മക്ക: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിര്‍ത്തിവെച്ചിരുന്ന ഉംറ തീര്‍ത്ഥാടനം പഴയ രീതിയിലേക്ക് മടക്കികൊണ്ടുവരാനുള്ള ശ്രമങ്ങളുമായി സൗദി. കഴിഞ്ഞ ഏഴു മാസമായി ഉംറ തീര്‍ത്ഥാടനം നിയന്ത്രണങ്ങളോടെയാണ് നടത്തിയിരുന്നത്. സ്വദേശികള്‍ക്ക് മാത്രമാക്കി ചുരുക്കിയായിരുന്നു ആദ്യ ഘട്ട നിയന്ത്രണം.
മൂന്നാംഘട്ട ഇളവുകളാണ് ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നത്. മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വിദേശികള്‍ക്ക് ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറമില്‍ നമസ്‌കാരത്തിനും അനുമതിയുണ്ട്. പ്രതിദിനം പതിനായിരം വിദേശികള്‍ക്കാണ് പുതുതായി അനുമതി നല്‍കിയത്. ആകെ ഇരുപതിനായിരം പേര്‍ക്ക് ഉംറ നിര്‍വഹിക്കാം. വിദേശികള്‍ ഉംറ ചടങ്ങിന് മുന്‍പായി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം. കര്‍ശന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് തീര്‍ത്ഥാടന ചടങ്ങുകള്‍ നടക്കുന്നത്. ഉംറ തീര്‍ത്ഥാടനത്തിനെത്തുന്ന വിദേശികള്‍ക്ക് 10 ദിവസം സൗദിയില്‍ താമസിക്കാനും അനുമതിയുണ്ട്.
50 വയസ്സ് വരെയുള്ളവര്‍ക്കാണ് നിലവില്‍ അനുമതിയുള്ളത്. കോവിഡിന് ശേഷം ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ചപ്പോള്‍ സ്വദേശികള്‍ക്ക് മാത്രമായി ഉംറ തീര്‍ത്ഥാടനം ചുരുക്കിയിരുന്നു. ലക്ഷക്കണക്കിന് തീര്‍ത്ഥാടകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മാസം തോറം ഉംറ തീര്‍ത്ഥാടനത്തിനായി മക്കയിലെത്തിച്ചേരാറുള്ളത്.