ഇന്നോളമുള്ള മനുഷ്യചരിത്രത്തിൽ ഏറ്റവും കൂടുതൽ അതിക്രമങ്ങളും ക്രൂരതകളും കാണിച്ചത് ജാതി മേധാവികളും വർണ്ണ വെറിയന്മാരുമാണ്. ജാതിക്കോമരങ്ങൾ പൂർണ്ണ ഗർഭിണികളുടെ വയറു കുത്തിക്കീറി കണ്ണ് മിഴിക്കാത്ത കുഞ്ഞുങ്ങളെ പുറത്തെടുത്ത് ചുട്ടുകൊന്ന കഥകേട്ട് നമ്മൾ ഞെട്ടിയിട്ടുണ്ട്. ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചോദിച്ചു പോയിട്ടുണ്ട്. എന്നാൽ ജാതി മേധാവികളും വർണ വെറിയന്മാരും എന്നും ഇങ്ങനെ തന്നെയായിരുന്നു. നമ്മുടെ നാട്ടിലെ ജാതി മേധാവികൾ മാതൃകയാക്കുന്നവർ കഴിഞ്ഞകാലങ്ങളിൽ ചെയ്തുകൂട്ടിയത് ഇതു തന്നെയാണല്ലോ.
പടിഞ്ഞാറൻ ലോകം യൂറോപ്പിന് പുറത്ത് അധിനിവേശം ആരംഭിച്ചത് 1336 ലാണ്. അന്ന് സ്പെയിൻകാർ കാനറി ദീപിൻറെ വടക്കുഭാഗം കീഴ് പ്പെടുത്തി. അവിടെയുണ്ടായിരുന്ന ഗ്വാഞ്ചെ സമൂഹത്തിലെ എൺപതിനായിരം പേരെയും ക്രൂരമായി കൊന്നൊടുക്കി. 1492 ഒക്ടോബർ 12 ന് കൊളംബസ് ഗ്വാനാ ഹാനി ദീപ് പിടിച്ചടക്കി. അന്നാട്ടുകാരെ മുഴുവൻ നിർബന്ധപൂർവ്വം അടിമകളും ക്രിസ്ത്യാനികളുമാക്കി.
Also read: എന്തുകൊണ്ട് സഞ്ചാര സാഹിത്യം
1498 നും 1533 നുമിടക്ക് കൊളംബസ് ട്രിനിഡാഡും തെക്കേ അമേരിക്കയും പിടിച്ചെടുത്തു.
1776 ലാണ് അമേരിക്കൻ ഐക്യനാടുകൾ യൂറോപ്പ് പിടിച്ചെടുത്തത്. അതോടെയാണ് ആധുനിക അമേരിക്ക പിറന്നത്. അന്ന് എട്ടു ലക്ഷത്തി നാൽപതിനായിരം ചതുരശ്രകിലോമീറ്ററായിരുന്നു അമേരിക്കയുടെ വിസ്തീർണമെങ്കിൽ പിന്നീട് പലതവണ നടത്തിയ കയ്യേറ്റത്തിലൂടെ അത് 94 ലക്ഷം ചതുരശ്ര കിലോമീറ്ററാക്കി വികസിപ്പിച്ചു. അതിനായി നാട്ടുകാരെ മുഴുവൻ അടിമകളാക്കി. ചെറുത്തുനിന്ന വരെയൊക്കെയും കോടാലി ഉപയോഗിച്ച് കൊത്തി നുറുക്കിയും വെട്ടിയും കുത്തിയും കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെ കണക്കെടുക്കാനായി മൂക്ക് അരിഞ്ഞെടുത്തു. ശരീരത്തിലെ മാംസം മുറിച്ചെടുത്ത് ഉണക്കി കടിഞ്ഞാൺ പട്ടകളുണ്ടാക്കി.
മനുഷ്യമാംസം മാത്രം കൊടുത്തു വളർത്തിയ നായ്ക്കളുടെ മുമ്പിലേക്ക് അന്നാട്ടുകാരെ എറിഞ്ഞുകൊടുത്തു. അവ മനുഷ്യരെ കടിച്ചുകീറി കുടൽമാല പുറത്തെടുത്ത് തിന്നൊടുക്കി. സ്പാനിഷുകാരെ വിഭവസമൃദ്ധമായ സദ്യയൊരുക്കി സ്വീകരിച്ച സുക്കായോ നിവാസികളായ സ്ത്രീകളെയും കുട്ടികളെയും പുരുഷന്മാരെയും അവർ ആയുധങ്ങളുടെ മൂർച്ച പരസ്പരം കാണിക്കാനായി വയറു കുത്തിക്കീറി. ഒരൊറ്റ സംഭവത്തിൽ മാത്രം ഇങ്ങനെ ഇരുപതിനായിരം പേർ വധിക്കപ്പെട്ടു 1492 ൽ യൂറോപ്പ് അമേരിക്കയിൽ അധിനിവേശം നടത്തിയപ്പോൾ അവിടെ എട്ടു കോടിക്കും പത്തുകോടിക്കുമിടയിൽ ആദിവാസികളുണ്ടായിരുന്നു. ഒന്നര നൂറ്റാണ്ടുകൊണ്ട് അവരിൽ 90 ശതമാനത്തെയും കശാപ്പ് ചെയ്തു.
Also read: വ്യക്തിത്വവും വിശാലമനസ്കതയും
ഇങ്ങനെ എത്രയെത്ര കോടികളെയാണ് യൂറോപ്പ്യൻ വംശവെറിയന്മാർ കൊന്നൊടുക്കിയതെന്ന് കണക്കാക്കുക പ്രയാസകരമാണ്. മൃതദേഹങ്ങളോട് യൂറോപ്യരും യൂറോ അമേരിക്കക്കാരും കാണിച്ച ക്രൂരത മനസ്സിലാക്കാൻ ഇരുപതാം നൂറ്റാണ്ടിൽ ജപ്പാൻ കാരോട് ചെയ്തത് മാത്രം പരിശോധിച്ചാൽ മതി. തലയോട്ടികൾ വെട്ടിയെടുത്ത് പുഴുങ്ങി മാംസ ഭാഗം കളഞ്ഞ് കാമിനികൾക്ക് വേണ്ടി ആഭരണങ്ങളുണ്ടാക്കി. എല്ലുകൾ ചെത്തിക്കൂർപ്പിച്ച കത്ത് പൊളിക്കാനുള്ള കോലുകളുണ്ടാക്കി.(വിശദ വിവരങ്ങൾക്ക് വിനിൻ പെരീരയും ജെറമി സീബ്രൂക്കും ചേർന്നെഴുതിയ “സാമ്രാജ്യത്വ ഭീകരത: ചരിത്രം വർത്തമാനം” കാണുക.)