ബഹുമാന്യനായ അബ്ദുന്നാസര്‍ മഅ്ദനിയുടെ ബാഗ്ലൂര്‍ തടവ് വാസത്തിന് പത്ത് വര്‍ഷം തികയുകയാണ്. 2010 ആഗസ്റ്റ് പതിനേഴിനാണ് കൊല്ലം കരുനാഗപ്പള്ളി അൻവാറുശ്ശേരി കാമ്പസില്‍ വെച്ച് കര്‍ണ്ണാടക പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നത്. നേരത്തെ കോയമ്പത്തൂര്‍ കേസില്‍ വിചാരണയുടെ പത്താം വര്‍ഷമായിരുന്നു അദ്ദേഹത്തെ സമ്പൂര്‍ണ കുറ്റവിമുക്തനായി പ്രഖ്യാപിച്ച് ജയില്‍ മോചിതനാകുന്നത്. ആ കേസില്‍ 72 പേര്‍ക്ക് ശിക്ഷ ലഭിച്ചിട്ടുമുണ്ട്. രണ്ട് കേസുകളിലുമായി അദ്ദേഹത്തിന്റെ തടവ് ജീവിതം രണ്ട് പതിറ്റാണ്ട് തികയാന്‍ പോവുകയാണ്. മഅ്ദനി തന്റെ 55 വര്‍ഷത്തെ ജീവിതത്തിനിടയില്‍ ഇരുപത് വര്‍ഷവും തടവ് ജീവിതത്തിലാണ് കഴിയേണ്ടി വന്നത്, ഇപ്പേഴും അത് തുടരുന്നു. ബാംഗ്ലൂര്‍ കേസില്‍ നാല് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ട് നാല് വര്‍ഷം കഴിഞ്ഞു. ഇനിയും എവിടയുമെത്തിയില്ല എന്ന് മാത്രമല്ല അനന്തമായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
കോയമ്പത്തൂര്‍ കേസില്‍ കുറ്റ വിമുക്തനായി കേരളത്തിലെത്തിയ മഅ്ദനിയെ കേരളത്തിലെ ഇടതുപക്ഷമടക്കമുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ നല്‍കിയ സ്വീകരണ പരിപാടികള്‍ കേരളം മറന്നിട്ടില്ല. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ മഅ്ദനി ഉണ്ടായിരുന്നു. അതിനിടയിലാണ് കര്‍ണ്ണാടക ബോംബ് സ്‌ഫോടന കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. അന്ന് കേരളം ഭരിച്ചിരുന്നത് എല്‍.ഡി.എഫ് സര്‍ക്കാറും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരം വകുപ്പ് കൈകാര്യം ചെയ്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മഅ്ദനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആ കേസ് ഉച്ചക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ് നടക്കുന്നത്. അന്ന് ജസ്റ്റിസ് മാര്‍ക്കണ്ഡെ കട്ജുവായിരുന്നു ഹരജി പരിഗണിക്കേണ്ടിയിരുന്നത്. അത് പരിഗണിക്കാന്‍ സാവകാശം നല്‍കിയിരുന്നെങ്കില്‍ ഇത്തരമൊരവസ്ഥയില്‍ എത്തിച്ചേരുകയില്ലെന്ന് വിശ്വസിക്കുന്ന ധാരാളം ആളുകളുണ്ട്. പക്ഷേ, അതിനൊരു അവസരം നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് സാധിച്ചിട്ടില്ല.
