വിവിധ സമുദായങ്ങൾക്കിടയിൽ വിവിധ കലണ്ടറുകളുണ്ടെങ്കിലും അവക്കിടയിലെ സമാനതകൾ മാനവതയുടെ ഏകതയാണ് വിളംബരം ചെയ്യുന്നത്. ആദിയിൽ ജനങ്ങളെല്ലാം ഒരൊറ്റ സമുദായം ആയിരുന്നുവെന്ന് ഖുർആൻ പറയുന്നുണ്ട്. ഒരൊറ്റ മാതാപിതാക്കളിൽ (ആദം – ഹവ്വ) നിന്നുള്ള സന്തതിപരമ്പരകളാണ് മനുഷ്യരെല്ലാം. ഇവരൊക്കെ ചീർപ്പിന്റെ പല്ലുകൾ പോലെ സമന്മാരുമാണ്. കാലത്തിന്റെ കറക്കത്തിൽ പല വ്യതിയാനങ്ങൾ മൂലം സമൂഹങ്ങൾ ദുഷിക്കുകയും പിഴക്കുകയും തൽഫലമായി ഭിന്നിക്കുകയും ചെയ്തുവെന്നത് ചരിത്രസത്യം. വ്യക്തിപൂജ, വീരാരാധന, വിഗ്രഹവൽക്കരണം, വിഗ്രഹപൂജ എന്നിങ്ങനെ ക്രമാനുഗതമായി ജീർണതകൾ പടർന്നുപിടിച്ചപ്പോൾ ഒന്നായിരുന്ന സമൂഹം പലതായി പിരിയുകയാണുണ്ടായത്. ജീർണതകൾക്കെതിരെ ജാഗ്രതയില്ലാത്തപ്പോഴെല്ലാം മനുഷ്യർ ഭിന്നിച്ചിട്ടുണ്ട്. സകലമനുഷ്യരും സദാ ആശ്രയിക്കുന്നത് പ്രപഞ്ചനാഥൻ കനിഞ്ഞേകിയ ഒരേ വായുവും വെള്ളവും വെളിച്ചവും തന്നെയാണ്. എന്നിട്ടും മനുഷ്യർ ഭിന്നിച്ചു. ഇങ്ങനെയൊക്കെ സംഭവിച്ചെങ്കിലും എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാൻ സത്യശുദ്ധവും സമഗ്ര-സമ്പൂർണവുമായ ഏകദൈവ വിശ്വാസത്തിന് സാധിക്കുമെന്ന് എക്കാലത്തെയും ചിന്താശീലർ ഉൽബോധിപ്പിച്ചിട്ടുണ്ട്.

പലകാരണങ്ങളാൽ മനുഷ്യർ ഭിന്നിച്ചെങ്കിലും പൊതുവായ പല ഘടകങ്ങളും അവരെ ഒരളവോളം ഒന്നിപ്പിക്കുന്നുണ്ട്. എതു നാഗരികതയിലും ഏതു കാലത്തും ഏതു കലണ്ടറിലും ഒരാണ്ടിൽ പന്ത്രണ്ട് മാസമേ ഉള്ളൂ. ആഴ്ചയിൽ സപ്ത ദിനങ്ങളേ ഉള്ളൂ. ഇത്തരത്തിലുള്ള വേറെയും സമാനതകൾ പല മേഖലകളിലും ദർശിക്കാവുന്നതാണ്. ഈ ഏകീഭാവവും മറ്റും മനുഷ്യർ ഒരൊറ്റ സമുദായമാണെന്നും അവരുടെ സ്രഷ്ടാവ് ഏകനാണെന്നുമുള്ളതിനുള്ള ദൃഷ്ടാന്തം കൂടിയാണ്. വാനഭൂമികളുടെ സൃഷ്ടിദിനം മുതൽ അല്ലാഹുവിങ്കൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയിൽ നാലെണ്ണം പവിത്രമാസങ്ങളാണ്. അതാണ് ഋജുവായ ദീൻ (ദീനുൽ ഖയ്യിം). ആകയാൽ പ്രസ്തുത ചതുർമാസങ്ങളിൽ നിങ്ങൾ ആരോടും അതിക്രമം കാണിക്കാതിരിക്കുക. (9:36)
( ഈ സൂക്തത്തിലെ ദീനുൽ ഖയ്യിം എന്ന പ്രയോഗം ഏറെ ചിന്തനീയമാണ്. 12:40;30:30;30:43;98:5 എന്നീ സൂക്തങ്ങളിലും ഇതേ പ്രയോഗമുണ്ട്. ആണ്ടിൽ 12 മാസം എന്നത് ലോകം അംഗീകരിച്ച ഒരു സുസമ്മത യാഥാർത്ഥ്യമാണെങ്കിൽ സത്യ ശുദ്ധമായ ഏകദൈവവിശ്വാസവും അങ്ങനെ തന്നെ എന്ന പാഠം സവിശദം ഗ്രഹിക്കേണ്ടതുണ്ട്.)
വർഷത്തിലെ പ്രഥമ മാസമായ മുഹറമും ഏഴാം മാസമായ റജബും ഹജ്ജിന്റെ മാസങ്ങളായ ദുൽഖഅദും ദുൽഹജ്ജും യുദ്ധ നിരോധിത ചതുർമാസങ്ങളാണ്. (അടിയന്തരമായി വളരെ അത്യാവശ്യമെങ്കിൽ അനിവാര്യമായ തിന്മ എന്ന നിലയിൽ പ്രതിരോധാർഥം അനുവാദമുണ്ടെന്ന് മാത്രം) ഇസ്‌ലാം (ശാന്തി) എന്ന മഹദ്‌നാമത്തെ അന്വർഥമാക്കുന്ന ഒരു ചട്ടമാണിത്. ഒമ്പതാമത്തെ മാസമായ റമറമദാൻ വ്രതാനുഷ്ഠാനമുൾപ്പെടെയുള്ള സൽക്കർമങ്ങൾ വർധിപ്പിക്കേണ്ട സന്ദർഭമാണ്; പുണ്യത്തിന്റെ പൂക്കാലമാണ്.

