Current Date

Search
Close this search box.
Search
Close this search box.

റമദാന് ശേഷം പതിവാക്കേണ്ട പത്ത് കാര്യങ്ങള്‍

അറബി ഭാഷയില്‍ കുതിരയെ പരിശീലിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പദമായ സൗമ് എന്ന വാക്ക് വൃതാനുഷ്ടാനത്തിനും ഉപയോഗിക്കുന്നത് യാദൃശ്ചികമല്ല. കുതിരയെ പരിശീലിപ്പിക്കലും ഇസ്ലാമിലെ വൃതാനുഷ്ടാനവും രണ്ടും തീവ്രമായ പരിശീലന മുറകളാണ് എന്നതാണ് അവയെ യോജിപ്പിക്കുന്ന പൊതു ഘടകം. പരിശീലന കാലയളവില്‍ മാത്രം സജീവമാവുകയും മറ്റ് കാലങ്ങളില്‍ പഴയത് പോലെ നിരുന്മഷേമായിതീരുകയാണെങ്കില്‍, അത്തരം പരിശീലനത്തിന് പ്രത്യേകിച്ച് പ്രസക്തിയൊന്നുമില്ല.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരു റമദാന്‍ മാസം നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. റമദാനിലെ തീവ്ര പരിശീലന സമയത്ത് വൃതാനുഷ്ടാനത്തിലൂടെ എണ്ണമറ്റ സല്‍കര്‍മ്മങ്ങള്‍ ചെയ്യാനും ജീവിതത്തേയും സദ്ഭാവത്തേയും ചിട്ടപ്പെടുത്താനും പരിശീലിച്ചു. ശവ്വാല്‍ മാസ ചന്ദ്രകല പ്രത്യക്ഷപ്പെടുന്നതോടെ അതിന്‍റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നിലച്ച് പോവുകയാണെങ്കില്‍, ആ കര്‍മ്മങ്ങളത്രയും താളിലയില്‍ ഒഴിച്ച വെള്ളം പോലെയല്ലാതെ മറ്റെന്തൊണ്?

ആധുനിക മന:ശാസ്ത്ര പഠന പ്രകാരം ഇരുപത്തിയൊന്ന് ദിവസം ഒരു വ്യക്തിക്ക് പരിശീലനം ലഭിച്ചാല്‍ അത് ജീവിതത്തിലുടനീളം നിലനിര്‍ത്താന്‍ അയാള്‍ക്ക് സാധിക്കും. റമദാനിലെ 30 ദിന പരിശീലനങ്ങള്‍ക്ക് പലപ്പോഴും എന്ത് കൊണ്ട് ഫലസിദ്ധി കിട്ടാതെ പോവുന്നു? കാരണം ഉപരിതലത്തിലെ ബോധ മനസ്സൂമായി മാത്രമാണ് അതിന് ബന്ധമുള്ളത്. ഉപബോധ മനസ്സിനെ അത് സ്പര്‍ഷിക്കുന്നില്ല. ഏതൊരു പരിശീനവും ഫലപ്രദമാവാന്‍ ആ പരിശീലനത്തിന്‍റെ ആവശ്യകത മനസ്സിനെ ആഴത്തില്‍ സ്പര്‍ഷിക്കണം. അത് നേടി എടുക്കണമെന്ന നിശ്ചയ ദാര്‍ഡ്യവും സര്‍വ്വോപരി അല്ലാഹുവിനോടുള്ള പ്രാര്‍ഥനയും ഉണ്ടായാല്‍ എത്ര ഉയരത്തിലത്തൊനും ഏതും കീഴടക്കാനും സാധിക്കും.

റമദാനില്‍ പതിവായി ചെയ്തിരുന്ന ചുവടെ പറയുന്ന പത്ത് കാര്യങ്ങള്‍ ഉപബോധ മനസ്സിലേക്ക് കൊണ്ട് വരുകയും അതിന്‍റെ ലക്ഷ്യം കൃത്യമായി ഗ്രഹിക്കുകയും അചഞ്ചലമായ നിശ്ചയ ദാര്‍ഡ്യവും പ്രയോജനപ്രദമായ അറിവ് പഠിപ്പിക്കുവാനും പഠിച്ച അറിവ് പ്രയോജനപ്രദമാക്കുവാനും അല്ലാഹുവിനോട് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൈവരിക്കാന്‍ കഴിയും. ഈ നാല് കാര്യങ്ങള്‍ മനസ്സില്‍ വെച്ച് താഴെ വിവരിക്കുന്ന പത്ത് കാര്യങ്ങള്‍ ജീവിത്തില്‍ പകര്‍ത്തുക. അത് ആയുഷ്കാലം മുഴുവന്‍ നിലകൊള്ളും. വലിയ നിക്ഷേപമായി മാറും.

