Current Date

Search
Close this search box.
Search
Close this search box.

ദേശീയ വിദ്യാഭ്യാസനയം എന്ത്?

മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം കേന്ദ്രഗവണ്‍മെന്റ് ദേശീയ വിദ്യാഭ്യാസനയം പുറത്തിറക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന കാലത്ത് ഏത് ദിശയിലായിരിക്കും രാജ്യത്തിന്റെ വിദ്യാഭ്യാസം നീങ്ങുക എന്നത് സംബന്ധിച്ച കൃത്യമായ ചിത്രം കിട്ടാന്‍ ഈ വിദ്യാഭ്യാസ നയം എന്താണ് നമ്മോട് പറയുന്നത് എന്നത് സംബന്ധിച്ച ഒരു ധാരണ നമുക്ക് അത്യാവശ്യമാണ്. 65 പേജുകളിലായി കേന്ദ്ര മാനവവിഭവ ശേഷി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഈ ഡോക്യുമെന്റ് നമുക്ക് കിട്ടും. നാല് ഭാഗങ്ങളായാണ് പുതിയ വിദ്യാഭ്യാസനയം അതില്‍ വിശദീകരിച്ചിരിക്കുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച ഒന്നാം ഭാഗം, ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ച രണ്ടാം ഭാഗം, അഡല്‍ട്ട് എഡ്യുക്കേഷനെ കുറിച്ചും പ്രൊഫഷനല്‍ എജ്യുക്കേഷനെ കുറിച്ചും പറയുന്ന മൂന്നാം ഭാഗം, ഇംപ്ലിമെന്റേഷനെ കുറിച്ച് പറയുന്ന നാലാം ഭാഗം.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ കാര്യമായ മാറ്റങ്ങള്‍ പുതിയ നയം മുന്നോട്ട് വെക്കുന്നു. ഇതുവരെ സ്വീകരിച്ച് വന്നിരുന്ന 10, 2 രീതിക്ക് പകരം നാല് ഘട്ടങ്ങളായി തിരിച്ച 5, 3, 3, 4 എന്ന രീതിയാണ് പുതുതായി വരാന്‍ പോകുന്നത്. ഒന്നാം ക്ലാസില്‍ ആരംഭിച്ച സ്‌കൂളിന് പകരം പ്രീ പൈമറി വിദ്യാഭ്യാസമേഖലക്ക് കാര്യമായ ഊന്നല്‍ കൊടുത്തുകൊണ്ട് മൂന്ന് വര്‍ഷത്തെ പ്രീ പൈമറി വിദ്യാഭ്യാസവും ഒന്ന് രണ്ട് ക്ലാസുകള്‍ ചേര്‍ത്ത് ആദ്യത്തെ അഞ്ച് വര്‍ഷത്തെ ഫൗണ്ടേഷനല്‍ ഘട്ടവും മൂന്ന്, നാല്, അഞ്ച് ക്ലാസുകല്‍ ചേരുന്ന പ്രിപ്പറേറ്ററി ഘട്ടം. ആറ്, ഏഴ്, എട്ട് എന്നീ ക്ലാസുകളെ ഉള്‍പ്പെടുത്തിയ മൂന്ന് വര്‍ഷത്തെ മിഡില്‍ ഘട്ടം. ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളെ ഉള്‍പ്പെടുത്തിയ നാല് വര്‍ഷത്തെ സെക്കന്ററി ഘട്ടം. ഇതാണ് സ്‌കൂള്‍ ഘടനയില്‍ വരാന്‍ പോകുന്ന മാറ്റം.

അക്ഷരങ്ങളും അക്കങ്ങളും പഠിപ്പിക്കുന്ന ഒരു രീതിയല്ല വിദ്യാഭ്യാസം. അതിനാല്‍ തന്നെ കോംപീറ്റന്‍സി ചെക്ക് ചെയ്യുന്ന രീതിയിലുള്ള പഠനരീതിയായിരിക്കണം ഇനി മുതല്‍ ആവിഷ്‌കരിക്കേണ്ടത്. സാധാരണയായി സ്‌കൂളുകളില്‍ നമ്മള്‍ കരിക്കുലര്‍, കോ-കരിക്കുലര്‍, എക്‌സ്ട്രാ കരിക്കുലര്‍ എന്നൊക്കെ നമ്മള്‍ കാര്യങ്ങള്‍ വിഭജിക്കാറുണ്ട്. അതിന് പകരം സ്‌പോര്‍ട്‌സിനെയും ആര്‍ട്‌സിനെയും ഒക്കെ വിദ്യാഭ്യാസ വ്യവസ്ഥയുടെ മുഖ്യധാരയില്‍ തന്നെ ഇന്റഗ്രേറ്റ് ചെയ്തുകൊണ്ടുള്ള പുതിയ രീതിയായിരിക്കും ഇനി മുതല്‍ ഉണ്ടാവുക. ഭാഷാ പഠനമാണ് അടുത്ത പ്രധാനപ്പെട്ട കാര്യം. അഞ്ചാം ക്ലാസ് വരെ മാതൃഭാശഷയിലായിരിക്കണം വിദ്യാഭ്യാസം എന്നാണ് പറയുന്നത്. കഴിയുന്നതും എട്ടാം ക്ലാസ് വരെ. ത്രിഭാഷാ പദ്ധതി തുടരും. പക്ഷേ, അതില്‍ രണ്ട് ഭാഷകള്‍ നിര്‍ബന്ധമായും ഇന്ത്യന്‍ ഭാഷകളായിരിക്കണം. അതേസമയം, സെക്കന്ററി ഘട്ടത്തില്‍ കുട്ടികളുടെ ഗ്ലോബല്‍ മൊബിലിറ്റിക്ക് സഹായകമാവുന്ന രീതിയില്‍ ഉദാഹരണമായി നിരവധി വിദേശഭാഷകള്‍ കൊടുത്തുകൊണ്ട് ആ ഭാഷകള്‍ കൂടി സ്വായത്തമാക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ക്കുണ്ടാകുമെന്നാണ് പുതിയ നയം പറയുന്നത്. ഇതിനൊക്കെ വേണ്ടി പുതിയ നാഷണല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് 2020-21 വളരെ പെട്ടെന്ന് തന്നെ വിദഗ്ധരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് ഗവണ്‍മെന്റ് രൂപപ്പെടുത്തുന്നതാണ്.

