വാരികകളുംമാസികകളും യഥാവിധി ശ്രദ്ധിക്കുന്നവര്‍ക്ക് മിക്ക പ്രസിദ്ധീകരണങ്ങളും പുലര്‍ത്തുന്ന അത്ഭുതകരമായ ഇരട്ടത്താപ്പ് കണ്ടില്ലെന്നു നടിക്കാനാവില്ല. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കു മെതിരെ വരുന്ന ഏത് വാര്‍ത്തകളെയും പര്‍വ്വതീകരിക്കുകയും ഒപ്പം അനുതൂലമായവ തമസ്‌കരിക്കപ്പെടുകയും ചെയ്യുന്നു!
ഉദാഹരണങ്ങള്‍ നിരവധിയുണ്ട്. ലൗ ജിഹാദ് എന്ന സംഘ് പരിവാറിന്റെ ദുഷ്ടലാക്കിന് മജ്ജയും മാംസവും നല്‍കിയത് നമ്മുടെ ആനുകാലികങ്ങളായിരുന്നു. കേരളത്തിലെ അഭിജാതമെന്ന് നാം കരുതിയ ഒരു വാരിക പോലും മുസ് ലിം ആണ്‍കുട്ടികളെ, സര്‍പ്പക്കുഞ്ഞുങ്ങളായി ചിത്രീകരിച്ച് അവ പെണ്‍കുട്ടികളെ ദംശിക്കുന്ന അത്യന്തം പ്രകോപനപരമായ മുഖച്ചിത്രത്തോടുകൂടി കവര്‍ സ്‌റ്റോറി മെനയുകയുണ്ടായി. ഒടുവില്‍ വിശദാന്വേഷണങ്ങള്‍ക്കു ശേഷം’ കേരളത്തില്‍ ലൗ ജിഹാദ് എന്ന ഒരു സംഭവമേ ഇല്ലെ’ ന്ന് കോടതി നിരീക്ഷിച്ചപ്പോള്‍ ഇക്കൂട്ടര്‍ അത് കണ്ടതായി തന്നെ നടിച്ചില്ല.
ചില സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണത്തോടെ സംഘ്പരിവാര്‍ ആസൂത്രണം ചെയ്തു നടത്തിയ ഒട്ടേറെ ബോംബു സ്‌ഫോടനങ്ങളുടെ അവസ്ഥയും ഇതുതന്നെ. നിരപരാധികളായ മുസ്‌ലിം യുവാക്കളെ മുഖംമൂടി ധരിപ്പിച്ച് കൈളില്‍ തോക്കുകള്‍ തിരുകി കൊണ്ട് ഭീകരരായി ചിത്രീകരിക്കുന്ന ഔദ്യോഗിക വിശദീകരണം മാത്രം വെച്ച് നെടുനീളന്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഇവരെ കുറ്റവാളികളല്ലെന്ന് കണ്ടെത്തി കോടതി വെരെുതെ വിട്ടാല്‍ ഇതേ വാരികകള്‍ ഒരക്ഷരം മിണ്ടാതെ മളത്തിലൊളിക്കുന്നു. ഭീകരമായ മര്‍ദ്ദനങ്ങളേറ്റ്, തീവ്രവാദി മുദ്ര ചാര്‍ത്തപ്പെട്ട് ജീവഛവങ്ങളായി ജയിലില്‍ നിന്ന്പുറത്തു വരുന്ന പ്രസ്തുത യുവാക്കള്‍ക്കു വേണ്ടി മനുഷ്യത്വത്തിന്റെ ഒരിറ്റു സഹതാപം പോലും പ്രകടിപ്പിക്കാന്‍ ഈ മാധ്യമ ഷൈലോക്കുകള്‍ തയ്യാറാവുന്നില്ല.
മിശ്ര വിവാഹിതരായ 65 പെണ്‍കുട്ടികളെ തൃപ്പുണിത്തുറയിലെ തടവറ സമാനമായ ‘ഘര്‍വാപസി ‘ കേന്ദ്രത്തില്‍ താമസിപ്പിച്ച് ക്രൂരമായ മര്‍ദ്ദന പീഡനങ്ങള്‍ക്കിരയാക്കിയപ്പോള്‍, മതേതര കേരളത്തിന് അപമാനകരമായ ഈ സംഭവം പുറത്തറിയിക്കാനോ അന്വേഷണാത്മകമായി അതിനെ സമീപിക്കാനോ ഈ ആനുകാലികങ്ങള്‍ക്കൊന്നും സമയമില്ലാതെ പോയതും നാം കണ്ടതാണ്.
ഒരു വിദ്യാസമ്പന്നയായ യുവതി, ഡോ: ഹാദിയയെ കോടതി വിധിപോലും ധിക്കരിച്ച് വീട്ടുതടങ്കലിലാക്കുകയും സ്വന്തം കൂട്ടുകാരികളെ പോലും കാണാന്‍ അനുവദിക്കാതെ ഫാഷിസ്റ്റുകള്‍ അവരെ ഒറ്റപ്പെടുത്തുകയും ചെയ്തപ്പോഴും മലയാള ആനുകാലികങ്ങള്‍ക്ക് ജനാധിപത്യ ബോധമോ, മനുഷ്യാവകാശമോ ഉണര്‍ന്നില്ല.
ഇവിടെയും തീരുന്നില്ല കാര്യം. നിരന്തരമായ പശുക്കൊലകള്‍ മുതല്‍ സാംസ്‌കാരിക നായകര്‍ക്കു നേരെയുള്ള കൊലവിളികള്‍ വരെസംഘ് പരിവാര്‍ ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വരെ, കേരളീയ ആനുകാലികങ്ങളില്‍ വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നുമില്ലല്ലോ.