Also read: മുഖം ചുളിക്കല്ലേ, അവരും മനുഷ്യരാണ്!

1. ഖുര്‍ആന്‍ പഠനം: മുസ്ലിമിന്‍റെ ജീവിതത്തിലെ പ്രധാനപ്പെട്ട കര്‍മ്മമാണിത്. ആശയം മനസിലാക്കാതെ ലോകത്ത് ഒരാളും ഒരു തുണ്ട് പേപ്പര്‍ പോലും വായിക്കാറില്ല. അതില്‍ ഒരു പ്രയോജനവുമില്ല. വിചിത്രമെന്ന് പറയട്ടെ, അധിക പേരും ഖുര്‍ആന്‍ ഈ രൂപത്തിലാണ് പാരായണം ചെയ്യുന്നത്. നിരവധി ഖുര്‍ആന്‍ പരിഭാഷകള്‍, ശ്രുതി മധുരമായ ഖുര്‍ആന്‍ പരായണ സി.ഡി.കള്‍ തുടങ്ങി ഖുര്‍ആന്‍ പഠനത്തിന് ധാരാളം സൗകര്യങ്ങള്‍ ഇക്കാലത്തുണ്ട്. 6236 സൂക്തങ്ങളുള്ള ഖുര്‍ആന്‍ ദിനേന 10 സൂക്തങ്ങള്‍ പഠിച്ചാല്‍ ഒന്നര വര്‍ഷം കൊണ്ട് ആ ദൗത്യം പൂര്‍ത്തിയാക്കാം. കുടംബാംഗങ്ങള്‍ ഒത്തൊരുമിച്ച് അല്‍പ സമയം ഖുര്‍ആന്‍ പഠനത്തിന് സമയം കണ്ടത്തെിയാല്‍ അത് കുടുംബ ബന്ധങ്ങളെ ഊഷ്മളമാക്കുകയും ചെയ്യും.

2. നമസ്കാരം കൃത്യമായി നിര്‍വ്വഹിക്കുക: ഒരു വിശ്വസിയോട് പ്രത്യകേം ഉണര്‍ത്തേണ്ടതില്ലാത്ത കാര്യമാണ് നമസ്കാരം. അല്ലാഹുവുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് സലാത്. റമദാനില്‍ അത് നാം ധാരാളമായി നിര്‍വ്വഹിച്ചു. മറ്റു ദിവസങ്ങളില്‍ അത് കൃത്യമായി തന്നെ നിര്‍വ്വഹിക്കാന്‍ ദൃഡമായി തീരുമാനിക്കുക. ഐഛികമായ നമസ്കാരങ്ങളും പതിവായി ചെയ്യന്‍ ശ്രമിക്കുക. അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനുള്ള മാര്‍ഗ്ഗമാണ് അത്. എന്നാല്‍ റമദാനിലെ ആ ഉന്മഷേം മറ്റ് മാസങ്ങളില്‍ കാണാറില്ല എന്നത് ഒരു പരമാര്‍ത്ഥം.

3. ആഴ്ചയിലെ നോമ്പ്: റമദാന്‍ മാസത്തിലെ ഉപവാസത്തിന്‍റെ ചൈതന്യം പ്രതീകാത്മകമായി നിലനിര്‍ത്താന്‍ മറ്റു മാസങ്ങളില്‍ ഇടക്കിടെ പ്രത്യേകിച്ചും തിങ്കള്‍,വ്യാഴം ദിവസങ്ങളിലോ ചന്ദ്രമാസത്തിലെ 13,14,15 ദിവസങ്ങളിലൊ നോമ്പനുഷ്ടിക്കുന്നത് ഉത്തമമാണെന്ന് പ്രവാചകന്‍ (സ) പഠിപ്പിക്കുകയുണ്ടായി. കൂടാതെ മുഹര്‍റം മാസത്തിലെ നോമ്പും അറഫ നോമ്പും വിസ്മരിക്കാതിരിക്കുക. നോമ്പിന്‍റെ ശാരീരികവും ആത്മീയവും സാമൂഹ്യവുമായ ഗുണങ്ങള്‍ നിലനിര്‍ത്താന്‍ ആഴ്ചയിലോ മാസത്തിലോ നോമ്പ് അനുഷ്ടിക്കുന്നത് എല്ലാ നിലക്കും പ്രയോജന പ്രദമാണ്.