Also read: മുഹര്‍റ മാസത്തില്‍ ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും

കുട്ടികളുടെ ഓര്‍മശക്തി മാത്രം പരിശോധിക്കുന്ന പരീക്ഷാരീതികള്‍ എല്ലാകാലത്തും വിദ്യാഭ്യാസ വിചക്ഷണരുടെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുള്ള ഒന്നാണ്. എന്തായാലും പുതിയ നയം സമ്മേറ്റീവ് അസസ്‌മെന്റിന്റെ പ്രാധാന്യം കുറച്ച് കൊണ്ട് സ്‌കൂളുകളില്‍ ഫോര്‍മേറ്റീവ് അസെസ്‌മെന്റിന് കൂടിയ പ്രാധാന്യം നല്‍കണമെന്ന് പറയുന്നു. കുട്ടികളുടെ കണ്‍ടിന്യൂവസ് ഇവാല്വഷനാണ് നടക്കേണ്ടത്. അതില്‍ തന്നെ ക്രിട്ടിക്കല്‍ തിങ്കിംഗ് പോലുള്ള ഹയര്‍ ഓര്‍ഡര്‍ സ്‌കിലുകള്‍ക്ക് പ്രാധാന്യം നല്‍കപ്പെടണം. ബി.എഡിലെ പരിഷ്‌കരണമാണ് മറ്റൊരു പ്രധാന ഹൈലൈറ്റ്. 2030 ഓട് കൂടി ടീച്ചേഴ്‌സ് ട്രൈനിംഗ് കൊടുക്കുന്ന സ്ഥാപനങ്ങള്‍ മാത്രമായുള്ള സ്ഥാപനങ്ങള്‍ ഇനി ഉണ്ടാവില്ല. പകരം ഈ നയം മുന്നോട്ട് വെക്കുന്ന മള്‍ട്ടിഡിസ്ലിപിനറി കോളേജുകളുടെ ഭാഗമായി കൊണ്ട് എഡ്യുക്കേഷനല്‍ ഡിപാര്‍ട്ട്‌മെന്റുകളായിരിക്കും ഇനിമുതല്‍ ബി.എഡ് ഓഫര്‍ ചെയ്യുന്നത്. അതുതന്നെ മൂന്ന് രീതികളാണ് അതിലുണ്ടാവുക. 1) നാലുവര്‍ഷത്തെ ഇന്റ്ര്രേഗറ്റ്ഡ് ബി.എഡ് പ്രോഗ്രാം. 2) മൂന്ന് വര്‍ഷ ഡിഗ്രി കഴിഞ്ഞവര്‍ക്ക് വേണ്ടി രണ്ട് വര്‍ഷത്തെ ബി.എഡ് പ്രോഗ്രാം. 3) നാലുവര്‍ഷ ഇന്റ്ര്രേഗറ്റ്ഡ് ബാച്ചിലര്‍ പ്രോഗ്രാം. മറ്റേതെങ്കിലും വിഷയത്തില്‍ കഴിഞ്ഞവര്‍ക്ക് വേണ്ടി ഒരു വര്‍ഷത്തെ ബി.എഡ് പ്രോഗ്രാം.

