Current Date

Search
Close this search box.
Search
Close this search box.

‘നൂറ്റാണ്ടിന്‍റെ കരാറെ’ന്നത് കൊണ്ട് ട്രംപ് എന്താണ് ഉദ്ദേശിക്കുന്നത്?

ഏതെങ്കിലുമൊരു ഫിലസ്ഥീനിയോട് അവരുടെ സഹോദരനെക്കുറിച്ചോ സഹോദരിയെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ നിങ്ങള്‍ ചോദിക്കുക. അപ്പോള്‍ ഇസ്രയേല്‍ പട്ടാളം അര്‍ദ്ധരാത്രി വീട്ടില്‍ നിന്ന് പിടിച്ചിറക്കിക്കൊണ്ട് പോയവരെക്കുറിച്ച്, ദീര്‍ഘ വിസ്താരത്തിന്‍റെ ഭയാനകമായ രാവണക്കോട്ടയില്‍ അകപ്പെട്ടവരെക്കുറിച്ച്, ഹീനമായ പട്ടാള നടപടികള്‍ക്കിരയായവരെക്കുറിച്ച്, രഹസ്യം ചോര്‍ത്തിയെന്ന വ്യാജ കുറ്റം ചുമത്തി കല്‍തുറങ്കിലടക്കപ്പെട്ടവരെക്കുറിച്ച് അവര്‍ നിങ്ങള്‍ക്ക് പറഞ്ഞുതരും. 1948ല്‍ ഇസ്രയേല്‍ രൂപീകൃതമായതു മുതല്‍ ഇന്നേക്ക് ഒരു ലക്ഷത്തിലധികം ഫിലസ്ഥീനികള്‍ അനാവശ്യമായി അറസ്റ്റു ചെയ്യപ്പെട്ട് ജയിലിലടക്കപ്പെട്ടിട്ടുണ്ട്. അനധികൃത അധിനിവേശത്തിലൂടെ ഫിലസ്ഥീന്‍ ജീവിതങ്ങള്‍ക്കെല്ലാം നിയന്ത്രണം വരുത്താന്‍ 1967 മുതല്‍ മൊത്തം ഫിലസ്ഥീന്‍ ജനസംഖ്യയുടെ അഞ്ചിലൊന്നും അതില്‍തന്നെ പുരുഷډാരുടെ 40 ശതമാനവും 1600 സൈനിക ഉത്തരവുകളിലൂടെ അറസ്റ്റ് ചെയ്യപ്പെടുകയും കുറ്റം ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്. 2019 ഡിസംബര്‍ അവസാനമായതോടെ ഇസ്രയേല്‍ ജയില്‍ സര്‍വ്വീസില്‍(IPS) പാര്‍പ്പിക്കപ്പെട്ടവരായി ഏറ്റവും ചുരുങ്ങിയത് 4544 ഫിലസ്ഥീനികളെങ്കിലും ഉണ്ടായിട്ടുണ്ടാകും.

അനധികൃതമായി ഒരുപാട് ഫിലസ്ഥീനികള്‍ ജയില്‍ ജീവിതം അനുഭവിക്കുമ്പോള്‍ തന്നെ അവരിലുള്ള രാഷ്ടീയ തടവുകാരെ മോചിപ്പിക്കുന്നത് ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുമെന്നതില്‍ സംശയമില്ല. എന്നിട്ടും, അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് 181 പേജുള്ള ‘സമാധാന പദ്ധതി’യില്‍ അവരുടെ മോചനത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ഒരു പേജില്‍ താഴെ മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ. അതിനാല്‍ തന്നെ ‘നൂറ്റാണ്ടിന്‍റെ കരാര്‍’ എന്ന് ട്രംപ് വിശേഷിപ്പിച്ച സമൃദ്ധിക്ക് സമാധാനം എന്ന് പേരിട്ടു വിളിക്കുന്ന ഈ പദ്ധതി ഫിലസ്ഥീനികളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങളും നീതിപൂര്‍ണ്ണമായ ദേശീയാഭിലാഷങ്ങളും കവര്‍ന്നെടുക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ല.

Also read: എല്ലാവരെയും പരിഗണിച്ചാവണം തീരുമാനം

ചരിത്രപരമായ ഫിലസ്ഥീന്‍ ഭൂമികയുടെ മേല്‍ ഏകപക്ഷീയമായ നിയന്ത്രണം നേടിയെടുക്കാനും അവിടെനിന്ന് ഫിലസ്ഥീനികളെ പരിപൂര്‍ണ്ണമായും ഉډൂലനം ചെയ്യാനുമാനുമുള്ള ഇസ്രയേലിന്‍റെ വംശീയ, കോളണിവല്‍ക്കരണ പദ്ധതിയുടെ ഭാഗമായിട്ടാണ് ട്രംപിന്‍റെ ഈ കരാറിനെ ഫിലസ്ഥീനികള്‍ കാണുന്നത്. ഫിലസ്ഥീനികളില്‍ പലരെയും സംബന്ധിച്ചെടുത്തോളം ഈ സമാധാന പദ്ധതിക്കും തീവ്ര ജൂത പ്രമേയത്തിനുമിടയിലെ ഒരേയൊരു വ്യത്യാസം ഇതിനുപിന്നില്‍ കുടിയേറ്റ കോളണിയിലെ വംശീയ വിരോധികളായ നേതാക്കള്‍ മാത്രമല്ല ഉള്ളത്. മറിച്ച്, അനര്‍ഹരും അപകടകാരികളുമായ അമേരിക്കയും ഇതിനുപിന്നില്‍ ശക്തമായി പ്രവര്‍ത്തക്കുന്നുണ്ട്. കഴിഞ്ഞ രാഷ്ട്രീയ പ്രമേയങ്ങളില്‍ പൂര്‍ണ്ണമായും അകറ്റിനിര്‍ത്തപ്പെടുകയോ വിലപേശല്‍ ചിപ്പുകളായി മാത്രം ചുരുങ്ങുകയോ ചെയ്ത ഫിലസ്ഥീന്‍ രാഷ്ട്രീയ തടവുകാര്‍ക്ക് ആശ്വാസമാകുന്ന പുതിയതൊന്നും തന്നെ ഈ പദ്ധതിയിലില്ല. അത് അവര്‍ക്ക് ഒരിക്കലും സ്വതന്ത്ര്യമോ നീതിയോ ഉറപ്പാക്കുന്നില്ല.

ഫിലസ്ഥീന്‍ തടവുകാരുടെ ഭാവിയെക്കുറിച്ചുള്ള പദ്ധതിയുടെ ഹ്രസ്വ ഭാഗം ഇസ്രയേലും ഫിലസ്ഥീനും തമ്മില്‍ സമാധാന കരാര്‍ ഒപ്പിടുന്നതിനെത്തുടര്‍ന്ന് മോചനത്തിന് യോഗ്യരായ(അവരുടെ കാഴ്ചപ്പാടില്‍) ചില ഫിലസ്ഥീന്‍ രാഷ്ട്രീയ തടവുകാരെ രണ്ട് ഘട്ടങ്ങളായി വിട്ടയക്കാമെന്ന് സമ്മതിച്ച് അവരുടെ പിന്തുണ പിടിച്ചെടുക്കാനുള്ള ശ്രമമാണ്. ഈ ഡോക്യുമെന്‍റ് പ്രകാരം, ആദ്യ ഘട്ടം കരാര്‍ ഒപ്പിട്ട ഉടനെത്തന്നെ സംഭവിക്കും. അതേസമയം, രണ്ടാം ഘട്ടത്തിന്‍റെ സമയം ഇരു കക്ഷികളും പിന്നീട് കൂടിച്ചേര്‍ന്ന് തീരുമാനമെടുക്കും. അഥവാ, കൂടുതല്‍ തടവുകാരെ മോചിപ്പിക്കുന്നത് ഇസ്രയേല്‍ സമ്മതത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നിത് മനസ്സിലാക്കിത്തരുന്നു.
ഇത് പരീക്ഷിച്ച് പരാജയപ്പെട്ട തന്ത്രമാണ്.

Also read: സാമൂഹികാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ സംഭവിക്കുന്നത്

