ഇസ്രായേലിന്റെ അതിക്രൂരമായ ഭീകരാക്രമണങ്ങള്‍ ഇടവേളയില്ലാതെ നിഷ്‌കരുണം തുടരുമ്പോള്‍ രക്തസാക്ഷികളും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്. ആര്‍ജവമായി ധീരതയോടെ സമരഭൂമിയില്‍ പോരാടുന്നതിനിടെയാണ് ഫലസ്തീനിലെ പിഞ്ചു കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഇസ്രായേലിന്റെ ബുള്ളറ്റ് ഷോട്ടുകള്‍ക്കിരയായത്. അത്തരത്തില്‍ യുദ്ധ ഭൂമിയില്‍ ജ്വലിച്ചു നിന്ന പൊന്‍താരകമായിരുന്നു ജൂണ്‍ ഒന്നിന് ഗസ്സ-ഇസ്രായേല്‍ അതിര്‍ത്തിയല്‍ കൊല്ലപ്പെട്ട റസാന്‍ അല്‍ നജ്ജാര്‍ എന്ന 21ഉകാരി.
ഗസ്സയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴില്‍ പാരാമെഡിക് വളന്റിയറായി രോഗികള്‍ക്ക് ആശ്വാസമായി മാറുന്നതിനിടെയാണ് ഇസ്രായേല്‍ ഭീകരര്‍ റസാനു നേരെയും വെടിയുതിര്‍ത്തത്. ഫലസ്തീനികള്‍ തുടരുന്ന ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‌സിനു നേരെ നടന്ന വെടിവെപ്പിലും ബോംബിങ്ങിലും പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ശുശ്രൂഷിക്കാന്‍ ഓടിനടക്കുന്നതിനിടെയാണ് റസാന്‍ പിടഞ്ഞു വീഴുന്നത്.
പുണ്യമാസത്തില്‍ റമദാന്‍ 16ന് ബദറിന്റെ ഓര്‍മകള്‍ സ്മരിക്കുന്ന വേളയിലാണ് റസാന്‍ രക്തസാക്ഷിത്വം വഹിച്ചത് എന്നത് അവരുടെ മരണത്തെ മഹത്വമുള്ളതാക്കുന്നു. ഗസ്സയിലെ ഖാന്‍ യൂനിസിനു കിഴക്ക് ഇസ്രായേലിന്റെ അതിര്‍ത്തിയില്‍ പരുക്കേറ്റ ഫലസ്ത്വീനിക്ക് അടിയന്തര പരിചരണം നല്‍കുന്നതിനിടയിലാണ് അവര്‍ കൊല്ലപ്പെടുന്നത്.
തന്റെ യൗവന ജീവിതം ഇസ്രായേല്‍ നരാധമന്മാരുടെ ക്രൂരതകള്‍ക്കിരയായവര്‍ക്കായി മാറ്റിവെച്ച റസാന്‍ അവസാന നിമിഷം വരെ തന്റെ സേവന വീഥിയില്‍ സജീവമായിരുന്നു. ആശുപത്രിയിലും യുദ്ധ ഭൂമിയിലും മാറി മാറി സേവനം ചെയ്യുകയായിരുന്നു അവര്‍.
ജീവന്‍ രക്ഷിക്കുന്നവരെ പോലും വെറുതെ വിടാത്ത ഇസ്രായേല്‍ സൈന്യത്തിന്റെ നരനായാട്ടിനെതിരെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലും അന്താരാഷ്ട്ര തലത്തിലും പ്രതിഷേധം ശക്തമാണ്. റസാനെതിരെ നടന്ന വെടിവെപ്പില്‍ പ്രതിഷേധിച്ച് ഖാന്‍ യൂനുസിലടക്കം ഇപ്പോള്‍ ഫലസ്തീനികളുടെ ശക്തമായ പ്രക്ഷോഭം തുടരുകയാണ്.
കഴിഞ്ഞ മാര്‍ച്ച് 30ന് ആരംഭിച്ച ഫല്‌സിതീനികളുടെ ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേര്‍ണ്‍സില്‍ ഇതിനോടകം 123 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മാത്രം നടന്ന ആക്രമണങ്ങളില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതില്‍ നാല്‍പതു പേര്‍ക്കും വെടിയേറ്റതാണ്.
ഫലസ്തീനികളുടെ അവകാശ പോരാട്ടത്തിനും ഇസ്രായേല്‍ അധിനിവേശത്തിനെതിരെയുമാണ് ഗസ്സ അതിര്‍ത്തിയല്‍ ഗ്രേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുത്. യു.എന്നിന്റെയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെയും ലോകരാജ്യങ്ങളുടെയും ശക്തമായ എതിര്‍പ്പ് മറികടന്നാണ് ജൂത രാഷ്ട്രം ഫലസ്തീനികളെ കൊന്നൊടുക്കുന്നത്. നിരോധിത ആയുധങ്ങളും സ്‌നിപ്പറുകളും ഗ്രനേഡുകളും ഉപയോഗിച്ചാണ് സൈന്യം ഫലസ്തീനികളെ കൊന്നു തള്ളുന്നത്.
ഫലസ്ത്വീനികളുടെ സംരക്ഷണത്തിനും ഗസ്സയിലെ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നുമാവശ്യപ്പെട്ടും കഴിഞ്ഞ ദിവസം യു.എന്‍ രക്ഷാസമിതിയില്‍ കുവൈത്തിന്റെ നേതൃത്വത്തില്‍ കരട് പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍, പതിവുപോലെ അമേരിക്ക പ്രമേയം വീറ്റോ ചെയ്യുകയായിരുന്നു. ലോക മുസ്‌ലിംകള്‍ ബദര്‍ രണാങ്കണത്തില്‍ പൊരുതിവീണ ശുഹദാക്കളുടെ ഓര്‍മകള്‍ അയവിറക്കുന്ന വേളയില്‍ തന്നെ യുദ്ധ ഭൂമിയില്‍ പോരാടി വീണ റസാന്‍ അല്‍ നജ്ജാറും നാളെ മറ്റൊരു വെള്ളിനക്ഷത്രമായി ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യും.