മുസ്ലിംകൾ മതേതര പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നതാണ് ഉത്തമം എന്നു പൊതുവേ പറയാറുണ്ട്. അത് ഒരർത്ഥത്തിൽ ശരിയായിരിക്കാം, പക്ഷേ മതേതര പാർട്ടികളിൽനിന്ന് മുസ്ലീംകൾക്കുണ്ടായ കയ്പേറിയ അനുഭവങ്ങൾ ഇന്ന് നിലവിലുള്ള മതേതര പാർട്ടികളിൽ സജീവമാകാൻ അനുവദിക്കാത്ത വിധത്തിലാണ്. മതകീയമായ മേൽവിലാസവും വ്യക്തിത്വവും തീർത്തും കയ്യൊഴിച്ച് പലവട്ടം അങ്ങേയറ്റത്തെ കൂറ് തെളിയിച്ചാലും മുസ്ലിംകളെ മറ്റുള്ളവരെ പോലെ പരിഗണിക്കാനും ഉൾക്കൊള്ളാനും കമ്മ്യൂണിസ്റ്റ് പാർട്ടി തയ്യാറാവാറില്ല. മതനിഷ്ഠയും മത ഭക്തിയും പുലർത്തുന്ന മുസ്ലിംകളെ വളരെ സംശയത്തോടെയാണ് പാർട്ടി വീക്ഷിക്കുന്നത് എന്ന് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിൽ നിന്നും പിന്നീട് പിൻവാങ്ങിയ പല മുസ്ലിം സഖാക്കളും വളരെ വേദനയോടെ പറഞ്ഞിട്ടുണ്ട്. ഐ.എൻ.എല്ലിനെ രണ്ടു പതിറ്റാണ്ടിലേറെ കാലം കയ്യാലപ്പുറത്ത് നിറുത്തി ഐത്തം കൽപ്പിച്ച് തന്ത്രപൂർവ്വം നശിപ്പിച്ചവർ എത്രവേഗമാണ് ക്രിസ്ത്യൻ പാർട്ടിയായ മാണി കോൺഗ്രസിനെ പുണർന്നതെന്നത് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. (അഫ്ഗാൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ മുസ്ലിം നേതാവിന് പാർട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാൻ വിശുദ്ധഖുർആൻ നിലത്തിട്ട് ചവിട്ടിത്തേച്ച് കാണിക്കേണ്ടി വന്നിരുന്നുവെന്ന് നേരത്തെ വായിച്ചറിഞ്ഞത് ഓർത്തുപോവുകയാണ്.)
കോൺഗ്രസിൽ മുസ്ലീംകൾക്കുണ്ടായ തിക്താനുഭവങ്ങളാണ് പാക്കിസ്ഥാൻ നിലവിൽ വരാനുള്ള മുഖ്യ കാരണങ്ങളിൽ പ്രധാനമായ ഒന്ന്. ജിന്നാ സാഹിബ്, കെ.എം. സീതി സാഹിബ് തുടങ്ങിയ പല ലീഗ് നേതാക്കളും ആദ്യത്തിൽ സജീവ കോൺഗ്രസുകാർ ആയിരുന്നുവല്ലോ.. പകൽ കോൺഗ്രസ്സും രാത്രി ആർ എസ് എസ്സും എന്ന അവസ്ഥ പണ്ടേയുള്ളതാണ്, ഈയിടെ ശ്രീ എ.കെ ആന്റണി പറഞ്ഞതുമതാണ്.
മുൻ മന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ പി.പി ഉമ്മർ കോയ( ചരമം-2000)യുടെ സ്മരണിക കോഴിക്കോട് പി പി ഉമ്മർ കോയ ഫൗണ്ടേഷൻ 2007യിൽ പ്രസിദ്ധീകരിച്ചിരുന്നു, പ്രസ്തുത സ്മരണികയിൽ പ്രമുഖ കോൺഗ്രസുകാരനായ എം.അസ്സൻ കോയ എഴുതിയ ലേഖനത്തിലെ പ്രസക്തമായ ഭാഗം പുനർവായനയ്ക്ക് ഉദ്ധരിക്കുകയാണ്.
Also read: അമേരിക്ക ഇനി തോന്നിയ പോലെയാവില്ല ?
