Current Date

Search
Close this search box.
Search
Close this search box.

യുദ്ധം അനാഥരാക്കിയവർ

മനുഷ്യ ചരിത്രത്തിൽ യുദ്ധങ്ങളിൽ അനാഥരായ മക്കളെ ആരെങ്കിലും പഠിക്കാൻ ശ്രമിച്ചിട്ടുണ്ടോ എന്നറിയില്ല. 1995 ൽ സൗത്ത് ആഫ്രിക്കയിലെ സിയറ ലിയോണിൽ ജനിച്ച മൈക്കീല ഡി പ്രിൻസിന്റെ മാതാപിതാക്കൾ രണ്ടുപേരും ആഭ്യന്തരയുദ്ധത്തിൽ കൊല്ലപ്പെട്ടതിനുശേഷം അനാഥയായി ഏതോ ഒരു അനാഥാലയത്തിൽ എത്തിപ്പെട്ടതാണ്. നാലു വയസ്സുള്ളപ്പോൾ മക്കളില്ലാത്ത ജാക്വലിൻ ദത്തെടുത്ത് വളർത്തുകയായിരുന്നു. ലോക പ്രശസ്ത നർത്തകിയും കലാകാരിയുമാവാൻ ഈ ദത്തെടുക്കൽ വഴിവെച്ചുവെന്ന് മൈക്കീല തന്റെ ആത്മകഥയിൽ അനുസ്മരിക്കുന്നു. അനാഥാലയത്തിലേക്ക് നാടുകടത്തപ്പെട്ടതിനാൽ നഷ്ടപ്പെട്ടു പോകുമായിരുന്ന ഒരു കലാകാരിയെ വളർത്തിയെടുത്തത് ജാക്വലിന്റെ ദത്തെടുക്കലും തലോടലുമായിരുന്നു. ഈ വിഷയ സംബന്ധിയായി പ്രിയ ശിഷ്യൻ ബഷീർ തൃപ്പനച്ചി എഴുതിയതിങ്ങനെ:

ഉപ്പയെന്ന കുടുംബവൃക്ഷത്തണലില്‍ ചിരിച്ചും കളിച്ചും ഉയര്‍ന്നുപൊങ്ങുന്നതിനിടയില്‍ നൂലറ്റ പട്ടങ്ങളാണ് യതീമുകള്‍. ജീവിതത്തില്‍ താങ്ങും തണലുമാവേണ്ട പിതാവ് കുഞ്ഞു പ്രായത്തിലേ നഷ്ടപ്പെട്ട ഹതഭാഗ്യര്‍. സന്തോഷവും ആഹ്ളാദവും നിറഞ്ഞ സന്തുഷ്ട ജീവിതത്തിന്റെ പച്ചപ്പിലേക്ക് അവരെ കൈപിടിച്ച് കൊണ്ടുവരാനാണ് യതീംസംരക്ഷണം ഇസ്ലാം പുണ്യകരമാക്കിയത്. സാധാരണ ജീവിതപരിസരത്തുനിന്ന് തങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുന്നുവെന്ന അന്യതാ ബോധമില്ലാതെ ജീവിക്കാന്‍ യതീമുകള്‍ക്ക് സാധ്യമാവുന്ന കുടുംബ സാമൂഹികാന്തരീക്ഷമാണ് യതീം സംരക്ഷണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നത്. യതീമായി പിറന്ന മുഹമ്മദ് നബിക്ക് ജീവിതത്തില്‍ ലഭിച്ച സംരക്ഷണത്തെ അദ്ദേഹത്തിന് നല്‍കിയ മഹത്തായ അനുഗ്രഹമായി അല്ലാഹു ഖുര്‍ആനില്‍ എടുത്തു പറയുന്നുണ്ട്. “താങ്കള്‍ അനാഥനായിരിക്കെ അഭയം നല്‍കിയില്ലേ” (അദ്ദുഹാ 6).
പിതാവിന്റെ കുറവറിയിക്കാതെ മുഹമ്മദെന്ന യതീംകുട്ടിയെ പിതാമഹന്‍ അബ്ദുല്‍ മുത്വലിബ് സംരക്ഷിച്ചു. അങ്ങനെ ബന്ധുക്കള്‍ക്കിടയില്‍ സ്വന്തം കുടുംബത്തിലാണ് മുഹമ്മദ് വളര്‍ന്നത്. പിതാമഹന്‍ മരണമടഞ്ഞപ്പോള്‍ പിതൃവ്യന്‍ അബൂത്വാലിബ് ആ സംരക്ഷണം ഏറ്റെടുത്തു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലായിരുന്നില്ല അബൂത്വാലിബ്. ആ സംരക്ഷണത്തിന്റെ തണലിലാണ് പ്രവാചകത്വം ലഭിച്ച നാല്‍പത് വയസ്സിനു ശേഷവും മുഹമ്മദ് നബി ജീവിച്ചത്. ഗോത്ര ജീവിതരീതി നിലനിന്നിരുന്ന അക്കാലത്ത് ആ സംരക്ഷണമായിരുന്നുവല്ലോ മക്കാ ഖുറൈശികളുടെ ആക്രമണത്തില്‍നിന്ന് പ്രവാചകനെ പലപ്പോഴും രക്ഷിച്ചത്. ഇങ്ങനെ സ്വന്തം കുടംബത്തിന്റെ താങ്ങും തണലും സ്നേഹവും പരിചരണവുമടങ്ങുന്ന സംരക്ഷണത്തില്‍ വളരാന്‍ അവസരം ലഭിച്ച ഒരനാഥന്റെ സൌഭാഗ്യത്തെയാണ് അല്ലാഹു നല്‍കിയ മഹത്തായ അനുഗ്രഹമായി ഖുര്‍ആനില്‍ പരാമര്‍ശിച്ചത്. ഇതാണ് വേദഗ്രന്ഥം വരച്ചുകാണിക്കുന്ന യതീം സംരക്ഷണത്തിന്റെ ഉദാത്ത മാതൃക.

