മുയലും ആമയും തമ്മിലുള്ള ഓട്ടപ്പന്തയം നാം പലവട്ടം ചര്‍ച്ച ചെയ്തതാണ്. അവസാനം ആമ ജയിക്കുന്ന കഥയാണ് നാമിതുവരെ കേട്ടത്. മുയലിന്റെ തോല്‍വിക്ക് കാരണം പലതും പറയപ്പെടുന്നു. ഒന്ന് അതിരുകടന്ന ആതമവിശ്വാസം. മറ്റൊന്ന് അലസത. മുയലും ആമയും രണ്ടു ജീവികളാണ് എന്നത് കൊണ്ട് തന്നെ അവര്‍ക്കിടയില്‍ ഒരു മത്സരം പാടില്ല എന്ന് പറയുന്നവരും നാട്ടിലുണ്ട്. ആമക്കൊപ്പം മുയലിനെ ഒരിക്കലും എത്തിക്കാന്‍ കഴിയില്ല എന്നുറപ്പാണ്. എന്നിട്ടും ആമയുടെ ജയം നമ്മില്‍ സന്തോഷം ജനിപ്പിക്കുന്നു. അതിനു കാരണവുമുണ്ട്. മുയലുമായി തട്ടിച്ചു നോക്കിയാല്‍ ആമ ഒരു പാവമാണ്. ജനനം കൊണ്ട് തന്നെ പതുക്കെ പോകാന്‍ വിധിക്കപ്പെട്ട ജീവി.
മനുഷ്യര്‍ എന്നത് ഒരു ജീവിയുടെ പേരാണ്. മനുഷ്യര്‍ എന്ന നിലയില്‍ എല്ലാവർക്കും തുല്യത ആവശ്യമാണ്. മനുഷ്യരെ എന്ന ദൈവത്തിന്റെ സംബോധന എല്ലാ മനുഷ്യര്‍ക്കും ഒരേ പോലെ ബാധകമാണ്. ലോകത്തുള്ള മുഴുവന്‍ ഭരണഘടനകളും സിദ്ധാന്തങ്ങളും മനുഷ്യനെ ഒന്നായി കാണാന്‍ നിര്‍ബന്ധിക്കുന്നു. അതെ സമയം തന്നെ ജാതിയും മതവും വര്‍ണവും മനുഷ്യനെ തരം തിരിക്കാന്‍ ലോകം ഉപയോഗിക്കുന്നു. ആ രീതിയില്‍ മനുഷരില്‍ ചിലര്‍ ചിലരുടെ മേല്‍ അധികാവരും സ്വാദീനവും നേടിയിട്ടുണ്ട്. ചിലര്‍ ഉന്നതിയുടെ കൊടുമുടിയില്‍ എത്തിയപ്പോള്‍ മറ്റു ചിലര്‍ പാതാളത്തിലേക്ക് വീണു പോയതും നമ്മുടെ മുന്നിലുണ്ട്. അതായത് ഇതൊരു മുയല്‍ ആമ പന്തയമല്ല. മുയലും മുയലും തമ്മിലും ആമയും ആമയും തമ്മിലാണ് ഇവിടെ മത്സരം.
ഇന്ത്യയില്‍ ജാതിയും പിന്നോക്കാവസ്ഥയും ആരംഭിച്ചത് ഇന്ന് മുതലല്ല. അതിനു ബിസി 1000 മുതല്‍ 1500 വരെ അതിനു പഴക്കമുണ്ട് എന്നാണു ലഭിക്കുന്ന വിവരം. ജാതി നോക്കി ആളുകള്‍ക്ക് അധികാരം നല്‍കുക എന്ന രീതി ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ചതാണ് എന്നും വയിക്കപ്പെടുന്നു. അധികാരത്തിന്‍റെ സുഖം അനുഭവികുന്നവര്‍ എന്നും ഭരണ കൂടത്തിന്റെ കൂടെയാകും. അതെ സമയം അത് നിഷേധിക്കപ്പെട്ടവര്‍ എന്നും ഭരണ കൂടങ്ങളുമായി കലഹിക്കും. മലബാറില്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിണിയാളായി നിലവില്‍ വന്ന സവര്‍ണ ആധിപത്യത്തെ ചോദ്യം ചെയ്തു എന്നതാണ് നാമിന്നു മാപ്പിള ലഹള എന്ന പേരില്‍ വിളിക്കപ്പെടുന്ന ചരിത്ര സംഭവത്തിന്റെ തന്നെ ബാക്കിഭാഗം.
Also read: അസ്തിത്വത്തിലേക്ക് വേരൂന്നിയ വ്യക്തിത്വം
ചരിത്ര പരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസം തൊഴില്‍ അധികാര മേഖലകളില്‍ നിന്നും പുറത്ത് പോകേണ്ടി വന്ന വലിയ ഒരു ജനതയുള്ള നാടാണ് നമ്മുടേത്. നേരത്തെ പറഞ്ഞ കഥയിലെ ആമയേക്കാള്‍ പിറകില്‍ അവര്‍ മുയലിനു പകരം പുള്ളിപ്പുലിയുടെ കൂടെ ഓടേണ്ടി വരുന്നു. പുലിയുടെ വേഗത കുറക്കാതെ ആമയുടെ വേഗത കൂട്ടാന്‍ എന്തുണ്ട് മാര്‍ഗം എന്നതില്‍ നിന്നാണ് സംവരണം എന്ന ആശയം രൂപപ്പെടുന്നത്. വിദ്യാഭ്യാസം തൊഴില്‍ അധികാരം എന്നിവിടങ്ങളില്‍ ജനംസഖ്യാ പ്രാതിനിധ്യം വരുമ്പോള്‍ മാത്രമാണ് പ്രസ്തുത അവസ്ഥ കൈവരിക്കാന്‍ കഴിയുക . അതെ അളവുകോല്‍ വെച്ച് നോക്കുമ്പോള്‍ ഇന്ത്യയിലെ മേല്‍ പറഞ്ഞ ഇടങ്ങളിലെ അവസ്ഥ തീര്‍ത്തും ഭിന്നമാണ്. തങ്ങള്‍ക്കു അര്‍ഹമായ സാമൂഹിക മാനം കