Current Date

Search
Close this search box.
Search
Close this search box.

മനുഷ്യനായ മുഹമ്മദ് നബി

സൂറത്തുൽ അഹ്‌സാബിൽ ഇരുപത്തിയൊന്നാമത്തെ ആയത്തിൽ അല്ലാഹു പറയുന്ന മനോഹരമായ ഒരു കാര്യമുണ്ട്. നമ്മൾ പല തവണ കേട്ടിട്ടുള്ളതും നമുക്ക് നന്നായി അറിയുന്നതുമായ ആയത്താണത്. അല്ലാഹു പറയുന്നു: لَّقَدۡ كَانَ لَكُمۡ فِي رَسُولِ ٱللَّهِ أُسۡوَةٌ حَسَنَةٞ لِّمَن كَانَ يَرۡجُواْ ٱللَّهَ وَٱلۡيَوۡمَ ٱلۡأٓخِرَ وَذَكَرَ ٱللَّهَ كَثِيرٗا (സംശയമില്ല; നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ മികച്ച മാതൃകയുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും പ്രതീക്ഷയര്‍പ്പിച്ചവര്‍ക്കാണിത്. അല്ലാഹുവെ ധാരാളമായി ഓര്‍ക്കുന്നവര്‍ക്കും.)
സാന്തനത്തിന്റെ സൂറത്തുകൾ എന്ന് അറിയപ്പെടുന്ന ചില സൂറത്തുകളുണ്ട്.
1. സൂറത്തു ശ്ശറഹ് 2. സൂറത്തു ള്ളുഹ 3. സൂറത്തുൽ കൗസർ
നബി (സ്വ) ആശ്വസിപ്പിക്കാൻ വേണ്ടി അവതരിച്ച ഇത്തരം സൂറത്തുകളിൽ ഏറ്റവും ചെറുതാണ് സൂറത്തുൽ കൗസർ. മൂന്ന് ആയത്തുകൾ മാത്രമാണ് അതിൽ ഉള്ളത്. ഒരു പ്രത്യേകമായ പശ്ചാത്തലത്തിലാണ് ഈ സൂറത്ത് അവതരിക്കുന്നത്. വഹിയ് ലഭിച്ച ശേഷം ഇസ്‌ലാമിക പ്രബോധനവുമായി സമൂഹത്തിയിലേക്ക് ഇറങ്ങി വന്ന പ്രാവചകന്റെ ഏറ്റവും വലിയ പ്രതീക്ഷ ആ നാട്ടിലെ ജനങ്ങൾ തന്നെയായിരുന്നു. കാരണം അദ്ദേഹം മക്കയിലെ ഏറ്റവും പ്രമുഖമായ ഖുറൈശി ഗോത്രത്തിലെ ഒരാളായിരുന്നു. ഖുറൈശികളിലെ തന്നെ ഏറ്റവും പ്രസിദ്ധരായ ഹാഷിമി കുടുംബത്തിലെ അംഗവുമായിരുന്നു. ഹാഷിമി കുടുംബത്തിനായിരുന്നു കഅബയുടെ പരിപാലനാവകാശം ഉണ്ടായിരുന്നത്. മക്കയിലെ തന്നെ ഏറ്റവും വലിയ കച്ചവട പ്രമാണിയായിരുന്ന ഖദീജയുടെ ഭർത്താവുമായിരുന്നു അദ്ദേഹം. മാക്കാനിവാസികൾ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വിശ്വസ്തനായ വ്യക്തിയായിരുന്നു അദ്ദേഹം. മക്കക്കാർ അൽ അമീൻ എന്നായിരുന്നു അദ്ദേഹത്തെ വിളിച്ചിരുന്നത്. أخ كريم ابن أخ كريم (ഏറ്റവും മാന്യനായ സഹോദരന്റെ ഏറ്റവും മാന്യനായ പുത്രൻ) എന്നും മാക്കക്കാർ റസൂലിനെ വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ജനനം പോലും അദ്ദേത്തിന്റെ കുടുംബത്തിന് ഒരു ആഘോഷം പോലെയായിരുന്നു. നബി (സ്വ)യുടെ പിതാവായ അബ്ദുല്ലാഹ് നബി (സ്വ) ജനിക്കുന്നതിന് മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. അബ്ദുല്ലയുടെ മരണ ശേഷം നബി(സ്വ) യുടെ കുടുംബാംഗങ്ങൾ അദ്ദേഹത്തെ സംബന്ധിച്ച് പുലർത്തിയ ജാഗ്രത നമ്മളെ അത്ഭുതപ്പെടുത്തുന്നതാണ്. നബി (സ്വ)യുടെ ഉമ്മ ആമിന ഗർഭിണിയായിരിക്കെ ആമിനയുടെ വീടിന് കാവലിരുന്നത് അബൂ ലഹബ് ആയിരുന്നു. അബൂ ലഹബ് തന്നെയാണ് ആമിനയുടെ പ്രസവ ശേഷം കുഞ്ഞിനെ ആദ്യമായി ഏറ്റുവാങ്ങിയത്. കുഞ്ഞിനെ കയ്യിലെടുത്ത് അബൂ ലഹബ് നേരെ പോയത് കഅബയുടെ അടുത്ത് ഇരിക്കുകയായിരുന്ന അബ്ദുൽ മുത്വലിബിന്റെ അടുത്തേക്കായിരുന്നു. എന്റെ സഹോദര പുത്രന് പേരിടണമെന്ന് മുത്വലിബിനോട് അബൂ ലഹബ് ആവശ്യപ്പെട്ടു. ഇരുന്നൂറിലധികം ഒട്ടകങ്ങളെ ധാനം ചെയ്തിട്ടാണ് അബൂ ലഹബ് നബിയുടെ ജനനത്തെ സ്വീകരിച്ചത് എന്ന് ചരിത്രത്തിൽ കാണാം. തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന കുടുംബാംഗങ്ങളുടെ ഇടയിലേക്ക് താൻ ഈ ദീനുമായി ഇറങ്ങിവരുമ്പോൾ തന്നെ അവർ സ്വീകരിക്കുമെന്ന വിശ്വാസം നബി (സ്വ)ക്ക് ഉണ്ടായിരുന്നു. സഫ മലയുടെ മുകളിൽ കയറി നിന്ന് ജനങ്ങളെ മുഴുവൻ വിളിച്ചു കൂട്ടി അദ്ദേഹം ജനങ്ങളോട് ‘നിങ്ങൾ എന്നെ വിശ്വസിക്കുന്നുണ്ടോ’ എന്ന് ചോദിച്ച് തന്റെ വിശ്വാസത്തെ ഒന്നു കൂടി ഉറപ്പിച്ചു. ‘ഞങ്ങൾ തീർച്ചയായും വിശ്വസിക്കും’ എന്ന് അവർ മറുപടി നൽകി. അതിന് ശേഷം അദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് അവർക്ക് പറഞ്ഞു കൊടുത്തു. എന്നാൽ അതിന് ശേഷം നബിയെ ഏറ്റവും അധികം അവഹേളിച്ചതും ഉപദ്രവിച്ചതും അദ്ദേഹത്തെ ഏറ്റവും കൂടുതൽ സ്നേഹിച്ചിരുന്നവരും വിശ്വസിച്ചിരുന്നവരും തന്നെയായിരുന്നു.