മാനവതയുടെ ആദിമതവും പ്രകൃതിമതവുമായ ഇസ്‌ലാം കേവലം ഒരു ദർശനമോ ആശയമോ അല്ല. സമഗ്ര-സമ്പൂർണ്ണ ജീവിതപദ്ധതി കൂടിയാണ്. ഏതാണ്ട് ഇരുപത്തിമൂന്ന് വർഷക്കാലം കൊണ്ട് അന്ത്യപ്രവാചകനായ മുഹമ്മദ് നബി (സ) ദീനിനെ സമ്പൂർണാർഥത്തിൽ സംസ്ഥാപിക്കുകയും ഒരു സുശിക്ഷിത സമൂഹത്തെ വാർത്തെടുക്കുകയും സവിശേഷമായ നാഗരികതക്കും ഭരണക്രമത്തിനും അടിത്തറയിടുകയും ചെയ്തു. നബിയുടെ വിയോഗാനന്തരം ഒരു ദശകത്തിനകം ഇസ്‌ലാമിക രാഷ്ട്രം വളരെ വിശാലമായി.

ഉമർ(റ)ന്റെ കാലത്ത് തലസ്ഥാനത്തേക്ക് വരുന്ന കത്തുകളിൽ പല തിയ്യതികൾ രേഖപ്പെടുത്തുകയും ആയത് അവ്യക്തതകൾക്കിടം നൽകുന്നതായും ശ്രദ്ധയിൽപെട്ടു. ഇക്കാര്യത്തിൽ സ്വന്തമായ, ആദർശാടിസ്ഥാനത്തിലുള്ള ഒരു ഏകക്രമം പാലിക്കപ്പെടേണ്ടതുണ്ടെന്നും ഉമറിന് തോന്നി. തദടിസ്ഥാനത്തിൽ കൂടിയാലോചന നടന്നു. കാലഗണന എവിടുന്ന് ആരംഭിക്കണമെന്ന ചർച്ചവന്നു. ചിലർ നബി (സ) യുടെ ജനനത്തെയും വേറെ ചിലർ തിരുമേനിയുടെ വിയോഗത്തെയും തുടക്കമാക്കാമെന്ന് നിർദേശിച്ചു. ഉമറിന് ഈ നിർദേശം സ്വീകാര്യമായില്ല. ഇസ്‌ലാം ശക്തിയായി വിലക്കുന്ന വ്യക്തിപൂജ, വീരാരാധന, തുടങ്ങിയ ദുഷ്പ്രവണതകൾക്ക് ഇത് വഴിവെക്കുമെന്നതായിരുന്നു ഉമറിന്റെ ആശങ്ക. നബി (സ) ഏറെ വെറുത്തതും ജാഗ്രത പുലർത്തിയതുമായ സംഗതിയാണിത്. നബി (സ) അരുളി: ക്രൈസ്തവർ മർയമിന്റെ പുത്രൻ ഈസയെ വാഴ്ത്തിയതുപോലെ നിങ്ങളെന്നെ വാഴ്ത്തരുത്. മുഹമ്മദ് ദൈവദാസനും ദൈവദൂതനുമാണെന്ന് പറയുക. (ഹദീസ്)