ഇന്ത്യപോലുള്ള ഒരു രാജ്യം വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതാണ്. അതില്‍തന്നെ നിരവധി വിഭാഗങ്ങള്‍ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവുമായ കാരണങ്ങളാല്‍ പിന്നോക്കാവസ്ഥ അനുഭവിക്കുന്നവരാണ്. ഈ എല്ലാ സാമൂഹ്യവിഭാഗങ്ങളെയും ഉള്‍ക്കൊള്ളണമെന്ന് പുതിയ വിദ്യാഭ്യാസനയം സങ്കല്പിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്ക് പ്രത്യേകമായ പരിഗണനകള്‍ നല്‍കുന്നത് തുടരുകതന്നെ ചെയ്യും. ന്യൂനപക്ഷവിഭാഗങ്ങളിലെ ചില വിഭാഗങ്ങള്‍ വളരെ പിന്നോക്കം നില്‍ക്കുന്നവരായുണ്ട്. അവരുടെ വിദ്യാഭ്യാസാവസ്ഥ മെച്ചപ്പെടുത്തുന്നതിനായി സവിശേഷമായ പദ്ധതികള്‍ ആവിഷ്‌കരിക്കും. പ്രാദേശികപ്രശ്‌നങ്ങളാല്‍ ഭൂമിശാസ്ത്രപരമായ പ്രശ്‌നങ്ങളാല്‍ ലിംഗപരമായ പ്രശ്‌നങ്ങളാല്‍ ഒക്കെ പിന്നോക്കാവസ്ഥ അനുഭവിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങള്‍ക്കും വിദ്യാഭ്യാസപ്രവേശം എളുപ്പമാകുന്ന രീതിയില്‍ ആക്‌സസ് ഉണ്ടാവേണ്ടതുണ്ട് എന്നാണ് പുതിയനയം മുന്നോട്ട് വെക്കുന്ന ഒരു കാര്യം. അതിനായി സോഷ്യോ-എക്കണോമിക്കലി ഡിസ്അഡ്വാന്റ്ഡ് ഗ്രൂപ്പ് എന്ന് പുതിയനയം പറയുന്ന മുഴുവന്‍ പിന്നോക്കവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെടും. ഇന്ത്യപോലുള്ളൊരു രാജ്യത്ത് എല്ലാ സ്‌കൂളുകള്‍ക്കും എല്ലാസംവിധാനവും ഉണ്ടാവുകയെന്നത് അസാധ്യമാണ്. അതിനാല്‍ ഓരോ സ്‌കൂളുകളും തങ്ങളുടെ വിഭവങ്ങള്‍ തൊട്ടടുത്ത മറ്റു സ്‌കൂളുകളുമായി പങ്ക് വെക്കുന്ന ഒരു രീതിയുണ്ടാവണമെന്ന് നയം പറയുന്നു.

സ്‌കൂള്‍ ക്ലസ്റ്ററുകള്‍ക്ക് വര്‍ധിതമായ പ്രാധാന്യം നല്‍കപ്പെടും. ലൈബ്രറി, ലബോറട്ടറി പ്ലേ ഗ്രൗണ്ട് തുടങ്ങിയ സംവിധാനങ്ങള്‍ തൊട്ട് അധ്യാപകരെ വരെ ഒരു പ്രദേശത്തുള്ള സ്‌കൂളുകള്‍ക്ക് ഷെയര്‍ ചെയ്യാന്‍ പറ്റുന്ന ഒരു സാഹചര്യം സ്‌കൂള്‍ ക്ലസ്റ്റര്‍ വഴി ഉണ്ടാകണമെന്നാണ് ഉദ്ദേശിക്കപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വളരെ വലിയൊരു കാര്യമാണ്. അതിനായി മുഴുവന്‍ സ്‌കൂളുകളും അക്രഡിറ്റേഷന്‍ വിധേയമാകുമെന്നാണ് പുതിയനയം പറയുന്നത്. പ്രൈവറ്റ് എന്നോ, പബ്ലിക്കെന്നോ വ്യത്യാസമില്ലാതെ മുഴുവന്‍ സ്‌കൂളുകളും ഒരേ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് അസെസ് ചെയ്യപ്പെടുകയും അതിനനുസരിച്ച് അക്രഡിറ്റേഷന്‍ നല്‍കപ്പെടുകയും ചെയ്യുന്ന സംവിധാനമാണ് പുതിയ നയം മുന്നോട്ട് വെക്കുന്നത്.