ആൽ അമീൻ എന്ന് വിളിച്ചവർ അദ്ദേഹത്തെ كذّاب (കള്ളൻ) എന്ന് വിളിക്കാൻ തുടങ്ങി. വിവേക ശാലിയെന്ന് പ്രവാചകനെ വിളിച്ചവർ ഭ്രാന്തൻ എന്ന് വിളിക്കാൻ തുടങ്ങി. നബി (സ്വ)യെ ആളുകൾ നോക്കി നിൽക്കെ تبّا لك ( നിനക്ക് നാശം) എന്ന് പറഞ്ഞത് അബൂ ലഹബ് ആയിരുന്നു. പുറത്തു നിന്നുള്ളവർ ആക്ഷേപിക്കുന്നതിനെക്കാൾ മനസിൽ കൂടുതൽ മുറിവ് ഉണ്ടാക്കുന്നത് ഉറ്റവരും ഉടയവരും ആക്ഷേപിക്കുമ്പോഴാണ്. എല്ലാവരും പിന്തുണക്കുമെന്ന് പ്രവാചകൻ (സ്വ) പ്രതീക്ഷിക്കുമ്പോൾ എല്ലാവരും കൈവിടുന്ന സന്ദർഭം നമ്മൾ ഒന്ന് ആലോചിച്ചു നോക്കണം. ചരിത്രത്തിൽ തുല്യത ഇല്ലാത്ത വിധം അവഹേളനങ്ങൾ അദ്ദേഹം നേരിട്ടു.

