അങ്കാറ: തുര്‍ക്കിയില്‍ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 25 ആയി. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ആയിരത്തിനടുത്ത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. വടക്കന്‍ ഗ്രീസിലും ഇതേസമയം ഭൂകമ്പമുണ്ടായി. ഗ്രീക്ക് ദ്വീപായ സാമോസില്‍ 25 പേരാണ് ഭൂകമ്പത്തില്‍ മരണപ്പെട്ടത്.
തുര്‍ക്കിയിലെ ഈജിയന്‍ കടല്‍തീരത്തെ ഇസ്മിര്‍ പ്രവിശ്യയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.6 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 16 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. സുനാമിയെത്തുടര്‍ന്ന് വെള്ളം ശക്തിയായി ഒഴുകുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കൂടുതല്‍ പേരും മുങ്ങി മരിച്ചതാണെന്നും റിപ്പോര്‍ട്ടുണ്ട്. തുര്‍ക്കിയിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഇസ്മിര്‍. ഭൂചനലത്തെ തുടര്‍ന്ന് സാമോസിലും സെയ്‌ഫെരിഹിസാര്‍ ജില്ലകളില്‍ ചെറിയ സുനാമിയും ഉണ്ടായിട്ടുണ്ട്.
ശനിയാഴ്ച പുലര്‍ച്ചെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് തുര്‍ക്കി ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. എട്ട് നിലകളുള്ള കെട്ടിടമടക്കം നിലംപൊത്തി. ഇവിടങ്ങളിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സമീപത്തെ അഞ്ച് പ്രവിശ്യകളിലും നാശനഷ്ടം നേരിട്ടുണ്ട്. 435 പേര്‍ക്ക് ചികിത്സ ലഭ്യമാക്കിയിട്ടുണ്ട്. 25 പേര്‍ അത്യാഹിത വിഭാഗത്തിലാണ്. ഒന്‍പത് പേര്‍ക്ക് സര്‍ജറി ആവശ്യമുണ്ടെന്നും തുര്‍ക്കി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 475 വാഹനങ്ങളും 4000 രക്ഷാപ്രവര്‍ത്തകരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. 11 ബോട്ടുകള്‍, 3 ഹെലികോപ്റ്ററുകള്‍, ഡൈവിങ് ടീം എന്നിവരും സംഘത്തിലുണ്ട്. ഭൂകമ്പത്തില്‍ മരണപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി വിവിധ അറബ് രാഷ്ട്രങ്ങള്‍ രംഗത്തുവന്നു.