അനാഥ സംരക്ഷണത്തിന്റെ ഖുര്‍ആനികമായ ഈ മാതൃകയാണ് ദീനുല്‍ ഇസ്ലാം പുണ്യകര്‍മമാക്കിയതും സ്വഹാബികള്‍ സ്വജീവിതത്തില്‍ പകര്‍ത്തിയതും. യതീമുകളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ സ്വഹാബികള്‍ മത്സരിച്ചിരുന്നുവെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പലരും തങ്ങളുടെ വീടുകളില്‍ കുടുംബാംഗങ്ങളെ പോലെ വാത്സല്യവും പരിചരണവും നല്‍കിയാണ് യതീമുകളെ വളര്‍ത്തിയത്. ഈയൊരു മഹിതമാതൃകയെ മുന്‍നിര്‍ത്തിയാണ് അത്തരം ഭവനങ്ങളെപ്പറ്റി റസൂല്‍ ഇങ്ങനെ പറഞ്ഞത്: “ഏറ്റവും നല്ല മുസ്ലിം ഭവനം യതീമിനെ നല്ല രീതിയില്‍ സംരക്ഷിക്കുന്ന വീടാണ്.” ഒരു യതീമിന്, കഴിവുള്ള ഒരു ബന്ധുവെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവന്റെ സംരക്ഷണ ചുമതല നിര്‍ബന്ധമായും അയാളെ ഏല്‍പിക്കുമെന്ന് ഖലീഫ ഉമറിന്റെ പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.

യതീം സംരക്ഷണത്തിന്റെ ഈ അനുകരണീയ മാതൃകയില്‍ നിന്ന് യതീംഖാനകളിലേക്കുള്ള വഴിമാറ്റം ചരിത്രത്തിന്റെ ചില അനിവാര്യതകളില്‍ സംഭവിച്ചതാണ്. കേരളത്തിലെ ആദ്യ യതീംഖാനയായ ജെ.ഡി.റ്റി ഓര്‍ഫനേജിന്റെ പിറവിയുടെ ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ട്. 1921-ലെ മലബാര്‍ കലാപത്തില്‍ ആയിരക്കണക്കിന് മുസ്ലിം പുരുഷന്മാര്‍ വധിക്കപ്പെട്ടു. ജീവനോടെ അവശേഷിച്ച പതിനായിരങ്ങളെ അന്തമാനിലേക്ക് നാടുകടത്തി. മിക്ക കുടുംബങ്ങളിലും ആണുങ്ങളില്ലാത്ത അരക്ഷിതാവസ്ഥ. ഉടുതുണിയും മറുതുണിയുമില്ലാതെ കുഞ്ഞുങ്ങളടക്കം പട്ടിണിയുടെ വറുതിയിലമര്‍ന്നു. ഒരു സമുദായമൊന്നടങ്കം ഇങ്ങനെ യതീമും മിസ്കീനുമായിത്തീര്‍ന്ന സാമൂഹിക സാഹചര്യത്തിലാണ്, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ സുമനസ്സുകളുടെ നേതൃത്വത്തില്‍ ജെ.ഡി.റ്റി ഇസ്ലാം ഓര്‍ഫനേജ് സ്ഥാപിതമായത്. ഉത്തരേന്ത്യന്‍ സമുദായ സ്നേഹികളുടെ മേല്‍നോട്ടത്തില്‍ കേരളത്തില്‍ സ്ഥാപിതമായ ഈ യതീംഖാന അനാഥ സംരക്ഷണത്തിന്റെ എക്കാലത്തെയും മോഡലായി കേരള മുസ്ലിം സമുദായം ഏറ്റെടുക്കുകയായിരുന്നു. ജെ.ഡി.റ്റിക്ക് ശേഷം നിലവില്‍ വന്ന വിരലിലെണ്ണാവുന്ന ചില യതീംഖാനകള്‍ക്ക് മാത്രമേ മുകളില്‍ പരാമര്‍ശിച്ച ചരിത്രത്തിന്റെ അനിവാര്യ സന്ദര്‍ഭം അവകാശപ്പെടാനാവൂ. ബാക്കിയുള്ള യതീംഖാനകള്‍ എത്ര മാതൃകാപരമായി പ്രവര്‍ത്തിക്കുന്നവയാണെങ്കിലും യതീം സംരക്ഷണത്തിന്റെ തെറ്റായ വായനയുടെ സ്മാരകങ്ങളാണ്.

