സ്ത്രീകൾ ഏറ്റവും കൂടുതൽ പീഡനവും പ്രയാസവും അനുഭവിക്കുന്നത് ഏത് മതസമൂഹത്തിലാണ്. ആരും പെട്ടെന്ന് നൽകുന്ന മറുപടി ഇസ്ലാമിൽ എന്നായിരിക്കും. പ്രചാരണം അത്ര ശക്തമാണെന്നത് തന്നെ കാരണം. കിഴക്കും പടിഞ്ഞാറും ഇസ്ലാമിനെ പൈശാചികവൽക്കരിക്കാനായി അതിനെതിരെ നടത്തുന്ന പ്രചാരണത്തിൽ എപ്പോഴും മുന്നിൽ നിർത്താറുള്ളത് സ്ത്രീകളെയാണ്. ഇസ്ലാം സ്ത്രീകളെ അടിച്ചമർത്തുന്ന പുരുഷ മേധാവിത്തത്തിൻറെ മതമാണെന്ന പ്രചാരണം വളരെ വ്യാപകമാണ്.
എന്നാൽ ലോകത്തെങ്ങും സ്ത്രീകൾ ഏറ്റവും കൂടുതൽ സ്വാതന്ത്ര്യവും സുരക്ഷിതത്വവും അനുഭവിക്കുന്നത് ഇസ്ലാമിലാണ്. അതുകൊണ്ടുതന്നെ ലോകമെങ്ങും സ്ത്രീകൾ വ്യാപകമായി ഇസ്ലാമിലേക്ക് കടന്നു വന്നു കൊണ്ടിരിക്കുന്നു.ബ്രിട്ടനിൽ ഇസ്ലാം സ്വീകരിക്കുന്നവരിൽ മൂന്നിൽ രണ്ടുപേരും സ്ത്രീകളാണ്. അമേരിക്കയിൽ നാലിൽ മൂന്ന് പേരും. ബ്രിട്ടീഷ് പ്രധാനമന്ത്രരിയായിരുന്ന ടോണി ബ്ലയറുടെ ഭാര്യാസഹോദരി ലോറൻ ബൂത്തും ലോകപ്രശസ്ത മാധ്യമപ്രവർത്തക യുവാൻ റിഡ്ലിയുൾപ്പെടെയുള്ളവർ അക്കൂട്ടത്തിലുണ്ട്.
Also read: ആദം- ഹവ്വയുടെ ഭൂമിയിലേക്കുള്ള ഇറക്കം
കേരളത്തിലെ സ്ഥിതിയും ഭിന്നമല്ല. പ്രൊഫസർ മുസ്തഫാ കമാൽ പാഷ തൻറെ ഒരനുഭവം ഇങ്ങനെ വിവരിക്കുന്നു:”ഒരിക്കൽ കോഴിക്കോട്ടുള്ള തർബിയതുൽ ഇസ്ലാം സഭ സന്ദർശിച്ച സന്ദർഭത്തിൽ ഏതാനും സ്ത്രീകളെ കണ്ടു. കണ്ണൂർഔഔ സ്വദേശികളാണ്. അവർ ഒരുമിച്ചാണ് വന്നത്. ലക്ഷ്യം ഇസ്ലാം സ്വീകരണമായിരുന്നു. അങ്ങനെയൊരു തീരുമാനം എടുക്കാനുള്ള കാരണം അന്വേഷിച്ചപ്പോൾ അവർ പറഞ്ഞു:”ഞങ്ങൾ അധ്വാനിക്കുന്ന വരാണ്.പാടത്തൊക്കെ പോയി പണിയെടുക്കും.ഞങ്ങളുടെ ഭർത്താക്കന്മാരാകട്ടെ പലദിവസങ്ങളിലും ജോലിക്ക് പോകാറില്ല. ഞങ്ങൾ പണിയെടുത്തുണ്ടാക്കുന്ന പൈസ അവർ വാങ്ങും. അതുപയോഗിച്ച് കള്ളുകുടിക്കും. നാലുകാലിൽ ആടിയുലഞ്ഞു വന്ന് ഞങ്ങളെ തെറി വിളിക്കും. തല്ലും. പിന്നെ വീട്ടിലകെ ബഹളമായിരിക്കും. ഇതാണ് ഞങ്ങളുടെ വീടുകളിലെ പതിവു കാഴ്ച. അയൽപക്കത്ത് ധാരാളം മുസ്ലിം വീടുകളുണ്ട്. അവിടെ ആണുങ്ങളാണ് ജോലിക്ക് പോകുന്നത് . പണി കഴിഞ്ഞു വന്നാൽ ഭാര്യയോടും കുട്ടികളോടുമൊത്ത് സന്തോഷം പങ്കെടുക്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നു. സമാധാനത്തോടെ ജീവിക്കുന്നു. ഞങ്ങളുടേതിൽ നിന്നും തീർത്തും വ്യത്യസ്തമായ ജീവിത രീതി. ആ ജീവിതരീതിയാണല്ലോ നല്ലതെന്ന് ഞങ്ങൾക്ക് തോന്നിത്തുടങ്ങി. കള്ളുകുടിയും തെറിവിളിയും വക്കാണവും നിറഞ്ഞ ജീവിതം മടുക്കുകയും ചെയ്തിരുന്നു. മുസ്ലിംകളുടെ ജീവിത സംസ്കാരത്തിലേക്ക് മാറിയാൽ ഞങ്ങളുടെ കുട്ടികളോ, കുട്ടികളുടെ കുട്ടികളോ എങ്കിലും രക്ഷപ്പെടുമെന്ന് കരുതിയാണ് ഇസ്ലാം സ്വീകരണത്തെക്കുറിച്ച് ആലോചിച്ചത്. ഇക്കാര്യം ഞങ്ങൾ അഞ്ചു പേരും ചർച്ച ചെയ്തു. ഒടുവിൽ തീരുമാനമെടുത്ത് ഒരുമിച്ച് ഇങ്ങോട്ട് പോന്നതാണ് .”