അങ്കാറ: മാധ്യമ പ്രവർത്തകനായിരുന്ന ജമാൽ ഖശോഗി വധവുമായി ബന്ധപ്പെട്ട കേസിൽ പുതിയ പ്രതികളെ തുർക്കി കോടതി ചൊവ്വാഴ്ച ഉൾപ്പെടുത്തി. ഖശോഗി വധത്തിനു പിന്നിലെ മുഴുവൻ സത്യവും പുറത്തുകൊണ്ടുവരുമെന്ന് വിചാരണ നടന്നുകൊണ്ടിരിക്കെ തുർക്കി വ്യക്തമാക്കി. ഇസ്താംബൂളിൽ നടക്കുന്ന വാദം കേൾക്കലിൽ ഇരുപത് സൗദി ഉദ്യോഗസ്ഥരുടെ പട്ടികയിൽ ആറ് പുതിയ പ്രതികളെയും ചേർത്ത് കോടതി രണ്ടാം കുറ്റപത്രം സ്വീകരിച്ചു. ഇരുപത് പ്രതികളും വിചാരണയിൽ ഹാജരായിരുന്നില്ല. നാല് മാസങ്ങൾക്ക് മുമ്പ് തുടങ്ങിയ വിചാരണയുടെ രണ്ടാം സെഷനാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
പൈശാചികമായ ഉദ്ദേശത്തോടെ മുൻകൂട്ടി തീരുമാനിച്ച കൊലപാതകമെന്നാണ് ഏറ്റവും പുതിയ കുറ്റപത്രത്തിൽ വൈസ് കോൺസുലിനും ഉപസ്ഥാനപതിക്കുമെതിരായി ചുമത്തിയിരിക്കുന്നത്. തെളിവ് നശിപ്പിക്കുകയോ മറച്ചുവെക്കുകയോ ചെയ്യുക, അന്യായമായ ഇടപെടൽ നടത്തുക തുടങ്ങിയ കുറ്റങ്ങളാണ് സൗദി പൗരന്മാരായ മറ്റു നാലുപേർക്കെതിരെ ചുമത്തിയിരിക്കുന്നത്.