Also read: നവജാത ശിശുവിനോടുള്ള പത്ത് ബാധ്യതകള്‍

ഉന്നത വിദ്യാഭ്യാസം

ഉന്നതവിദ്യാഭ്യാസത്തിന് രണ്ട് പ്രധാനലക്ഷ്യങ്ങളുണ്ടെന്നാണ് പുതിയ നയം പറയുന്നത്. ഒന്ന്, ഭരണഘടന മുന്നോട്ട് വെക്കുന്ന ലിബര്‍ടി, ഇക്വാലിറ്റി, ഡിഗ്നിറ്റി, ഫ്രറ്റേണിറ്റി, ജസ്റ്റിസ് ഫോര്‍ ആള്‍…തുടങ്ങിയ മൂല്യങ്ങളുള്‍കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുക. രണ്ടാമത്, സാമ്പത്തിക പുരോഗതിയും വരുമാന മാര്‍ഗവും ഉറപ്പ് വരുത്തുന്ന ഒരു പ്രകിയയാവുക. ഈ രണ്ട് കാര്യങ്ങളെ മുന്നില്‍വെച്ച് കൊണ്ട് വിദ്യാഭാസരംഗത്തും വളരെ വിശദമായ മാറ്റങ്ങള്‍ പുതിയനയം മുന്നോട്ട് വെക്കുന്നുണ്ട്. ചെറിയ ചെറിയ കോളേജുകള്‍ക്ക് പകരം ധാരാളം കുട്ടികള്‍ പഠിക്കുന്ന കോളേജുകളും യൂണിവേഴ്‌സിറ്റികളുമാണ് ഉണ്ടാവേണ്ടത് എന്ന് നയം പറയുന്നു. മൂവായിരം അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കുട്ടികളുള്ള യൂണിവേഴ്‌സിറ്റികളായിരിക്കണം ഉണ്ടായിരിക്കേണ്ടത്. നളന്ദ, തക്ഷശില പോലുള്ള യൂണിവേഴ്‌സിറ്റികളുടെ പ്രധാനപ്പെട്ട ഒരു സ്വഭാവം തന്നെ ധാരാളകണക്കിന് കുട്ടികള്‍ ഒന്നുചേര്‍ന്ന് പഠിക്കുന്നു എന്നതായിരുന്നുവെന്നാണ് നയം പറയുന്നത്. അതിനാല്‍ നമ്മുടെ കോളേജുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും ഇപ്പോഴുള്ള സ്വഭാവം മാറും. മള്‍ടി ഡിസിപ്ലിനറി നാച്വറലിലുള്ള സ്ഥാപനങ്ങളായിരിക്കണം ഉന്നതവിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ടത് എന്നാണ് പുതിയനയം പറയുന്നത്. മൂവായിരമോ, അതിലധികമോ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് യഥാര്‍ഥത്തില്‍ ഉദ്ദേശിക്കപ്പെടുന്നത്. നാമിപ്പോള്‍ കാണുന്ന അഫിലിയേറ്റ്ഡ് കോളേജ് സംവിധാനം 2030 ഓട് കൂടി പൂര്‍ണമായും ഇല്ലാതാവുകയാണ്.

ഒന്നുകില്‍ അവ ഡിഗ്രി അവാര്‍ഡഡ് ഓട്ടോണമസ് കോളേജുകളാവുക, അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റികളുടെ പൂര്‍ണമായ നിയന്ത്രണത്തില്‍ വരുന്ന കോണ്‍സിറ്റ്വുന്റ് കോളേജുകളായി മാറുക. യൂണിവേഴ്‌സിറ്റികളാവട്ടെ, ഒന്നുകില്‍ റിസര്‍ച്ച് ഇന്‍ഡന്‍സീവ് ആക്ട് ചെയ്യുക. അല്ലെങ്കില്‍, ടീച്ചിംഗ് ഇന്‍ഡന്‍സീവ് ആയി പ്രവര്‍ത്തിക്കുക. രണ്ടും തമ്മിലുള്ള വ്യത്യാസം റിസര്‍ച്ച് ഇന്‍ഡന്‍സീവ് യൂണിവേഴ്‌സിറ്റികളില്‍ ടീച്ചിംഗിനും റിസര്‍ച്ചിനും തുല്യപ്രാധാന്യമാണ് ഉണ്ടാവുക എങ്കില്‍ ടീച്ചിംഗ് ഇന്‍ഡന്‍സീവ് യൂണിവേഴ്‌സിറ്റികളില്‍ ടീച്ചിംഗിനായിരിക്കും പ്രാമുഖ്യം ഉണ്ടാവുക. എന്തായാലും മൂവായിരമോ, അതില്‍ കൂടുതലോ കുട്ടികളുള്ള സെറ്റപ്പായിരിക്കണം കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ഉണ്ടാകേണ്ടത് എന്നും അപ്പോഴാണ് വിദ്യാഭ്യാസത്തിന്റെ യഥാര്‍ഥമായ ലക്ഷ്യം നേടാന്‍ കഴിയുകയെന്നുമാണ് നയം പറയുന്നത്. ഓപ്പണ്‍ & ഡിസ്റ്റന്‍സ് ലേണിംഗ് നല്ല നിലവാരത്തില്‍ തന്നെ നടത്തേണ്ടതുണ്ട്. സാധാരണ കോളേജ് ഗോയിംഗ് സ്‌റ്റൈലില്‍ നടക്കുന്നത് പോലെതന്നെ ക്ലാസ് റുമുകളില്‍ നടക്കുന്ന അതേ വിദ്യാഭ്യാസത്തിന്റെ നിലവാരത്തില്‍ ഓപ്പണ്‍ & ഡിസ്റ്റന്‍സ് ലേണിംഗ് ഡെലിവര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ ഉണ്ടാവണം. അതിനും പ്രത്യേകമായ അക്രഡിറ്റേഷന്‍ സിസ്റ്റം ഏര്‍പ്പെടുത്തുന്നതാണ്.