4. സദഖ നല്‍കല്‍: റമദാന്‍ മാസത്തിലൂടെ ആര്‍ജ്ജിച്ച മറ്റൊരു സദ്ഗുണമാണ് ദാനധര്‍മ്മം. പണമുള്ളവര്‍ മാത്രം കൊടുക്കേണ്ടതല്ല അത്. പരസ്പരം ആശ്രയിച്ച് ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചടേുത്തോളം എന്തങ്കെിലും കൊടുക്കുകയൊ വാങ്ങുകയൊ ചെയ്യണ്ടി വരാത്ത അവസ്ഥ ആര്‍ക്കുമുണ്ടാവില്ല. പണം കൊടുക്കാന്‍ കഴിയുന്നവര്‍ അത് കൊടുക്കട്ടെ. അറിവ്, ജനസേവനം തുടങ്ങി എന്താണോ കൊടുക്കാന്‍ കഴിയുന്നത് മറ്റു മാസങ്ങളിലും തുടരട്ടെ.

Also read: റമദാൻ വിടപറയുകയാണ്

5. മാതാ പിതക്കളോടുള്ള ബാധ്യത: ആധുനിക ജീവിത രീതി കൊണ്ട് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നവരാണ് രക്ഷിതാക്കള്‍. അതിന് പരിഹാരം കാണുന്നത് ചിലര്‍ വൃദ്ധ സദനങ്ങള്‍ നിര്‍മ്മിച്ച് കൊണ്ടാണ്. താങ്ങൂം തണലുമായി നിലകൊണ്ട അവരെ കൈവിടാന്‍ പാടില്ല. നമ്മേയും അത്പോലുള്ള വൃദ്ധ കാലം കാത്തിരിക്കുന്നുണ്ടെന്ന കാര്യം വിസ്മരിക്കാതിരിക്കുക. വൃദ്ധരായ രക്ഷിതാക്കള്‍ ഉണ്ടായിരിക്കുകയും അവര്‍ക്ക് സേവനമനുഷ്ടിച്ച് സ്വര്‍ഗ്ഗ ലബ്ദിക്കര്‍ഹരാകാത്തവരെ ജിബ്രീല്‍ ശപിക്കുകയും നബി ആമീന്‍ പറയുകയും ചെയ്ത ഹദീസ് പ്രസിദ്ധമാണ്.

6. കുടുംബ ബന്ധം ശക്തിപ്പെടുത്തുക: കോവിഡ് 19 ഈ ആസുര കാലത്ത്, റമദാനില്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനൊ നോമ്പ് തുറക്ക് ക്ഷണിക്കാനൊ പെരുന്നാളിന് ആശംസകള്‍ കൈമാറാനൊ സാധിച്ചിട്ടില്ലായിരിക്കാം. എന്നാല്‍ ബന്ധങ്ങള്‍ ശക്തമായി തന്നെ നിലനിര്‍ത്തേണ്ടതുണ്ട്. അതിന്‍റെ തുടര്‍ച്ച എന്ന നിലയില്‍ മൊബൈലില്‍ ഇടക്കിടെ കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും ബന്ധപ്പെടുക. കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസത്തെ കുറിച്ചും അവരുടെ ധാര്‍മിക നിലവാരം, തൊഴില്‍, വിവാഹം എന്നിവയെ കുറിച്ചെല്ലാം ധാരണയുണ്ടാവാന്‍ ഇത് സഹായകമാണ്.

7. തഖ് വ പരമായ ജീവിതം : സുഗന്ധപൂര്‍ണ്ണമായ അനുഭവമായിരുന്നു റമദാന്‍. ജീവിതം മുഴുവന്‍ ഇസ്ലാമീകരിക്കാനുള്ള പരിശീനത്തിന്‍റെ കാലം. തഖ് വ നേടിഎടുക്കുക എന്നതായിരുന്നു ഉപവാസത്തിലൂടെ ഉന്നം വെച്ചിരുന്നത്. അല്ലാഹു കല്‍പിച്ചത് അനുഷ്ടിക്കുകയും വിരോധിച്ചതില്‍ നിന്ന് വിട്ട് നില്‍ക്കുകയുമാണ് തഖ് വയുടെ വിവിക്ഷ. അത് കേവലം ആരാധനകളില്‍ മാത്രം പരിമിതമല്ലല്ലോ? നോമ്പിന്‍റെ മുഖ്യ ലക്ഷ്യം തഖ് വ തന്നെ. റമദാനിന്‍റെ ചൈതന്യം നഷ്ടപ്പെടാതെ മറ്റ് മാസങ്ങളിലും പരിപാലിക്കുക. നാവ് ഉള്‍പ്പടെയുള്ള എല്ലാ അവയവങ്ങളും സൂക്ഷിച്ച് മാത്രം ഉപയോഗിക്കുക.

