വത്തിക്കാന്‍ സിറ്റി: ഇസ്രായേല്‍-ഫലസ്തീന്‍ രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന ആഹ്വാനവുമായി പോപ് ഫ്രാന്‍സിസ് മാര്‍പാപ. ലോക ജനതയോടുള്ള ക്രിസ്തുമസ് സന്ദേശത്തിലാണ് മാര്‍പാപ ഇങ്ങനെ പ്രസ്താവിച്ചത്. ജറൂസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി ട്രംപ് പ്രഖ്യാപിച്ചതോടെ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണെന്നും മേഖലയിലെ കുട്ടികള്‍ അടക്കം സംഘര്‍ഷത്തില്‍ ബുദ്ധിമുട്ടനുഭവിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനപരമായി പ്രശ്‌നപരിഹാരങ്ങള്‍ക്കായി നമുക്ക് പ്രാര്‍ത്ഥിക്കാം. ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള താല്‍പര്യം ഇരുകക്ഷികളും കാണിച്ചാല്‍ പരിഹാരം കാണാനാകും. ഇതിലൂടെ മാത്രമേ സമാധാനവും സഹവര്‍തിത്വവും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നടപ്പാകാകനാവൂ. അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ ഇരു രാജ്യങ്ങളും അംഗീകരിക്കണമെന്നും അദ്ദേഹം സന്ദേശത്തിലൂടെ ആഹ്വാനം ചെയ്തു.
പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ കുട്ടികള്‍ക്കിടയില്‍ നമുക്ക് യേശുവിനെ കാണാനാകും. അവര്‍ തുടര്‍ച്ചയായി മാനസിക സമ്മര്‍ദങ്ങളും കഷ്ടതകളും അനുഭവിച്ചാണ് വളര്‍ന്നു വരുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷം ഇതു രണ്ടാം തവണയാണ് പോപ് ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നേരത്തെ ട്രംപിന്റെ നടപടിയെ വിമര്‍ശിച്ച പോപ് അവിടെ നിലവിലെ സ്ഥിതി തുടരണമെന്നും അല്ലെങ്കില്‍ മേഖല കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നും പറഞ്ഞിരുന്നു.