Also read: ആ പലഹാരം വേണ്ടെന്ന് പറയല്ലേ

സമഗ്രമായൊരു വിദ്യാഭ്യാസരീതിയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് ഈ നയം ഉദ്ദേശിക്കുന്നത്. ആര്‍ട്‌സാവട്ടെ, എഞ്ചിനീയറിംഗാവട്ടെ, മെഡിക്കലാവട്ടെ ലീഗലാവട്ടെ, അഗ്രികള്‍ച്ചറലാവട്ടെ മുഴുവന്‍ വിദ്യാഭ്യാസമേഖലകളും മള്‍ടിഡിസ്ലിപിനറി ആയിരിക്കണം. നാലുവര്‍ഷ ഡിഗ്രി പ്രോഗാമുകളില്‍ മള്‍ടിപ്ള്‍ എന്‍ട്രി എക്‌സിറ്റ് ഓപ്ഷനുകള്‍ ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. അതായത്, ഒരു ഡിഗ്രിക്ക് ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കി ഉപേക്ഷിച്ചുപോരുന്ന ഒരാള്‍ക്ക് സര്‍ടിഫിക്കറ്റ് കോഴ്‌സ് അറ്റംപ്റ്റ് ചെയ്തതായ സര്‍ടിഫിക്കറ്റാണ് അയാള്‍ക്ക് കൊടുക്കുക. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന ആള്‍ ഡിപ്ലോമ ചെയ്തതായി കണക്കാക്കുമ്പോള്‍ മൂന്നാം വര്‍ഷം ചെയ്തിരിക്കുന്ന ആള്‍ ബാച്ച്‌ലര്‍ ഡിഗ്രി ചെയ്തതായി കണക്കാക്കുകയും നാലുവര്‍ഷവും പൂര്‍ത്തീകരിക്കുന്ന ആള്‍ മള്‍ടി ഡിസിപ്ലിനറി ബാച്ച്‌ലര്‍ ഡിഗ്രി നേടിയതായി കണക്കാക്കുകയും ചെയ്തു. നേരത്തെ മൂന്ന് വര്‍ഷത്തെ ഡിഗ്രി ചെയ്തവര്‍ക്ക് മാസ്റ്റേഴ്‌സിന് രണ്ട് വര്‍ഷത്തെ ഓപ്ഷന്‍ ഉണ്ട്. പി.എച്ച്.ഡിക്ക് അഡ്മിഷന്‍ നേടുക ഒന്നുകില്‍ മാസ്റ്റേഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ അല്ലെങ്കില്‍ ഇപ്പോള്‍ പുതുതായി ആരംഭിക്കുന്ന നാലുവര്‍ഷത്തെ ഡിഗ്രി നേടുന്ന ആളുകളായിരിക്കും. എം.ഫില്‍ പൂര്‍ണമായും നിര്‍ത്തലാക്കിയിരിക്കുന്നു.

വിദേശവിദ്യാര്‍ഥികളെ ആഗ്രഹിക്കണമെന്നാണ് അടുത്ത ഉദ്ദേശം. പക്ഷേ, അതിന് വിദേശത്തുനിന്നുള്ള ഏതെങ്കിലും യൂണിവേഴ്‌സിറ്റികളെ ഇവിടെ കൊണ്ടുവരാന്‍ നയം ഉദ്ദേശിക്കുന്നില്ല. മറിച്ച് ലോകത്തിലെ ആദ്യത്തെ മികച്ച നൂറ് യൂണിവേഴ്‌സിറ്റികളില്‍നിന്ന് ഇന്ത്യയില്‍ സെന്റ്‌റുകള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരെ ഇവിടെ സ്വാഗതം ചെയ്യും. ഇന്ത്യയിലെ അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങളനുസരിച്ച് ഉന്നതനിലവാരം നേടിയ സ്ഥാപനങ്ങള്‍ക്ക് വിദേശത്ത് തങ്ങളുടെ ബ്രാഞ്ചുകള്‍ തുടങ്ങാനുള്ള അനുമതിയും നല്‍കും. അധ്യാപകരെ മികച്ച ആളുകളാക്കി വാര്‍ത്തെടുത്താല്‍ മാത്രമേ ടീച്ചിംഗ് ലേണിംഗ് പ്രോസസ് ശരിയായ രീതിയില്‍ നടക്കൂ എന്ന് നയം പറയുന്നുണ്ട്. അതിനായി മികച്ച അധ്യാപകരെ വാര്‍ത്തെടുക്കുന്നതിനായി പി.എച്ച്.ഡിക്ക് ഓരോരോ വിഷയങ്ങളില്‍ ജോയിന്‍ ചെയ്യുന്ന ആളുകള്‍ക്ക് അതുമായി ബന്ധപ്പെട്ട മേഖലയിലുള്ള ടീച്ചിംഗ് ആസ്‌പെക്ട്‌സിലും പെഡഗോജിയിലും പ്രത്യേകമായ പരിശീലനം നല്‍കും. പി.എച്ച്.ഡി കോഴ്‌സ് വര്‍ക്കുകളുടെ കാലം ഇവക്ക് കൂടി വേണ്ടി ഉപയോഗപ്പെടുത്തപ്പെടും എന്നാണ് പറയപ്പെടുന്നത്. വൊക്കേഷന്‍ എഡ്യുക്കേഷന്‍ വേണ്ടി ഗവണ്‍മെന്റ് ഒരുപാട് പദ്ധതികള്‍ മുന്നോട്ട് വെച്ചിരുന്നെങ്കിലും അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല എന്നാണ് പുതിയനയം പറയുന്നത്. അതിന്റെ കാരണം മുഖ്യധാരയില്‍ നടത്തപ്പെടുന്ന സാധാരണ ഡിഗ്രി കോഴ്‌സുകളെ അപേക്ഷിച്ച് എപ്പോഴും ഒരു ഇന്‍ഫീരിയോരിറ്റി സ്റ്റാറ്റസ് ഉള്ളതായിട്ടാണ് വൊക്കേഷനല്‍ കോഴ്‌സുകള്‍ ഗണിക്കപ്പെട്ടത്. അതിന്റെ ഫലമായി കോളേജുകളില്‍നിന്ന് പുറത്തിറങ്ങുന്ന കുട്ടികള്‍ പ്രത്യേകിച്ച് ഒരു വൊക്കേഷനല്‍ സ്‌കിലുമില്ലാതെയാണ് പുറത്തിറങ്ങുന്നത്. ഇത് പരിഹരിക്കാന്‍ വേണ്ടി സാധാരണ കോഴ്‌സുകള്‍ ചെയ്യുന്ന കുട്ടികള്‍ തന്നെ അവരുടെ കോഴ്‌സിന്റെ കൂടെ ഒരു വൊക്കേഷനല്‍ കോഴ്‌സ് കൂടി നിര്‍ബന്ധമായും പഠിച്ചിരിക്കണം എന്ന് പുതിയ നയം വിഭാവനം ചെയ്യുന്നു.

