ദോഹ: ഖത്തറിനു മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം 69 മില്യണ്‍ ഡോളറിലധികം നഷ്ടമുണ്ടായതായി ഖത്തര്‍ എയര്‍വേസ് അറിയിച്ചു. ഖത്തറിന്റെ ഔദ്യോഗിക വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേസിന് തങ്ങളുടെ 20 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് ഇത്രയും ഭീമമായ നഷ്ടം സംഭവിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
ചൊവ്വാഴ്ചയാണ് ഖത്തര്‍ എയര്‍വേസ് തങ്ങളുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. വളര്‍ച്ച നിരക്കില്‍ ഗണ്യമായ കുറവുണ്ടായതായും രാജ്യത്തുനിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ 19 ശതമാനം സീറ്റുകള്‍ കാലിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നഷ്ടത്തിന് കാരണം സൗദി,യു.എ.ഇ,ഈജിപ്ത്,ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ അനധികൃത ഉപരോധമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഉപരോധം മൂലം ഈ രാജ്യങ്ങളിലെ 18 നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഖത്തര്‍ എയര്‍വേസിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ രാജ്യങ്ങളിലേക്ക് തുര്‍ക്കി,ഇറാന്‍,ഒമാന്‍ എന്നീ രാജ്യങ്ങള്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. 2017 ജൂണ്‍ അഞ്ചിനാണ് ഈ നാലു രാഷ്ട്രങ്ങള്‍ ഖത്തറിനു മേല്‍ ഭീകരവാദ ബന്ധമാരോപിച്ച് വ്യോമ,കര,കടല്‍ മേഖലകളില്‍ ഉപരോധമേര്‍പ്പെടുത്തിയത്.