വ്യത്യസ്ത മതസംഘടനകളുടെ പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന ട്രസ്ററുകള്‍ ഇംഗ്ളീഷ് മീഡിയങ്ങള്‍ക്കും അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമൊപ്പം ഓരോ ഗ്രാമത്തിലും യതീംഖാനകള്‍ സ്ഥാപിച്ചുകൊണ്ടേയിരിക്കുന്നു (വര്‍ധിച്ചുവരുന്ന ഈ യതീം സ്നേഹത്തിന്റെ പിന്നിലെ യഥാര്‍ഥ ഉദ്ദേശ്യങ്ങളും നിലവിലെ യതീംഖാനകളുടെ നടത്തിപ്പിലെ അശാസ്ത്രീയതകളും വിശകലനം ചെയ്യേണ്ട മറ്റൊരു വിഷയമാണ്).
എത്ര മികച്ച കെട്ടിട സൌകര്യങ്ങളും ഭക്ഷണവുമൊരുക്കിയാലും സ്നേഹവും വാത്സല്യവും തുളുമ്പിനില്‍ക്കുന്ന കുടുംബാന്തരീക്ഷമൊരുക്കാന്‍ പലപ്പോഴും യതീംഖാനകള്‍ക്ക് സാധിക്കുന്നില്ല. ആഴ്ചയിലോ മാസത്തിലൊരിക്കലോ തന്നെ കാണാന്‍ വരുന്ന ഉമ്മയെ കാത്തിരിക്കുന്ന യതീം കുട്ടി… കണ്ണീരോടെ യാത്ര പറഞ്ഞിറങ്ങുന്ന ഉമ്മയെ അവന്‍ വിങ്ങുന്ന ഹൃദയത്തോടെ നോക്കി നില്‍ക്കുന്നു. ദിവസവും ആവര്‍ത്തിക്കുന്ന, ഓര്‍മയില്‍ നിന്നും ഇനിയും മായാത്ത യതീംഖാന ചിത്രങ്ങളാണിത്.