ഗവേഷണത്തിന് വര്‍ധിത പ്രാധാന്യം നല്‍കുമ്പോള്‍ മാത്രമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ ഫല സിദ്ധി ഉണ്ടാവുകയെന്നാണ് നയം പറയുന്നത്. അതിന് വേണ്ടി പുതുതായി നാഷനല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന പേരില്‍ എന്‍.ആര്‍. എഫ് സ്ഥാപിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. നിലവില്‍ ഗവേഷണത്തിന് സഹായം നല്‍കുന്ന ഏജന്‍സികള്‍ ഡിപാര്‍ട്‌മെന്റ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി പോലുള്ള ഏജന്‍സികള്‍ നല്‍കുന്ന സഹായങ്ങള്‍ തുടരുന്നതോടൊപ്പം തന്നെ ഗവേഷണത്തിനുള്ള ഫണ്ടിംഗുകള്‍ കൂടിയ അളവില്‍ സ്ട്രീംലൈന്‍ ചെയ്യുകയെന്നതായിരിക്കും എന്‍.ആര്‍.എഫിന്റെ പര്‍പ്പസ് എന്നാണ് നയം പറയുന്നത്. നിരവധി റെഗുലേറ്ററി ഏജന്‍സികളുടെ അരങ്ങാണ് യഥാര്‍ഥത്തില്‍ ഉന്നതവിദ്യാഭ്യാസരംഗം. ഇതവസാനിക്കേണ്ടതുണ്ട് എന്നാണ് നയം പറയുന്നത്. ഹയര്‍ എജ്യുക്കേഷന്‍ കമീഷന്‍ ഓഫ് ദി ഇന്ത്യ എന്ന പേരില്‍ ഒരു അബര്‍ല ഓര്‍ഗനൈസേഷനായിരിക്കും ഇനി ഉന്നതവിദ്യാഭ്യാസരംഗത്തെ മൊത്തത്തില്‍ നിയന്ത്രിക്കുക. അതിന് കീഴില്‍ നാല് ബോഡികളായിരിക്കും പ്രവര്‍ത്തിക്കുക. ഒന്നനാമതായി നാഷ്‌നല്‍ ഹയര്‍ എജ്യുക്കേഷന്‍ റെഗുലേറ്ററി കൗണ്‍സില്‍. റെഗുലേഷനുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും മുഴുവന്‍ വിദ്യാഭ്യാസമേഖലയിലും ഈ ബോഡിയായിരിക്കും നിയന്ത്രിക്കുക. ഫിനാന്‍സുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും നിയന്ത്രിക്കുന്നതിനായി ഹയര്‍ എജ്യുക്കേഷന്‍ ഗ്രാന്റ് കൗണ്‍സില്‍ എന്ന പേരില്‍ രണ്ടാമതായി ഒരു ബോഡിയുണ്ടാകും. മൂന്നാമതായി നാഷ്‌നല്‍ അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. നാലാമത്തേത് ജനറല്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ എന്ന് പറയുന്ന ബോഡിയാണ്. അത് അക്കാദമിക് സ്റ്റാന്റ് സെറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുകൊണ്ട് പ്രവര്‍ത്തിക്കും.

