റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ മേഖലകളില്‍ കോളറ റിപ്പോര്‍ട്ട് ചെയ്തു. യെമനുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശത്താണ് കോളറ പിടിപെട്ടതായി സൗദി സ്ഥിരീകരിച്ചത്. ഞായറാഴ്ച സൗദിയിലെ ഔദ്യോഗിക ടെലിവിഷന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഒരാള്‍ക്ക് കോളറ പിടപെട്ടതായും മൂന്നു പേര്‍ക്ക് കോളറ ബാധ സംശയമുള്ളതായുമാണ് റിപ്പോര്‍ട്ട്.
ജിസാനിലെ അല്‍ മുവാസം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാള്‍ വിദേശിയാണ്. യെമനില്‍ നിന്നുമാണോ അതോ ഹജ്ജ് തീര്‍ത്ഥാടകരില്‍ നിന്നുമാണോ കോളറ പകര്‍ന്നതെന്ന് വ്യക്തമല്ല. കോളറയുടെ പ്രാരംഭ ലക്ഷണം കാണിക്കുമ്പോള്‍ തന്നെ ചികിത്സ നല്‍കിയില്ലെങ്കില്‍ മരണം വരെ സംഭവിക്കാന്‍ ഇടയാകും. മൂന്നു വര്‍ഷമായി യെമനില്‍ തുടരുന്ന സിവില്‍ യുദ്ധം മൂലം കോളറയടക്കം പൊട്ടിപ്പുറപ്പെടാന്‍ കാരണമായിട്ടുണ്ടെന്ന് നേരത്തെ യു.എന്‍ കണ്ടെത്തിയിരുന്നു.
യെമനില്‍ നിരവധി പേരാണ് കോളറ ബാധിച്ച് മരണമടഞ്ഞത്. സൗദിയടക്കമുള്ള സഖ്യരാജ്യങ്ങളാണ് യെമനിനെ ഇപ്പോഴും സംഘര്‍ഷ ഭൂമിയാക്കി കത്തിച്ചു നിര്‍ത്തുന്നത്. വേഗത്തില്‍ പടരുന്ന കോളറ തടയാന്‍ അടിയന്തിര ചികിത്സ പദ്ധതി ആരംഭിക്കണമെന്ന് ലോകാരോഗ്യ സംഘടനയും ആവശ്യപ്പെട്ടിരുന്നു.