ജറുസലം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ രാജിക്കായി ആയിരക്കണക്കിന് പേർ രാജ്യത്തുടനീളം പ്രതിഷേധിച്ചു. പതിനഞ്ച് ആഴ്ചകളായി രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. ഭരണകൂട വിരുദ്ധ പ്രതിഷേധം നിയന്ത്രിക്കുന്നതിനായി നിലവിൽ വന്ന പുതിയ നിയമം ലംഘിച്ചുകൊണ്ട് ലോക്ഡൗണിനിടയിലാണ് പ്രതിഷേധം ശക്തമാകുന്നത്. തെൽഅവീവിൽ 30 പേരെ അറസ്റ്റ് ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രക്ഷോഭത്തിന് കടിഞ്ഞാണിടുന്നതിന് പാർലമെന്റ് അംഗീകരിച്ച പുതിയ നിയമം ലംഘിച്ചാണ് ശനിയാഴ്ചയും ഞായറാഴ്ചയും തെരുവുകൾ പ്രക്ഷോഭത്തിന് സാക്ഷിയായത്. കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ അപാകത, അഴിമതയാരോപണം എന്നിവ മുൻനിർത്തി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്.