ന്യൂഡല്‍ഹി: അസം പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷം പേരെ പുറന്തള്ളിയ നടപടിയില്‍ വിമര്‍ശനവുമായി എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ രംഗത്ത്. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് എന്‍.ആര്‍.സി കോര്‍ഡിനേറ്റര്‍ പ്രതീക് ഹജേല വിമര്‍ശനമുന്നയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് വലിയ ജോലിയാണ് ചെയ്യാനുള്ളത്. അവകാശവാദങ്ങളും എതിര്‍പ്പുകളും ഉന്നയിക്കുന്നതിനിടയില്‍ ഇവര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാവുന്നതാണ്. എന്‍.ആര്‍.സി പട്ടികയെ ഇങ്ങനെ വ്യാഖ്യാനിച്ചത്് തീര്‍ത്തും അപക്വമായ നടപടിയാണെന്നും ആ 40 ലക്ഷം പേരെയും നുഴഞ്ഞുകയറ്റക്കാരാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. കേവലം രജിസ്റ്ററിന്റെ അടിസ്ഥാനത്തില്‍ ഇങ്ങനെ വിലയിരുത്താനാകില്ല.
കോടതിയുടെ സൂക്ഷ്മ പരിശോധനയില്‍ മാത്രമേ കുടിയേറ്റക്കാരാണെന്നോ അല്ലയോ എന്ന് പറയാന്‍ പറ്റൂ. അവര്‍ക്ക് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ട്. അതിനു ശേഷം ഞങ്ങള്‍ അന്തിമ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പട്ടികയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിച്ചതിന് പ്രതീക് ഹജേലയെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മാധ്യമങ്ങളെ കണ്ട ഉദ്യോഗസ്ഥനെ ജയിലിലടക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. അന്തിമ പട്ടിക തയാറാക്കല്‍ മാത്രമാണ് ഉദ്യോഗസ്ഥരുടെ ജോലി. അല്ലാതെ പട്ടിക മാധ്യമങ്ങള്‍ക്ക് നല്‍കലല്ലെന്നും കോടതി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമില്ല. ഭാവിയില്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും കോടതിയുടെ അനുമതി വാങ്ങണമെന്നുമായിരുന്നു വിമര്‍ശനം.