കോവിഡ് 19 ദുരിതത്തിന് മുമ്പ് തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് വരികയായിരുന്നു. ജി.എസ്.ടി.,നോട്ട് നിരോധം, കര്‍ഷക വിരുദ്ധ നയങ്ങള്‍, കോര്‍പറേറ്റുകളെ പ്രീണിപ്പിക്കല്‍ തുടങ്ങിയ കേന്ദ്ര സര്‍ക്കാറിന്‍രെ ജനവിരുദ്ധ സാമ്പത്തിക നയവും ആഗോളതലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചിരുന്നു. കൂനിന്മേല്‍ കുരു എന്നപോലെ ഇത്തരമൊരു സങ്കീര്‍ണ്ണ സാഹചര്യത്തിലേക്കായിരുന്നു കൊറോണ വൈറസിന്‍റെ കടന്നാക്രമണം ഉണ്ടായത്. ആയിരകണക്കിന് കമ്പനികള്‍ അടച്ച്പൂട്ടുകയും തൊഴിലാളകളെ പിരിച്ച് വിടുകയും ചെയ്ത്കൊണ്ടിരിക്കുന്നു. ഉപജീവനാര്‍ത്ഥം അന്യ സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയവര്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധി വീണ്ടും വര്‍ധിക്കാന്‍ ഇടയായി.
ഒരു രാജ്യത്തിന്‍റെ സാമ്പത്തിക ശേഷി അളക്കുന്നതിനുള്ള സൂചികയാണ് മൊത്തം ആഭ്യന്തര ഉദ്പാദനം (Gross Domestic Product). ഇന്ത്യയുടെ ജി.ഡി.പി. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തിയിരിക്കുകയാണ്. അന്തരാഷ്ട്ര നാണയനിധിയുടെ കണക്ക് പ്രകാരം നമ്മുടെ തൊട്ടടുത്ത അയല്‍ രാജ്യമായ ബംഗ്ളാദേശിന്‍റെ ജി.ഡി.പി.നാല് ശതമാനം വളര്‍ച്ച കാണിക്കുമ്പോള്‍, ഇന്ത്യയുടെ ജി.ഡി.പി.വളര്‍ച്ച നിരക്ക് പത്ത് ശതമാനം കുറവാണ് കാണിക്കുന്നത്. അഞ്വ് വര്‍ഷം മുമ്പ് വരെ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ബംഗ്ളാദേശിനെക്കാള്‍ നാല്‍പത് ശതമാനം കൂടുതലായിരുന്നു. രാജ്യമാകെ നടപ്പാക്കിയ ലോക്ഡൗണ്‍ കാരണം, സാമ്പത്തിക മുന്നേറ്റത്തിന്‍റെ കാര്യത്തില്‍ ബംഗ്ളാദേശ് ഇന്ത്യയെ കവച്ച് വെക്കുമെന്നാണ് ഐ.എം.എഫ്. പ്രവചിക്കുന്നത്.
Also read: മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1
കേരളത്തെ സംബന്ധിച്ചേടുത്തോളം ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്തിരുന്ന പ്രവാസി മലയാളികള്‍ അയച്ച് തരുന്ന പണമായിരുന്നു നമ്മുടെ മൂന്നിലൊരു വരുമാന മാര്‍ഗ്ഗം. സ്വദേശിവല്‍കരണം, ക്രൂഡോയിലുണ്ടായ വിലയിടിവ് തുടങ്ങിയ കാരണങ്ങളാല്‍ ഗള്‍ഫിലും സാമ്പത്തിക പ്രതസന്ധി രൂക്ഷമായതോടെ തൊഴില്‍ രഹിതരായി നിരവധി പേരാണ് മടങ്ങികൊണ്ടിരിക്കുന്നത്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് ഇത്രയധികം പേര്‍ തൊഴിരഹിതരായി തിരിച്ച് വരുമ്പോള്‍ സൃഷ്ടിക്കുന്ന സാമ്പത്തിക പ്രതസന്ധി വിവരണാതീതമാണ്. കുടുംബ ബജറ്റ് താളം തെറ്റുകയും ജീവിതം ദുരിതപൂര്‍ണ്ണമാവുകയും ചെയ്യുന്ന ദിനങ്ങളിലൂടെയാണ് നാം കടന്ന് പോവുന്നത് എന്ന് ചുരുക്കം.