സുപ്രധാനമായ സത്യസാക്ഷ്യ (ശഹാദത്ത്) വാക്യത്തിലെ രണ്ടാം ഭാഗം മുഹമ്മദ് അല്ലാഹുവിന്റെ ദാസനും റസൂലുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു എന്നാണ്. ഇവിടെ നബി (സ) ഏതൊരാളെയും പോലെ അല്ലാഹുവിന്റെ അടിമ (അബ്ദ്) ആണെന്ന വസ്തുത മുന്തിച്ച് ഊന്നിപ്പറഞ്ഞ ശേഷമാണ് വളരെ മൗലികമായ പ്രവാചകത്വത്തെ അംഗീകരിക്കുന്നത്. മുസ്‌ലിംകളെ മുഹമ്മദീയർ എന്ന് സംബോധന ചെയ്യുന്നതിനെ എക്കാലവും എല്ലാ പണ്ഡിതരും എതിർക്കുന്നതും പ്രവാചകന്റെ ഈ അധ്യാപനത്തിന്റെ സൽഫലമാണ്. ക്രിസ്തുമതം, ബുദ്ധമതം, ജൈനമതം, സൊരാഷ്ട്രമതം, ബഹായിസം, മാർക്‌സിസം, ഗാന്ധിസം തുടങ്ങി പലതും ചരിത്രപുരുഷന്മാരുടെ മേൽവിലാസത്തിൽ അറിയപ്പെടുമ്പോൾ ഇസ്‌ലാം അങ്ങനെ മഹാപുരുഷന്മാരുടെ പേരിലല്ല അറിയപ്പെടുന്നത് എന്ന വസ്തുതയും നബി (സ)യുടെ അധ്യാപനത്തിന്റെ ഫലം തന്നെ. ഈ വക കാര്യങ്ങൾ മറ്റാരേക്കാളും നന്നായി ഗ്രഹിച്ച ബുദ്ധിമാനായ ഉമർ (റ) ഇസ്‌ലാമിന്റെ തനിമയും പ്രവാചകാധ്യാപനത്തിന്റെ സത്തയും കാത്തുസൂക്ഷിക്കാൻ അതീവ ജാഗ്രത പുലർത്തിയതിനാലാണ് നബി (സ) യുടെ ജന്മമോ വിയോഗമോ കാലഗണനയുടെ പ്രാരംഭമാക്കാൻ വിസമ്മതിച്ചത്. പ്രവാചകൻ (സ) മൃതിയടഞ്ഞപ്പോൾ, നബി (സ) യോടുള്ള അതിരറ്റ സ്‌നേഹത്താൽ ആ വസ്തുത ഉൾക്കൊള്ളാനാവാതെ നബി (സ) മരിച്ചുവെന്ന് പറയുന്നവരുടെ തലകൊയ്യുമെന്ന് വരെ അൽപനേരം പറഞ്ഞുപോയ ഉമർ (റ) ബുദ്ധിപൂർവം സ്വീകരിച്ച ഈ നിലപാട് പ്രവാചക കേശം (?) വെച്ച് ചൂഷണവും മോഷണവും നടത്തുന്ന ഈ കാലത്ത് വളരെ പ്രസക്തമാണ്. (മഹാനായ പ്രവാചകൻ ഈസയെ വിഗ്രഹവൽക്കരിച്ച ക്രിസ്ത്യാനികളായ പാശ്ചാത്യർ പ്രചരിപ്പിച്ച ഇംഗ്ലീഷ് കലണ്ടർ വീരാരാധനയിലധിഷ്ഠിതമാണ്)

ചർച്ചക്കൊടുവിൽ നബി (സ) യുടെ പിതൃവ്യപുത്രനും പുത്രീഭർത്താവും നാലാം ഖലീഫയുമായ അലി (റ) ഹിജ്‌റയെ അടയാളമാക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചു. ഈ ആദർശ സമൂഹത്തിന്റെ ഒന്നാം തലമുറ ആദർശമാർഗത്തിൽ വരിച്ച ഉജ്വല ത്യാഗത്തിന്റെ ആവേശകരമായ സ്മരണ ലോകാന്ത്യം വരെ നിലനിർത്തുകയും അങ്ങനെ അത് നിത്യ പ്രചോദനമായിത്തീരുകയും ചെയ്യുകയെന്നതാണ് ഇതിലൂടെ ലാക്കാക്കിയത്. പക്ഷെ ഇന്ന് ആ സദുദ്ദേശം വേണ്ടുംവിധം നിറവേറ്റുന്നുണ്ടോ എന്ന് നാം ഗൗരവപൂർവം ആത്മപരിശോധന നടത്തേണ്ടതുണ്ട്.