ഒരാളുടെ വംശം നിലനിൽക്കുന്നത് അയാളുടെ ആൺമക്കളിലൂടെയാണെന്ന് നമ്മൾ പറയാറുണ്ട്. ഖദീജയിൽ അദ്ബുല്ലാഹ്, ഖാസിം എന്നീ രണ്ട് ആൺകുട്ടികളായിരുന്നു നബി (സ്വ)ക്ക് ഉണ്ടായിരുന്നത്. എന്നാൽ ഈ രണ്ട് കുട്ടികളും ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടു. ജനിക്കുമ്പോൾ പിതാവിനെ കണ്ടിട്ടില്ലാത്ത മുഹമ്മദ് നബി (സ്വ)യുടെ പിന്നീടുള്ള പ്രതീക്ഷ മാരിയ്യ എന്ന സ്ത്രീയിൽ ജനിച്ച ഇബ്‌റാഹീം എന്ന കുട്ടിയിലായിരുന്നു. ഇബ്‌റാഹീമിന്റെ ജനനത്തിൽ അദ്ദേഹം വളരെ സന്തോഷിച്ചിരുന്നു. എന്നാൽ ഒരു രാത്രി ഇബ്റാഹീമും മരണപ്പെട്ടു. നബി (സ്വ) യുടെ സങ്കടത്തെ കുറിച്ച് അബ്ദു റഹ്മാൻ ഇബ്നു ഔഫ് (റ) പറയുന്നുണ്ട്.
പ്രവാചകൻ (സ്വ) ആ സന്ദർഭത്തിൽ പറഞ്ഞത്:
إن العين لقدم وإنا القلب ليحزب وإنا علي صراطك لمحزودون
(എന്റെ കണ്ണുകൾ നിറഞ്ഞൊഴുകയാണ്, സങ്കടത്താൽ ഹൃദയം പിളരുകയാണ്. നിന്റെ വേർപാടിൽ ഞാൻ പിടഞ്ഞ് ഇല്ലാതാവുകയാണ്.) എന്നായിരുന്നു.
ഇബ്റാഹീമിന്റെ മയ്യത്ത് മറമാടുമ്പോൾ റസൂൽ (സ്വ) കയ്യിൽ പിടിച്ച മണ്ണ് അദ്ദേഹത്തിന്റെ കണ്ണീരുകൊണ്ട് നനഞ്ഞു കുതിർന്നിരുന്നു. ഇത് കണ്ടുനിന്ന ഒരു സ്വഹാബി അദ്ദേഹത്തോട് ചോദിച്ചു: പ്രവാചകരെ താങ്കൾക്കും ഒന്ന് നിയത്രിക്കാൻ പറ്റുന്നില്ലേ ? റസൂൽ (സ്വ) മറുപടി നൽകി: അവൻ എന്റെ കാരുണ്യമായിരുന്നു. ഇബ്‌റാഹീം മരിച്ചത് മക്കക്കാർ അറിഞ്ഞത് പ്രവാചകൻ (സ്വ) പറഞ്ഞിട്ടായിരുന്നില്ല. എന്നാൽ അബൂ ലഹബിന്റെ വായിൽ നിന്നായിരുന്നു. അബൂ ലഹബ് വിളിച്ച് പറഞ്ഞത് ഇപ്രകാരമായിരുന്നു: أبشروا أبتر محمد ليلاً (‘നിങ്ങളൊക്കെ സന്തോഷിക്കൂ, ഇന്നലെ മുഹമ്മദ് വേരറ്റ് പോയിരിക്കുന്നു’.) അബൂ ലഹബിന്റെ ഭാര്യയയും നബി (സ്വ)യുടെ മൂത്തുമ്മയുമായ സ്ത്രീയാണ് ബാക്കി പൂരിപ്പിച്ചത്. ആ സ്ത്രീ പറഞ്ഞു:
إن محمدا أبتر لا ابن له يقوم مقامه
(മുഹമ്മദ് വേരറ്റ് പോയിരിക്കുന്നു, അവന് പകരമായി ഇനി ആൺ സന്താനമില്ല.) ഇനി അവന്റെ പേര് പോലും ആരും ഓർക്കില്ല, അവന്റെ വംശം തന്നെ ഇല്ലല്ലോ എന്നും ആ സ്ത്രീ കൂടിയിച്ചേർത്തു. സ്വന്തം മകൻ മരണപ്പെട്ട് കിടക്കവേ വേരറ്റ് പോയവൻ എന്ന് കേൾക്കേണ്ടി വരുന്ന റസൂൽ (സ്വ)യുടെ ദുഃഖം എത്രത്തോളം ഉണ്ടാകുമെന്ന് ഓർത്തു നോക്കുക. എന്നാൽ ആരോടും ഒരു മറുപടിയും പറയാതെ അദ്ദേഹം അതെല്ലാം സഹിച്ചുനിന്നു. എന്നാൽ വിശുദ്ധ ഖുർആൻ അതിന് ഒരൊറ്റവാക്കിൽ മറുപടി നൽകി. അല്ലാഹു പറയുന്നു:
إِنَّ شَانِئَكَ هُوَ ٱلۡأَبۡتَرُ
(നിശ്ചയം നിന്നോട് ശത്രുത പുലര്‍ത്തുന്നവന്‍ തന്നെയാണ് വാലറ്റവന്‍.)
പിന്നീട് ചരിത്രം അതിന് സാക്ഷ്യം വഹിച്ചു. “പടുക്കളെന്ന് പേരെടുത്ത പൂർവിക പ്രമാണിമാർ ഒടുക്കമെന്ത് സംഭവിച്ചു കേട്ടുകേൾവിയില്ലയോ” എന്ന് കവിതയിൽ പറയുന്ന പോലെ ആരാണോ നബി (സ്വ)യെ ആക്ഷേപിച്ചത് അവരുടെ ചരിത്രം തന്നെ ഇല്ലാതെയായി. ബദ്ർ യുദ്ധത്തിൽ അബൂ ലഹബിന്റെ മുഴുവൻ കൂട്ടുകാരും കൊല്ലപ്പെട്ടു. അതിന്റെ ദുഃഖത്തിൽ വീട്ടിലിരിക്കവേ അബൂ ലഹബിന് രോഗം പിടിപെട്ടു. ശരീരത്തിൽ മുഴുവനും മുറിവുണ്ടായി വ്രണം വന്നു. രോഗം മൂർച്ഛിച്ച് വന്നപ്പോൾ മക്കൾ ഓരോ മുറികളിലേക്ക് മാറ്റി മാറ്റി കിടത്തി. പിന്നീട് വ്രണത്തിൽ നിന്ന് പുഴുക്കൾ വന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയപ്പോൾ സ്വന്തം മക്കൾ തന്നെ കൂലിക്ക് ആളെ വെച്ച് അബൂ ലഹബിനെ വഴിയിൽ കൊണ്ടുപോയിട്ടു. നാറ്റം സഹിക്കാനാകാതെ ആൾക്കാർ പരാതി പറയാൻ തുടങ്ങി. വലിയ വില. കൊടുത്ത് അബ്സീനിയയിൽ നിന്ന് കൊണ്ടുവന്ന അടിമകൾക്ക് വലിയ കൂലി നൽകി വടി കൊണ്ട് തോണ്ടി അബൂ ലഹബിനനെ കുഴിയിലിട്ടു. അവിടെ തന്നെ കിടന്ന് അയാൾ മരണപ്പെട്ടു. അവിടെ തന്നെ അയാളെ സംസ്കരിക്കുവാനുള്ള ഏർപ്പാടുകൾ ചെയ്ത് മക്കൾ മടങ്ങിപ്പോയി.
ഹിജ്‌റ എട്ടാമത്തെ വർഷം നബി (സ്വ) മക്കയിൽ തിരിച്ചെത്തി. ഹിജ്‌റ പത്ത് ആയപ്പോഴേക്കും മക്ക നബി (സ്വ)യുടെ കാൽക്കീഴിലായി. അറബ് ഭൂഖണ്ഡം നബി (സ്വ) ഭരിച്ചു. അദ്ദേഹത്തെ ഉപദ്രവിച്ചവരുടെയും ആക്ഷേപിച്ചവരുടെയും പേരുകൾ ഒരാളുപോലും ഓർത്തില്ല. അവരുടെ മക്കൾ പലരും ഇസ്‌ലാം സ്വീകരിച്ചപ്പോൾ അവരാരും തങ്ങളുടെ വാപ്പയുടെ പേരിൽ അറിയപ്പെടാൻ ഇഷ്ടപ്പെട്ടില്ല. അബൂ ജഹലിന്റെ മകനായിരുന്നു ഇക്രിമ (റ). ഇക്രിമത്ത് ഇബ്നു അബീ ജഹൽ എന്ന് വിളിക്കാൻ അദ്ദേത്തിന് ഇഷ്ടമായിരുന്നില്ല. സ്വന്തം മക്കൾ പോലും സ്വന്തം വാപ്പയുടെ പേരിൽ അറിയപ്പെടാൻ ആഗ്രഹിക്കാത്ത ഒരു തലമുറയുണ്ടായി. ഇന്ന് ആരെങ്കിലും ആ പേര് ഓർക്കുന്നുണ്ടെങ്കിൽ അത് ശപിക്കാൻ വേണ്ടി മാത്രമാണ്. എന്നാൽ ആൺ മക്കൾ ഇല്ലാത്ത മുഹമ്മദ് നബിയുടെ പേര് കേൾക്കുമ്പോൾ കോടികണക്കിന് ആളുകളാണ് സ്വല്ലാല്ലാഹു അലൈഹി വ സല്ലം എന്ന് പ്രാർത്ഥിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾ ആ പ്രവാചകന്റെ കുടുംബത്തിലെ ഒരു അംഗമാണെന്ന് അഭിമാനിക്കുന്നവരാണ്. അല്ലാഹു പറയുന്നു: وَرَفَعۡنَا لَكَ ذِكۡرَكَ (പ്രാവാചകരേ, താങ്കളുടെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തു.)

