Current Date

Search
Close this search box.
Search
Close this search box.

ഫീഫി ദ്വീപിലെ നല്ല ആതിഥേയര്‍

view-piont.jpg

ദ്വീപില്‍ അല്‍പ സമയം ചുറ്റിയടിച്ച ശേഷം മഗ്‌രിബ് നമസ്‌കാരത്തിന് ഞങ്ങള്‍ വീണ്ടും പള്ളിയിലെത്തി. നമസ്‌ക്കാരത്തിന് ഏകദേശം ഇരുപതോളം ആളുകളുണ്ട്. ചെറുതെങ്കിലും പള്ളിയില്‍ ഒരു ഭാഗത്ത് സ്ത്രീകള്‍ക്കും നമസ്‌കരിക്കാന്‍ ഇടമുണ്ട്. നമസ്‌കാര ശേഷം ഏതാനും കുട്ടികള്‍ (പെണ്‍കുട്ടികളടക്കം) പള്ളിയില്‍ ഇരുന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്നുണ്ട്. ഉസ്താദിന് ചൊല്ലികേള്‍പ്പിക്കാനുള്ള സൂറത്തുകള്‍ ഓതി പരിശീലിക്കുകയാണ് ആ കുട്ടികള്‍. മദ്രസ്സക്കായി പ്രത്യകം കെട്ടിടമില്ല. വളരെ പരിമിതമായ സ്ഥലമേ പള്ളിക്കുള്ളൂ. തൊട്ടടുത്തായി പള്ളി ജീവനക്കാര്‍ക്കും മറ്റു താമസിക്കാനായി ഒരു ചെറിയ കെട്ടിടവുമുണ്ട്. പള്ളിയുടെ ഖബര്‍സ്ഥാന്‍ പള്ളിയില്‍ നിന്ന് അല്‍പം വിട്ടുമാറി ഒരു ചെറിയ സ്ഥലമാണ്.

നമസ്‌കാരശേഷം പള്ളിയില്‍ വട്ടംകൂടിയ ഏതാനുംപേര്‍ ഞങ്ങളുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കൂട്ടത്തില്‍ പള്ളി ഇമാമുമുണ്ട്. മലേഷ്യയില്‍ വിദ്യഭ്യാസം നേടിയ ഒരു ചെറുപ്പക്കാരനാണ് ഇമാം. ദീനീ ഉന്നത പഠനത്തിനായി തായ് മുസ്‌ലിംകള്‍ കുടുതലും അവലംബിക്കുന്നത് അയല്‍ രാജ്യമായ മലേഷ്യയെയാണ്. പുറമേ ഇന്ത്യയിലെ ദയൂബന്ദിലും, ഈജിപ്തിലെ അസ്ഹറിലും പോകുന്നവരുമുണ്ട്. മലേഷ്യയിലേതു പോലെ ശാഫി മദ്ഹബ് അനുധാവനം ചെയ്യുന്നവരാണ് ദ്വീപ് നിവാസികള്‍. എന്നാല്‍ മലേഷ്യയിലേതു പോലെ നമസ്‌കാരശേഷം പരസ്പരം ഹസ്തദാനം ചെയ്യുന്ന പതിവ് ഇവിടെ ഇല്ലെന്നു തോന്നുന്നു. സഞ്ചാരികളായി ഈ ദ്വീപില്‍ എത്തുന്ന മുസ്‌ലിംകള്‍ ഈ പള്ളിയും സന്ദര്‍ശിക്കാറുണ്ട്. പള്ളിയോടു ചേര്‍ന്നു തന്നെയുള്ള മറ്റൊരു കെട്ടിടത്തില്‍ അന്നു രാത്രി അവര്‍ താമസസൗകര്യം ഒരുക്കിത്തന്നു. അല്‍പ സമയത്തെ സംഭാഷണത്തിനു ശേഷം അല്‍പം പ്രായം ചെന്ന ഒരാള്‍ പള്ളി ജോലിക്കാരനെന്ന് തോന്നിക്കുന്ന മറ്റൊരാളോട് എന്തെല്ലാമോ കുശുകുശുക്കുന്നതു കണ്ടു. ഞങ്ങള്‍ക്ക് അന്തിയുറങ്ങാനുള്ള മുറി കാട്ടിത്തരാനുള്ള നിര്‍ദേശമാണത്. രണ്ടു പേര്‍ക്ക് വിശാലമായി കിടക്കാവുന്ന കൊതുകുവലകളുള്ള ഒരു മെത്ത അദ്ദേഹം ഞങ്ങള്‍ക്ക് കാട്ടിത്തന്നു. വിശാലമായ റൂമില്‍ മറ്റു പലരുമുണ്ട് ഇതുപോലെ അന്തിയുറങ്ങാന്‍.