Also read: നീതി നിഷേധത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍

എന്തൊക്കെയായിരിക്കണം ലേണിംഗ് ഔട്ട്കംസ്, എന്തൊക്കെയാണ് ഗ്രാജ്വേറ്റ്ഡ് ആട്രിബ്യൂട്‌സായി ഉണ്ടാകേണ്ടത് എന്ന് തീരുമാനിക്കുക ജനറല്‍ എജ്യുക്കേഷനല്‍ കൗണ്‍സില്‍ ആയിരിക്കും. കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍, കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് പോലുള്ള സ്ഥാപനങ്ങള്‍ പ്രൊഫഷനല്‍ സ്റ്റാന്റേര്‍ഡ് സെറ്റിംഗ് ബോഡി എന്ന നിലയില്‍ മേല്‍ പറഞ്ഞ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായിരിക്കും. ഇന്ത്യപോലെ വിശാലമായ ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസാവശ്യങ്ങള്‍ ഗവണ്‍മെന്റ് ഏജന്‍സികളെ കൊണ്ട് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു കാര്യമല്ല. പുതിയ നയം അതാവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ പ്രൈവറ്റ് പ്ലഴേഴ്‌സിന് തീര്‍ച്ചയായും അവരുടെ റോള്‍ ഉണ്ടായിരിക്കും. പക്ഷേ, ലാഭേഛയില്ലാതെ ഫിലാന്ത്രോപിക് ആക്ടിവിറ്റി എന്ന രീതിയില്‍ വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കണം ആളുകള്‍ എന്നുള്ളതാണ് പുതിയനയം മുന്നോട്ട് വെക്കുന്ന നിബന്ധന. അതിനാല്‍ സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒരു കോമണ്‍ നാഷ്‌നല്‍ ഗൈഡ്‌ലൈന്‍സ് കേന്ദ്രഗവണ്‍മെന്റ് പുറത്തിറക്കുകയും അത് നടപ്പിലാക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. അടുത്ത ഭാഗത്ത് പ്രൊഫഷനല്‍ എജ്യുകേഷനെകുറിച്ച് പറയുന്നുണ്ട്. എഞ്ചിനീയറിംഗ്, മെഡിക്കല്‍, നിയമ-അഗ്രികള്‍ച്ചര്‍ വിദ്യാഭ്യാസവും അവയും മള്‍ടി ഡിസ്ലിപിനറി സ്വഭാവത്തിലായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഉദാഹരണമായി അലേപ്പതി മെഡിക്കല്‍ കോഴ്‌സിന് ജോയിന്‍ ചെയ്യുന്ന ഒരു വിദ്യാര്‍ഥി ആയുഷ് ഡിപാര്‍ട്‌മെന്റിന്റെ കീഴില്‍ വരുന്ന മറ്റുമെഡിക്കല്‍ വിഭാഗങ്ങളുമായി പരിചയപ്പെടുന്ന ഒരവസ്ഥ ഉണ്ടാവേണ്ടതുണ്ട്.

കാര്‍ഷിക ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ നമ്മുടെ നാട്ടിലെ പ്രാദേശികമായ കൃഷിരീതികളെ കുറിച്ച് കൂടി പരിചയപ്പെടുത്തുന്ന രീതിയില്‍ നിജപ്പെടുത്തേണ്ടതുണ്ട്. നിയമ-വിദ്യാഭ്യാസം ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ നിയമരംഗത്ത് വന്നിരിക്കുന്ന മാറ്റങ്ങളെ സംബന്ധിച്ച് ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാവുന്ന കോഴ്‌സ് ഉള്‍ക്കൊള്ളേണ്ടതുണ്ട്. എഞ്ചിനീയറിംഗ് പരമ്പരാഗത കോഴ്‌സുകള്‍ ചെയ്യുന്നതിന് പകരം അവക്ക് പുറമെ അവയെ ഡൈവേഴ്‌സിഫൈ ചെയ്തുകൊണ്ട് ഡാറ്റാബേസ് പോലുള്ള ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഭാഗമാവുമെന്ന് കരുതപ്പെടുന്ന സങ്കേതങ്ങള്‍ കൂടി വിദ്യാഭ്യാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. ഭാഷകള്‍ക്കും കലകള്‍ക്കും സംസ്‌കാരങ്ങള്‍ക്കും നല്‍കുന്ന വര്‍ധിതമായ ഊന്നലാണ് ഈ നയത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ആസ്‌പെക്ട്. സംസ്‌കൃതത്തെ മുഖ്യധാരയില്‍ കൊണ്ട് വരും എന്ന് വളരെ കൃത്യമായി പുതിയനയം പറയുന്നുണ്ട്. ത്രിഭാഷാപദ്ധതിയില്‍ ഒരു ഭാഷയായി പരിഗണിക്കുമാറ് സംസ്‌കൃതത്തിന്റെ സ്ഥാനം സ്‌കൂള്‍ വിദ്യാഭ്യാസം മുതലുള്ള വിദ്യാഭ്യാസരംഗത്ത് ഉണ്ടാവേണ്ടതുണ്ട് എന്നാണ് ഈ നയം മുന്നോട്ട് വെക്കുന്ന കാര്യം. വിശ്വഗുരു എന്ന സ്ഥാനത്തേക്ക് വീണ്ടും ഇന്ത്യക്ക് വരാന്‍ കഴിയണമെന്നുണ്ടെങ്കില്‍ ഈ രാജ്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ചും ഈ രാജ്യം വൈജ്ഞാനിക രംഗത്ത് നേടിയ അറിവുകളെ കുറിച്ചും ബോധമുണ്ടാവേണ്ടത് അത്യാവശ്യമാണ് എന്ന് ഈ നയം പറയുന്നു.