ഈ സൂറത്ത് അവതരിക്കവേ ജിബിരീൽ (അ) നബി (സ്വ)യുടെ അടുത്ത് വന്നിട്ട് ഒരു ചോദ്യം ചോദിച്ചു: താങ്കളുടെ നാമം അല്ലാഹു ഉയർത്തി എന്ന് അല്ലാഹു തന്നെ പറയുന്നുണ്ടല്ലോ! അത് എങ്ങനെയാണ് എന്ന് താങ്കൾക്ക് അറിയുമോ ?. നബി (സ്വ) മറുപടി നൽകി: എനിക്ക് അറിയില്ല. ജിബ്‌രീൽ (അ) പറഞ്ഞു: قال الله، إذا ذكرت ذكرت معي ( അല്ലാഹു പറഞ്ഞിരിക്കുന്നു, എന്നെ അനുസ്മരിക്കുന്നവർ നിന്നെ കൂടി അനുസമരിക്കുന്നു). പള്ളിയിൽ ബാങ്ക് കൊടുക്കുന്ന ഒരാൾ أشهد أن لا إله إلا الله (അല്ലാഹു അല്ലാതെ മറ്റൊരു ഇലാഹ് ഇല്ല എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് പറയുന്നതിന്റെ കൂടെ أشهد أن محمد رسول الله (മുഹമ്മദ് അല്ലാഹുവിന്റെ ദൂദതൻ ആണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്നും പറയുന്നു. ഈ ലോകത്ത് സെക്കറ്റിന്റെ കോടിയിൽ ഒരു അംശത്തിൽ പോലും നിൽക്കാതെ മുഴങ്ങുന്ന ഒന്നാണ് ബാങ്ക്. ബാങ്ക് വിളിക്കുമ്പോഴൊക്കെയും നബി (സ്വ) പേരും അറിയപ്പെട്ടുകൊണ്ടരിക്കുന്നു. നമ്മൾ മറക്കാൻ പാടില്ലാത്ത ഒരാളാണ് റസൂൽ (സ്വ). ഒരാൾ മരിച്ചാൽ അയാളെ മറക്കാതിരിക്കാൻ രണ്ട് സംഗതികളാണ് നമ്മൾ ചെയ്യാറുള്ളത്. ഒന്നുങ്കിൽ അയാളുടെ ജന്മ ദിനം ആഘോഷിക്കുകയോ, അനുസ്മരണങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യും. പലപ്പോഴും ഓഫീസുകൾക്കും സ്കൂളുകൾക്കുമൊക്കെ കിട്ടുന്ന ജയന്തി, സമാധി അവധികൾ ഇല്ലായിരുന്നുവെങ്കിൽ പലരെയും നമ്മൾ മറന്നുപോകുമായിരുന്നു.
രണ്ടാമത്തെ രീതി, മരണപ്പെട്ട വ്യക്തിയുടെ പ്രതിമകൾ ഉണ്ടാക്കും. എന്നാൽ 1500 വർഷങ്ങൾക്ക് മുമ്പ് ജനിച്ച മുഹമ്മദ് നബി (സ്വ) യുടെ പേരിൽ ഒരു ചിത്രമോ ചിത്രീകരണമോ ഇല്ല. ഒരു പ്രതിമായോ പ്രതിബിംബമോ ഇല്ല. ഒരു സ്തൂപമോ സ്തംഭമോ ഇല്ല. പക്ഷെ അദ്ദേഹത്തിന്റെ പേര് കേൾക്കുമ്പോൾ ലോകത്ത് കോടി കണക്കിന് ആളുകൾ സ്വല്ലല്ലാഹു അലൈഹി വ സല്ലം എന്ന് പറഞ്ഞ് അദ്ദേഹത്തെ അനുസ്മരിക്കുന്നു. ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന പേര് മുഹമ്മദ് നബി (സ്വ)യുടേതാണ്. പഠിക്കാൻ വേണ്ടി തിരയുന്നവർ, വിമർശിക്കാൻ വേണ്ടി തിരയുന്നവർ തുടങ്ങിയ കോടി കണക്കിന് ആളുകൾ അദ്ദേഹത്തിന്റെ പേര് അനുസ്മരിക്കുന്നു. അദ്ദേഹത്തെ അവഹേളിക്കാൻ വേണ്ടി കാർട്ടൂൺ ഉണ്ടാക്കിയവർ, ചലച്ചിത്രം നിർമിച്ചവർ, പ്രബന്ധങ്ങൾ എഴുതിയവർ, ലേഖനങ്ങൾ എഴുതിയവർ തുടങ്ങി ധാരളം പേർ പിന്നീട് ഇസ്‌ലാം സ്വീകരിച്ചതായി കാണാം. ഇങ്ങനെ ആളുകൾ ഓർക്കുന്ന, അന്വേഷിക്കുന്ന മറ്റൊരാളെ നമുക്ക് കണ്ടെത്താൻ കഴിയില്ല.

