ലാഹോര്‍: പാകിസ്ഥാനില്‍ വോട്ടിങ് പുരോഗമിക്കുന്നു. വോട്ടെടുപ്പിനിടെ ക്വറ്റ നഗരത്തില്‍ നടന്ന ബോംബ് സ്ഫോടനത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടു. ശക്തമായ മത്സരം നടക്കുന്നതു പാകിസ്താന്‍ മുസ്ലിം ലീഗും മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിയും തമ്മിലാണ്. ഇരു പാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ക്കിടയില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് മൊത്തം നാല് ലക്ഷം സുരക്ഷ സേനയെ വ്യന്യസിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ തിരഞ്ഞെടുപ്പിനെ പുറം ശക്തികള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണു ഇന്നത്തെ അക്രമങ്ങളെ കുറിച്ച് ഔദ്യോഗിക ഭാഷ്യം.
പട്ടാളം ഇമ്രാന്‍ ഖാനെ സഹായിക്കുന്നു എന്ന അഭ്യൂഹവും പരക്കുന്നുണ്ട്. മുന്‍ പ്രസിഡന്റ് നവാസ് ശരീഫ് അഴിമതി കേസില്‍ ജയിലിലാണ് എന്നതും ഇമ്രാന്‍ ഖാന്റെ സാധ്യത വര്‍ധിപ്പിക്കും എന്നാണ് നിരീക്ഷണം. നേതാക്കളുടെ അഭാവമാണ് തെരഞ്ഞെടുപ്പ് രംഗത്തുള്ള മറ്റൊരു പ്രധാന പാര്‍ട്ടിയായ പി പി പി നേരിടുന്ന പ്രശനം. അതേസമയം, ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്. രണ്ടു ദിവസത്തിനകം ഫലപ്രഖ്യാപനമുണ്ടാകും.