Current Date

Search
Close this search box.
Search
Close this search box.

ജസീന്ത ആർഡൻ മാതൃകയാവുന്നത്

ന്യൂസീലൻഡ് തിരഞ്ഞെടുപ്പിൽ ജസീന്തയുടെ സെന്റര്‍ ലെഫ്റ്റ് ലേബര്‍ പാര്‍ട്ടി വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത്.  ആകെയുള്ള 120 പാര്‍ലമെന്റ് സീറ്റില്‍ 64ഉം ലേബര്‍ പാര്‍ട്ടി സ്വന്തമാക്കുകയായിരുന്നു. ന്യൂസീലൻഡ് തിരഞ്ഞെടുപ്പ് ഒരു കാരണവശാലും ഇന്ത്യക്കാരെ ബാധിക്കില്ല എന്നുറപ്പാണ് . മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തര കാര്യങ്ങളില്‍ അവര്‍ ഇടപെടാറില്ല. ലോകത്തിലെ ഒരു ആയുധ വില്‍പ്പന രാജ്യവുമല്ല ന്യൂസീലൻഡ്. അത് കൊണ്ട് തന്നെ അവിടെ ആര്‍ ജയിക്കുന്നു ഭരിക്കുന്നു എന്നത് ലോകത്തിന്റെ വിഷയമായിരുന്നില്ല. എന്നിട്ടും ഇപ്രാവശ്യത്തെ ന്യൂസീലൻഡ് തിരഞ്ഞെടുപ്പ് ശ്രദ്ധിക്കപ്പെട്ടു. അമേരിക്കന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒന്നാം സംവാദം നടന്ന സമയത്താണു ന്യൂസീലൻഡ് തിരഞ്ഞെടുപ്പ് സംവാദവും നടന്നത്. അതും ലോകത്ത് ചര്‍ച്ചയായിരുന്നു. അമേരിക്കന്‍ സംവാദത്തിലെ അമാന്യതയും ന്യൂസീലൻഡ് സംവാദത്തിലെ മാന്യതയും അന്ന് ലോകം ചേര്‍ത്ത് വെച്ച് ചര്‍ച്ച ചെയ്തിരുന്നു.

അടുത്ത കാലത്താണ് ന്യൂസീലൻഡ് പ്രധാനമന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത്‌. അത് അവിടെ നടന്ന ഒരു ഭീകരാക്രമണത്തിന്റെ പേരിലും. ഒരു വലതുപക്ഷ ഭീകരവാദി ക്രൈസ്റ്റ് ചര്‍ച്ചിലെ മുസ്ലിം പള്ളിയില്‍ നടത്തിയ ഭീകരാക്രമണം ഒരു പാട് മനുഷ്യരുടെ ജീവന്‍ കവര്‍ന്നെടുത്തു. ലോകം വിറച്ചു പോയ ആ സംഭവത്തില്‍ പ്രധാനമന്ത്രി ജസീന്ത ആർഡൻ എടുത്ത ധീരമായ നിലപാടുകളാണ് അന്ന് ലോകം ഭീകരതെയെക്കള്‍ ചര്‍ച്ച ചെയ്തത്. കൃത്യമായ പദ്ധതിയോടെയായിരുന്നു കൊലയാളി പദ്ധതി നടപ്പിലാക്കിയത്. ലോകത്തെ ഞെട്ടിച്ച ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തു.

Also read: ഇസ്‌ലാമും സിനിമയും തനിമ കലാസാഹിത്യ വേദിയും

സമാനമായ ഭീകരാക്രമണം ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നിട്ടുണ്ട്. വലതു പക്ഷ തീവ്രവാദം ഒരു വലിയ കുറ്റമായി കരുതാത്ത നേതാക്കളും ലോകത്തുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇപ്പോഴത്തെ പ്രസിട്ന്റുമായ ട്രമ്പ്‌ അമേരിക്കയിലെ തീവ്ര വലതു പക്ഷ സംഘടനകളെ തന്റെ തിരഞ്ഞെടുപ്പ് സംവാദത്തില്‍ അപലപിച്ചില്ല എന്ന് മാത്രമല്ല അവരെ പ്രശംസിക്കുന്ന നിലപാട് സസ്വീകരിച്ചത് ലോകം നേരില്‍ കണ്ടതാണ്. നമ്മുടെ നാട്ടിലും അവസ്ഥ മറ്റൊന്നല്ല. പശുവിന്റെയും പോത്തിന്റെയും പേരില്‍ ആളുകളെ തല്ലിക്കൊന്ന പ്രതികളെ ദേശീയ പതാക പുതപ്പിച്ചു ആദരിക്കുന്ന നാടാണ് നമ്മുടേത്‌. അവര്‍ ജയിലില്‍ നിന്നും വരുമ്പോള്‍ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കുന്ന ചരിത്രവും നമുക്ക് സ്വന്തം.
ലോകത്ത് വലതുപക്ഷ തീവ്രവാദം വര്‍ധിച്ചു വരുന്നതായാണ് നാം കാണുന്നത്. അതിന്റെ ഇരകള്‍ പലപ്പോഴും മുസ്ലിംകള്‍ തന്നെയാകുന്നു.  ഇസ്ലാമോഫോബിയയും വലതു പക്ഷ തീവ്രവാദവും ചിലര്‍ നടപ്പാക്കാനാഗ്രഹിക്കുന്ന ഗൂഡാലോചനയുടെ ഭാഗമാണ്.