ഏക് ഭാരത്, ശ്രേഷ്ഠ് ഭാരത് എന്ന അടിസ്ഥാനത്തില്‍ നിന്നുകൊണ്ടായിരിക്കണം നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ വികസിക്കേണ്ടത്. അതിനാല്‍ വിദ്യാഭ്യാസത്തിന്റെ മുഴുവന്‍ മേഖലകളിലും ഭാരതീയമായ ജ്ഞാനമണ്ഡലങ്ങള്‍ക്ക് അതിന്റേതായ സവിശേഷമായ പ്രാധാന്യം നല്‍കപ്പെടും. ഈ നയത്തിന്റെ പ്രായോഗികവത്കരണത്തെക്കുറിക്കുന്നതാണ് അവസാന ഭാഗം. അതിനായി സെന്‍ട്രല്‍ അഡൈ്വസറി ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ സി.എ.ബി.ഇ ശകതിപ്പെടുത്തുമെന്ന് നയരേഖ പറയുന്നു. 1986 ലെ വിദ്യാഭ്യാസ നയത്തെ തുടര്‍ന്ന് ഹ്യൂമന്‍ റിസോര്‍സ് ഡെവലപ്‌മെന്റ് മിനിസ്ട്രി എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട വകുപ്പിനെ വീണ്ടും വിദ്യാഭ്യാസ വകുപ്പ്  എന്ന് നാമകരണം ചെയ്യുമെന്നതാണ് മറ്റൊരു പരിഷ്‌കാരം. വകുപ്പിന്റെ ഊന്നല്‍ വിദ്യാഭ്യാസത്തില്‍ തന്നെ വരണം എന്നുണ്ടെങ്കില്‍ പേരില്‍ തന്നെ അത് വേണമെന്നാണ് നയരേഖ പറയുന്നത്.

Also read: അഭ്രപാളി കീഴടക്കുന്ന തുര്‍ക്കിഷ് ടി.വി സീരീസുകള്‍

കാലങ്ങളായി ഉയര്‍ന്ന് വരുന്ന മറ്റൊരു ഡിമാന്റിനെ കൂടി ഈ രേഖ അഡ്രസ്സ് ചെയ്യുന്നുണ്ട്. ജി.ഡി.പിയുടെ എത്ര ശതമാനം വിദ്യാഭ്യാസത്തിന് ചെലവഴിക്കണമെന്നതുമായി ബന്ധപ്പെട്ടതാണത്. ജി.ഡി.പിയുടെ 6 ശതമാനം വിദ്യാഭ്യാസത്തിനായി ചെലവഴിക്കണമെന്നാണ്. എന്തായാലും ദീര്‍ഘനാളത്തെ പ്രോസസിലൂടെ ഒരു വിദ്യാഭ്യാസനയം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ച് അതും വികസിതവും ശക്തിമത്തുമായ ഇന്ത്യയെക്കുറിച്ച് പാരമ്പര്യത്തെക്കുറിച്ച് അഭിമാനം കൊള്ളുന്ന ഇന്ത്യയെ കുറിച്ചൊക്കെയുള്ള ഒരുപാട് സ്വപ്‌നങ്ങള്‍ ഈ വിദ്യാഭ്യാസനയം പങ്കുവെക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തെ എല്ലാ സ്റ്റേക് ഹോള്‍ഡേഴ്‌സുമായും നിരവധി വര്‍ഷങ്ങള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ഈ രേഖ പുറത്തുവന്നിരിക്കുന്നത്. സ്വാഭാവികമായും വരാവുന്ന ഒരു ചോദ്യം ഇതിന്റെ പ്രായോഗികവത്കരണമെങ്ങനെയായിരിക്കുമെന്നാണ്. പ്രായോഗികതലത്തിലും വിദ്യാഭ്യാസത്തിലെ മുഴുവന്‍ സ്‌റ്റേക് ഹോള്‍ഡേഴ്‌സിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള മുഴുവന്‍ സാമൂഹ്യവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുളള ജനാധിപത്യപരമായ ഒരു പ്രക്രിയയിലൂടെ മുന്നോട്ട് പോവുകയാണെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ശക്തിമത്തായ ഇന്ത്യ എന്ന നമ്മുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഈ പുതിയവിദ്യഭ്യാസനയം നമ്മെ സഹായിക്കും.

കേട്ടെഴുത്ത് : കെ.സി.സലീം കരിങ്ങനാട്

Related Articles