തല ചായ്ക്കാനൊരിടവും കഴിക്കാന്‍ ഒരു നേരത്തെ ഭക്ഷണവും മാത്രമല്ല, പിതാവിന്റെ തണലും മാതാവിന്റെ വാത്സല്യവും കൂടിയാണ് യതീമുകള്‍ക്ക് നഷ്ടപ്പെട്ടത്. ബിരിയാണിയും നെയ്ചോറും നല്‍കി അനാഥ സംരക്ഷണം ഉഷാറാക്കുന്ന സമുദായം വിസ്മരിച്ച ഒന്നാണിത്. ഉപ്പ മരിച്ചാല്‍ ആ വിടവറിയിക്കാതെ അടുത്ത ബന്ധുക്കള്‍ സ്നേഹവും പരിചരണവും നല്‍കി വളര്‍ത്തേണ്ടവരല്ലേ യതീമുകള്‍? ഉമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ സംരക്ഷണത്തില്‍ യതീമിനെ വളര്‍ത്താന്‍ സഹായം നല്‍കാന്‍ കെല്‍പ്പില്ലാത്ത മഹല്ലുകളോ സംഘടനകളോ ഇന്ന് കേരളത്തിലുണ്ടോ? സ്കോളര്‍ഷിപ്പുകളും വിദ്യാഭ്യാസ സഹായങ്ങളും നല്‍കുന്ന സംഘടനകളുടെ മുന്‍ഗണനാക്രമത്തില്‍ ഇവരെങ്ങനെയാണ് പിന്നിലായത്? സ്നേഹവും പരിചരണവും ലഭിക്കുന്ന പരിസരത്ത് യതീമുകൾ വളരുന്നതിനല്ലേ സമുദായം മുന്‍ഗണന നല്‍കേണ്ടത്? മാതൃസ്നേഹത്തിന്റെ ചിറകിനടിയില്‍ ആശ്വാസം കണ്ടെത്തുന്ന അനാഥരെ അവരില്‍ നിന്ന് വേര്‍പ്പെടുത്തി സംരക്ഷിക്കാനെന്ന പേരില്‍ അവരെ ഇനിയും അനാഥശാലകളിലേക്ക് നാടുകടത്തേണ്ടതുണ്ടോ?

അനാഥനെ തലോടൽ ഹൃദയ നൈർമല്യം ഉണ്ടാക്കുന്നു , നന്മയായി പരിവർത്തിക്കപ്പെടുന്നു എന്നെല്ലാം പ്രവാചകൻ (സ്വ) പഠിപ്പിച്ചത് നമ്മുടെ ഓർമ്മയിലുണ്ടെങ്കിൽ നാട്ടിലുണ്ടാവുന്ന അനാഥകളെ വിദൂരത്തുള്ള അനാഥാലയങ്ങളിലേക്ക് നാം നാട് കടത്തില്ലായിരുന്നു.

അല്ലാഹുവിന് അല്ലാതെ നിങ്ങള്‍ വിധേയപെടരുത്; മാതാപിതാക്കള്ക്കും ബന്ധുക്കള്ക്കും അനാഥകള്ക്കും അഗതികള്ക്കും നന്മ ചെയ്യണം; ജനങ്ങളോട്‌ നല്ല വാക്ക്‌ പറയണം; പ്രാര്ത്ഥമന മുറ പ്രകാരം നിര്വളഹിക്കുകയും സകാത്ത്‌ നല്കുികയും ചെയ്യണം (2:83)
നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്മാംരിലും വിശ്വസിക്കുകയും, സ്വത്തിനോട്‌ പ്രിയമുണ്ടായിട്ടും അത്‌ ബന്ധുക്കള്ക്കും , അനാഥകള്ക്കും , അഗതികള്ക്കും , വഴിപോക്കന്നും, ചോദിച്ചു വരുന്നവര്ക്കും്, അടിമമോചനത്തിന്നും നല്കുകകയും, പ്രാര്ത്ഥ്ന ( നമസ്കാരം ) മുറപ്രകാരം നിര്വുഹിക്കുകയും, സകാത്ത്‌ നല്കു കയും, കരാറില്‍ ഏര്പെ ട്ടാല്‍ അത്‌ നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാംര്‍. അവരാകുന്നു സത്യം പാലിച്ചവര്‍. അവര്‍ തന്നെയാകുന്നു ( ദോഷബാധയെ ) സൂക്ഷിച്ചവര്‍.(2:177)

അവര്‍ നിന്നോട്‌ ചോദിക്കുന്നു; അവരെന്താണ്‌ ചെലവഴിക്കേണ്ടതെന്ന്‌. നീ പറയുക: നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്ക്കും അടുത്ത ബന്ധുക്കള്ക്കും അനാഥര്ക്കും അഗതികള്ക്കും വഴിപോക്കന്മാഅര്ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും തീര്ച്ചരയായും അല്ലാഹു അതറിയുന്നവനാകുന്നു.(2:215)
അനാഥകളെപ്പറ്റിയും അവര്‍ നിന്നോട്‌ ചോദിക്കുന്നു. പറയുക: അവര്ക്ക് ‌ നന്മക വരുത്തുന്നതെന്തും നല്ലതാകുന്നു. അവരോടൊപ്പം നിങ്ങള്‍ കൂട്ടു ജീവിതം നയിക്കുകയാണെങ്കില്‍ അവര്‍ നിങ്ങളുടെ സഹോദരങ്ങളാണല്ലോ (2:220)
പക്ഷെ നിങ്ങള്‍ അനാഥയെ ആദരിക്കുന്നില്ല.(89:17)
വിശുദ്ധ ഖുറ്ആനിലെ ചില സൂക്തങ്ങളാണ് മുകളില് കൊടുത്തത്. അവ സൂക്ഷ്മമായി പഠിക്കുന്ന ആറ്ക്കും മനസിലാകുന്ന ഒരുകാര്യമാണ് അനാഥകളെ മത വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നാലു ചുമരുകൾക്കുള്ളിലല്ല സംരക്ഷിക്കേണ്ടതെന്ന്. എന്നാല് ഇന്ന് നമ്മുടെ നാട്ടില് ക്രിസ്ത്യാനിയുടെയും മുസലിമിന്റെയും, ഹിന്ദുവിന്റെയും ഒക്കെ മത സംഘടനകൾ ചാരിറ്റിയായി നടത്തുന്ന അനാഥാലയങ്ങളല്ലാതെ മറ്റു സംവിധാനങ്ങൾ ഇല്ലായെന്ന് തന്നെ പറയാം.

