Current Date

Search
Close this search box.
Search
Close this search box.

ബീഹാറിലെ കുഞ്ഞുങ്ങളുടെ മരണത്തിന്റെ ഉത്തരവാദികള്‍

മറ്റൊരു മഹാ ദുരന്തത്തിലേക്കാണ് ബിഹാറിലെ മുസഫര്‍പൂര്‍ നഗരം ഇപ്പോള്‍ പോകുന്നത്. മസ്തിഷ്‌ക ജ്വരം മൂലം 126 കുട്ടികളാണ് ഇവിടെ കഴിഞ്ഞ ആഴ്ചകളില്‍ മരിച്ചു വീണത്. വ്യാഴാഴ്ച മാത്രം 400ലേറെ കുട്ടികളെ ഇതേ അസുഖത്താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

2012ലെയും 2014ലെയും വേനല്‍ക്കാലത്തുണ്ടായ ദുരന്തത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങളും. ലിച്ചി എന്ന പേരിലറിയപ്പെടുന്ന ഒരു തരം ഫലത്തില്‍ നിന്നുള്ള വിഷം ബാധിച്ചും കുട്ടികളില്‍ പോഷകാഹാരക്കുറവ് മൂലവുമാണ് ഇത്തരത്തില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നു പിടിക്കുന്നതെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനത്തിലെത്താന്‍ സര്‍ക്കാരിനോ ഡോക്ടര്‍മാര്‍ക്കോ ആയിട്ടില്ല.

ലിച്ചി തോട്ടങ്ങളില്‍ ജോലിയെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്കാണ് 2012-2014 കാലഘട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ ഈ രോഗം പിടിപെട്ടെതെന്നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ വൈറോളജിസ്റ്റായി ഡോ. ടി ജേക്കബ് ജോണ്‍ പറയുന്നത്. പകല്‍ സമയത്ത് ലിച്ചി കഴിച്ച ശേഷം ഈ കുട്ടികള്‍ രാത്രി പോഷകങ്ങളില്ലാത്ത ഭക്ഷണമാണ് കഴിക്കുന്നത്. അത് കഴിച്ച് കിടന്നുറങ്ങുന്ന കുട്ടികളിലാണ് ഈ അസുഖം കാണപ്പെട്ടത്. പോഷകാഹാരക്കുറവും ലിച്ചിയുടെ വിഷാംഷവും ഒത്തൊരുമിച്ചപ്പോഴാണ് മസ്തിഷ്‌കജ്വരം(മസ്തിഷ്‌ക വീക്കം) എന്ന തലച്ചോറിനെ ബാധിച്ച അതിഗുരുതര അസുഖം ഉണ്ടായതെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

2012-14 കാലഘട്ടത്തിലെ അനുഭവം മുന്‍നിര്‍ത്തി ഇത്തരം പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മുന്‍കരുതലുകളെടുക്കാന്‍ ബീഹാര്‍ സര്‍ക്കാരിനായിട്ടില്ല. പുതിയ മരണസംഖ്യ പ്രകടമാക്കുന്നത് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നാണ്. ബിഹാര്‍ മുഖ്യമന്ത്രിയായ ജനതാദള്‍ യുനൈറ്റഡിന്റെ നിതീഷ് കുമാര്‍ സ്വയം ‘വികാസ് പുരുഷ്’ (വികസന പുരുഷന്‍) ആയാണ് അവതരിപ്പിക്കാറുള്ളത്. തലസ്ഥാനമായ പറ്റ്‌നയില്‍ നിന്ന് കേവലം രണ്ട് മണിക്കൂര്‍ മാത്രം ദൂരമുള്ള മുസഫര്‍പൂര്‍ സന്ദര്‍ശിക്കാന്‍ അദ്ദേഹം ആഴ്ചകളെടുത്തു. ബുധനാഴ്ച ആശുപത്രിയിലെത്തിയ അദ്ദേഹത്തെ കുട്ടികളുടെ രക്ഷിതാക്കള്‍ തടയുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. ദുരന്തത്തെ നേരിടുന്നതില്‍ ഭരണകൂടത്തിന്റെ കാലതാമസത്തെയും ജനങ്ങള്‍ കുറ്റപ്പെടുത്തി. അധികാരത്തിലിരിക്കുന്നവരുടെ നിസ്സംഗത കഴിഞ്ഞ ആഴ്ചയിലുടനീളം കാണാമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പണ്ഡേ ഒരു വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ചിന്റെ സ്‌കോറിനെക്കുറിച്ച് ചോദിച്ചത് മാധ്യമപ്രവര്‍ത്തകരെ ഞെട്ടിച്ചു.

ബീഹാറിലെ മസ്തിഷ്‌ക ജ്വരക്കേസുകള്‍ മാത്രമല്ല സങ്കീര്‍ണ്ണ വിഷയം. സംസ്ഥാനത്ത് തുടരുന്ന അത്യുഷ്ണത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ച വരെയായി 90 പേരാണ് മരിച്ചു വീണത്. എന്നാല്‍ രാജ്യത്തുടനീളം ഇത്തരത്തില്‍ ചൂട് കൂടിയതിനാലുള്ള മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് സര്‍ക്കാര്‍ ചെയ്തത്. അത്‌കൊണ്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നുമാണ് അവരുടെ നിലപാട്. കടുത്ത വേനലിനെ നേരിടാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നതിലും സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടു എന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. നിലവിലെ മരണനിരക്ക് ഉയരുന്നത് ബിഹാറിലെ ആരോഗ്യ-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് നേരെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ഒരു കാര്യ വളരെ വ്യക്തമാണ്. രാഷ്ട്രീയ അശ്രദ്ധമൂലമാണ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ ഇത്രയും വഷളായത്.

അവലംബം:scroll.in
വിവ: സഹീര്‍ വാഴക്കാട്

Related Articles