Current Date

Search
Close this search box.
Search
Close this search box.

മുര്‍‌സിയെ ഈജിപ്‌തിന്റെ മണ്ണ്‌ ഏറ്റുവാങ്ങി

കൈറോ: ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഭൗതിക ശരീരം ചൊവ്വാഴ്ച കിഴക്കന്‍ കൈറോയില്‍ ഖബറടക്കി. മുസ്ലിം ബ്രദര്‍ഹുഡിലെ മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം അതിരാവിലെ തന്നെ മുര്‍സിയെ സംസ്‌കരിച്ചുവെന്ന് മകന്‍ അഹമ്മദ് മുര്‍സി തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

മുര്‍സിയുടെ ജന്മനാടായ നൈല്‍ ഡെല്‍റ്റയിലെ ഷാര്‍ക്കിയയില്‍ സംസ്‌കരിക്കാന്‍ അനുമതി നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കെയ്റോയിലെ മദീനത്ത് നാസറില്‍ പങ്കെടുത്തതായി അഹമ്മദ് മുര്‍സി പറഞ്ഞു.

‘ഞങ്ങള്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരം തോറ ജയില്‍ ആശുപത്രിയില്‍ വെച്ച് കുളിപ്പിച്ചു, ജയില്‍ ആശുപത്രിയില്‍ അദ്ദേഹത്തിനായി പ്രാര്‍ത്ഥനകള്‍ നടത്തി. സംസ്‌കാര ക്രിയകള്‍ക്ക് മുസ്ലിം ബ്രദര്‍ഹുഡ് നേതാക്കള്‍ നേതൃത്വം നല്‍കി,’ അഹമ്മദ് ഫേസ്ബുക്കില്‍ കുറിച്ചു. സംസ്‌കാരം ചൊവ്വാഴ്ച പുലര്‍ച്ചെ നടന്നതായി മുര്‍സിയുടെ അഭിഭാഷകന്‍ അബ്ദുല്‍ മുനിം അബ്ദുല്‍ മക്‌സൂദും സ്ഥിരീകരിച്ചു. മുര്‍സിയുടെ ഭൗതിക ശരീരം സംസ്‌കരിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കപ്പെട്ട ഉടനെ തുര്‍ക്കിയിലും ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസിലും മയ്യിത്ത് നമസ്‌കാരം നടന്നതായി വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ ആദ്യത്തെ പ്രസിഡന്റായിരുന്നു കഴിഞ്ഞ ദിവസം വിചാരണക്കിടെ കോടതി മുറിയില്‍ കുഴഞ്ഞു വീണു മരിച്ച ഡോ. അബ്ദുല്ല മുഹമ്മദ് മുര്‍സി(67). തിങ്കളാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.50നായിരുന്നു അന്ത്യം. കോടതിയിലെ വിചാരണക്കൂടില്‍ കുഴഞ്ഞ വീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലസ്ഥാന നഗരിയായ കൈറോവിലെ കോടതിയിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം അദ്ദേഹത്തിന്റെ ശരീരത്തില്‍ മറ്റു പരുക്കുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചാരവൃത്തി കോസില്‍ അറസ്റ്റു ചെയ്ത് ജയിലിലടക്കപ്പെട്ട മുര്‍സി വിചാരണക്കിടെയാണ് കുഴഞ്ഞു വീണത്. അതേസമയം, മുര്‍സിയുടെ മൃതദേഹം എവിടെയാണുള്ളതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും മൃതദേഹം ഖബറടക്കാനായി തങ്ങള്‍ക്ക് വിട്ടുതരില്ലെന്നാണ് അധികൃതര്‍ അറിയിച്ചതെന്നും മുര്‍സിയുടെ മകന്‍ അബ്ദുല്ല മുഹമ്മദ് മുര്‍സി റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.

