ഖാർതൂം: റൊട്ടിയുൾപ്പടെ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതിനാൽ രാജ്യത്തെ വാർഷിക വിലക്കയറ്റം പുതിയ റെക്കോഡിൽ. ആഗസ്തിലെ 166.83 ശതമാനത്തിൽ നിന്ന് സെപ്തംബറിൽ 212.29 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. റൊട്ടി, പച്ചക്കറി തുടങ്ങിയവയുടെ വിലയിലുണ്ടായ വർധനവും, ഗതാഗത നിരക്ക് വർധിച്ചതുമാണ് വിലക്കയറ്റം രൂക്ഷമാക്കിയിരിക്കുന്നതെന്ന് രാജ്യത്തെ സെൻട്രൽ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്ക്സ് ചൊവ്വാഴ്ച വ്യക്തമാക്കി.
2019ലെ ജനകീയ പ്രക്ഷോഭത്തിനിടയിൽ ദീർഘകാലം സുഡാൻ ഭരിച്ച ഉമർ അൽ ബശീറിനെ സൈന്യം അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിന് മുമ്പ് തന്നെ രാജ്യത്ത് വിലക്കയറ്റം ഉയർന്ന തോതിലായിരുന്നു. ദശാബ്ദങ്ങളായുള്ള യു.എസിന്റെ ഉപരോധം, 1989 സൈനിക അട്ടിമറിയിലൂടെ അധികാരത്തിലേറി ദീർഘകാലം സുഡാൻ ഭരിച്ച ഉമർ അൽ ബശീറിന്റെ ദുർഭരണം എന്നിവ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകിടം മറിക്കുകയായിരുന്നു.