മഹാരാഷ്ട്രയിലെ ഗ്രാമത്തിലെ 37കാരിയായ പുഷ്പ കര്‍ഷകയും രണ്ട് കുട്ടികളുടെ മാതാവുമാണ്. തന്റെ 26ാമത്തെ വയസ്സില്‍ ആര്‍ത്തവ കാലത്ത് കടുത്ത രക്തസ്രാവവും കഠിനമായ വയറുവേദനയും താന്‍ അനുഭവിച്ചിരുന്നെന്നും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലെത്തിയപ്പോഴാണ് ഡോക്ടറെ കാണുന്നത് മരുന്ന് കഴിക്കുന്നതെന്നും പുഷ്പ പറയുന്നു.
പിന്നീട് ശസ്ത്രക്രിയയിലൂടെ അവളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമങ്ങളിലെ ഇത്തരത്തിലുള്ള നിരവധി സ്ത്രീകളില്‍ ഒരാളായി പിന്നീട് അവര്‍ മാറി.
ഈ തീരുമാനം എടുക്കുക എന്നത് എളുപ്പമായിരുന്നില്ല. എന്റെ ഭര്‍ത്താവാണ് ഇങ്ങിനെ ചെയ്യാന്‍ എന്നെ പ്രോത്സാഹിപ്പിച്ചത്. കാരണം വേദന എന്റെ ജോലിയെ ബാധിച്ചിരുന്നു. ഗര്‍ഭപാത്രം നീക്കം ചെയ്തതോടെ ശരീരത്തിലെ ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥക്ക് കാരണമാവുകയും എന്റെ ഭാരം കുറയുകയും ചെയ്തു-പുഷ്പ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ബീദ് ഗ്രാമത്തിലെ 4500ാളം യുവതികള്‍ അനാവശ്യമായി ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്തതായി ഇന്ത്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആക്റ്റിവിസ്റ്റുകളും സര്‍വേകളും പഠനങ്ങളും വെളിപ്പെടുത്തുന്നത് ഈ പ്രതിഭാസത്തിന് പിന്നില്‍ ചില സാമൂഹിക-സാമ്പത്തിക കാരണങ്ങള്‍ ഉണ്ടെന്നാണ്.
പ്രധാനമായും രണ്ട് കാരണങ്ങളാലാണ് സ്ത്രീകള്‍ ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതോ അല്ലെങ്കില്‍ സ്വയം തീരുമാനമെടുക്കുകയോ ചെയ്യുന്നത്.
ഒന്നാമത്തെ സംഗതി, ഡോക്ടര്‍മാര്‍ അവരെ ചൂഷണം ചെയ്യുന്നതാണ്. പൊതുവെ ചിലവ് കൂടിയ ഇത്തരം സര്‍ജറികള്‍ ചെയ്യാന്‍ അവരെ നിര്‍ബന്ധിപ്പിക്കുന്നു. ഡോക്ടര്‍മാര്‍ അവരുടെ ലാഭത്തിനായി ശസ്ത്രക്രിയ നിര്‍ബന്ധമാണെന്നും ഇല്ലെങ്കില്‍ ആരോഗ്യത്തിന് അപകടകരമാണെന്നും വിശ്വസിപ്പിക്കുന്നു. രണ്ടാമത്തെ സംഗതി, സ്ത്രീകളുടെ ആര്‍ത്തവം അവരുടെ ജോലിയെ തടസ്സപ്പെടുത്തുന്നു എന്ന ചിന്തയുമാണ്.
ബീദ് എന്നത് വരള്‍ച്ചാ ബാധിത പ്രദേശം കൂടിയാണ്. ഇവരുടെ പ്രധാന വരുമാന മാര്‍ഗം കരിമ്പ് കൃഷിയും അതില്‍ ജോലിയെടുത്തുള്ള വരുമാനവുമാണ്. കരിമ്പ് വിളവെടുക്കുന്ന ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ സ്ത്രീകള്‍ പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേല്‍ക്കേണ്ടി വരുന്നു. കുടുംബത്തിനുള്ള ഭക്ഷണം പാകം ചെയ്യണം. പുലര്‍ച്ചെ ആറ് മണിക്ക് അവരുടെ ജോലി ആരംഭിക്കുന്നു ഇത് വൈകീട്ട് 6.30 വരെ നീളുന്നു.
കൃഷിയിടത്തിലെ ജോലി കടുപ്പമേറിയതാണ്. കരിമ്പ് വെട്ടിയതിനു ശേഷം തലച്ചുമടായി ലോറിയില്‍ എത്തിക്കണം. ഏറെ ശരീരാദ്വാനം വേണ്ട ജോലിയാണിത്. ഇതിനിടെ മൂത്രമൊഴിക്കണമെങ്കില്‍ അത് വയലില്‍ തന്നെ നിര്‍വഹിക്കുകയാണ് പതിവ്. കാരണം ജോലിക്കിടെ ഇടവേളയെടുത്താല്‍ അവര്‍ക്ക് വേതനം കുറയും.
കടുത്ത അടിവയറു വേദന വന്ന് ഡോക്ടറെ കണ്ട രുക്മിണി തന്ദാലയോട് എത്രയും പെട്ടെന്ന് ഗര്‍ഭ പാത്രം നീക്കം ചെയ്യണമെന്നും ഇല്ലെങ്കില്‍ അത് കാന്‍സറിന് കാരണമാകുമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. ഓപറേഷന്‍ എന്നത് ഡോക്ടര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കാനുള്ള മാര്‍ഗമായിരിക്കാം. പക്ഷെ റിസ്‌ക് എടുക്കാന്‍ എടുക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.