മിഡില്‍ ഈസ്റ്റ് ഉടമ്പടികള്‍ പുനരാരംഭിക്കാനുള്ള യു.എസ് ഇടപെടലിന്‍റെ ഭാഗമായി 2013ലെ വേനല്‍കാലത്ത് ഇസ്രയേല്‍ ദീര്‍ഘകാലമായി തടവിലാക്കിയിരുന്ന 104 തടവുകാരെ നാല് ഘട്ടങ്ങളിലായി മോചിപ്പിക്കാന്‍ സമ്മതിച്ചിരുന്നു. ഈ തടവുകാരില്‍ പലരും 1993ലെ ഓസ്ലോ കരാറിന് മുമ്പേ അറസ്റ്റ് ചെയ്ത് ശിക്ഷിക്കപ്പെട്ടവരായിരുന്നു. ഓസ്ലോ കരാറിലെ വ്യവസ്ഥകള്‍ പ്രകാരം ഇവരെല്ലാം മോചിപ്പിക്കപ്പെടേണ്ടവരായിരുന്നു. ഓസ്ലോ കരാറിന് മുമ്പുള്ള 78 തടവുകാരെ മൂന്ന് ബാച്ചുകളിലായി ഇസ്രയേല്‍ വിട്ടയച്ചു. ഐക്യരാഷ്ട്ര സഭയുടെ കൂടുതല്‍ പിന്തുണ ഫിലസ്ഥീന്‍ നേടിയതിന് അവര്‍ക്കുള്ള ശിക്ഷയെന്നോണം 2014 ഏപ്രില്‍ അവസാന ബാച്ചിലെ 32 തടവുകാരെ വിട്ടയക്കാന്‍ ഇസ്രയേല്‍ വിസമ്മതിച്ചു. അവരിപ്പോഴും ജയില്‍പുള്ളികളായിത്തന്നെ അവശേഷിക്കുകയാണ്. 2013ലെ കരാറെന്ന പോലെത്തന്നെ ഫിലസ്ഥീന്‍ തടവുകാരെ വിട്ടയക്കന്നതിന് ട്രംപിന് ഒരിക്കലും ഇസ്രയേലിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ല. കൂടാതെ, ഏറ്റവും പുതിയ സമാധാന ഉടമ്പടി പ്രകാരം നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്കുനുസൃതമായി നിലവില്‍ പ്രാവസികളായി കഴിയുന്ന മുന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുകയും ഫിലസ്ഥീനിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുകയും ചെയ്യുന്നു. എന്നാല്‍, അവരുടെ ഈ തീരുമാനം തടവുപുള്ളികളെക്കുറിച്ചുള്ള ആഗോള ചര്‍ച്ചയെ വഴിതിരിച്ചു വിടാനുള്ള ഉപായം മാത്രമാണ്.

മുന്‍ തടവുകാരുടെ കൈമാറ്റ ഉടമ്പടിയുടെ ഭാഗമായി മോചിപ്പിക്കപ്പെട്ട മുന്‍ ഫിലസ്ഥീന്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നത് റദ്ദാക്കുന്നതിന് വേണ്ടി ‘രഹസ്യ തെളിവുകള്‍’ ഉപയോഗിക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന് അനുമതി നല്‍കുന്നതിന്ന് വേണ്ടി 2009ല്‍ ഇസ്രയേല്‍ സൈനിക ഉത്തരവ് 1651 (186) ഭേദഗതി ചെയ്തു. തടവുകാരായിരുന്ന ഡസന്‍ കണക്കിന് ആളുകളെ വീണ്ടും അറസ്റ്റു ചെയ്യാനും ആദ്യം ലഭിച്ച ശിക്ഷ തന്നെ തുടര്‍ന്നു കൊണ്ടുപോകാനും ഈ ഭേദഗതി ഇസ്രയേല്‍ സൈന്യത്തെ സഹായിക്കും. അവരില്‍ രഹസ്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ പിടിക്കപ്പെട്ടവര്‍ക്ക് കോടതികളില്‍ ഒരിക്കലും സ്വയം പ്രതിരോധിക്കാനാകില്ല.

Also read: ഇസ് ലാമിക വിജ്ഞാനിയങ്ങൾക്ക് കരുത്തു പകരേണ്ട പുരാവസ്തു ശാസ്ത്രം

ഈ ഉത്തരവ് പ്രകാരം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടവരില്‍ ഒരാളാണ് ഇസ്രയേല്‍ ജയിലുകളില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച അറുപത്തൊന്നുകാരനായ നഈല്‍ ബര്‍ഗൂതി. 1978ലാണ് ബര്‍ഗൂതി ആദ്യമായി അറസ്റ്റു ചെയ്യപ്പെടുന്നത്. 34 വര്‍ഷം കഴിഞ്ഞ് 2011ലെ ഹമാസും ഇസ്രയേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റ ഉടമ്പടിയുടെ ഭാഗമായാണ് അദ്ദേഹം മോചിതനാകുന്നത്. സൈനിക ഉത്തരവ് 1651(186) പ്രകാരം 2014 ജൂണ്‍ മാസം അദ്ദേഹം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ഇപ്പോഴും അദ്ദേഹം ജയിലില്‍ തന്നെയാണ്. പുതുതായി മോചിപ്പിക്കപ്പെടും എന്ന് പറയപ്പെട്ടവരുടെ കാര്യത്തിലും ഇതുതന്നെയായിരിക്കും സംഭവിക്കുക.

