ഖാർതൂം: വിവാദമായ നൈൽ അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട ത്രിരാഷ്ട്ര ചർച്ച ചൊവ്വാഴ്ച പുനഃരാംരംഭിച്ചു. ഈജിപ്തുമായും എത്യോപ്യയുമായും ചർച്ച പുനഃരാംരംഭിക്കുമെന്ന് സുഡാൻ നേരത്തെ അറിയിച്ചിരുന്നു. വിവാദമായ നൈൽ അണക്കെട്ട് പദ്ധതിക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
എ.യുവിന്റെ (African Union) മധ്യസ്ഥതയിൽ വീഡിയോ കോൺഫറൻസ് വഴി മൂന്ന് രാഷ്ട്രങ്ങളുടെയും വിദേശ-ജലസേചന മന്ത്രിമാർ പങ്കെടുക്കുകയായിരുന്നു. 4.6 ബില്യൺ ഡോളർ മുതൽമുടക്കി എത്യോപ്യ നിർമിക്കാനിരിക്കുന്ന വിപുലമായ അണക്കെട്ട് പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ച അയൽരാജ്യങ്ങൾക്കിടയിൽ മൂന്ന് മാസമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ജി.ഇ.ആർ.ഡിക്ക് (Grand Ethiopian Renaissance Dam) എതിരായി യുദ്ധത്തിന് പ്രേരിപ്പിക്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെ എത്യോപ്യ കഴിഞ്ഞ ആഴ്ച വിമർശിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പദ്ധതിയെ വിമർശിക്കുകയും, ഈജിപ്ത് അത് പൊളിക്കുന്നതാണെന്നും ട്രംപ് പറഞ്ഞിരുന്നു.
എത്യോപ്യക്കും അയൽരാജ്യങ്ങളായ ഈജിപ്തിനും സുഡാനുമിടയിലൂടെ ഒഴുകുന്ന നൈൽ ജലത്തെ ചൊല്ലി ദീർഘകാലമായി തർക്കം നിലനിൽക്കുകയാണ്. ജലസേചനത്തിനും കുടിവെള്ളത്തിനുമായി ഈജിപ്ത് 97 ശതമാനവും ആശ്രയിക്കുന്നത് നൈൽ നദിയാണ്. അതിനാൽ അണക്കെട്ട് നിർമിക്കുന്നതിനെ ഈജിപ്ത് നിലനിൽപ്പിന്റെ പ്രശ്നമായി കാണുന്നു. അതോടൊപ്പം, വൈദ്യുതീകരണത്തിനും, വികസനത്തിനും അത്യാവശ്യമാണ് പദ്ധതിയെന്ന് എത്യോപ്യയും കാണുന്നു.