എന്തായിരുന്നു നബി (സ്വ) ഏറ്റവും വലിയ പ്രത്യേകത ?

വിശുദ്ധൻ ഖുർആൻ നബി (സ്വ) കുറിച്ച് പറയുന്ന ഏറ്റവും വിയ പ്രത്യേകത അദ്ദേഹം ഒരു പച്ച മനുഷ്യൻ ആയിരുന്നു എന്നാണ്. അല്ലാഹു പറയുന്നു: قُلۡ إِنَّمَآ أَنَا۠ بَشَرٞ مِّثۡلُكُمۡ يُوحَىٰٓ إِلَيَّ أَنَّمَآ إِلَٰهُكُمۡ إِلَٰهٞ وَٰحِدٞۖ فَمَن كَانَ يَرۡجُواْ لِقَآءَ رَبِّهِۦ فَلۡيَعۡمَلۡ عَمَلٗا صَٰلِحٗا وَلَا يُشۡرِكۡ بِعِبَادَةِ رَبِّهِۦٓ أَحَدَۢا (പ്രാവാചകരേ പറയുക: ഞാന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. നിങ്ങളുടെ ദൈവം ഏകദൈവം മാത്രമാണെന്ന് എനിക്ക് ദിവ്യബോധനം ലഭിക്കുന്നുണ്ട്.)

സങ്കടങ്ങളുള്ള, സന്തോഷങ്ങളുള്ള, വിശപ്പുള്ള, വികാര വിചാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു മുഹമ്മദ് നബി (സ്വ). ഒരു മനുഷ്യായുസിൽ നമ്മൾ അനുഭവിക്കുന്ന എല്ലാ വേദനകളും അദ്ദേഹവും അനുഭവിച്ചിട്ടുണ്ട്. അദ്ദേത്തിന്റെ ആറാം വയസിൽ തന്റെ മകന് വാപ്പയുടെ ഖബർ കാണിക്കാൻ ഉമ്മ ആമിന മദീനയിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയി. ഖബർ കണ്ട് കരഞ്ഞു നിൽക്കുന്ന ഉമ്മയെ കാണുന്ന മകനും സങ്കടം വരും. തിരിച്ചു വരുന്ന വഴിയിൽ ഉമ്മയും മരണപ്പെട്ടു. ആ മകൻ തന്റെ കൈ കൊണ്ടാണ് ഉമ്മയെ മറമാടുന്നത്. കൂടെയുണ്ടായിരുന്നത് ഒരു വേലക്കാരി മാത്രമാണ്. അദ്ദേഹം മക്കയിലേക്ക് തിരിച്ചു വരുന്നത് അനാഥനായിട്ടാണ്. തന്റെ അറുപതാമത്തെ വയസിൽ മക്ക വിജയിച്ച ശേഷം അദ്ദേഹം ഉമ്മയുടെ ഖബ്റിനരികെ പോയി. അദ്ദേഹം തിരിച്ചു വരാൻ വൈകി. സ്വഹാബികൾ കാത്തുനിൽക്കുകയായിരുന്നു. അദ്ദേഹം വന്നപ്പോൾ അവർ ചോദിച്ചു: എന്താണ് താങ്കൾ ഇത്ര വൈകിയത്?. അദ്ദേഹം മറുപടി നൽകി: ‘ഞാനെന്റെ ഉമ്മയോട് വർത്തമാനം പറയുകയായിരുന്നു.’ ഇതുകൊണ്ടാണ് അദ്ദേഹം ഒരു പച്ച മനുഷ്യനായിരുന്നു എന്ന് വിശുദ്ധ ഖുർആൻ പറഞ്ഞത്. ആയിഷ (റ) വിവാഹം ചെയ്ത ശേഷം നബി (സ്വ)യുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാൻ ഒരാൾ ആയിഷ (റ)യോട് ചോദിച്ചു: എങ്ങനെയായിരുന്നു നിങ്ങളുടെ ജീവിതം?. ആയിഷ (റ) മറുപടി നൽകി: كان يمر بنا هلال وهلال” شهرين” ما يوقد في بيت من بيوت رسول الله ﷺ نارا وكان طعامنا الأسودين
(ചന്ദ്രനുദിക്കും, അസ്തമിക്കും, അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. രണ്ട് മാസങ്ങൾ കഴിഞ്ഞാലും പ്രവാചകന്റെ വീട്ടിൽ അടുപ്പ് പുകഞ്ഞിരുന്നില്ല. ഇത്തപ്പഴവും വെള്ളവും മാത്രമാണ് ഉണ്ടായിരുന്നത്.) ഇങ്ങനത്തെ ഒരു പ്രവാചകനെ കുറിച്ചാണ് വിശുദ്ധ ഖുർആൻ പരാമർശിക്കുന്നത്. അല്ലാഹു പറയുന്നു: وَمَآ أَرۡسَلۡنَٰكَ إِلَّا رَحۡمَةٗ لِّلۡعَٰلَمِينَ (ലോകര്‍ക്കാകെ അനുഗ്രഹമായല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.) കാരുണ്യത്തിന്റെ പ്രവാചകനാണ് മുഹമ്മദ് നബി (സ്വ). ചെറുപ്പകാലത്തിൽ അദ്ദേഹം അനുഭവിച്ച കഷ്ടതകളും യാതനകളുമാണ് അദ്ദേഹത്തെ കാരുണ്യത്തിന്റെ നിറകുടമാക്കിയത്. എന്നാൽ ഹിറ്റ്‌ലറെ കുറിച്ചും മുസോളിനിയെ കുറിച്ചും ചരിത്രകാരന്മാർ പറയുന്നത് ചെറുപ്പത്തിൽ അവർ അനുഭവിച്ച ക്രൂരതകളാണ് അവരെ ചരിത്രത്തിൽ സമാനതകളില്ലാത്ത ക്രൂരന്മാരാക്കിയത് എന്നാണ്. ഇവിടെയാണ് നമ്മൾ മുഹമ്മദ് നബി (സ്വ)യുടെ മഹത്വം തിരിച്ചറിയേണ്ടത്. ചെറുപ്പത്തിലേ അനാഥനായതുകൊണ്ട് യത്തീമിനെ കുറിച്ച് അറിയാവുന്ന പ്രവാചകൻ. അദ്ദേഹം തന്റെ രണ്ട് വിരലുകൾ ഉയർത്തിയിട്ട് ഇപ്രകാരം പറഞ്ഞു: “യത്തീമിനെ സംരക്ഷിക്കുന്നവൻ സ്വർഗത്തിൽ എന്റെ ഈ രണ്ട് വിരലുകൾ പോലെ എന്നോട് ചേർന്നിരിക്കും”. കാരണം ഒരു യത്തീമിന്റെ സങ്കടം എത്രത്തോളം ഉണ്ടാകുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ വിശ്വാസിയല്ല എന്ന് പ്രവാചകൻ (സ്വ) പഠിപ്പിച്ചു. കാരണം പട്ടിണി കിടന്ന പ്രവാചകന് ദാരിദ്രമുള്ളവന്റെ വിശപ്പ് നന്നായി അറിയാം. ഒരാളെ കുറിച്ച് നമ്മൾ പരിചയപ്പെടുത്തുമ്പോൾ അയാളുടെ ഏറ്റവും സവിശേഷമായ സ്വഭാവത്തെ കുറിച്ചാണ് പറയാറുള്ളത്. പ്രവാചകൻ (സ്വ)യെ കുറിച്ച് അല്ലാഹു പറയുന്നത് അത്തമൊരു സംഗതിയാണ്. അല്ലാഹു പറയുന്നു: وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٖ
(പ്രവാചകരേ താങ്കൾ മഹത്തായ സ്വഭാവത്തിനുടമതന്നെ; തീര്‍ച്ച.)
ചില ആളുകളെ നമ്മൾ അടുത്ത് അറിയുമ്പോൾ അവരെ കുറിച്ച് നമ്മുടെ ഉള്ളിൽ ഉണ്ടായിരുന്ന എല്ലാ നല്ല ധാരണകളും ഉടഞ്ഞു പോകാറുണ്ട്. എന്നാൽ അടുത്തറിയുന്തോറും ഉറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് റസൂൽ (സ്വ)യുടേത്. ആർക്കും ധൈര്യത്തോടെ പ്രവാചകന്റെ സന്നിധിയിലേക്ക് വരാനുള്ള സ്വാതന്ത്ര്യം അദ്ദേഹം നൽകിയിരുന്നു.