ഹിജ്‌റ ഒളിച്ചോട്ടമോ പാലായനമോ അല്ല. അതൊരു മഹാത്യാഗമാണ്. ദേശസ്‌നേഹം വളരെ നല്ലതാണ്. വേണ്ടതുമാണ്. എന്നാൽ എല്ലാ സ്‌നേഹബന്ധങ്ങൾക്കുമുപരിയാണ് അല്ലാഹുവിനോടുള്ള സ്‌നേഹം. അല്ലാഹുവിന് വേണ്ടി പ്രിയപ്പെട്ട പലതും നാം ത്യജിക്കും പോലെ അനിവാര്യ ഘട്ടത്തിൽ മാതൃരാജ്യത്തെയും ത്യജിക്കാൻ സന്നദ്ധരാവേണ്ടതുണ്ട്. ആരോടോ അല്ലെങ്കിൽ എന്തിനോടോ ഉള്ള സ്‌നേഹത്തിന്റെ പേരിൽ തിന്മകളോടും അക്രമങ്ങളോടും രാജിയാവുകയെന്നത് ധാർമിക മനസ്സാക്ഷിക്ക് നിരക്കുന്നതല്ല. ദേശസ്‌നേഹത്തെ മറയാക്കി വരേണ്യവർഗവും അധികാരിവർഗവും സകല കൊള്ളരുതായ്മകളെയും അനീതികളെയും താങ്ങിനിർത്തുന്ന പ്രവണത എക്കാലത്തും ഉണ്ടായിട്ടുണ്ട്, ഇന്നും അത്തരം പ്രവണതകൾ ഉണ്ട്. ഇതിനായി ദേശസ്‌നേഹത്തെ ദേശീയത (nationalisam)യാക്കി മാറ്റുന്ന വേലയാണ് ഇക്കാലത്ത് നടക്കുന്നത്. ദേശീയതയെ വിഗ്രഹവൽക്കരിച്ച് അനന്തരം ആ വിഗ്രഹത്തെ അങ്ങേയറ്റം മഹത്വവൽക്കരിച്ച് ബഹുജനങ്ങളെ ദേശീയതയെന്ന വ്യാജ വിഗ്രഹത്തിന്റെ ഉപാസകരാക്കി മാറ്റുന്ന ഇക്കാലത്ത് ഹിജ്‌റയുടെ പൊരുൾ അതിന്റെ സകല വിശദാംശങ്ങളോടെ നാം ഗ്രഹിക്കേണ്ടതുണ്ട്. ഖലീലുല്ലാഹി ഇബ്രാഹീം (അ) പുരോഹിതന്മാർ നിർമിച്ച കളിമൺ വിഗ്രഹത്തെ, അതിന്റെ അർഥശൂന്യത തെര്യപ്പെടുത്താൻ തകർത്തതുപോലെ ദേശസ്‌നേഹത്തിൽ പൊതിഞ്ഞ ദേശീയതയുടെ വിഗ്രഹങ്ങളെയും തകർത്തു, തന്റെ ഹിജ്‌റയിലൂടെ ഇതേ സംഗതി ഇബ്‌റാഹീം നബിയുടെ പേരക്കുട്ടിയായ അന്ത്യപ്രവാചകൻ മുഹമ്മദ് നബിയും ചെയ്തു. വിഗ്രഹപൂജയെ നഖശിഖാന്തം എതിർത്തു തോൽപിച്ചപോലെ ദേശീയത എന്ന വിഗ്രഹത്തെയും നബി (സ) വളരെ വിജയകരമായ രീതിയിൽ തകർത്തു.

സത്യപ്രബോധനത്തെ എതിർക്കാൻ പ്രകോപനങ്ങൾ സൃഷ്ടിക്കുക, അതുവഴി പ്രതിബന്ധങ്ങൾ ഉണ്ടാക്കുക, വിഷയത്തെ അതിന്റെ മർമത്തിൽ നിന്നും തെറ്റിക്കുക തുടങ്ങിയ കുതന്ത്രങ്ങൾ സത്യനിഷേധികൾ പ്രയോഗിക്കാറുണ്ട്. പ്രബോധകന്മാർ പ്രകോപിതരാവുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്യരുതെന്നത് വളരെ മൗലികമായ നിലപാടാണ്. പ്രതിയോഗികളൊരുക്കുന്ന കെണികളിൽ കുടുങ്ങി വഴിതെറ്റരുത്. അവരുടെ ലക്ഷ്യം മുഖ്യവിഷയത്തിൽ നിന്ന് ശ്രദ്ധതെറ്റിക്കുക എന്നതാണ്. അത് വിജയിക്കാനനുവദിക്കരുത്. അങ്ങനെ വരുമ്പോൾ ശത്രുക്കളുടെ ഹീനമായ കുതന്ത്രങ്ങളിൽ നിന്ന് വിവേകപൂർവം ഒഴിഞ്ഞുമാറുക എന്ന ഒരടവ് വേണ്ടിവരും. ഹിജ്‌റ ആ അർത്ഥത്തിലുള്ള നല്ലൊരു അടവ് കൂടിയാണ്. എക്കാലത്തും ആവശ്യമായേക്കാവുന്ന ഒരടവാണിത്.
വിശുദ്ധ ഖുർആനിൽ ഹിജ്റയും ജിഹാദും ചേർത്തു പറഞ്ഞ സ്ഥലങ്ങളിൽ
ഹിജ്റയെ മുന്തിച്ചു പറഞ്ഞിട്ടുണ്ട്.-ഹാജറൂ വാ ജഹാദൂ
ഹിജ്‌റയെ താഖ്ദീം ( മുന്തിക്കൽ ) ചെയ്തിരിക്കുന്നു എന്നത് വളരെ ചിന്തനീയമാണ്.

