ജറുസലം: അധിനിവേശ ഫലസ്തീൻ മേഖലയിൽ ആയിരത്തിലധികം കുടിയേറ്റത്തിന് അനുമതി നൽകിയ ഇസ്രായേൽ തീരുമാനത്തെ വെളളിയാഴ്ച യൂറോപ്യൻ രാഷ്ട്രങ്ങൾ അപലപിച്ചു. മേഖലയിലെ സമാധാനം ഇല്ലാതാക്കുന്ന, വിപരീത ഫലം സൃഷ്ടിക്കുന്ന നടപടിയെന്നാണ് ഇസ്രായേലിന്റെ തീരുമാനത്തെ യൂറോപ്യൻ രാഷ്ട്രങ്ങൾ വിശേഷിപ്പിച്ചത്.
കുടിയേറ്റം വ്യാപിപ്പിക്കാനുള്ള തീരുമാനം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും, ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിന് നീതിപൂർവവും ശാശ്വതവുമായ സമാധാനം കൊണ്ടുവരുന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കൂടുതൽ പ്രതിബന്ധം സൃഷ്ടിക്കുന്നതുമാണെന്ന് ജർമനി, ഫ്രാൻസ്, യു.കെ, ഇറ്റലി, സ്പൈൻ തുടങ്ങിയ രാഷ്ട്രങ്ങളിലെ വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇസ്രായേൽ സർക്കാറുമായി ഞങ്ങൾ നേരിട്ട് വ്യക്തമാക്കിയതുപോലെ, ഈയൊരു നടപടി ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ചർച്ചകൾ ആരംഭിച്ച് വിശ്വാസ്യത പുനർനിർമിക്കാനുള്ള ശ്രമങ്ങൾക്ക് തുരങ്കംവെക്കുന്നതാണ്. കുടിയേറ്റം ഉടൻ നിർത്തിവെക്കേണ്ടതാണ്- പ്രസ്താവനയിൽ പറയുന്നു.
കുടിയേറ്റം വ്യാപിപ്പിക്കുന്നതിലെ എട്ടുമാസത്തെ അവധാനത അവസാനിപ്പിച്ച്, അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ 3000ലധികം കുടിയേറ്റക്കാർക്ക് വീട് നിർമിക്കുന്നതിന് കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേൽ സർക്കാർ അനുമതി നൽകിയത്.