18 മുതല്‍ 30 അടി വരെ ഉയരത്തിലുള്ള മതിലുകള്‍. ഏകദേശം 9 മീറ്റര്‍ ഉയരം വരും. തെക്കന്‍ കാലിഫോര്‍ണിയയിലെ യു.എസ്-മെക്‌സികോ അതിര്‍ത്തിയെ വേര്‍തിരിച്ച് കെട്ടിപ്പൊക്കുന്ന അതിര്‍ത്തി മതിലുകളാണിവ. 2017 ഒക്ടോബറിലാണ് ഇത്തരം മതിലുകളുടെ മാതൃകകളുടെ നിര്‍മാണം ഇവിടെ ആരംഭിച്ചത്. ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ തീരുമാനത്തെത്തുടര്‍ന്ന് നിര്‍മിച്ച പ്രാഥമിക മാതൃകകളാണിത്. 2016ല്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് പ്രഖ്യാപിച്ച ഒന്നായിരുന്നു അമേരിക്ക- മെക്‌സികോ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണം. ഈ അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് ജീവിക്കുന്നവരാണ് ഇതോടെ ആശങ്കയിലായത്. മെക്‌സിക്കോയുടെ ഭാഗത്ത് കഴിയുന്നവരെ യു.എസിന് ആവശ്യമില്ലെന്നാണ് ട്രംപ് ഇതിലൂടെ പറഞ്ഞുവെച്ചത്.
‘ഇത് ട്രംപിന്റെ ഒരു ഗെയിം ആണ്, ഏതു തരം കളിപ്പാട്ടങ്ങളെയാണ് ഉപയോഗിക്കേണ്ടതെന്ന് ട്രംപ് ശ്രദ്ധിക്കുന്നുണ്ട്’ മെക്‌സികോയിലെ ടിജുവാനയില്‍ ജീവിക്കുന്ന 22ഉകാരനായ അലക്‌സിസ് ഫ്രാങ്കോ സന്റാന പറഞ്ഞു. അലക്‌സിസും തന്റെ സുഹൃത്തും ഏറെ കാലമായി ഈ അതിര്‍ത്തിക്കു സമീപത്താണ് ജീവിക്കുന്നത്. ഇതിന്റെ കാരണം മറ്റൊന്നുമല്ല, വാടക നല്‍കേണ്ടതില്ല എന്നതു തന്നെയാണ്. ഇവിടെ പഴയ ആക്രി സാധനങ്ങള്‍ കൊണ്ട് നിര്‍മിച്ച പരിമിതമായ സൗകര്യങ്ങളുള്ള ഒറ്റമുറി വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. കൂടെ ഒരു ചെറിയ പട്ടിക്കുട്ടിയും പിന്നെ ടി.വിയും. റൂമിന്റെ മുന്‍ഭാഗത്ത് കിടക്ക വിരിച്ചാണ് ഉറക്കം. പിന്‍ഭാഗത്ത് കൂമ്പാരമായി കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. എല്ലാം ഈ സ്ഥലത്തിന്റെ ഉടമ ഉപേക്ഷിച്ച് പോയതാണ്. വീടിനു മുകളില്‍ കീറിപ്പറഞ്ഞ അമേരിക്കയുടെ ഒരു പതാകയും കാണാം. ‘അതിവേഗമാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന്’ മതില്‍ക്കെട്ടിന്റെ നിര്‍മാണം നടക്കുന്ന ഭാഗത്തേക്ക് ചൂണ്ടി സന്റാന പറയുന്നു. ‘എന്തിനാണ് ഇത്ര ഉയരത്തില്‍ വേലി കെട്ടുന്നതെന്ന് മനസ്സിലാകുന്നില്ല, ജനങ്ങള്‍ ഒളിച്ചുകടക്കുമെന്നും’ അദ്ദേഹം പറയുന്നു.
മതില്‍ നിര്‍മിക്കാന്‍ കരാറെടുത്തവര്‍ പകല്‍ തെക്കന്‍ കാലിഫോര്‍ണിയയിലെ ചൂട് സഹിക്കാനാവാതെ രാത്രിയാണ് നിര്‍മാണം നടത്തുന്നത്.