മെച്ചപ്പെട്ട ബദലിന് വേണ്ടിയുള്ള തെരച്ചിൽ, നല്ല മേച്ചിൽപുറങ്ങൾ തേടിയുള്ള അന്വേഷണം, തിന്മയിൽ നിന്ന് നന്മയിലേക്കുള്ള മാറ്റം എന്നീ അർഥങ്ങളിലെല്ലാം ഹിജ്‌റ വളരെ പ്രസക്തമാകുന്നുണ്ട്.

വിള മെച്ചപ്പെടാൻ വേണ്ടി കൃഷിയിൽ പറിച്ചുനടൽ എന്ന പ്രക്രിയയുണ്ട്. ഇതുപോലെ പ്രബോധന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫലം കിട്ടാൻ പറിച്ചുനടൽ വേണ്ടിവരും. ഹിജ്‌റ ഒരുതരം ട്രാൻസ്‌പ്ലന്റേഷൻ കൂടിയാണ്.

വൃത്തികെട്ട ഒരു ചളിക്കുണ്ടിൽ നമ്മൾ വീണാൽ അവിടെ നിന്നുകൊണ്ട് വൃത്തിയാക്കാൻ ശ്രമിച്ചാൽ പൂർണമായും വൃത്തിയായെന്നുവരില്ല എന്നാൽ അതിൽനിന്ന് കരകയറി മറ്റൊരു പ്രതലത്തിൽവെച്ച് വൃത്തിയാക്കിയാൽ വേഗം വൃത്തിയായെന്ന് വരും. ദുഷിച്ച സാഹചര്യത്തിൽ നിന്ന് നല്ല സാഹചര്യത്തിലേക്ക് പറിച്ചുനടലും ഹിജ്‌റയുടെ ഇനമാണ്.

തൈര് കടഞ്ഞാൽ വെണ്ണകിട്ടും പിന്നെയുള്ളത് മോരാണ്. അത് വീണ്ടും കടഞ്ഞ് സമയം കളയരുത്. മറിച്ച് പുതിയ തൈര് കണ്ടെത്തി കടയണം. അതേപോല നിന്നേടത്ത് തന്നെ നിന്ന് തിരിഞ്ഞുകളിക്കരുത്. പുതിയ മനുഷ്യരെ തേടണം. പുതിയ പ്രദേശങ്ങളെയും പുതിയ വൃത്തങ്ങളെയും തേടണം.

ഞങ്ങൾ ദുർബലരായിരുന്നു; ന്യൂനപക്ഷമായിരുന്നു; എന്നിത്യാദി ക്ഷമാപണ ന്യായങ്ങൾ ആദർശബോധമുളള ഒരാൾക്ക് എക്കാലവും പറയാവുന്ന ഒന്നല്ല. ഒന്നുകിൽ സാഹചര്യത്തെയും ചുറ്റുപാടുകളെയും മാറ്റിപ്പണിയാൻ പരമാവധി യത്‌നിക്കുക. അല്ലെങ്കിൽ അനുകൂലമായ മെച്ചപ്പെട്ട മേച്ചിൽപുറങ്ങൾ തേടി പറിച്ചുനടലിന് ത്യാഗപൂർവം സന്നദ്ധനാവുക. ഈ വിഷയത്തിൽ ബന്ധുമിത്രാദികൾ ദേശസ്‌നേഹം പാരമ്പര്യം, സൗകര്യങ്ങൾ എന്നിവ പ്രതിബന്ധമാവരുത്. ഖുർആൻ 4: 97 വിശകലനം ചെയ്താൽ ഇക്കാര്യം ഗ്രഹിക്കാവുന്നതാണ്.

