ഗസ്സ സിറ്റി: ഗസ്സ മുനമ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഫലസ്തീനികള്‍ക്ക് രണ്ട് വഴിയാണുള്ളത്. ഒന്ന് ഈജിപ്തുമായി അതിര്‍ത്തി പങ്കിടുന്ന റഫ ക്രോസിങ് ബോര്‍ഡര്‍ കടക്കണം. രണ്ടാമതായി ഇസ്രായേലുമായി അതിര്‍ത്തി പങ്കിടുന്ന ഇറസ് ബോര്‍ഡര്‍ കടക്കണം. ഇറസ് കടക്കണമെങ്കില്‍ ഇസ്രായേല്‍ അധികൃതരുടെ മുന്‍കൂര്‍ അനുവാദം വാങ്ങണം.
മുന്‍കൂട്ടി അനുമതി ലഭിച്ച ചില വ്യവസായികള്‍ക്കും ആശുപത്രി കേസുകളും ഉള്‍പ്പെടെ എല്ലാ വിഭാഗക്കാര്‍ക്കും ഇത്തരത്തില്‍ അനുമതി നേടിയെടുക്കുക എന്നത് വലിയ പ്രതസന്ധിയാണ്. ഇസ്രായേല്‍ അതിര്‍ത്തി വഴി കടക്കണമെങ്കില്‍ അവര്‍ക്ക് ചാരപ്പണി നടത്താന്‍ ഫലസ്തീനികളോട് നിര്‍ബന്ധിക്കുന്നു. റാഫ അതിര്‍ത്തി വഴി പുറത്ത് കടക്കണമെങ്കില്‍ ഗസ്സയിലെ ഹമാസ് സര്‍ക്കാരില്‍ നിന്നും യാത്ര രേഖകള്‍ ലഭിക്കാന്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു.
എന്നാല്‍ ഇതെല്ലാം ഒഴിവാക്കി വേഗത്തില്‍ നടപടിക്രമങ്ങള്‍ നടക്കണമെങ്കില്‍ നൂറുകണക്കിനോ ആയിരക്കണക്കിനോ ഡോളര്‍ കൈക്കൂലി നല്‍കേണ്ട സ്ഥിതിവിശേഷണമാണ്. 2007ലാണ് ഹമാസ് തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതും ഗസ്സയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതും. ഇതിനു പിന്നാലെയാണ് ഈജിപ്തും ഇസ്രായേലും ഗസ്സക്കു മേല്‍ ഉപരോധം ശക്തമാക്കുകയും ഗസ്സയുടെ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതിന്റെ ഭാഗമായി ജനങ്ങളുടെ യാത്ര നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തത്.
1.9 മില്യണ്‍ ജനങ്ങള്‍ക്കുള്ള ഏക മാര്‍ഗമാണ് ഈ അതിര്‍ത്തികള്‍. എന്നാല്‍ ഇരു ബോര്‍ഡര്‍ വഴിയും പുറത്ത് കടക്കാനാകാതെ പ്രയാസത്തിലാണ് ഗസ്സ നിവാസികള്‍.