Also read: ശഹീദ് വാരിയംകുന്നത്തിനെ പാരായണ വഴിയിൽ കണ്ടുമുട്ടിയപ്പോൾ
2008 ജൂലൈ 25നാണ് ബാംഗ്ലൂര്‍ സിറ്റിയില്‍ ഒമ്പത് സ്ഥലങ്ങളില്‍ ബോംബ് സ്‌ഫോടനം നടക്കുന്നതും ഒരാള്‍ മരിക്കുകയും ചെയ്യുന്നത്. ഈ സംഭവം നടക്കുന്നത് കര്‍ണാടകയില്‍ ബി.ജെ.പി അധികാരത്തില്‍ വന്ന ഉടനെയാണ്. അന്ന് അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലായിരുന്നു. നമ്മുടെ രണഘടനയെയും പ്രസന്റേഷന്‍ ഓഫ് പീപ്പിള്‍സ് ആക്ടിനെ തകിടം മറിക്കുകയും മറ്റു രാഷ്ട്രീയ പാര്‍ട്ടി എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കുകയും ചെയ്ത് കൊണ്ടാണ് പിന്നീട് നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ അവര്‍ തിരിച്ചുവന്നത്. ജനവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ ഇത്തരം നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്ന സന്ദര്‍ഭത്തിലായിരുന്നു 2008ല്‍ ഇങ്ങനെയൊരു ബോംബ് സ്‌ഫോടനം ബാംഗ്ലൂരില്‍ നടക്കുന്നത്. ക്രൈംബ്രാഞ്ച് ഓഫ് ബാംഗ്ലൂര്‍ സിറ്റിയും കര്‍ണാടക പോലീസും ഊര്‍ജിതമായി അന്വേഷണം നടത്തിയിട്ടും കുറ്റവാളികളെ കണ്ടെത്താന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് സമീര്‍ ബാഗെ വാഡി എന്ന ബീജാപൂര്‍ സ്വാദേശിയായ മുസ്ലിം യുവാവിനെ അറസ്റ്റ് ചെയ്യുന്നത്. നാര്‍ക്കോ അനാലിസിസ് ടെസ്റ്റ്, പോളിഗ്രാഫിക് ടെസ്റ്റ്, ബെയിന്‍ മാപ്പിംഗ് തുടങ്ങിയ കുറ്റാന്വേഷണ രീതി കള്‍ക്ക് ഈ ചെറുപ്പക്കാരന്‍ വിധേയനായി. അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍
പ്രകാരം മറ്റു നാലു പേര്‍കൂടി അറസ്റ്റ് ചെയ്തതെങ്കിലും ആവശ്യത്തിന് തെളിവ് ലഭിക്കാത്തത് കാരണം വിട്ടയക്കുകയായിരുന്നു. പക്ഷേ, എഞ്ചിനീയറായ സമീര്‍ ബാഗേവാഡിയെ ഉള്‍പ്പെടുത്തി ഒരു ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തു. അദ്ദേഹത്തിന്റെ അറസ്റ്റിന്റെ 90-ാം ദിവസമാണ് പ്രസ്തുത ചാര്‍ജ് ഷീറ്റ് ഫയല്‍ ചെയ്തത്. ഈ സന്ദര്‍ഭത്തിലാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലില്‍ നാല് മലയാളികള്‍ കശ്മീരില്‍ കൊല്ലപ്പെടുന്നത്. തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ വികൃതമാക്കപ്പെട്ട് അവരുടെ ശരീരത്തിലെ വസ്ത്രത്തില്‍നിന്ന് ചില ബസ് ടിക്കറ്റുകള്‍ കര്‍ണാടക പോലീസ് കണ്ടെടുക്കുന്നു. ബാംഗ്ലൂര്‍ സിറ്റിയിലെ പ്രത്യേക റൂട്ടിലൂടെ ഇവര്‍ സഞ്ചരിച്ചിരുന്നു എന്നു തെളിയിക്കുന്ന ടിക്കറ്റുകളായിരുന്ന് അത്. പക്ഷേ, വളരെയധികം വികൃതമാക്കിയ ഇവരുടെ ശരീരത്തില്‍നിന്ന് ഒരു പരിക്കും കൂടാതെ ടിക്കറ്റുകള്‍ തെളിവായി ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. പ്രസ്തുത അന്വേഷണം മുന്നോട്ട് പോവുകയും തടിയന്റവിട നസീറിനെ കേന്ദ്രീകരിച്ച് 26 പേരടങ്ങുന്ന രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയും ചെയ്തു. പാകിസ്ഥാനികളും ഒമാനികളും ഉള്‍പ്പെടെ ഒമ്പതുപേര്‍ വിദേശത്തുനിന്നും ഉള്ളവരായിരുന്നു. അതിനിടയില്‍ സമീര്‍ ബാഗെവാഡിയെ 27-ാം പ്രതിയായി താഴ്ത്തപ്പെടുകയായിരുന്നു.