ഇബ്രാഹീം നബി, മൂസാ നബി ഉൾപ്പെടെ പല പ്രവാചകന്മാരും ഹിജ്‌റ പോയവരാണ്. മദീനയിലേക്കുളള ഹിജ്‌റക്കുമുമ്പ് നബിയുടെ അനുചരന്മാർ അബ്‌സീനിയയിലേക്ക് ഹിജ്‌റ പോയിരുന്നു. നമ്മുടെ കലണ്ടറിനെ അടിസ്ഥാനമാക്കിയത് മക്കയിൽ നിന്ന് യസ്‌രിബിലേക്കുളള ഹിജ്‌റയാണ്. ഇത് നടന്നത്. ക്രി: 622 സെപ്റ്റംബർ – റബീഉൽ അവ്വൽ 8-നാണ്.

ഇന്നും ഏതോ അർത്ഥത്തിലുള്ള ഹിജ്റ കൾ നടക്കുന്നുണ്ട് ; നടക്കേണ്ടതുണ്ട്. മുഹാജിറുകൾക്ക് മദീനയിൽ കിട്ടിയത് പോലുള്ള സഹായസഹകരണങ്ങൾ കിട്ടുന്നില്ലെന്നത് വേദനിപ്പിക്കുന്ന വസ്തുതയാണ്. (ഹിജ്‌റതുൻ വലാ അൻസ്വാറ ലഹാ)ഹിജ്‌റതും നുസൂറത്തും പരസ്പരപൂരകമായി ഭവിച്ചപ്പോഴാണ് അന്ന് മദീനയിൽ ഒരു രാഷ്ട്രവും നാഗരികതയും പിറവികൊണ്ടത്.

സമ്പൂർണ ഏകദൈവവിശ്വാസത്തിലേക്ക് ക്ഷണിച്ച് നബി നടത്തിയ പ്രബോധനം ശത്രുക്കളെ നബി (സ)യെ വകവരുത്തി ഇസ്‌ലാമിനെ നിഷ്‌കാസനം ചെയ്യണമെന്ന തീവ്ര നിലപാടിലെത്തിച്ചു. യസ്‌രിബിൽനിന്ന് വന്ന പ്രമുഖരുമായി നബി(സ) കരാറിലേർപ്പെടുകയും അന്നാട്ടുകാർക്ക് ഇസ്‌ലാമിനെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനായി മിസ്അബുബ്‌നു ഉമൈറിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിന് മദീനയിൽ ക്രമേണ അനുയായികൾ വർധിക്കുകയും മദീന ഒരു കേന്ദ്രമാവുകയും ചെയ്തപ്പോൾ നബി (സ) തന്റെ അനുയായികൾക്ക് അവിടേക്ക് ഹിജ്‌റ ചെയ്യാൻ അനുമതി നൽകി. ബഹുദൈവവിശ്വാസികളുടെ നേതാക്കൾ ദാറുന്നദ്‌വയിൽ ഒത്തുചേർന്ന് നബി(സ)യുടെ പ്രവർത്തനം തീർത്തും അവസാനിപ്പിക്കാൻ മക്കയിലെ സകല ഗോത്രങ്ങളിലുമുളള ശക്തരും സായുധരുമായ ഒരു സംഘം യുവാക്കൾ നബി(സ)യെ വധിക്കാനുളള രഹസ്യ തീരുമാനമെടുത്തു. ഈ വിവരം അല്ലാഹു നബി(സ)യെ അറിയിക്കുകയും മദീനയിലേക്ക് ഹിജ്‌റ പോകാൻ അനുമതി നൽകുകയും ചെയ്തു. ഹിജ്‌റക്കുളള ആസൂത്രണം അതീവരഹസ്യമായി പ്രവാചകനും അനുയായികളും നടത്തി. നബി (സ)യുടെ സുദീർഘമായ ആസൂത്രണങ്ങളും തന്ത്രങ്ങളും മുന്നൊരുക്കങ്ങളും മുസ്‌ലിംകൾക്ക് നിത്യപ്രസക്ത പാഠമാണ്. ചിന്താശൂന്യരായി പെട്ടെന്ന് എടുത്തുചാടി പ്രവർത്തിക്കരുതെന്നും ആസൂത്രിതമായും ഫലപ്രദമായും പ്രവർത്തിക്കണമെന്നും വിദഗ്ദ തന്ത്രങ്ങൾ മെനയണമെന്നും എന്നിട്ട് അല്ലാഹുവിന്റെ അപാരമായ സഹായത്തിൽ പ്രതീക്ഷയർപ്പിച്ച് അല്ലാഹുവിനെ ഭരമേൽപ്പിക്കണമെന്നുളള സന്ദേശം സമുദായം പാലിക്കേണ്ട സുപ്രധാന പാഠമാണ്. നബി(സ)യെ അത്ഭുതകരമായ രീതിയിൽ ഇസ്‌റാഅ് മിഅ്‌റാജ് യാത്രക്ക് സന്നദ്ധനാക്കിയ അല്ലാഹുവിന് ക്ഷണനേരം കൊണ്ട് അദ്ഭുതരീതിയിൽ ലക്ഷ്യസ്ഥാനത്തെത്തിക്കുവാൻ സാധിക്കും. എന്നിട്ടും അല്ലാഹു നബി(സ)യെക്കൊണ്ട് ക്ലേശപൂർവം ഹിജ്‌റ ചെയ്യിച്ചത് സമുദായത്തിന് മാതൃക നൽകാൻ തന്നെയാണ്. നബി(സ) യാത്രക്കുമുമ്പെ തന്റെ പക്കൽ ആളുകളേൽപ്പിച്ച സൂക്ഷിപ്പുമുതലുകൾ തിരിച്ചേൽപ്പിക്കാൻ അലി (റ)യെ ചുമതലപ്പെടുത്തിയത് വാഗ്ദത്ത പാലനം, വിശ്വസ്ഥത തുടങ്ങിയവക്കുളള മാതൃകയാണ്. വീടും സ്വത്തുക്കളും ഉപേക്ഷിച്ചുപോകാൻ നിർബന്ധിതരാകുമാറ് ഉപദ്രവിച്ചവരോട് കണക്കുതീർക്കാൻവേണ്ടി അത് പിടിച്ചുവെക്കാമായിരുന്നു. നബി(സ) അത് ചെയ്തില്ലെന്നു മാത്രമല്ല, മാന്യമായും ഭദ്രമായും യഥാവിധി തിരിച്ചേൽപ്പിക്കാൻ സംവിധാനമുണ്ടാക്കുകയാണ് ചെയ്തത്.