പ്രസിഡന്റ് പദവിയിലേക്കുള്ള പാത

2011ല്‍ അറബ് ലോകത്താകെ അലയടിച്ച ജനകീയ പ്രക്ഷോഭമായ മുല്ലപ്പൂ വിപ്ലവത്തിലൂടെ (അറബ് വസന്തം) നീണ്ട 30 വര്‍ഷങ്ങള്‍ രാജ്യം അടക്കിവാണ പ്രസിഡന്റ് ഹുസ്നി മുബാറക്കിനെ പുറത്താക്കുകയും തുടര്‍ന്ന് 2012ല്‍ നടന്ന ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഈജിപ്തിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന മുസ്ലിം ബ്രദര്‍ഹുഡിന്റെ (ഇഹ്വാനുല്‍ മുസ്ലിമൂല്‍) മുഹമ്മദ് മുര്‍സിയെ പ്രസിഡന്റായി തെരഞ്ഞെടുക്കുകയുമായിരുന്നു. എന്നാല്‍ കൃത്യം ഒരു വര്‍ഷം മാത്രമേ ആ ഭരണത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. 2013 ജൂലൈയില്‍ പട്ടാളം തങ്ങളുടെ അധികാരം ഉപയോഗിച്ച് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കുകയും അധികാരം പിടിച്ചെടുക്കുകയുമായിരുന്നു. സൈന്യം, ന്യായാധിപന്‍മാര്‍, മറ്റ് രാഷ്ട്രീയകക്ഷികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയ വിഭാഗങ്ങള്‍ മുര്‍സിയുടെ ഭരണത്തില്‍ അപ്രീതിയുള്ളവരായിരുന്നു. അധികാരത്തിലേറിയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ തഹ്രീര്‍ ചത്വരത്തില്‍ നടന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു. ഈ സമരമാണ് പട്ടാള അട്ടിമറിയില്‍ കലാശിച്ചത്. ആഫ്രിക്കന്‍ യൂണിയന്‍ ഈജിപ്തിന്റെ അംഗത്വം അട്ടിമറിയെ തുടര്‍ന്ന് റദ്ദാക്കുകയുണ്ടായി. നാലു വര്‍ഷത്തെ ഭരണത്തില്‍ ഒരു വര്‍ഷം മാത്രമേ അദ്ദേഹം അധികാരത്തില്‍ ഇരുന്നുള്ളൂ. തുടര്‍ന്ന് മുര്‍സിയുടെ തന്നെ മന്ത്രിസഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന അബ്ദുല്‍ ഫത്താഹ് അല്‍ സീസി പ്രസിഡന്റാവുകയും ചെയ്തു.

രാഷ്ട്രീയ ജീവിതം

1951 ആഗസ്റ്റ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുര്‍സി ഈസാ അല്‍ ഇയ്യാഥ് ജനിച്ചത്. കൈറോ സര്‍വകലാശാലയില്‍നിന്ന് എന്‍ജിനീയറിങ്ങില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി 1982ല്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റും നേടി. പിന്നീട് അവിടെ തന്നെ മൂന്നുവര്‍ഷം പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1985ല്‍ ജന്മനാട്ടിലേക്ക് മടങ്ങിയശേഷം ബ്രദര്‍ഹുഡില്‍ സജീവമായി. 2000-05 കാലത്ത് ബ്രദര്‍ഹുഡിന്റെ പിന്തുണയോടെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുര്‍സി ഇക്കാലയളവിനുള്ളില്‍ നടത്തിയ ഇടപെടലുകള്‍ ലോകത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു. 2011ല്‍ ഫ്രീഡം ആന്‍ഡ്് ജസ്റ്റിസ് പാര്‍ട്ടി രൂപവല്‍കരിക്കുന്നതുവരെ ബ്രദര്‍ഹുഡിന്റെ നേതൃസഥാനത്തായിരുന്നു മുര്‍സി. വര്‍ഷങ്ങള്‍ നീണ്ട സ്വേച്ഛാധിപത്യത്തിന് അന്ത്യംകുറിച്ച ജനമുന്നേറ്റത്തിന്റെ മുന്നില്‍ നിന്ന ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ആദ്യ പ്രസിഡന്റായിരുന്നു.