പരമ ശക്തിക്കു വിധേയപ്പെടാൻ പറയുന്നതിനോടൊപ്പം തന്നെ മാതാപിതാക്കളോടും, അനാഥകളോടും മിസ്കീനുകളോടും നല്ലതുചെയ്യാന് പറയുന്നതിന്റെ പിറകെയാണ് സ്വലാത് സ്ഥാപിക്കാനും, സകാത് നല്കാനും ഖുർആന് പറയുന്നത്. ആചാര ആരാധനകളെക്കാള് പ്രാധാന്യമറ്ഹിക്കുന്ന വിഷയമാണ് അനാഥ സംരക്ഷമമെന്ന് ഖുറ്ആന് മനുഷ്യസമൂഹത്തോട് പറയുമ്പോള് (2-177) അതിനുള്ള സ്ഥാനം വ്യക്തമാണ്.
ഇനി എങ്ങിനെയാണ് അനാഥരെ സംരക്ഷിക്കേണ്ടത്.ഇന്ന് നാം കാണുന്ന രൂപത്തിലുള്ള അഭയാറ്ഥി ക്യാമ്പുകള്ക്കുസമാനമായ അനാഥ ശാലകള് നിറ്മ്മിച്ചുകൊണ്ടാണോ?
അച്ചന് മരിച്ചവരെയാണ് അനാഥനെന്ന് നാം കണക്കാക്കുന്നത്. സ്നേഹവും സംരക്ഷണവുമായി പിന്നീടവറ്ക്കുള്ള അഭയം അവരുടെ അമ്മമാരാണ്. അഭയാറ്ഥി ക്യാമ്പിനും, തടവറകള്ക്കും സമാനമായ ഇന്നത്തെ അനാഥ ശാലകളിലേക്ക് ഈ അനാഥ കുട്ടികളെ പറിച്ചു നടുമ്പോള് അവറ്ക്കു നഷ്ടമാകുന്നത് അവരുടെ അമ്മമാരുടെ സ്നേഹം കൂടിയാണ്. വാപ്പ നഷ്ടപെട്ടവറ്ക്ക് ഉമ്മയെ കൂടി ഇല്ലാതാക്കുന്ന ഈ സമ്പ്രദായമാണോ അനാഥ സംരക്ഷണത്തിലൂടെ ഖുറ്ആന് നമ്മോട് ഉദ്ബോധിപ്പിക്കുന്നത്.
പ്രവാചകന് ഇത്തരത്തിലുള്ള അനാഥശാലകള് തുറന്നതായി ഒരു ചരിത്ര രേഖയിലും കാണാന് കഴിയുന്നില്ല. അന്ന് അനാഥകള് ഇല്ലാതിരുന്നത് കൊണ്ടാകില്ലല്ലൊ അത്. അവരുടെ വേണ്ടപെട്ടവറ്ക്കോപ്പം നിറ്ത്തികൊണ്ടോ, അതില്ലെങ്കില് സ്വന്തം കുടുംബത്തില് തന്റെ സഹോദരനായി കണ്ട് സംരക്ഷിക്കാനോ ആണ് (2-220)വിവക്ഷിക്കുന്നത്.