” അദ്ദേഹം (ഉമ്മർകോയ) 1952ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോഴിക്കോട് നിന്നും മത്സരിച്ചു. അന്ന് മലബാർ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ഉമ്മർകോയയെ എതിർക്കുന്നത് കെ. എ.ദാമോദരൻ മേനോനായിരുന്നു. കോൺഗ്രസിൽനിന്ന് തെറ്റിപ്പിരിഞ്ഞ് പ്രജാ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച കാലം. ദാമോദരമേനോൻ ആ പാർട്ടിയുടെ സ്ഥാനാർത്ഥിയായിരുന്നു. സാക്ഷാൽ കേളപ്പജി മുസ്‌ലിംലീഗിന്റെ വോട്ടോടുകുടി പൊന്നാനി സീറ്റിൽ ജയിച്ചു.ഉമ്മർകോയ പാർലമെന്റ് സീറ്റിൽ തോക്കുകയാണുണ്ടായത്. അദ്ദേഹത്തെ തോല്പിക്കുന്നതിൽ ചാലപ്പുറം കോൺഗ്രസുകാർ വഹിച്ച പങ്ക് വളരെ വേദനയോടെ ഓർക്കുകയാണ്. ചാലപ്പുറം കോൺഗ്രസുകാർ മുസ്ലിംലീഗ് ഓഫീസിൽ വരുകയും ഉമ്മർകോയയെ തോല്പിക്കാൻ ലീഗ് നേതൃത്വത്തിന്റെ സഹായം ആവശ്യപ്പെടുകയും ചെയ്തു. ചാലപ്പുറം കോൺഗ്രസുകാരും സവർണ്ണ മേധാവികളും കൂടിയാണ് ഉമ്മർകോയയെ പരാജയപ്പെടുത്തിയത്. അക്കാലത്ത് ഞാൻ കുറ്റിച്ചിറ യൂത്ത്കോൺഗ്രസിന്റെ സെക്രട്ടറിയായിരുന്നു. ഉമ്മർകോയ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട വിവരമറിഞ്ഞ് പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്റു ഉമ്മർകോയയെ മദ്രാസ് ലെജിസ്ലേറ്റിവ് കൗൺസിലിലേക്ക് നോമിനേറ്റ് ചെയ്തു അയക്കാൻ അന്നത്തെ മലയാള പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. കെ. ഗോവിന്ദൻനായർക്ക് നിർദേശം നൽകി. താമസിയാതെ ഉമ്മർകോയ മദിരാശി ലെജിസ്ലേറ്റിവ് കൗൺസിൽ (എം.എൽ.സി)മെമ്പറായി.
അതിനുശേഷം കെ.എ.ദാമോദരമേനോൻ വീണ്ടും കോൺഗ്രേസിൽലേക് മടങ്ങി. കോൺഗ്രസിലെ ഉപജാപകസംഘം ഉമ്മർകോയയെ കേരളാ അസംബ്ലി തെരഞ്ഞെടുപ്പിൽ(1957) മഞ്ചേരിയിൽ നിർത്തി തോല്പിക്കിവാൻ ശ്രമിച്ചു. ഉമ്മർക്കോയയുടെ സീറ്റ് ലീലദാമൊദര മേനോന് കൊടുക്കുവാൻ ശക്തമായ ചേരിപിരിവുകൾ രൂപംകൊണ്ടു. എന്നാൽ പി.പി. ഉമ്മർകോയ മഞ്ചേരിയിൽനിന്ന് മുസ്ലിംലീഗ് സ്ഥാനര്തിയെ തോൽപ്പിച്ച് ചരിത്രo സൃഷ്ടിച്ചു. ഏറനാടിന്റെ മക്ക എന്ന് അറിയപ്പെടുന്ന മഞ്ചേരി മുസ്ലും ലീഗന്റെ ശക്തികേന്ദ്രങ്ങൾ ഉള്ള ഒരു അസംബ്ലി മണ്ഡലമാണ് എന്ന് ഇവിടെ പ്രതേകം പറയേണ്ടതുണ്ടു.
പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി 1960-ൽ രൂപീകൃതമായ മന്ത്രിസഭയിൽ പി.പി.ഉമ്മർകോയ വിദ്യാഭ്യാസമന്ത്രിയും കെ.എ. ദാമോദരമേനോൻ വ്യവസായ മന്ത്രിയുമായി. ഉമ്മർകോയയെ ആ മന്ത്രിസഭയിൽ തുടരുവാൻ അനുവദിക്കാത്ത രംഗം ഉണ്ടായി. ഉമ്മർകോയ തൽക്കാലത്തേക്ക് മന്ത്രിസഭയിൽ നിന്നു മാറിനിന്നു. കെ പി കേശവമേനോൻ, കോഴിപ്പുറത്ത് മാധവമേനോൻ, മഹാനായ സി കെ ഗോവിന്ദൻ നായർ, അമ്പലക്കാട് കരുണാകരമേനോൻ എന്നിവർ പട്ടംതാളു പിള്ളയെ ശക്തിയായി ആക്ഷേപിച്ചു, അദ്ദേഹത്തിന്റെ നിലപാട് തിരുത്തിച്ചു. അതിനുമുമ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉമ്മർകോയ നെഹ്റുവിന്റെ പാർലമെന്ററി സെക്രട്ടറി സാദാത്ത് അലിഖാന് കത്തെഴുതിയത് ഓർമ്മ വരികയാണ്. പരാജയപ്പെട്ടത് കൊണ്ട് ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സാമ്പത്തിക സഹായം ആവശ്യമില്ലെന്ന് ഉമ്മർകോയ അറിയിച്ചു. അദ്ദേഹം ഭാര്യയുടെ സ്വത്തായ ‘സദക്കായ’പറമ്പ് (ചാപ്പയിൽ) വിറ്റു കടം വിട്ടുകയായിരുന്നു. അവിഹിതമായി പണം നേടുകയോ അതിനായി ആനുകൂല്യം കൈപ്പറ്റുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിന് ഒരിക്കലും ഇല്ലായിരുന്നു….
1950 മുതൽ 1955 വരെ ഞാൻ സി.കെ ഗോവിന്ദൻ നായരുടെ മലയാള പ്രദേശ് കോൺഗ്രസ് ഓഫീസിൽ പോകുമായിരുന്നു സി.കെക്കും ഉമ്മർകോയ പറ്റി നല്ല അഭിപ്രായമായിരുന്നു. സി കെ ഗോവിന്ദൻ നായരോട് എ കെ ഗോപാലനെതിരെ കണ്ണൂരിൽ നിന്നും പാർലമെന്റിലേക്ക് മത്സരിക്കാൻ നെഹ്റു നിർദ്ദേശിച്ചു. സി.കെയെ വിജയിപ്പിക്കുവാൻ നെഹ്റു കണ്ണൂരിൽ വിമാനമിറങ്ങി മുസ്ലിം ലീഗിന്റെ കൊടി അങ്ങിങ്ങു പാറുന്നത് കണ്ട് അദ്ദേഹം കുപിതനായി. “ലീഗ് എന്ന ചത്തകുതിര”യെ അദ്ദേഹം വിമർശിച്ചു. അതിവിടെ വീണ്ടും വന്നുവോ എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രസംഗം കൊണ്ടാണ് സി.കെ ഗോവിന്ദൻ നായർ തോൽക്കാൻ ഇടയായത് എന്ന് പി.പി ഉമ്മർ കോയ എന്നോട് പറഞ്ഞു. കണ്ണൂരിലും അയൽ പ്രദേശങ്ങളിലും കൂടി 22000-ഓളം വോട്ടുകൾ സി. കെ. ക്ക് നഷ്ടപ്പെട്ടു എന്ന് കണക്ക് സഹിതം ഉമ്മർകോയ എനിക്ക് വിവരിച്ചുതന്നു”. ( ഓർമ്മകളിൽ പി പി ഉമ്മർ കോയ-pg:153-154)
Also read: ‘ആ പെണ്ണ്’ നേതൃത്വമേറ്റെടുത്ത ‘ആ ജനത’ വിജയിക്കുകയില്ല
പഴയ ചാലപ്പുറം ഗാങ്ങിന്റെ പിന്തുടർച്ച ശ്രീ മുല്ലപ്പള്ളി രാമചന്ദ്രൻ ഉയർത്തിപ്പിടിക്കാൻ തീരുമാനിച്ചത് പോലുണ്ട്. വെൽഫെയർ പാർട്ടിയുമായുള്ള ധാരണ തീർത്തും തള്ളിപ്പറഞ്ഞുകൊണ്ട് തീവ്ര വർഗ്ഗീയത വെൽഫെയർ പാർട്ടിയിൽ ആരോപിച്ചു കൊണ്ടും മുല്ലപ്പള്ളി നടത്തിയ പ്രസ്താവന കോൺഗ്രസിലെ മൂരാച്ചി പാരമ്പര്യത്തെ തെളിയിച്ചു കാണിക്കുന്നതാണ്.മുമ്പ് വയലാർ രവിയും ഇത്തരം പ്രസ്താവന നടത്തിയിരുന്നു.