8. നന്മ കല്‍പിക്കുക തിന്മ തടയുക: സര്‍വ്വ തലങ്ങളിലും നടക്കേണ്ട ഇസ്ലാമിക പ്രബോധനമാണ് നന്മ കല്‍പിക്കുക തിന്മ തടയുക എന്നത്. അതിന്‍റെ അഭാവത്തില്‍ സമൂഹത്തില്‍ വ്യാപകമായ തോതില്‍ തിന്മ പ്രചരിച്ച് കൊണ്ടിരിക്കുകയാണ്. ഇതെല്ലാം നിസ്സഹായരായി കണ്ടുകൊണ്ടിരിക്കുമ്പോള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗനാനുവാദം നല്‍കുകയാണ് നാമും ചെയ്യന്നത്. മനസ്സില്‍ അവശേഷിക്കുന്ന ഈമാനിന്‍റെ വെളിച്ചം അണഞ്ഞുപോവാതിരിക്കുവാന്‍ സാധ്യമാവുന്ന രൂപത്തില്‍ ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകല്‍ അനിവാര്യമാണ്. അല്ലാത്തപക്ഷം നബി (സ) മുന്നറിയിപ്പ് നല്‍കിയതു പോലെ നിങ്ങള്‍ നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യന്നില്ലങ്കില്‍, വൃത്തികെട്ടവര്‍ നിങ്ങളുടെ മേല്‍ ആധിപത്യം വാഴുന്ന ഒരു കാലം വരുമെന്ന സത്യം വിസ്മരിക്കരുത്.

Also read: പെരുന്നാൾ നമസ്ക്കാരത്തിന് ഖുത്വുബ

9. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുന്നേറ്റം: ജീവികാരുണ്യത്തിന്‍റെ മാസമായിരുന്നുവല്ലോ റമദാന്‍. ആരും പട്ടിണി കിടക്കരുതെന്ന് എല്ലാ വിശ്വാസികളും കൊതിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇതിനര്‍ത്ഥം മറ്റു മാസങ്ങളില്‍ പട്ടിണി കിടക്കുന്നത് ശ്രദ്ധിക്കുകയില്ല എന്നല്ലല്ലോ? കൊടുക്കുന്തോറും അല്ലാഹുവിന്‍റെ അനുഗ്രഹം വര്‍ധിക്കുകയേ ഉള്ളൂ. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകൂന്നത് എന്‍റെ പള്ളിയില്‍ ഭജനമിരിക്കുന്നതിനെക്കാള്‍ ഉത്തമമെന്ന് നബി പഠിപ്പിച്ചിട്ടുണ്ട്.

10. അയല്‍പക്ക ബന്ധം നന്നാക്കുക: ആധുനിക കാലത്ത് നമുക്ക് നഷ്ടപ്പെട്ടുപോയ അയല്‍പക്ക ബന്ധങ്ങള്‍ തിരിച്ച് പിടിക്കേണ്ടത് ഈമാനിന്‍റെ താല്‍പര്യമാണ്. തൊട്ടടുത്ത വീട്ടില്‍ എന്തു സംഭവിച്ചാലും അതൊന്നും എനിക്കറിയണ്ട എന്ന മട്ടിലുള്ള ജീവിതമാണ് നാട്ടിന്‍പുറങ്ങളില്‍ പോലും. നല്ല അയല്‍പക്ക ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റകൃത്യങ്ങളെ സാമൂഹ്യ ഉത്തരവാദിത്വത്തിലൂടെ കുറക്കാന്‍ സാധിച്ചേനെ.

റമദാന്‍ മാസത്തെ പരിശീലനം ജലത്തിലെ നീര്‍ കുമിളകള്‍ പോലെ ഉപരിതല ഓളങ്ങള്‍ സൃഷ്ടിച്ച് മാറിമറഞ്ഞു പോകുന്ന അവസ്ഥ ഉണ്ടായികൂടാ. റമദാനില്‍ നേടിയെടുത്ത ദൈവഭക്തിയും ആത്മീയതവും ജീവിതത്തില്‍ വിശ്വാസികള്‍ നിലനിര്‍ത്തേണ്ടതുണ്ട്. അതിനു സഹായക കാര്യങ്ങളാണ് മുകളില്‍ പരാമര്‍ശിച്ചത്. അതിലൂടെ റമദാനിന്‍റെ ഇഫക്റ്റ് വര്‍ഷം മുഴുവന്‍ നിലനിര്‍ത്താനും സാധിക്കും. അതു പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കാനും നാം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ലഭിക്കാനും സഹായകമാവും.

Related Articles