21 ബില്യണ്‍ മുതല്‍ 70 ബില്യണ്‍ ഡോളര്‍ വരെയാണ് മതില്‍ നിര്‍മിക്കാന്‍ യു.കണക്കാക്കുന്ന തുക. മെക്‌സികോയാണ് മതില്‍ നിര്‍മിക്കാനുള്ള തുക നല്‍കേണ്ടതെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക പെന നീറ്റോ ഇത് തള്ളിക്കളഞ്ഞിരുന്നു.
അനധികൃതമായി അതിര്‍ത്തി കടക്കുന്നതിനിടെ നിരവധി പേരെയാണ് ഇമ്മിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്യാറുള്ളത്. ചപ്പുചവറുകള്‍ അടിഞ്ഞുകൂടിയ ഇടങ്ങളില്‍ വലിയ മതിലുകള്‍ നിര്‍മിക്കുന്ന മറ്റൊരു പ്രദേശമാണ് ടിജുവാന. വലിയ ചവറു കൂനകള്‍ ഇവിടെ കാണാം. കാറിന്റെ ടയറുകളും ഗ്ലാസുകളും കുപ്പികളും നിറഞ്ഞ പ്രദേശമാണിത്. ഇവിടെയുള്ള മതിലുകളില്‍ ഗ്രാഫിറ്റി ആര്‍ട് ചെയ്തതായും കാണാം.
23 വര്‍ഷമായി ഈ അതിര്‍ത്തി പ്രദേശത്ത് കഴിയുകയാണ് ഗുല്ലേര്‍മിന ഫെര്‍ണാണ്ടസും അവരുടെ ഭര്‍ത്താവും. എണ്ണമറ്റ ആളുകള്‍ ഇവിടെ അതിര്‍ത്തി കടക്കുന്നതിന് ഞങ്ങള്‍ സാക്ഷിയാണെന്ന് ഇരുവരും പറയുന്നു. അതിര്‍ത്തി കടക്കാനെത്തുന്നവര്‍ ഇവിടെയാണ് ഒരുമിച്ചു കൂടാറുള്ളത്. അവര്‍ക്കുള്ള ഭക്ഷണവും ബിയറും ഒരുക്കലാണ് ഇവരുടെ പ്രധാന വരുമാനം. ഇവിടെ വേലികള്‍ മുറിച്ച് കാറില്‍ തിക്കിനിറച്ചാണ് ആളുകളെ അതിര്‍ത്തി കടത്താറുള്ളതെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ ഉള്‍നാടന്‍ വഴിയാണ് കൂടുതല്‍ ആളുകളും അതിര്‍ത്തി കടക്കുന്നത്.
യു.എസില്‍ നിന്നും നാടുകടത്തപ്പെടുന്നതിന്റെ മുന്‍പ് തന്റെ ജീവിതത്തിന്റെ സിംഹഭാഗവും അമേരിക്കയിലാണ് ജീവിച്ചതെന്ന് ഇവിടുത്തെ മറ്റൊരു താമസക്കാരനായ ജുവാന്‍ മാനുവല്‍ ഹെര്‍ണാണ്ടസ് പറയുന്നു. 2008ലാണ് അദ്ദേഹത്തെ ആക്രമണ കുറ്റം ചുമത്തി നാടുകടത്തപ്പെടുന്നത്. അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഇപ്പോഴും യു.എസിലാണ്. നാടുകടത്തപ്പെട്ടതിനു ശേഷം അദ്ദേഹത്തിന് അവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇദ്ദേഹം ലാസ് ടോറസിലാണ് കഴിയുന്നത്. ഇതിന്റെ തൊട്ടുസമീപമാണ് പുതിയ കൂറ്റന്‍ മതില്‍ സ്ഥാപിക്കുന്നത്. ‘ജീവിതം ഇവിടെ കടുത്ത ദുരിതത്തിലാണ്, ഇവിടെ ജീവിക്കേണ്ടി വരുമെന്ന് ഞാന്‍ ജീവിതത്തില്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടു പോലുമില്ല’ ഹെര്‍ണാണ്ടസ് പറയുന്നു.