അനാഥ സംരക്ഷണത്തെ കുറിച്ച് പറയുന്ന മറ്റുചില ഖുർആനിക സൂക്തങ്ങൾ വിശദ പഠനത്തിനായി നൽകുന്നു. 6:152,17:34,18:82,86:8,89:17,90:15,93:6-9,107:2

വിഷയ സംബന്ധിയായ ചില ഹദീസുകൾ താഴെ:-

*അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങള്‍ ഏഴ് മഹാപാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി. അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധഹൃദയരുമായ സത്യവിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ. (ബുഖാരി. 4. 51. 28)

* സഹ്ൽ(റ) പറയുന്നു: നബി(സ) തന്റെ ചൂണ്ടാണി വിരലും നടുവിരലും അല്പമൊന്നകറ്റിപ്പിടിച്ചിട്ട് അനാഥകുട്ടിയെ പരിപാലിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇങ്ങിനെയാണ് ജീവിക്കുക എന്ന് അരുളി. (ബുഖാരി. 7. 63. 224)

* സഹ്ൽ(റ) പറയുന്നു: നബി(സ)തന്റെ നടുവിരലും ചൂണ്ടാണിവിരലും ചേര്‍ത്തിക്കൊണ്ട് പറഞ്ഞു. ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വര്‍ഗ്ഗത്തില്‍ ഇതുപോലെയാണ്. (ബുഖാരി. 8. 73. 34)

*അബൂഹുറയ്റ(റ)യില്‍ നിന്ന് നിവേദനം: തിരുദൂതന്‍(സ) പറയുകയുണ്ടായി: തന്റെയോ അന്യന്റെയോ അനാഥയെ സംരക്ഷിക്കുന്നവനും ഞാനും സ്വര്‍ഗ്ഗത്തില്‍ ഇവ രണ്ടും പോലെയാണ്. റാവിയായ മാലിക്കുബ്നു അനസ് ചൂണ്ടുവിരലും നടുവിരലും കൊണ്ട് ആംഗ്യം കാണിച്ചു. (മുസ്ലിം)

ഇന്ന് പല അനാഥാലയങ്ങളും നടത്തിപ്പുകാരുടെ സ്വാർഥ താത്പര്ത്തിനുവേണ്ടിയുള്ള കച്ചവടസ്ഥാപനങ്ങളായി മാറിയിരിക്കുകയാണ് എന്നതാണ് വസ്തുത. വർഷം 25000 രൂപയുണ്ടെങ്കില് ഒരു കുട്ടിയുടെ ഭക്ഷണം, വസ്ത്രം പ്ളസ് 2 തലം വരെയുള്ള വിദ്യാഭ്യാസം എന്നിവ നല്കാന് ഇന്നത്തെ സാഹചര്യത്തില് കഴിയും. ദത്തെടുക്കുന്നവരുടെ നേരിട്ടുള്ള സംരക്ഷണത്തിലല്ലെങ്കിലും അവരവരുടെ മാതാക്കള്ക്കും സഹോദരങ്ങള്ക്കും ഒപ്പം ജീവിക്കുകയുമാകാം.

അനാഥമക്കളെ നാടിന് ഉപകാരപ്രദമായ രീതിയില്‍ വളര്‍ത്തിയെടുക്കുന്ന പരിശീലനകളരികളാവണം യതീംഖാനകൾ . കാരുണ്യത്തിന്റെ ഉറവകള്‍ വറ്റുന്നില്ല എന്നതിന്റെ തെളിവ് തന്നെയാണ് അനാഥര്‍ക്ക് കൈത്താങ്ങായി നില്‍ക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് അനാഥത്വമില്ല. ഇവരെ അനാഥരെന്ന് വിളിക്കുന്നതേ ശരിയല്ല. ആശ്രയമില്ലാത്തവര്‍ എന്നാണ് ഇവരെ വിളിക്കേണ്ടത്. അശ്രയമില്ലാത്തവര്‍ക്ക് ആശ്രയം നല്‍കുന്ന ഇത്തരം സ്ഥാപനങ്ങള്‍ മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത മാതൃക തന്നെയാണ് അത്തരം കേന്ദ്രങ്ങൾ എന്ന് സമ്മതിക്കുന്നുവെങ്കിലും പ്രമാണങ്ങൾ പഠിപ്പിക്കുന്ന അനാഥസംരക്ഷണത്തിന്റെ മാതൃക അവയല്ലെന്ന് ഓർമ്മപ്പെടുത്തുന്നു.

(ജനുവരി 6 യുദ്ധത്തിൽ അനാഥരായ മക്കൾക്കുള്ള ദിനമാണെന്ന് ഗൂഗിൾ കലണ്ടർ ഓർമ്മിപ്പിക്കുന്നു)

Related Articles