ന്യൂഡല്‍ഹി: ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച സി.എ.എ വിരുദ്ധ സമര പോരാളിയും വിദ്യാര്‍ത്ഥി നേതാവുമായ ഗുല്‍ഫിഷ ഫാത്തിമ ജയിലില്‍ താന്‍ നേരിട്ട പീഡനങ്ങളും ദുരനുഭങ്ങളും കോടതിക്കു മുന്‍പാകെ വെളിപ്പെടുത്തി. നിലവില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന അവര്‍ വംശീയ അധിക്ഷേപത്തിനും അവഹേളത്തിനും ഇരയായെന്നാണ് ഡല്‍ഹി കോടതിക്കു മുന്‍പാകെ വെളിപ്പെടുത്തിയത്.
എം.ബി.എ ബിരുദധാരിയും ജാഫറാബാദില്‍ നിന്നുള്ള സി.എ.എ വിരുദ്ധ സമര പോരാളിയുമായ ഗുല്‍ഫിഷയെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന്റെ പേരിലാണ് കള്ളക്കേസ് ചുമത്തി ജയിലിലടച്ചത്. യു.എ.പി.എ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.
‘ജയിലില്‍ ഞാനൊരു പ്രശ്‌നം നേരിടുന്നുണ്ട്. എന്നെ ജയിലില്‍ എത്തിച്ചതു മുതല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എന്നോട് വിവേചനപരമായാണ് പെരുമാറുന്നത്. അവര്‍ എന്നെ വിദ്യാസമ്പന്നയായ തീവ്രവാദി എന്നാണ് വിളിച്ചത്. സാമുദായിക അധിക്ഷേപവും ഞാന്‍ ഇവിടെ നേരിടുന്നു. ഞാന്‍ ഇവിടെ മാനസിക പീഡനം നേരിടുന്നുണ്ട്. എന്നെ വേദനിപ്പിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം ജയില്‍ അധികൃതര്‍ക്കാണ്’ ഫാത്തിമ ജഡ്ജിക്കു മുന്‍പാകെ വിശദീകരിച്ചു. നീ ജയിലിനകത്തു വെച്ചു തന്നെ മരിക്കുമെന്നും ജയിലിന് പുറത്ത് നീ കലാപത്തിന് നേതൃത്വം നല്‍കിയെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ഗുല്‍ഫിഷ പറഞ്ഞു. ഹഫിങ്ടണ്‍ പോസ്റ്റ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.