ഞങ്ങള്‍ക്ക് ആതിഥ്യമരുളിയ വ്യക്തി അത്താഴത്തിന് ഞങ്ങളെ കൂടി ക്ഷണിച്ചു. ദ്വീപിന്റെ മുസ്‌ലിം ഉള്‍പ്രദേശങ്ങളിലൂടെ അദ്ദേഹവുമായി സംസാരിച്ചുകൊണ്ടു ഞങ്ങള്‍ നടന്നുനീങ്ങി. ഞങ്ങളുടെ ആതിഥേയനില്‍ നിന്നാണ് ദ്വീപിനെ കുറിച്ച് പലതും അറിയാന്‍ കഴിഞ്ഞത്. ടൂറിസ്റ്റുകളുമായി പുറം കടലില്‍ സവാരി ബോട്ടു ഓടിച്ചാണ് അദ്ദേഹം ഉപജീവനം നടത്തുന്നത്. ദ്വീപിലെ മുസ്‌ലിംകളില്‍ ഏറിയ പങ്കും ചെറുതും വലതുമായ ബോട്ടുകള്‍ ഓടിക്കുന്നവരാണ്. എന്തായാലും കടലാണ് അവരുടെ ഉപജീവനമാര്‍ഗം. വെള്ളിയാഴ്ച ജൂമുഅ വേളകളില്‍ ദ്വീപില്‍ ബോട്ടുസവാരികളും ടൂര്‍ പ്രോഗ്രാമുകളും നിര്‍ത്തിവെയ്ക്കപ്പെടുകയോ അവയ്ക്ക് ഭംഗം വരികയോ ചെയ്യും. മുസ്‌ലിംകളായ ബോട്ടുകാര്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനാലാണത്. ഒരു തായ് മുസ്‌ലിമിന്റെ വളരെ ചെറിയ ഒരു റെസ്‌റ്റോറന്‍ിലേക്കാണ് ആതിഥേയന്‍ ഞങ്ങളെ കൂട്ടിക്കൊണ്ടുപോയത്. വീടിന്റെ തുറന്ന മുന്‍വശവും വരാന്തയും അദ്ദേഹം റെസ്‌റ്റോറന്റാക്കിയിരിക്കയാണ്. സഹായത്തിന് അദ്ദേഹത്തിന്റെ ഭാര്യയുമുണ്ട്. ബുദ്ധമതക്കാരനായ പിതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാം സ്വീകരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. ബുദ്ധമതക്കാരനെ വിവാഹം കഴിച്ച തന്റെ സഹോദരിയെ കുറിച്ചും അദ്ദേഹം പറഞ്ഞു. ബുദ്ധമതക്കാരും മുസ്‌ലിംകളും തമ്മിലുള്ള മിശ്രവിവാഹങ്ങള്‍ തായ്‌ലന്റില്‍ വിരളമല്ല. തായ് ലാന്റ് പല അര്‍ത്ഥത്തിലും മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയാണ്. ബുദ്ധമതത്തിന്റെയും തായ് സംസ്‌കാരത്തിന്റെയും സ്വാധീനം മുസ്‌ലിം ജീവിതത്തിലും കാണാം. എന്നാല്‍ അവ വിശ്വാസപരമായി മുസ്‌ലിംകളെ എത്രമാത്രം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് കൃത്യമായ പറയുക വയ്യ. ഭക്ഷണ ശേഷം ആതിഥേയരോടു നന്ദി പറഞ്ഞ് ഞങ്ങള്‍ പള്ളിയിലേക്കു തിരിച്ചു.
    