2012ലെ തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് മുര്‍സി പ്രസിഡന്റ് സ്ഥാനാര്‍ഥി പട്ടികയുടെ മുഖ്യധാരയിലെത്തുന്നത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയ പ്രസ്ഥാനമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയും പാര്‍ട്ടിയുടെ ഉപകാര്യദര്‍ശിയുമായ ഖൈറാത്ത് ശാത്വിറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യത കല്‍പിച്ചതോടെയാണ് ഡമ്മി സ്ഥാനാര്‍ഥിയായിരുന്ന മുര്‍സി മത്സരത്തിന്റെ ഒന്നാംനിരയിലെത്തുന്നത്. മുബാറക് ഭരണകാലത്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്ന കാരണത്താലായിരുന്നു ശാത്വിറിന് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തില്‍ മുര്‍സിക്ക് രാജ്യത്തെ വോട്ടര്‍മാരെ കാര്യമായി സ്വാധീനിക്കാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍, ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി നടന്ന പൂര്‍ണ സ്വതന്ത്ര തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മുര്‍സിക്ക് അനുകൂലമായി വിധിയെഴുതുകയായിരുന്നു. ഭാര്യ: നജ്‌ല മഹ്മൂദ്. മക്കള്‍: അഹ്മദ് മുഹമ്മദ്,ശൈമ,ഉസാമ,ഉമര്‍,അബ്ദുല്ല.

ജയില്‍ വാസം

പിന്നീട് വിവിധ ഭീകര കുറ്റങ്ങള്‍ ചുമത്തിയും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും മുര്‍സിയെയും മുസ്ലിം ബ്രദര്‍ഹുഡിന്റെ നേതാക്കളെയും സീസി ഭരണകൂടവും സൈന്യവും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ബ്രദര്‍ഹുഡിനെ ഭീകര സംഘടനയാണെന്ന് ആരോപിച്ച് രാജ്യത്ത് നിരോധിക്കുകയും ചെയ്തു.
മൂന്നു വര്‍ഷമായി ദക്ഷിണ കൈറോയിലെ കുപ്രസിദ്ധമായ തോറ ജയിലില്‍ ഏകാന്ത തടവറയിലായിരുന്നു അദ്ദേഹം. പ്രമേഹം,വൃക്ക,കരള്‍ രോഗം എന്നിവ മൂലം ബുദ്ധിമുട്ടനുഭവിക്കുകയായിരുന്ന മുര്‍സിക്ക് ആവശ്യമായ ചികിത്സ നല്‍കാന്‍ അധികൃതര്‍ തയാറായിരുന്നില്ല. ഇക്കാര്യം മുര്‍സിയുടെ കുടുംബം നിരന്തരം അധികൃതരോടും മാധ്യമങ്ങളേയും അറിയിച്ചിരുന്നെങ്കിലും ചെവികൊള്ളാന്‍ തയാറായില്ല എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. ജയിലിലെ മോശം അവസ്ഥയും രോഗം മൂര്‍ഛിക്കാന്‍ ഇടയാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജയിലില്‍ വെച്ച് മാനസിക പീഡനത്തിന് ഇരയായതായും കടുത്ത വിവേചനവും മോശം പെരുമാറ്റവുമാണ് ജയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായതെന്നും നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. തിങ്കളാഴ്ചയും മുര്‍സിയെ മര്‍ദനത്തിനും പീഡനത്തിനും വിധേയനാക്കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