ഇത്രയും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാന്‍ കുറുക്ക് വഴികളൊന്നും നമ്മുടെ മുന്നിലില്ല. അടിക്കടി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന വിലക്കയറ്റംകൊണ്ട് എരിപിരികൊള്ളളുകയാണ് സാധാരണക്കാരായ നാമെല്ലാം. പച്ചക്കറി ഉള്‍പ്പടെയുള്ള എല്ലാ സാധനങ്ങള്‍ക്കും ബാണം പോലെ വില കുതിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ കുടുംബ ബജറ്റ് താളം തെറ്റാതെ എങ്ങനെ മുന്നോട്ട് കൊണ്ട്പോവുമെന്നത് ഓരോരുത്തരും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത ഒരൊറ്റ ആണ്‍കുട്ടിയൊ പെണ്‍കുട്ടിയൊ നമ്മുടെ സംസ്ഥാനത്ത് ഉണ്ടാവുകയില്ല. ഭര്‍തൃമതികളായ സ്ത്രീകള്‍ സാമ്പത്തിക പ്രത്യുല്‍പാദനത്തെ കുറിച്ച് ചിന്തിക്കേണ്ട അനിവാര്യ സമയാമാണിത്. ഓണ്‍ലൈന്‍ ബിസിനസ് മുതല്‍ കോഴി വളര്‍ത്തല്‍ വരേയും ഹോം ട്യൂഷന്‍ മുതല്‍ പാലുല്‍പാദനം വരേയുമുള്ള എണ്ണമറ്റ സാമ്പത്തിക മേഖലകളില്‍ സ്ത്രീകള്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ, കുടുംബ ബജറ്റിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന കാര്യം വിസ്മരിക്കരുത്.
Also read: കൊറോണയും ഉത്തരംകിട്ടാത്ത ഗൂഢാലോചന സിദ്ധാന്തങ്ങളും
ഒരു വശത്ത് കുടുംബ വരുമാനം വര്‍ധിപ്പിക്കാനുള്ള തീവ്ര ശ്രമം നടത്തുന്നതോടൊപ്പം, ചിലവഴക്കുന്ന കാര്യത്തില്‍ കടുത്ത നിയന്ത്രങ്ങള്‍ പാലിച്ചേ മതിയാവൂ. ചാനലുകളിലേയും വാട്ട്സപ്പിലേയും മറ്റു സോഷ്യല്‍ മീഡിയകളിലൂടെയുമുള്ള പരസ്യങ്ങളുടെ ദുശിത വലയത്തിലകപ്പെടാതിരിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാവണം. വിദ്യാഭ്യാസം മുതല്‍ ചികില്‍സ വരേയുള്ള കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഇനിയും നാം അമാന്തിക്കാന്‍ പാടില്ല. ഒരു കാലത്ത് ആര്‍ഭാടത്തില്‍ അല്‍പം കഴിഞ്ഞു എന്നത് ശരി. പക്ഷെ അവസ്ഥകള്‍ മാറുമ്പോള്‍, നമ്മുടെ തെരെഞ്ഞെടുക്കുന്ന സ്വഭാവത്തിലും മാറ്റം വരേണ്ടതുണ്ട്.
സാധനങ്ങള്‍ വാങ്ങുന്നതിന് കടുത്ത നിയന്ത്രണം പാലിക്കുക എന്നതാണ് കുടുംബ ബജറ്റ് താളം തെറ്റാതിരിക്കാനുള്ള മറ്റൊരു വഴി. അതിന്‍റെ ഭാഗമായി ആഴ്ചയില്‍ ഒരു ദിവസം മാത്രമേ സാധനങ്ങള്‍ വാങ്ങുകയുള്ളൂവെന്ന് നിശ്ചയിക്കാം. സൂപ്പര്‍ മാര്‍ക്കറ്റിലെ ഓരോ സാധനങ്ങള്‍ കാണുമ്പോള്‍ നമുക്കത് വാങ്ങിയാല്‍ കൊള്ളാമെന്ന് തോന്നിയേക്കും. മുന്‍കൂട്ടി തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം മാത്രം സാധനങ്ങള്‍ വാങ്ങുക. അത് അത്യാവശ്യമാണൊ, ആവശ്യമാണൊ, ആഡംബരമാണൊ എന്ന് സ്വയം വിലയിരുത്തിയതിന് ശേഷം മാത്രം വാങ്ങുന്നതായിരിക്കും കുടുംബ ബജറ്റിന്‍റെ സുരക്ഷിതത്വത്തിന് ഏറ്റവും ഉത്തമം.
കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി മാറി കഴിഞ്ഞിരിക്കുന്നു. കുത്തക കമ്പനികളുടെ കമ്പോളമാണ് കേരളം. ഓഫറുകളുടെ വല വിരിച്ച് ഉപഭോഗ്താക്കളെ ആഘര്‍ഷിക്കുന്ന കുത്തകളുടെ കച്ചവട തന്ത്രം നമുക്കറിയാം. അതെല്ലാം വളരെ ശ്രദ്ധിച്ച് ഉപയോഗപ്പെടുത്തുക എന്നതാണ് സാക്ഷരനായ ഒരു ഉപഭോഗ്താവിന്‍റെ ധര്‍മ്മം. വെള്ളം, കരന്‍റ്, മൊബൈല്‍ ചാര്‍ജിംഗ് എല്ലാം കടുത്ത നിയന്ത്രണത്തിന് വിധേയമാക്കുക. വാഹനത്തിന്‍റെ ഉപയോഗവും വൈവാഹിക ചിലവുകളും പരമാവധി കുറക്കുക. സാധനങ്ങള്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ഗ്യാരണ്ടി കാര്‍ഡുകള്‍ അതിന്‍റെ കാലാവധി വരെ സൂക്ഷിക്കുക. പരമാവധി കടബാധ്യതകളില്‍ നിന്നു മുക്തനാവുക. എപ്പോഴാണ് മരണം നമ്മെ മാടിവിളിക്കുന്നതെന്ന് അറിയില്ലല്ലോ?
സാമ്പത്തികമായ ദുരിതത്തെ മറികടക്കാന്‍ കുടുംബത്തിന്‍റെ വരുമാനത്തെ കുറിച്ച് കുടുംബാംഗങ്ങള്‍ക്ക് കൃത്യമായ ധാരണ ഉണ്ടായിരിക്കുന്നത് നല്ലതാണ്. ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പടെ ഒന്നും പാഴാക്കാതെ സൂക്ഷിക്കേണ്ട ചുമതല വീട്ടമ്മമാര്‍ക്കാണ്. വീട്ടില്‍ കൃഷി ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ വീട്ടില്‍ തന്നെ കൃഷി ചെയ്യാം. ഉപഭോഗത്തെ നിയന്ത്രണ വിധേയമാക്കുന്നതിലൂടെ ഒരു പരിധിവരെ നമ്മുടെ കുടുംബ ബജറ്റ് വലിയ പരിക്കില്ലാതെ അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
Also read: ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ
മലയാളികളുടെ ഒരു പ്രധാന ദൗര്‍ബല്യമാണ് മഞ്ഞലോഹത്തോടുള്ള കമ്പം. അത്കൊണ്ടാണല്ലോ, സ്വര്‍ണ്ണം ബാങ്കില്‍ ഭീമമായ പലിശക്ക് പണയംവെച്ച് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. ഇത് വലിയൊരു നഷ്ടകച്ചവടമാണെന്ന് ഇനിയും മനസ്സിലാക്കിയില്ലങ്കില്‍, ഒരുപക്ഷെ വലിയ ദുരന്തമായിരിക്കും നേരിടേണ്ടി വരുക. കോര്‍പറേറ്റുകളുടെ സ്വന്തം പുത്രനെന്ന് പ്രശസ്തി ആര്‍ജിച്ച നമ്മുടെ പ്രധാനമന്ത്രി ഇനി എന്തൊക്കെ സാമ്പത്തിക അഭ്യാസങ്ങളാണ് കളിക്കാന്‍ പോവുന്നതെന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.