കൈറോ: അന്യായവും രാഷ്ട്രീയ പ്രേരിതവുമായ വിചരാണയിലൂടെ വധശിക്ഷ നടപ്പിലാക്കാനുള്ള ഈജിപ്ത് ഭരണകൂടത്തിന്റെ നടപടി അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെട്ടു. രാജ്യത്ത് ഭരണവിരുദ്ധ പ്രക്ഷോഭം കഴിഞ്ഞ സെപ്തംബർ 20ന് ആരംഭിച്ചത് മുതൽ രണ്ടായിരത്തോളം പേരെ ഭരണകൂടം അറസ്റ്റ് ചെയ്തതായും മനുഷ്യാവകാശ സംഘടനകൾ വ്യക്തമാക്കി.
രാഷ്ട്രീയ പ്രേരിതമായി ഈജിപ്ത് കോടതി കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ 1558 വധശിക്ഷയാണ് വിധിച്ചതെന്ന് അദാല, അശ്ശിഹാബ്, സലാം ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് തുടങ്ങിയ മനുഷ്യാവകാശ സംഘടനകൾ സംയുക്തമായി ഇറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാണിക്കുന്നു. നടപടി പുന:പരിശോധിക്കണമെന്നും, വധശിക്ഷ നിർത്തലാക്കണമെന്നുള്ള അന്താരാഷ്ട്ര നിർദേശമുണ്ടായിട്ടും ഈജിപ്ത് ഭരണകൂടം 80 പേർക്ക് വധശിക്ഷ നടപ്പിലാക്കുകയും, മറ്റു 68 പേർക്ക് വധശിക്ഷ നടപ്പിലാക്കുന്നതിന് ലിസ്റ്റ് തയാറാക്കുകയും ചെയ്തിരിക്കുന്നതായി പ്രസ്താവനയിൽ പറയുന്നു.