അബൂബക്കറും പ്രവാചകനും അസാധാരണമായ വഴിയിലൂടെ സഞ്ചരിച്ച് സൗർ ഗുഹയിലെത്തുകയും അവിടെ മൂന്നു നാൾ തങ്ങുകയും ചെയ്തും. നബി(സ)യുടെ ധൈര്യവും മനക്കരുത്തും അസാധാരണമായിരുന്നു. അബൂബക്കർ (റ) നബി(സ)യുടെ കാര്യത്തിൽ വളരെ ജാഗരൂഗനും. പകൽവേളയിൽ മക്കയിലുളള ചലനങ്ങളറിയാനും കുടിക്കാനുളള പാലെത്തിക്കാനും വ്യക്തമായ സംവിധാനമൊരുക്കിയിരുന്നു. ഗുഹയിലേക്ക് വരുന്നവരുടെ കാലടികൾ തിരിച്ചറിയായിരിക്കാൻ അവർ അതീവ ജാഗ്രത പുലർത്തി. നേരം പുലർന്നപ്പോൾ തങ്ങൾ കബളിപ്പിക്കപ്പെട്ടതിൽ അരിശം പൂണ്ട ശത്രുക്കൾ നബി(സ)യെ ജീവനോടെയോ അല്ലാതെയോ പിടികൂടുന്നവർക്ക് മുന്തിയ ഇനം 100 ഒട്ടകങ്ങൾ ഇനാം പ്രഖ്യാപിച്ചിരുന്നു. ആർത്തിപൂണ്ട് പലരും പല വഴിക്ക് തിരിഞ്ഞു. ചിലർ സൗർ ഗുഹയുടെ പരിസരത്തുമെത്തി. പരിഭ്രമചിത്തനായ അബൂബക്കറിനെ നബി (സ) സമാശ്വസിപ്പിച്ചതുമെല്ലാം വിശദമായി ഖുർആൻ പ്രതിപാദിക്കുന്നുണ്ട്.

മൂന്ന് രാത്രികൾ ഗുഹയിൽ കഴിച്ചുകൂട്ടി നാലാം നാൾ യാത്ര തുടർന്നു. വഴികാട്ടിയായി ഉണ്ടായിരുന്നത് അമുസ്‌ലിമായ അബ്ദുല്ലാഹിബ്‌നു ഉറൈക്കിള് ആയിരുന്നു. നേരത്തെ അമുസ്‌ലിമായ പിതൃവ്യന്റെ പിന്തുണ സ്വീകരിച്ച നബി(സ) അതീവരഹസ്യവും സുപ്രധാനവുമായ യാത്രയിൽ ഒരമുസ്‌ലിം സഹോദരന്റെ സഹായം സ്വീകരിച്ചതിൽ ഒരു സന്ദേശമുണ്ട്. ഇസ്‌ലാമിന്റെ വ്യാപനത്തിന് നല്ലവരായ അമുസ്‌ലിം സഹോദരങ്ങളുടെ സേവനവും സഹായവും ഉപയോഗപ്പെടുത്താമെന്നാണത്. റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ച ക്രി: 622 സെറ്റംബർ 23-ന് നബി (സ) മദീനക്കടുത്ത് ഖുബായിലെത്തി. ഇവിടെയാണ് ഇസ്‌ലാമിലെ പ്രഥമമസ്ജിദ് നിർമിക്കപ്പെട്ടത്. പിന്നെ ഖുബായിൽനിന്ന് വീണ്ടും യാത്ര തുടർന്നു. വഴിമദ്ധ്യെ ബനൂ സാലിം ഇബ്‌നു ഔഫിന്റെ സ്ഥലത്ത് ഇറങ്ങുകയും അവിടെവെച്ച് ആദ്യത്തെ ജുമുഅ നടത്തുകയും ചെയ്തു. വീണ്ടും യാത്ര തുടർന്ന പ്രവാചകൻ ഒട്ടകം മുട്ടുകുത്തിയ സ്ഥലത്ത് ഇറങ്ങി. അവിടെയാണ് പിന്നീട് മസ്ജിദുന്നബവി പണിതത്.

