ജറുസലം: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങി. കൊറോണ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗൺ കർശനമാക്കി ഒരു ദിവസത്തിന് ശേഷവും പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധക്കാർ കാർ ഘോഷയാത്ര നടത്തി പ്രതിഷേധിച്ചത് ഗതാഗതം സ്തംഭിക്കുന്നതിന് കാരണമായി. രാജ്യവ്യാപകമായി നൂറോളം ചെറിയ പ്രതിഷേധങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജിയാവശ്യപ്പെട്ട് സംഘടിപ്പിക്കപ്പെട്ടു.
പ്രതിഷേധക്കാർ തെൽ അവീവിലും ഖൈസറയിലും തടിച്ചുകൂടി. അതോടൊപ്പം ഓൺലൈനായും പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. പ്രതിഷേധത്തിൽ 16000 പേർ പങ്കെടുത്തതായി സംഘാടകരെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് കേസുകൾ കുറയ്ക്കുന്നതിനായി സെപ്തംബർ 18നാണ് രാജ്യവ്യാപകമായ രണ്ടാം ഘട്ട ലോക്ഡൗണിലേക്ക് പ്രവേശിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാജ്യത്ത് നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തിരുന്നു.