ഒരിക്കൽ പ്രവാചകന്റെയടുത്തേക്ക് ഒരു മനുഷ്യൻ വ്യപിചരിക്കാൻ അനുവാദം ചോദിച്ചു വന്നു. വൻപാപത്തിനുള്ള അനുവാദമാണ് ചോദിക്കുന്നത് എന്ന് ബോധ്യമുണ്ടായിട്ടും അയാൾക്ക് ധൈര്യത്തോടെ റസൂൽ (സ്വ)യുടെ സന്നിധിയിൽ വന്നു.
നമ്മോളോടാണ് ഒരാൾ അങ്ങനെ ചോദിക്കുന്നതെങ്കിൽ എന്താകും നമ്മുടെ പ്രതികരണം.?
നമ്മുടെ നാട്ടിൽ പ്രവാചാകാനുസ്മരണത്തിന് വരുന്നവർ പ്രവാചകൻ പട്ടിണി കിടന്ന ചരിത്രം, പനയോല പായയിൽ കിടന്ന ചരിത്രം തുടങ്ങിയവയൊക്കെ പറയും. എന്നാൽ പതിനായരിങ്ങളാണ് അയാൾ അതിന് വേണ്ടി ഫീസ് വാങ്ങുക. ഖണ്ഡഖ് യുദ്ധത്തിന് വേണ്ടി കിടങ്ങ് കുഴിക്കുന്ന സന്ദർഭത്തിൽ പട്ടിണിയകറ്റാൻ ഓരോ സ്വഹാബിയും വയറ്റിൽ ഓരോ കല്ല് കെട്ടി വെച്ചിരുന്നു. എന്നാൽ മുഹമ്മദ് നബി (സ്വ)യുടെ വയറ്റിൽ രണ്ട് കല്ലുകളാണ് ഉണ്ടായിരുന്നത്. യാത്രാമധ്യേ സ്വഹാബികൾ ഭക്ഷണമുണ്ടാക്കാനുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ വിറക് കൊണ്ടുവരുന്നത് റസൂൽ (സ്വ) ആയിരുന്നു. താങ്കൾ വിശ്രമിക്കൂ, ഞങ്ങൾ ഭക്ഷണമുണ്ടാക്കാമെന്ന് സ്വാഹാബികൾ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞുത് നമ്മൾ ഒന്നിച്ച് എന്നാണ്. ജനങ്ങളുടെ ഇടയിൽ ജീവിച്ച ഒരു പച്ച മനുഷ്യനായി ഖുർആൻ പ്രവാചകനെ പരിചയപ്പെടുത്തുന്നുണ്ട്. അല്ലാഹു പറയുന്നു: فَبِمَا رَحۡمَةٖ مِّنَ ٱللَّهِ لِنتَ لَهُمۡۖ وَلَوۡ كُنتَ فَظًّا غَلِيظَ ٱلۡقَلۡبِ لَٱنفَضُّواْ مِنۡ حَوۡلِكَۖ فَٱعۡفُ عَنۡهُمۡ وَٱسۡتَغۡفِرۡ لَهُمۡ وَشَاوِرۡهُمۡ فِي ٱلۡأَمۡرِۖ فَإِذَا عَزَمۡتَ فَتَوَكَّلۡ عَلَى ٱللَّهِۚ إِنَّ ٱللَّهَ يُحِبُّ ٱلۡمُتَوَكِّلِينَ (അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് ‎സൌമ്യനായത്. നീ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും ‎അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. ‎അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ ‎പാപമോചനത്തിനായി പ്രാര്‍ഥിക്കുക. കാര്യങ്ങള്‍ ‎അവരുമായി കൂടിയാലോചിക്കുക. അങ്ങനെ നീ ‎തീരുമാനമെടുത്താല്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. ‎തീര്‍ച്ചയായും അല്ലാഹു തന്നില്‍ ഭരമേല്‍പിക്കുന്നവരെ ‎ഇഷ്ടപ്പെടുന്നു.)

