റിയാദ്: രണ്ടു മാസത്തിനു ശേഷം സൗദിയില്‍ വിശ്വാസികള്‍ക്കായി പള്ളികളുടെ വാതിലുകള്‍ തുറന്നുനല്‍കി. കോവിഡിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് സൗദി ഭരണകൂടം കടുത്ത നിയന്ത്രണങ്ങളോടെ പള്ളികള്‍ തുറക്കാന്‍ അനുമതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ഞായറാഴ്ച സുബ്ഹി മുതല്‍ ആളുകള്‍ പള്ളിയിലെത്തിച്ചേര്‍ന്നു. ദൈവത്തിന്റെ അപാരമായ കാരുണ്യം വീണ്ടും അനുഭവിക്കാന്‍ കഴിഞ്ഞത് വലിയ അനുഗ്രഹമാണ്. ഒരിക്കല്‍ കൂടി ആളുകളെ വീടിന് പകരമായി പള്ളികളിലേക്ക് പ്രാര്‍ത്ഥിക്കാനായി വിളിക്കുകയാണെന്നും റിയാദിലെ അല്‍ റാജി മസ്ജിദിന് ഇമാം അബ്ദുല്‍ മജീദ് അല്‍ മുഹ്‌സിന്‍ പറഞ്ഞു.
മാസ്‌ക് ധരിച്ചും വീടുകളില്‍ നിന്നും മുസ്വല്ല കൊണ്ടുവരാനും ഹസ്തദാനവും ആലിംഗനവും ഒഴിവാക്കാനും ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നമസ്‌കാരത്തിനായി സ്വഫില്‍ രണ്ട് മീറ്റര്‍ ഇടവിട്ടാണ് ആളുകള്‍ നിന്നത്. പ്രായമായവരെയും 15 വയസ്സിന് താഴെയുള്ളവരെയും ഏതെങ്കിലും അസുഖമുള്ളവരെയും പള്ളിയിലേക്ക് പ്രവേശിപ്പിച്ചില്ല. വീട്ടില്‍ നിന്നും വുദു എടുത്താണ് വരേണ്ടതെന്നും അധികൃതര്‍ അറിയിച്ചു.