പക്ഷേ, പിന്നീട് നാം കാണുന്നത് അദ്ദേഹത്തിന്റെ പേര്‍ ഒഴിവാക്കിയതാണ്. ഒരു അന്വേഷണ ഏജന്‍സിക്കും കുറ്റപത്രത്തില്‍നിന്ന് പേര് നീക്കം ചെയ്യാന്‍ അവകാശമില്ല എന്ന കാര്യം ഇവിടെ പ്രസ്താവ്യമാണ്. കോടതിക്ക് മാത്രമേ പ്രതികളുടെ പേര് നീക്കം ചെയ്യാനോ സ്ഥാനം മാറ്റാനോ അധികാരമുള്ളൂ. കേസിന്റെ മുന്നോട്ടുപോക്കില്‍ പിന്നീട് നാം കാണുന്നത് സമീര്‍ ബാഗ വാഡിയുടെ പേര് ഒന്നാം ചാര്‍ജ് ഷീറ്റില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള ഓര്‍ഡറാണ്. കുറ്റവിമുക്തനായ സമീര്‍ബാഗെവാഡിക്ക് എന്ത് സംഭവിച്ചുവെന്നത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. സ്വതന്ത്രനായി ജീവിക്കേണ്ട അദ്ദേഹത്തെ ഗുജറാത്തിലെ മറ്റൊരു കേസുമായി ബന്ധപ്പെട്ട് അവിടുത്തെ പോലീസിന് കൈമാറുന്ന കാഴ്ചയാണ് പിന്നീട് നാം കാണുന്നത്. പിന്നീട് ഫയല്‍ ചെയ്ത മൂന്നാമത്തെ കുറ്റപത്രത്തിലാണ് 2010 ൽ 31-ാം പ്രതിയായി അബ്ദുനാസര്‍ മദനിയുടെ പേര് ചേര്‍ക്കപ്പെടുകയായിരുന്നു. അദ്ദേഹം ചോദ്യം ചെയ്യപ്പെടുന്നതിനും അറസ്റ്റു ചെയ്യപ്പെടുന്നതിനും മുമ്പായി കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയായിരുന്നു. ഒന്നാം പ്രതി തടിയന്റവിട നസീറുമായി മഅ്ദനിനി അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് ഗൂഢാലോചന നടത്തി എന്നതാണ് അദ്ദേഹത്തിനുമേല്‍ ചാര്‍ത്തപ്പെട്ട പ്രധാന കുറ്റം.
Also read: മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നിരവധിയായ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സുപ്രീം കോടതി പോലും ഇടപ്പെട്ടിട്ടും വിചാരണ തടവുകാനായി കഴിഞ്ഞ് കൂടുകയാണ് അദ്ദേഹം ധരാളം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന അദ്ദേഹത്തോട് സാമാന്യമാനുഷിക നീതി പോലും കാണിക്കാൻ ഭരണകൂടങ്ങൾ ശ്രമിച്ചിട്ടില്ല എന്നു മാത്രമല്ല കൂടുതൽ പീഡിപ്പിക്കാനാണ് ശ്രമിച്ചത് വിചാരണ നടക്കുന്ന എല്ലാം ദിവസങ്ങളിലും കോടതിയിൽ ഹാജറാക്കാൻ നിർബന്ധിച്ചും മതിയായ ചികിത്സലഭ്യമാക്കാതയും മറ്റും . ഇതിനപ്പുറം നിരന്തരം മാധ്യങ്ങൾ കൂടിയും മറ്റും ദുരാരോപണങ്ങൾ പ്രചരിപ്പിക്കാനും മറ്റും ബോധപൂർവ്വമായ ശ്രമവും നടന്നു വരുന്നു ഇങ്ങനെ നീതി നിഷേധങ്ങൾക്ക് വിധേയമാക്കപ്പെടുമ്പോഴും ധീരമായി അതിനെ അഭിമുഖികരിക്കാൻ മഅദനിക്ക് കഴിയുന്നു എന്നത് നമ്മെ അൽ ഭുതപ്പെടുത്തുന്നു മകന്റെ മോചനത്തിനായി പോരാടി തളർന്ന് കിടപ്പിലായ പിതാവ് അബദു സമദ് മാസ്റ്റർ ഇതിനിടയിൽ മരിച്ചു പോയ മാതാവ് ചെറുപ്പം തൊട്ട് വാപ്പയുടെ നീതിക്ക് വേണ്ടി പേരാട്ട നടത്തി കൊണ്ടിരിക്കുന്ന മക്കൾ ഭാര്യ അനുയായികൾ മനുഷ്യവകാശ പ്രവർകർ സാമുഹ്യ സംഘടകൾ ഇവർക്ക് മുന്നിൽ മാത്രമല്ല ജനാധിപത്യ ഇന്ത്യയുടെ മുന്നിലെ വലിയ ചോദ്യ ചിഹ്നം തന്നെയാണ് മഅദനിയോടുള്ള ഈ കടും അനീതി.