ഫിലസ്ഥീന്‍ തടവുകാരെക്കുറിച്ചുള്ള പുതിയ പദ്ധതി മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശങ്ങളിലെ പ്രശ്നങ്ങള്‍ അതുകൊണ്ടൊന്നും തീരുന്നില്ല. ഈ ‘നൂറ്റാണ്ടിന്‍റെ കരാര്‍’ അനുസരിച്ച് ഇസ്രയേലും ഫിലസ്ഥീനും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്‍റെ നേട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും തടവുകാരെ മോചിപ്പിക്കുന്നതിനായി സഹവര്‍ത്തിത്വം മാതൃകയാണെന്ന രീതിയില്‍ പെരുമാറാനും ഫലസ്ഥീന്‍ തടവുകാരെയിത് നിര്‍ബന്ധിതരാക്കും. ഏത് ഫിലസ്ഥീനിക്കാണ് അതിനാവുക? 1948 മുതല്‍ തടങ്കലിലാക്കപ്പെട്ട ഏകദേശം പത്ത് ലക്ഷത്തോളം ഫിലസ്ഥീനികള്‍ സഹവര്‍ത്തിത്വത്തോടെ പെരുമാറണമെന്ന് പറഞ്ഞാല്‍ അതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കേണ്ടത്? തോക്കിനു മുമ്പിലും സൈനിക ചെക്ക് പോസ്റ്റിനടുത്തും അര്‍ദ്ധരാത്രികളിലെ റെയ്ഡിലും മാത്രമാണ് ഫിലസ്ഥീനികള്‍ ഇസ്രയേലുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത്.

Also read: ഖുര്‍ആനിന്‍റെ അമാനുഷികതക്ക് പിന്നിലെ രഹസ്യങ്ങള്‍

മോചിതരാകുന്നതിനെത്തുടര്‍ന്ന് ഈ തടവുകാര്‍ പ്രേത്സാഹിപ്പിക്കേണ്ടതെന്താണ്? അവരില്‍ പലരും തടവിവാക്കപ്പെടുമ്പോള്‍ ശാരീരികമായും മാനസികമായും വളരെയധികം പീഢിപ്പിക്കപ്പെട്ടിട്ടുണ്ട്. അതവരുടെ ശരീരിത്തെ മാത്രമല്ല ആത്മാവിനെത്തന്നെ സാരമായി ബാധിച്ചിട്ടുണ്ട്. കുടുംബ സന്ദര്‍ശനങ്ങള്‍, വൈദ്യ പരിചരണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് തന്നെ ജീവന്‍ അപകടപ്പെടുത്തി നിരാഹാരം സമരം നയിക്കേണ്ടിവരുന്നത് മറക്കാനാകുമോ? മുന്നൂറിലധികം ഫിലസ്ഥീനി തടവുകാരുടെ മൃതശരീരം ഇപ്പോള്‍ അടച്ച സൈനിക മേഖലകളിലാണ് സൂക്ഷിച്ചിട്ടുള്ളതെന്നത് ഇവിടെ നിര്‍ണ്ണായകമാണ്. മൃതശരീരങ്ങള്‍ ശരിയായ രീതിയില്‍ മറവ് ചെയ്യാനായി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് മരിച്ച തടുവുകാരുടെ കുടുംബങ്ങള്‍ കാലങ്ങളായി പോരാട്ടം തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണ്. അതേടൊപ്പം തന്നെ ഇസ്രയേല്‍ അവരുടെ അഭ്യര്‍ത്ഥനകള്‍ വീണ്ടും വീണ്ടും നിരസിച്ച് കൊണ്ടേയിരുന്നു. ഇസ്രയേല്‍ സൂക്ഷിച്ചു വച്ചിരിക്കുന്ന മൃതശരീരങ്ങള്‍ വരുംകാല രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇസ്രയേലിന് തെളിവായി ഉപയോഗിക്കാന്‍ അവകാശമുണ്ടെന്നാണ് അതിനെക്കുറിച്ച് ഇസ്രയേല്‍ ഹൈക്കോടതി 2019 സെപ്റ്റംബറില്‍ പ്രസ്താവന ഇറക്കിയത്.

‘നൂറ്റാണ്ടിന്‍റെ ഉടമ്പടി’ ഫിലസ്ഥീന്‍ രാഷ്ട്രീയ തടവുകാരോടുള്ള തന്‍റെ ദയാവായ്പ്പാണെന്ന് അന്താരാഷ്ട്ര സമൂഹത്തെ വിശ്വസിപ്പിക്കാനുള്ള ട്രംപിന്‍റെ ശ്രമത്തില്‍ വഞ്ചിതരാകരുത്. ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും വെറും രാഷ്ട്രീയ പണയക്കാരായി മാത്രം പണ്ടേ ഉപയോഗിച്ചിരുന്ന ഫിലസ്ഥീനികളെ കൂട്ടമായി തടങ്കലിലാക്കുകയും കുറ്റവാളികളാക്കുകയും ചെയ്യുകയെന്നതാണ് ഹീനമായ ഈ പദ്ധതി കൊണ്ട് അവര്‍ ലക്ഷ്യമിടുന്നത്.

 

വിവ. മുഹമ്മദ് അഹ്സന്‍ പുല്ലൂര്‍

Related Articles