ബ്രസൽസ്: തർക്ക മേഖലയായ കിഴക്കൻ മെഡിറ്ററേനിയനിലെ തുർക്കിയുടെ പ്രകൃതിവാതക പര്യവേക്ഷണത്തിനെതിരെ പ്രതികരിക്കാൻ ഗ്രീസും സൈപ്രസും യൂറോപ്യൻ യൂണിയനിൽ സമ്മർദം ചെലുത്തി. മേഖലയിൽ പരിശോധന നടത്തുന്നതിനായി കപ്പൽ അയച്ച് തുർക്കി നടപടി പുനരാരംഭിച്ചതിന് ശേഷം വെള്ളിയാഴ്ച നടന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിലാണ് രാഷ്ട്രങ്ങൾ ശക്തമായ രീതിയിൽ ഇക്കാര്യം അറിയിച്ചത്.
സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്ത അവസാനത്തെ ഉച്ചകോടിക്ക് രണ്ടാഴ്ച ശേഷം, ഗ്രീസിനും സൈപ്രസിനുമിടയിൽ തർക്കം നിലനിൽക്കുന്ന മേഖലയിലെ തുർക്കിയുടെ പര്യവേക്ഷണം അവസാനിപ്പിക്കുന്നതിന് അങ്കാറയെ പ്രേരിപ്പിക്കാൻ യൂറോപ്യൻ യൂണിയന് ഇതുവരെയും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മാസം തിരിച്ചുവിളിച്ച കപ്പൽ പരിശോധനക്കായി വീണ്ടും അയക്കുകയാണെന്ന് തുർക്കി ബുധനാഴ്ച വ്യക്തമാക്കിയിരുന്നു.
തുർക്കിയുടെ ഭാഗത്ത് നിന്നുള്ള പുതിയ പ്രകോപനത്തിനെതിരെ ഗ്രീസിനെയും സൈപ്രസിനെയും ഏകകണ്ഠമായും ശക്തമായും പിന്തുണക്കാൻ ഞങ്ങൾക്ക് കഴിയുമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു- സ്ലോവേനിയൻ പ്രധാനമന്ത്രി ജാനസ് ജാൻസ ഉച്ചകോടിയിൽ സംബന്ധിച്ചപ്പോൾ മാധ്യമങ്ങളോട് പറഞ്ഞു.