ഭരണ കൂടങ്ങള്‍ തിന്മകളുടെ നേരെ കണ്ണടക്കുമ്പോള്‍ അത് തിന്മക്കു കൂടുതല്‍ വളരാന്‍ അവസരം നല്‍കുന്നു. അതാണ് ലോകത്ത് ഇപ്പോള്‍ നടന്നു കൊണ്ടിരികുന്നത്. കുറ്റവാളികളുടെ മതവും ജാതിയും വര്‍ണവും രാഷ്ട്രീയവും നോക്കിയാണ് കുറ്റവും ശിക്ഷയും വിധിക്കുന്നത് എന്നിടത്താണ് ജസീന്ത ആർഡൻ എന്ന ഭരണാധികാരിയും അവരുടെ സര്‍ക്കാരും ചര്‍ച്ചയിലേക്ക് കടന്നു വരുന്നത്.

Also read: കോവിഡ് മരണം: മതാചാര പ്രകാരം ഖബറക്കാനുള്ള അവസരം ഒരുക്കണം

ന്യൂസീലൻഡിലെ മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം മാത്രമാണ് മുസ്ലിം ജനസംഖ്യ. ഒരിക്കലും ഒരു സര്‍ക്കാരിന്റെയും ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ അവര്‍ക്ക് കഴിയില്ല. നാലര മില്യന്‍ ജനസംഖ്യയുള്ള രാജ്യത്ത് മുസ്ലിം ജനസംഖ്യ 45000 മുതല്‍ 50000 വരെയാണ്. പൊതുബോധം എന്നത് ഇന്ന് ലോകം നേരിടുന്ന വലിയ ദുരന്തങ്ങളില്‍ ഒന്ന് മാത്രം. ഭൂരിപക്ഷത്തിന്റെ വര്‍ണം നോക്കി ശരിയും തെറ്റും നിശ്ചയിക്കുന്ന കാലത്ത് ജസീന്ത ആർഡൻ ഒരു മാതൃകയാകുന്നു.

ആദ്യ തിരഞ്ഞെടുപ്പ് പത്രികയില്‍ ജസീന്ത ആർഡൻ പറഞ്ഞ പലതും നടപ്പാക്കിയിട്ടില്ല എന്ന ആരോപണം പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ചിരുന്നു. കൊറോണയെ ഏകദേശം പടിക്ക് പുറത്തു നിര്‍ത്തിയ രാജ്യമാണ് ന്യൂസീലൻഡ്. അതെ സമയം കൊറോണ എല്ലാവരുടെയും പോലെ ആ രാജ്യത്തെ സാമ്പത്തിക അവസ്ഥയെയും ബാധിച്ചിരുന്നു. അതെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് ചര്‍ച്ചയായി വന്നിരുന്നു. പ്രകൃതിയും മാലിന്യ സംസ്കരണവും അവിടെ വലിയ ചര്‍ച്ചയാണ്. മുമ്പെന്നുമില്ലാത്ത ഭൂരിപക്ഷത്തിനാണ് ജസീന്ത ആർഡൻ തിരഞ്ഞെടുക്കപ്പെട്ടത്. ലോക ഭരണാധികാരികള്‍ക്ക് ഒരു നല്ല മാതൃകയാണ് ജസീന്ത ആർഡൻ. മറ്റൊന്നും പരിഗണിക്കാതെ നീതിയും നന്മയും പരിഗണിക്കുക എന്നത് ലോകത്ത് നിന്നും എടുത്തുപോയ ശീലങ്ങളാണ്. അവിടെ ഒരു വനിത അക്രമത്തിനെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നു എന്നത് തന്നെയാണ് ഒരു രാജ്യത്തെയും അവിടുത്തെ ഭരണാധികാരിയെയും ലോകത്തിന്റെ നെറുകയില്‍ എത്തിക്കുന്നതും.

Related Articles