2013 ഫെബ്രുവരി ഒന്നിന് ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്സില്‍ വച്ച് നസ്മ ഖാന് തന്റെ 30ാം വയസ്സില്‍ തുടക്കം കുറിച്ച ലോക ഹിജാബ് ദിനം ഇന്ന് പടര്‍ന്നു പന്തലിച്ച് ലോകത്താകമാനം സജീവമായിരിക്കുകയാണ്. തന്റെ 11ാം വയസ്സില്‍ ബംഗ്ലാദേശില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ നസ്മ പ്രൈമറി,ഹൈസ്കൂള്‍ കാലഘട്ടം തൊട്ടേ നിരന്തരം ഭീഷണികള്ക്കിടയിലൂടെയാണ് ജീവിച്ചിരുന്നത്.
‘ചെറുപ്പം തൊട്ടേ മതത്തില്‍ വിശ്വസിച്ചതിന്റെ പേരില്‍ വിവേചനം അനുഭവിച്ചയാളാണ് ഞാന്‍. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ഭീകരാക്രമണത്തിനു ശേഷം ഈ വിവേചനങ്ങളും ഭീഷണികളും മറ്റൊരു തലത്തിലായി. ദിവസവും തെരുവിലൂടെ നടക്കുമ്പോള്‍ ഞാന്‍ പല രീതിയിലുള്ള വെല്ലുവിളികളും നേരിടേണ്ടി വരുന്നു. പലരും എന്നെ പിന്തുടരും. പുരുഷന്മാര് എനിക്കു നേരെ തുപ്പാറുണ്ട്. തീവ്രവാദി,ഉസാമ ബിന്ലാദന് എന്നിങ്ങനെ വിളിക്കാന്‍ തുടങ്ങി’ നസ്മ പറയുന്നു.
ഇത്തരത്തില്‍ തല മറക്കുന്നവരെല്ലാം ഇങ്ങനെയുള്ള അപവാദപ്രചാരണങ്ങള്ക്കിരയായി. തുടര്‍ന്നാണ് ഇത്തരത്തില്‍ വിവേചനങ്ങള്ക്കിരയായവരോട് അവരുടെ അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാന്‍ നസ്മ ആവശ്യപ്പെടുന്നത്. അപ്പോഴാണ് താന്‍ അനുഭവിച്ചതു പോലെയുള്ള നിരവധി ദുരനുഭവങ്ങളാണ് തന്റെ സഹോദരിമാരും നേരിടുന്നുണ്ടെന്ന് മനസ്സിലാക്കിയത്. ഇതാണ് ലോക ഹിജാബ് ദിനത്തിന് തുടക്കമിടാന്‍ എന്നെ പ്രേരിപ്പിച്ചത്- 35ഉകാരിയായ നസ്മ ഖാന് പറഞ്ഞു.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഫെബ്രുവരി ഒന്നിന് നസ്മയുടെ എന്‍.ജി.ഒയുടെ നേതൃത്വത്തില്‍ ലോക ഹിജാബ് ദിനം ആചരിച്ചു പോരുന്നു. ഈ ദിവസം എല്ലാ മതസ്ഥരായ സ്ത്രീകളോടും ലോകത്താകമാനമുള്ള മുസ്ലിം സ്ത്രീകളോട് ഐക്യദാര്‍ഢ്യപ്പെടാന്‍ ഹിജാബ് ധരിക്കാനാവശ്യപ്പെടുകയായിരുന്നു. നസ്മയുടെ ആഹ്വാനപ്രകാരം ലോകത്തുടനീളം നിരവധി സ്ത്രീകളാണ് മത-വര്‍ഗ്ഗ-ജാതി-വംശ വ്യത്യാസമില്ലാതെ ഹിജാബ് ഡേയില്‍ പങ്കെടുത്തതും നസ്മയുടെ ആഹ്വാനം ഏറ്റെടുത്ത് രംഗത്തുവന്നതും.
എല്ലാ മതങ്ങളില്‍ പെട്ട സ്ത്രീകളെയും പ്രോത്സാഹിപ്പിക്കുകയും എല്ലാവര്ക്കും ഹിജാബ് ധരിക്കാനും അത് അനുഭവിക്കാനുമുള്ള അവസരം എന്ന നിലക്കുമാണ് ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കമിട്ടത്. ഹിജാബ് ധരിച്ച ഫോട്ടോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചും ഹിജാബ് തങ്ങള്‍ക്ക് നല്കുന്ന സുരക്ഷയും അഭിമാനവും മറ്റുള്ളവരെ ബോധ്യപ്പെടുത്തിയുമാണ് യുവതികളും പെണ്‍കുട്ടികളുമടങ്ങുന്ന സ്ത്രീ സമൂഹം ഈ ദിനത്തെ സജീവമാക്കുന്നത്. 2013നു ശേഷം ലോകത്തുടനീളം 190 രാജ്യങ്ങളിലെ സ്ത്രീകളാണ് ലോക ഹിജാ ബ് ദിനത്തില്‍ പങ്കാളികളായത്.
45 രാജ്യങ്ങളിലെ 70 ആഗോള അംബാസഡര്‍മാരും ഇതിന്റെ ഭാഗമായി. ബ്രിട്ടനിലെയും അമേരിക്കയിലെയും ഗള്‍ഫ്,ഏഷ്യന്‍,ആഫ്രിക്കന്‍,യൂറോപ്യന്‍ രാജ്യങ്ങളിലെയും വിവിധ മതങ്ങളില്‍പ്പെട്ട സ്ത്രീകളും ഈ ദിനാചരണത്തില്‍ പങ്കു ചേര്‍ന്നു. സ്ട്രോങ് ഇന്‍ ഹിജാബ്,വേള്‍ഡ് ഹിജാബ് ഡേ എന്നിങ്ങനെയുള്ള ഹാഷ് ടാഗോടു കൂടിയാണ് അവര്‍ സോഷ്യല്‍ മീഡിയകളില്‍ ചിത്രങ്ങളും പോസ്റ്റുകളും പ്രചരിപ്പിച്ചത്.
ഒരു പക്ഷേ, ഈ ഒരു ദിവസത്തെ അനുഭവം കൊണ്ട് മറ്റുള്ളവര്‍ക്ക് ഹിജാബിനെ പുതിയ ഒരു വെളിച്ചത്തിലൂടെ കാണാനാകും. ലോക ഹിജാബ് ദിന സ്ഥാപക പറഞ്ഞു നിര്‍ത്തുന്നു.
മൊഴിമാറ്റം: സഹീര്‍ അഹ്മദ്