ഒരു സര്‍ജറിക്ക് ശരാശരി 35000 രൂപയാണ്. എന്നാല്‍ ഇവര്‍ക്ക് ലഭിക്കുന്ന ദിവസക്കൂലി ഏകദേശം 202 രൂപയും. മരുന്നുകള്‍ക്കായി പണം ചിലവഴിക്കുന്നതിനേക്കാള്‍ നല്ലത് സര്‍ജറി ആണെന്നായിരുന്നു ചിലരുടെ വാദം.
പ്രസവത്തിനു ശേഷം ഗര്‍ഭപാത്രം ശരീരത്തില്‍ ആവശ്യമില്ലെന്നാണ് സ്ത്രീകളില്‍ പലരും വിശ്വസിക്കുന്നത്. ഇതാണ് അവരെ അനാവശ്യ ശസ്്ത്രക്രിയകളിലേക്ക് കൊണ്ടുപോകുന്നതും. എന്നാല്‍ ചില ക്ലിനിക്കുകളും ഡോക്ടര്‍മാരുമാണ് അമിത ലാഭത്തിനായി ഇത്തരത്തില്‍ സമീപനം സ്വീകരിക്കുന്നതെന്നും എന്നാല്‍ ്‌നാവശ്യമായി ഗര്‍ഭപാത്രം നീക്കം ചെയ്യുന്നത് മറ്റു ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നുമാണ് ഹാലോ മെഡിക്കല്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ഡോ. ശശികാന്ദ് അഹങ്കരി പറയുന്നത്.
എന്നാല്‍ ചില അത്യാഗ്രഹിയായ ഡോക്ടര്‍മാരാണ് അങ്ങിനെ ചെയ്യുന്നതെന്നും മിക്ക സ്ത്രീകളും കൂടുതല്‍ ജോലിയെടുക്കാനും തൊഴില്‍ മുതദലാളിമാരെ ഭയന്നും നിര്‍ബന്ധിതമായി ഗര്‍ഭപാത്രം നീക്കം ചെയ്യുകയാണെന്നാണ് ആശ വര്‍ക്കര്‍ ആയ ഉഷ റഅസഹിബ് പറയുന്നത്. ബീദി ഗ്രാമത്തിലെ കര്‍ഷകര്‍ എല്ലാവരും ഒരു കരാറുകാരന് കീഴില്‍ ജോലി ചെയ്യുന്നവരാകും. രണ്ടു പേരെ ഒരു യൂണിറ്റായി കണക്കാക്കും. ഗര്‍ഭപാത്രം ഉള്ള സ്ത്രീകളെ കുറഞ്ഞ ജോലി ചെയ്യുന്നവരായാണ് ഈ കരാറുകാര്‍ കണക്കാക്കുന്നത്. അതിനാല്‍ തന്നെ ഇവരെ ഭയന്നാണ് പല സ്ത്രീകളും ഗര്‍ഭ പാത്രം നീക്കം ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. രണ്ടു പേര്‍ക്കായി ഒരു വര്‍ഷത്തേക്ക് ഒന്നര ലക്ഷം രൂപയാണ് കരാറുകാരന്‍ നല്‍കുക. അതിനാല്‍ തന്നെ നന്നായി ജോലി ചെയ്ത് കാണിക്കാന്‍ ഇവര്‍ നിര്ഡബന്ധിതരാകുന്നു. അതിനാല്‍ ആര്‍ത്തവ കാലത്തെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ഇവര്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നു. സ്ത്രീകളുടെ മനുഷ്യാവകാശങ്ങളാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കീഴില്‍ അഫിലിയേറ്റ് ചെയ്ത തൊഴിലാളിയ യൂനിയനുകളിലൂടെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.
വിദ്യാഭ്യാസവും ഇവര്‍ക്കിടയില്‍ വളരെ കുറവാണ്. മിക്ക സ്ത്രീകളും ചെറുപ്രായത്തിലേ വിവാഹിതരായവരും കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവരുമാണ്. വരള്‍ച്ചയുള്ള പ്രദേശമായതിനാല്‍ എല്ലായിപ്പോഴും കൃഷിയുണ്ടാകില്ല. അതിനാല്‍ തന്നെ ജോലിയുള്ള സമയത്ത് കൃഷിപ്പണിക്കായി അവര്‍ ബുദ്ധിമുട്ടുകളും ഏറ്റെടുക്കുന്നു. ബീദ് ഗ്രാമത്തിലുള്ളവര്‍ക്ക് മതിയായ വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഇതിനൊരു പോംവഴിയായി പലരും ചൂണ്ടിക്കാണിക്കുന്നത്. പഠനം കഴിഞ്ഞാല്‍ ഇവര്‍ക്ക് മറ്റു ജോലികള്‍ തേടി പോകുകയും ചെയ്യാം.ബീദ് ഗ്രാമത്തിലെ ഞെട്ടിക്കുന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ ദേശീയ വനിത കമ്മിഷന്‍ രംഗത്തെത്തുകയും നിയമനടപടികള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട് ഉത്തരവിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ 18ന് ഇക്കാര്യം പഠിക്കാനായി മഹാരാഷ്ട്ര നിയമസഭയുടെ കീഴില്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍,ഗവേഷകര്‍,മനുഷ്യാവകാശ പ്രവര്‍ത്തകര്‍,ജനപ്രതിനിധികള്‍ തുടങ്ങി ഏഴംഗ കമ്മിറ്റിയെയാണ് നിയോഗിച്ചത്. ഇവര്‍ പ്രശ്‌നങ്ങള്‍ പഠന വിധേയമാക്കി ആഗസ്റ്റ് പകുതിയോടെ റിപ്പോര്‍ട്ട് നല്‍കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.