വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കഴിഞ്ഞ തവണത്തേതു പോലെ ചരിത്രം ആവര്‍ത്തിച്ച് ഉജ്വല വിജയം നേടിയ ഏതാനും പേര്‍ ഉണ്ട്. അവരില്‍ എടുത്തു പറയേണ്ട പേരുകളാണ് ഇല്‍ഹാന്‍ ഉമര്‍, റാഷിദ തലൈബ്, അലക്സാന്‍ഡ്രിയ ഒകാസിയോ, അയാന പ്രസ്ലി എന്നിവര്‍. ‘സ്‌ക്വാഡ്’ എന്ന പേരിലാണ് ഈ നാല്‍വര്‍ സംഘം അറിയപ്പെട്ടിരുന്നത്.
വിവിധ കാരണങ്ങളാലാണ് ഇവര്‍ അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ശ്രദ്ധാ കേന്ദ്രമായിരുന്നത്. അതില്‍ ഒന്നാമത്തേത് ഇവരെല്ലാം ട്രംപിന്റെ വംശീയ അധിക്ഷേപങ്ങള്‍ക്കും പരസ്യമായ അപമാനത്തിനും ഇരയായവരാണ്. 2016ല്‍ ചരിത്രത്തിലാദ്യമായി യു.എസ് കോണ്‍ഗ്രസിലെത്തുന്ന മുസ്ലിം എന്ന പദവി കരസ്ഥമാക്കിയാണ് ഇല്‍ഹാന്‍ ഉമറും റാഷിദ തലൈബും തെരഞ്ഞെടുക്കപ്പെടുന്നത്. മിനസോട്ടയിലെ മിനപോളിസില്‍ നിന്നാണ് ഇല്‍ഹാന്‍ വിജയിച്ചു വന്നത്. ഇതേ സംസ്ഥാനത്തു നിന്ന് തന്നെയാണ് 38കാരിയായ ഇല്‍ഹാന്‍ ഇത്തവണയും ചരിത്ര വിജയം ആവര്‍ത്തിച്ചത്. അമേരിക്കന്‍ വ്യവസായിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയുമായ ലേസി ജോണ്‍സണനെയാണ് ഇല്‍ഹാന്‍ ഇവിടെ നിലംപരിശാക്കിയത്. യു.എസിലെ ആദ്യത്തെ സൊമാലി വംശജയായ പ്രതിനിധി എന്ന സവിശേഷതയും ഇല്‍ഹാനെ വേറിട്ടു നിര്‍ത്തിയത്. ഫലസ്തീന്‍ വംശജയായ ആദ്യ യു.എസ് കോണ്‍ഗ്രസ് അംഗമെന്ന ഖ്യാതിയാണ് റാഷിദയെ വേിറിട്ടു നിര്‍ത്തുന്നത്.
അലക്സാന്‍ഡ്രിയ ന്യൂയോര്‍ക്കില്‍ നിന്നും റാഷിദ തലൈബ് മിഷിഗനില്‍ നിന്നും അയാന മസാചുസെറ്റ്സില്‍ നിന്നുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാലു പേരും കുടിയേറ്റക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത. അതിനാല്‍ തന്നെ ട്രംപ് രൂക്ഷമായ അധിക്ഷേപങ്ങള്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ഇവര്‍ക്കെതിരെ ഉയര്‍ത്തിയിരുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതൃത്വത്തെ മുന്നോട്ട് നയിക്കുന്ന യുവ, പുരോഗമന രാഷ്ട്രീയക്കാരുടെ പുതിയ ഒരു വിഭാഗത്തെയാണ് ഇവര്‍ പ്രതിനിധാനം ചെയ്യുന്നത്.