വെസ്റ്റ്ബാങ്ക്: 15 വര്‍ഷത്തെ ഇടവേളക്കു ശേഷം ഫലസ്തീനില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താന്‍ രാജ്യത്തെ ഇരു വിഭാഗങ്ങളായും ഫതഹും ഹമാസും തമ്മില്‍ ധാരണയായി. വ്യാഴാഴ്ച എ.എഫ്.പി ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
അടുത്ത ആറു മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് ഫതഹ് തലവനും ഫലസ്തീന്‍ അതോറിറ്റി നേതാവുമായ മഹ്മൂദ് അബ്ബാസും ഹമാസ് രാഷ്ട്രീയ നേതാവ് ഇസ്മാഈല്‍ ഹനിയ്യയും നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്. ആദ്യം നിയമസഭ തെരഞ്ഞെടുപ്പും പിന്നീട് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പും അവസാനം ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സെന്‍ട്രല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പും നടത്താനാണ് ഞങ്ങള്‍ തമ്മില്‍ ധാരണയിലെത്തിയതെന്ന് ഫതഹ് മുതിര്‍ന്ന വക്താവ് ജിബ്രീല്‍ റജൗബ് പറഞ്ഞു.
തുര്‍ക്കിയില്‍ വെച്ച് നടന്ന ചര്‍ച്ചയിലാണ് ഇങ്ങിനെ ധാരണയിലെത്തിയത്. നേരത്തെ സെപ്റ്റംബര്‍ മൂന്നിന് ബെയ്‌റൂത്തില്‍ വെച്ചും തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ ഇരു വിഭാഗവും തമ്മില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ വെച്ച് ചര്‍ച്ച നടന്നത്. 2006ലാണ് അവസാനമായി ഫലസ്തീനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ഹമാസ് അട്ടിമറി വിജയം നേടുകയായിരുന്നു.
ഇസ്രയേലും യു.എ.ഇയും,ബഹ്റൈനും തമ്മില്‍ അടുത്തിടെ പുതിയ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇരു വിഭാഗവും ഭിന്നതകള്‍ മറന്ന് പരസ്പരം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു.