രാജ്യത്തെ വരിഞ്ഞുമുറുക്കിയ ഫാസിസ്റ്റ് ഭരണാധിപത്യത്തിനെതിരെ പോരാടാൻ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗമായ മുസ്ലിംകളെ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താനോ കൂടെക്കൂട്ടാനോ ഇവിടത്തെ മതേതര പാർട്ടികൾക്കു സാധിച്ചിട്ടില്ലെന്നത് ഖേദകരമാണ്.
ദളിത്-മുസ്ലിം മുന്നേറ്റം സാധ്യമാകുന്ന സംസ്ഥാനങ്ങളിൽ പോലും സ്ഥിതി അതീവ ദയനീയമാണ്.
ജനാധിപത്യ വ്യവസ്ഥിതിയിൽ ഭരണകൂടങ്ങൾക്കെതിരെയുള്ള പ്രധാന പോരാട്ട വേദിയാണല്ലോ തെരഞ്ഞെടുപ്പ്. സംഘപരിവാറിനെതിരെ കളംനിറഞ്ഞ് പ്രവർത്തിക്കാനോ ശക്തമായ മത്സരം കാഴ്ചവെച്ച് ഭരണകൂടത്തെ താഴെ ഇറക്കാനോ വിശാല സംഖ്യങ്ങൾക്കുപോലും എന്ത് കൊണ്ട് സാധിക്കുന്നില്ല എന്നത് സഗൗരവ ചർച്ചകൾക്ക് വിധേയമാക്കേണ്ടതുണ്ട്.
ബീഹാറും മധ്യപ്രദേശും യുപിയുമൊക്കെ മതേതര പാർട്ടികൾക്ക് നിഷ്പ്രയാസം ഭരണം പിടിക്കാവുന്ന ഭൂമികയാണ്. എന്നാൽ കൃത്യമായ ആവിഷ്‌കാരങ്ങളും ചടുലമായ പ്രവർത്തനങ്ങളും നടത്താതെ, രാഷ്ട്രീയ പാഠങ്ങൾ തയ്യാറാക്കാതെ മൃദു ഹിന്ദുത്വ സമീപനവുമായി മുന്നോട്ടുപോയാൽ കളങ്കപ്പെടുന്നത് രാജ്യത്തിന്റെ മതേതര സങ്കൽപങ്ങളും ജനാധിപത്യ സംവിധാനങ്ങളുമായിരിക്കും.
Also read: വര്‍ത്തമാന ഇന്ത്യയില്‍ നെഹ്‌റുവിയന്‍ ദര്‍ശനങ്ങളുടെ പ്രസക്തി
ബീഹാറിൽ സംഭവിച്ചതും അതുതന്നെയാണ്. 16.9 ശതമാനം മുസ്ലികളും 15 ശതമാനം ദളിതരുമുള്ള സംസ്ഥാനത്ത് ഇരുവിഭാഗത്തിന്റെയും പൂർണ പിന്തുണ നേടാൻ സാധിക്കാതെ പോയത് എന്ത് കൊണ്ടാണെന്ന് പുനർവിചിന്തനം നടത്തേണ്ടതുണ്ട്.
ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികൾ കൂടുതൽ ക്രിയാത്മകമായി പ്രവർത്തിക്കേണ്ട കാലമാണിത്. കേവലം പ്രാപ്യമായ മേഖലകളിൽ മാത്രം ഒതുങ്ങാതെ പാർട്ടി പ്രവർത്തനം രാജ്യവ്യാപകമാക്കേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.
കേവല പ്രസ്താവനകളിലും കേസ് ഫയലിംഗിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും പരിമിതിപ്പെടുത്താതെ, ഉന്നത വിദ്യാഭ്യാസവും രാഷ്ട്രീയ ബോധവും നൽകി പിന്നാക്ക സമുദായത്തിന്റെ ശാക്തീകരണത്തിനു വേണ്ട പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പിലാക്കാൻ മതേതര- ന്യൂനപക്ഷ രാഷ്ട്രീയ പാർട്ടികൾ പൂർവോപരി സന്നാഹങ്ങളോടെ രംഗത്തിറങ്ങണമെന്നാണ് വർത്തമാന ഇന്ത്യ ആവശ്യപ്പെടുന്നത്.