ന്യൂഡല്‍ഹി: ഇന്ത്യയുടെ ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട സൗദി രണ്ട് ലക്ഷമാക്കി വര്‍ധിപ്പിച്ചു. നേരത്തെ 1,70,000 ഉണ്ടായിരുന്നതാണ് രണ്ടു ലക്ഷമാക്കി വര്‍ധിപ്പിച്ചത്. ഇതോടെ മുപ്പതിനായിരം പേര്‍ക്ക് കൂടി ഇന്ത്യയില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കും. ന്യൂനപക്ഷ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയാണ് ഇക്കാര്യമറിയിച്ചത്. ഇത്തവണ 48 ശതമാനവും സ്ത്രീകളാണെന്നും ഇതില്‍ 2340ല്‍ അധികം പേര്‍ മഹ്‌റമില്ലാതെ(പുരുഷ സഹായി)യാണ് ഹജ്ജിന് പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.
ഇന്ത്യയിലെ 21 വിമാനത്താവളങ്ങളില്‍ നിന്നായി അഞ്ഞൂറിലധികം വിമാനങ്ങളാണ് ഹജ്ജിന് സര്‍വീസ് നടത്തുന്നത്. ജൂലൈ നാലിനാണ് ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം യാത്ര പുറപ്പെടുന്നത്. ഡല്‍ഹി,ഗയാ,ഗുവാഹത്തി,ശ്രീനഗര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് ആദ്യ സംഘത്തിലുണ്ടാവുക. കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂലൈ 7നാണ് പുറപ്പെടുക. ഏഴിന് കോഴിക്കോട് നിന്നും 14ന് കൊച്ചിയില്‍ നിന്നുമാണ് ആദ്യ ഹജ്ജ് വിമാനം പുറപ്പെടുക.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള അപേക്ഷകരില്‍ ആദ്യം അപേക്ഷിച്ചവരുടെ മുന്‍ഗണന ക്രമത്തിലാകും(വെയിറ്റിങ് ലിസ്റ്റ്) വര്‍ധിപ്പിച്ച ക്വാട്ടയിലേക്കുള്ള തെരഞ്ഞെടുപ്പ്. 1.40 ലക്ഷം തീര്‍ത്ഥാടകര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയും ബാക്കി 60,000 പേര്‍ വിവിധ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് യാത്ര തിരിക്കുന്നത്.