ഒരു ജൂതന്റെ മയ്യത്ത് കൊണ്ടുപോയപ്പോൾ പ്രവാചകൻ (സ്വ) എഴുന്നേറ്റു നിന്നു. സ്വഹാബികൾ കാരണം ചോദിച്ചപ്പോൾ അതൊരു മനുഷ്യൻ അല്ലെ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്തുകൊണ്ടാണ് മക്കയിലെ മുശ്റിക്കുകൾ റസൂൽ (സ്വ)യെ എതിർത്തത് ? അവർക്ക് നബിയിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടായിരുന്നില്ല. എന്നാൽ നബി (സ്വ) ഒരു കാര്യം ചെയ്തിരുന്നു. അദ്ദേഹം അവരുടെ ജീവിതത്തിൽ ഇടപെട്ടു. അതായിരുന്നു അവരുടെ പ്രശ്‌നം. അവരുടെ കച്ചവടത്തിൽ, അവരുടെ ഭക്ഷണത്തിൽ, അവരുടെ അവരുടെ വസ്ത്രധാരണ രീതിയിൽ അവർ ജീവിതത്തിൽ വെച്ചുപുലർത്തിയിരുന്ന ഓരോ ഇടപാടുകളിലും അദ്ദേഹം തിരുത്തലുകൾ കാണിച്ചു കൊടുത്തു. അതല്ലാതെ, ഒരു ആത്മീയ പുരുഷന്റെ പരിവേഷത്തിൽ എല്ലാവർക്കും വന്ന് കയ്യിൽ ഉമ്മ വെക്കാനും തൊട്ടു തലോടാനുമുള്ള വ്യക്തിത്വമായി മക്കയിൽ നില നിന്നിരുന്നെങ്കിൽ ഒരു പക്ഷെ, മറ്റാരേക്കാളും ഖുറൈഷികൾ അദ്ദേഹത്തെ കൊണ്ടുനടക്കുമായിരുന്നു. അങ്ങാടിയിൽ കൂടി നടക്കുന്നവനാണോ പ്രവാചകൻ എന്ന് അവർ ചോദിക്കുന്നുണ്ട്. അവരുടെ സങ്കൽപത്തിൽ മഠങ്ങളിൽ ഭജനമിരിക്കുന്ന, ദിക്റുകൾ ചൊല്ലുന്ന ആത്മീയ നേതാവാണ് പ്രവാചകൻ. എന്നാൽ അവരുടെ അത്തരം സങ്കൽപങ്ങളെയാണ് അദ്ദേഹം തിരുത്തിയത്. സൂറത്തുൽ ഇസ്റാഇൽ അല്ലാഹു പറയുന്നു:
وَقَالُواْ لَن نُّؤۡمِنَ لَكَ حَتَّىٰ تَفۡجُرَ لَنَا مِنَ ٱلۡأَرۡضِ يَنۢبُوعًا (അവര്‍ പറഞ്ഞു: “നീ ഞങ്ങള്‍ക്കായി ഭൂമിയില്‍നിന്ന് ഒരു ഉറവ ഒഴുക്കിത്തരുംവരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയില്ല;)
أَوۡ تَكُونَ لَكَ جَنَّةٞ مِّن نَّخِيلٖ وَعِنَبٖ فَتُفَجِّرَ ٱلۡأَنۡهَٰرَ خِلَٰلَهَا تَفۡجِيرًا (“അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടാവുകയും അവയ്ക്കിടയിലൂടെ നീ അരുവികള്‍ ഒഴുക്കുകയും ചെയ്യുക;)
أَوۡ تُسۡقِطَ ٱلسَّمَآءَ كَمَا زَعَمۡتَ عَلَيۡنَا كِسَفًا أَوۡ تَأۡتِيَ بِٱللَّهِ وَٱلۡمَلَٰٓئِكَةِ قَبِيلًا (“അല്ലെങ്കില്‍ നീ വാദിക്കുംപോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണങ്ങളാക്കി വീഴ്ത്തുക; അല്ലാഹുവെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ നേരിട്ട് കൊണ്ടുവരിക;)
أَوۡ يَكُونَ لَكَ بَيۡتٞ مِّن زُخۡرُفٍ أَوۡ تَرۡقَىٰ فِي ٱلسَّمَآءِ وَلَن نُّؤۡمِنَ لِرُقِيِّكَ حَتَّىٰ تُنَزِّلَ عَلَيۡنَا كِتَٰبٗا نَّقۡرَؤُهُۥۗ (“അതുമല്ലെങ്കില്‍ നീ നിനക്കായി സ്വര്‍ണ നിര്‍മിതമായ കൊട്ടാരമുണ്ടാക്കുക; നീ ആകാശത്തേക്ക് കയറിപ്പോവുക; ഞങ്ങള്‍ക്കു വായിക്കാവുന്ന ഒരു ഗ്രന്ഥം ഇറക്കിത്തരുന്നതുവരെ നീ മാനത്തേക്കു കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയില്ല.” )