തികച്ചും നിസ്സഹായരായ ഒരു സമൂഹം ഒരന്യ ദേശത്ത് കുടിയേറുമ്പോഴുണ്ടാകുന്ന പ്രശ്‌നസങ്കീർണതകൾ നിരവധിയാണ്. ഇന്നും ലോകത്തിന്റെ നാനാഭാഗത്തുള്ള വംശീയ പ്രശ്‌നങ്ങളിൽ പലതും തദ്ദേശിയരും കുടിയേറ്റക്കാരും തമ്മിലുള്ളതാണ്. നൂറ്റാണ്ടുകൾ നീങ്ങിയാലും പരിഹരിക്കപ്പെടാതെ നിൽക്കാവുന്ന ഈ പ്രശ്‌നം ദിവസങ്ങൾക്കകം പൂർണമായും പരിഹൃതമായ അത്ഭുത ദൃശ്യമാണ് പതിനാല് ദശകങ്ങൾക്കുമുമ്പ് മദീനയിൽ ദർശിച്ചത്. പിന്നീടത് ഒരിക്കലും പ്രശ്‌നമായതേയില്ല. നബിയുടെ നേതൃത്വത്തിന്റെയും ശിക്ഷണത്തിന്റെയും അനിതരണസാധാരണമായ അത്ഭുതഫലങ്ങളിലൊന്നാണിത്. മക്കയിൽ നിന്നു വന്ന മുഹാജിറുകൾക്ക് മദീനക്കാർ സഹായികളായി മാറി.

ഹിജ്‌റയെ കാലഗണനയുടെ കലണ്ടറിന്റെ തുടക്കമായി ഉമർ(റ) നിശ്ചയിച്ചപ്പോൾ ഉദ്ദേശിച്ച നന്മകൾ പുലരണമെങ്കിൽ ഈ കലണ്ടറിനെ കൂടുതൽ പ്രായോഗികമായ രീതിയിൽ വികസിപ്പിച്ച് ജനകീയമാക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെയും വിവരസാങ്കേതിക വിദ്യയുടെയും സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ഈ കലണ്ടറിനെ ഫലപ്രദമായി പരിഷ്‌കരിച്ചാൽ മുസ്‌ലിം സമൂഹത്തിന്റെ ഉദ്ഗ്രഥനത്തിന് അത് വളരെ സഹായകമാകും. 2015ൽ തുർക്കിയിലെ ഇസ്തംബൂളിൽ നടന്ന ‘ ആഗോള ഹിജ്‌രീ കലണ്ടർ കോൺഗ്രസ്’ ഈ ദിശയിലെ രചനാത്മകമായ ഒരു നല്ല നീക്കമായിരുന്നു. തുർക്കിയിലെ മതകാര്യ വകുപ്പാണ് ഇതിന് വേദിയൊരുക്കിയത്. സൗദി പണ്ഡിതരും ഖത്തറിൽ നിന്നുള്ള യൂസുഫുൽ ഖർദാവി ഉൾപ്പെടെ 121 പ്രതിനിധികൾ അതിൽ പങ്കെടുക്കുകയും ആഗോള മുസ്‌ലിം കലണ്ടർ സാധ്യമാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുണ്ട്.

വിശ്വ പൗരന്മാരെയാണ് ഇസ്‌ലാം വാർത്തെടുക്കുന്നത്. വിശ്വാസി സമൂഹത്തെ ലോകാടിസ്ഥാനത്തിൽ ഏകീകരിക്കുന്ന ഇസ്‌ലാമിലെ ആദർശ സൗന്ദര്യവും സൗരഭ്യവും പ്രസരിപ്പിക്കു്‌നന ഒന്നായി ഹിജ്‌റ കലണ്ടർ കാലതാമസം കൂടാതെ വികസിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Related Articles