2012ല്‍ നടന്ന പ്രക്ഷോഭത്തില്‍ സമരക്കാരെ കൊലപ്പെടുത്തി എന്ന കുറ്റത്തിന് 20 വര്‍ഷത്തെ ജയില്‍ ശിക്ഷയും ഖത്തറിനും ഇറാനും വേണ്ടി ചാരപ്രവൃത്തി നടത്തി എന്നാരോപിച്ച് ജീവപര്യന്തം തടവുമാണ് അദ്ദേഹത്തിനെതിരെ വിധിച്ചത്. കൂടാതെ ജുഡീഷ്യറിയെ അപമാനിച്ചു,ജയില്‍ ഭേദനം,തീവ്രവാദം തുടങ്ങിയ കുറ്റങ്ങളും അദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു. ഇതില്‍ ആറു വര്‍ഷത്തിനടുത്ത് അദ്ദേഹം ഇതിനോടകം ജയില്‍വാസമനുഷ്ടിച്ചിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണച്ച മറ്റു 21 പേര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. അദ്ദേഹത്തിനെതിരായ എല്ലാ ആരോപണങ്ങളും രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ അഭിപ്രായപ്പെട്ടു. അതേ കേസില്‍ വധശിക്ഷ ലഭിച്ച ചിലരുള്‍പ്പെടെ മുര്‍സിക്കും മറ്റ് 21 പ്രതികള്‍ക്കുമുള്ള ജീവപര്യന്തം തടവ് 2016 നവംബറില്‍ കാസേഷന്‍ കോടതി റദ്ദാക്കുകയും വീണ്ടും വിചാരണയ്ക്ക് ഉത്തരവിടുകയും ചെയ്തിരുന്നു. ജയില്‍വാസത്തിനിടെ വെറും മൂന്ന് തവണ മാത്രമാണ് കുടുംബത്തിന് മുര്‍സിയെ കാണാന്‍ അനുമതി ലഭിച്ചത്. ആദ്യത്തേത് 2013 നവംബറിലും രണ്ടാമത്തേത് 2107 ജൂണിലും അവസാനമായി 2018 സെപ്റ്റംബറിലുമായിരുന്നു. ഇതെല്ലാം കനത്ത സുരക്ഷയില്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു.

മുര്‍സിയുടെ മരണം കൊലപാതകം: ബ്രദര്‍ഹുഡ്

മുര്‍സിയുടെ മരണം കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്ന് മുസ്ലിം ബ്രദര്‍ഹുഡ് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം വേണമെന്നും സംഭവത്തില്‍ പ്രതിഷേധിക്കാന്‍ മുഴുവന്‍ ഈജിപ്തുകാരോടും ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തു. ഈജിപ്തുകാരോട് ഒരു ബഹുജന പ്രാര്‍ഥനാ കര്‍മ്മത്തിന് ഒത്തുകൂടാനും ബ്രദര്‍ഹുഡ് ആഹ്വാനം ചെയ്തിട്ടുണ്ട്. ലോകമെമ്പാടുമുള്ള ഈജിപ്ഷ്യന്‍ എംബസികള്‍ക്ക് പുറത്ത് തടിച്ചുകൂടാനും ബ്രദര്‍ഹുഡ് തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലെ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മനുഷ്യാവകാശ സംഘടനകള്‍ അപലപിച്ചു

മുര്‍സിയുടെ മരണം കിരാതവും തീര്‍ത്തും പ്രവചിക്കാവുന്നതായിരുന്നെന്നുമാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് ആവശ്യമായ വൈദ്യ സഹായം എത്തിക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്നും സംഘടന ആരോപിച്ചു.അദ്ദേഹത്തിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഈജിപ്ത് സര്‍ക്കാറിനാണ്. മതിയായ വൈദ്യസഹായമോ അടിസ്ഥാന തടവുകാരുടെ അവകാശമോ നല്‍കിയിരുന്നില്ല. HRW പറഞ്ഞു.

മുന്‍ പ്രസിഡന്റിന്റെ മരണത്തിന്റെ ഉത്തരവാദിത്തം ഈജിപ്ഷ്യന്‍ സര്‍ക്കാരിനാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ അവസാന മണിക്കൂറുകള്‍ക്ക് ചുറ്റുമുള്ള സാഹചര്യങ്ങളെക്കുറിച്ച് ന്യായവും സുതാര്യവുമായ അന്വേഷണം നടത്താന്‍ അന്താരാഷ്ട്ര സമ്മര്‍ദ്ധം വേണമെന്ന് ആംനസ്റ്റി ഇന്റര്‍ നാഷണല്‍ ആവശ്യപ്പെട്ടു.

അവലംബം: അല്‍ജസീറ

Related Articles