തെഹ്റാൻ: ഇസ്രായേലുകാരനുമായി ബന്ധമുണ്ടെുന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബ്രട്ടീഷ്-ആസ്ത്രേലിയൻ സർവകലാശാല അധ്യാപിക കെയ്ലി മൂർ-ഗിൽബർട്ടിനെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ട്. ചാരപ്രവർത്തനം നടത്തുകയായിരുന്നുവെന്ന അടിസ്ഥാനരഹിതമായ സംശയത്തിന്റെ മേലാണ് മൂർ-ഗിൽബർട്ട് അറസ്റ്റ് ചെയ്യപ്പെട്ടത് -വിവിധ നയതന്ത്രജ്ഞരെയും സർക്കാർ വൃത്തങ്ങളെയും ഉദ്ധരിച്ച് സിഡ്നി മോണിങ് ഹെറാൾഡ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തു.
മൂർ-ഗിൽബർട്ടിന്റെ പങ്കാളി ഇസ്രായേലുകാരനാണെന്ന് ഇറാൻ കണ്ടെത്തുകയും 2018 സെപ്തംബറിൽ തെഹ്റാൻ വിമാനത്താവളത്തിൽ വെച്ച് അവരെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കേംബ്രിഡ്ജിൽ പഠിച്ച മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ വൈദഗ്ധ്യമുള്ള മൂർ-ഗിൽബർട്ടിനെ ചാരപ്രവർത്തി ആരോപിച്ച് പത്ത് വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. ആരോപണം അവർ നിഷേധിച്ചിരുന്നു. രണ്ട് വർഷത്തെ തടവിന് ശേഷം വ്യാഴാഴ്ചയാണ് അവർ ജയിൽ മോചിതയാകുന്നത്.