അടുത്ത ദിവസം രാവിലെ ദ്വീപിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ വ്യൂ പോയിന്റാണ് ഞങ്ങള്‍ സന്ദര്‍ശിക്കുന്നത്. മലമുകളില്‍ നിന്ന് സൂര്യോദയം കാണാമെന്ന് കരുതി സുബ്ഹി നമസ്‌കാരം കഴിഞ്ഞ് തൊട്ടുടനെ ഞങ്ങള്‍ നടത്തം ആരംഭിച്ചതാണ്. എന്നാല്‍ അങ്ങോട്ടുള്ള കാല്‍നടയാത്ര അത്ര എളുപ്പമായിരുന്നില്ല. ഒന്നര മണിക്കൂറിലേറെ നടന്നാണ് ഞങ്ങള്‍ ആ കുന്നിന്‍ മുകളില്‍ എത്തിയത്. കുന്നിന്‍മുകളിലെ ഏതാനും പാറക്കൂട്ടങ്ങളില്‍ നിന്ന് നോക്കിയാല്‍ ദ്വീപിന്റെ ഏകദേശ രൂപരേഖ കിട്ടും. കുന്നിന്‍ മുകളില്‍ നിന്നുള്ള ദ്വീപുകളുടെയും  വിശാലമായ കടലിന്റെയും കാഴ്ച അതിമനോഹരമാണ്. ദീര്‍ഘനേരത്തെ നടത്തമുണ്ടാക്കിയ ക്ഷീണം തീര്‍ക്കാന്‍ പോന്നതായിരുന്നു കുന്നിന്‍ മുകളില്‍ നിന്നുള്ള കാഴ്ച. സഞ്ചാരികള്‍ വന്നു തുടങ്ങുന്നേയുള്ളൂ. കുന്നിന്‍ മുകളില്‍ ഒരു വീടും അതിനോടു ചേര്‍ന്നു തന്നെ ഒരു ചെറിയ റസ്‌റ്റോറന്റുമുണ്ട്. കുന്നിന്‍മുകളില്‍ സജ്ജമാക്കിയിരിക്കുന്ന ഈ വ്യൂ പോയിന്റും ചെറിയ ഉദ്യാനവും സ്വകാര്യ വ്യക്തികളുടേതാണ്. ഒരോ സഞ്ചാരിക്കും മുപ്പത് ബാത് വീതം ഫീസ് ഈടാക്കുന്നുണ്ട് അവര്‍. പ്രത്യേകമായ രീതിയില്‍ തലമറച്ച ഒരു മുസ്‌ലിം സ്ത്രീ ഞങ്ങളോട് പണം ചോദിച്ചപ്പോഴാണ് ഞങ്ങള്‍ അവരുടെ ഭൂമിയിലാണ് നില്‍ക്കുന്നതെന്ന് മനസ്സിലായത്. 2004 ല്‍ സുനാമിയില്‍ വീടും സമ്പാദ്യങ്ങളും നഷ്ടപ്പെട്ടവരാണ് അവര്‍. അതോടെയാണവര്‍ തീരദേശത്ത് നിന്നു മല മുകളിലേക്കു കയറിയത്. മലമുകളില്‍ തന്നെ സ്ഥിരതാമസം തുടങ്ങിയ അവര്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായ് വ്യൂ പോയിന്റിനു വേണ്ടി ചില സജ്ജീകരണങ്ങള്‍ ഒരുക്കി അവിടെ ഒരു റെസ്‌റ്റോറന്റും സ്ഥാപിച്ചു. അവരുടെ ഉപജീവന മാര്‍ഗം ഇപ്പോള്‍ ഇതാണ്. 2004 ല്‍ സുനാമി സഞ്ചാരികളടക്കമുള്ള കുറെപേരുടെ ജീവന്‍ കവര്‍ന്നു. സുനാമി കടല്‍ തീരങ്ങളിലുള്ള കച്ചവടസ്ഥാപനങ്ങളെ തുടച്ചു നീക്കിയപ്പോള്‍ പള്ളി മാത്രമാണ് കേടുപാടുകള്‍ കൂടാതെ അവശേഷിച്ചതെന്ന് അവര്‍ പറഞ്ഞു. സുനാമിയെ അതിജീവിച്ച പള്ളി പിന്നീട് സൗദി അറേബ്യയുടെ ധനസഹായത്തോടെയാണ് നവീകരിച്ച് ഇപ്പോള്‍ കാണുന്ന രൂപത്തിലാക്കിയത്.

ഫീഫീ ദ്വീപും സുനാമിയെ അതിജീവിച്ച പള്ളിയും

Related Articles