സൂറത്തുൽ ഫുർഖാനിൽ അല്ലാഹു പറയുന്നു: وَقَالُواْ مَالِ هَٰذَا ٱلرَّسُولِ يَأۡكُلُ ٱلطَّعَامَ وَيَمۡشِي فِي ٱلۡأَسۡوَاقِ لَوۡلَآ أُنزِلَ إِلَيۡهِ مَلَكٞ فَيَكُونَ مَعَهُۥ نَذِيرًا (അവര്‍ പറയുന്നു: “ഇതെന്ത് ദൈവദൂതന്‍? ഇയാള്‍ അന്നം തിന്നുന്നു. അങ്ങാടിയിലൂടെ നടക്കുന്നു. ഇയാളോടൊപ്പം മുന്നറിയിപ്പുകാരനായി ഒരു മലക്കിനെ ഇറക്കിക്കൊടുക്കാത്തതെന്ത്?)
أَوۡ يُلۡقَىٰٓ إِلَيۡهِ كَنزٌ أَوۡ تَكُونُ لَهُۥ جَنَّةٞ يَأۡكُلُ مِنۡهَاۚ وَقَالَ ٱلظَّٰلِمُونَ إِن تَتَّبِعُونَ إِلَّا رَجُلٗا مَّسۡحُورًا (“അല്ലെങ്കില്‍ എന്തുകൊണ്ട് ഇയാള്‍ക്കൊരു നിധി ഇങ്ങ് ഇട്ടുകൊടുക്കുന്നില്ല? അതുമല്ലെങ്കില്‍ എന്തും തിന്നാന്‍കിട്ടുന്ന ഒരു തോട്ടമെങ്കിലും ഇയാള്‍ക്ക് ഉണ്ടാക്കിക്കൊടുത്തുകൂടേ?” ആ അക്രമികള്‍ പറയുന്നു: “മാരണം ബാധിച്ച ഒരുത്തനെയാണ് നിങ്ങള്‍ പിന്‍പറ്റുന്നത്.”)

മുഹമ്മദ് നബി (സ്വ) ഒരു അമാനുഷികനോ ജാല വിദ്യക്കാരാനോ വലിയ സമ്പന്നനോ ആയിരുന്നെങ്കിൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന് മാത്രമേ പറ്റൂ ഞങ്ങൾക്ക് പറ്റില്ല എന്ന് ന്യായം പറഞ്ഞ് അവർക്ക് അവരുടെ കാര്യങ്ങൾ നോക്കി പോകുമായിരുന്നു.
അല്ലാഹു അത്തരക്കാരുടെ വാദങ്ങൾക്ക് മറുപടി നൽകുന്നത് ഇപ്രകാരമാണ്.
അല്ലാഹു പറയുന്നു: (قُلۡ سُبۡحَانَ رَبِّي هَلۡ كُنتُ إِلَّا بَشَرٗا رَّسُولٗا പറയുക: “എന്റെ നാഥന്‍ പരിശുദ്ധന്‍! ഞാന്‍ സന്ദേശവാഹകനായ ഒരു മനുഷ്യന്‍ മാത്രമാകുന്നു?”)

ഈ പ്രവാചകനെ അമാനുഷിനയിക്കാനുള്ള പണി ആദ്യം തുടങ്ങിയത് മക്കയിലെ മുശ്രിക്കുകൾ ആയിരുന്നു. കാരണം അതിന്റെ മറവിൽ അവർക്ക് അദ്ദേത്തെ തള്ളിക്കളയാൻ കഴിയുമായിരുന്നു. ദൗർഭാഗ്യവശാൽ മുസ്‌ലിം ഉമ്മത്ത് നാൾക്കുനാൾ അമാനുഷികനായ പ്രവാചകനെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. റസൂലിനെ പാടി പുകഴ്ത്തുന്നിടയിൽ പലരും അദ്ദേഹത്തിന്റെ സുന്നത്തിനെ കൈവിടനാണ് നോക്കുന്നത്. റസൂൽ (സ്വ) പറഞ്ഞു: “അന്ത്യനാളിൽ ഞാൻ ഹൗളുൽ കൗസറിൽ വരും. എന്റെ ഉമ്മത്ത് വരും. അപ്പോൾ ചില ആളുകളെ മലക്കുകൾ അവിടെ നിന്ന് പിടിച്ചു മാറ്റും. അപ്പോൾ ഞാൻ ചോദിക്കും: അവർ എന്റെ ഉമ്മത്തിൽ പെട്ടവരല്ലേ ? അപ്പോൾ അല്ലാഹു പറയും: നിനക്ക് ശേഷം ഇവർ എന്തൊക്കെയാണ് കൂട്ടിച്ചേർത്തത് എന്താണെന്ന് താങ്കൾക്ക് അറിയില്ല.”

പ്രവാചകനിലേക്ക് മടങ്ങുവാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ സുന്നത്തിനെ മുറുകെ പിടിക്കേണ്ടതുണ്ട്.

തയ്യാറാക്കിയത്: മുഷ്താഖ് ഫസൽ

Related Articles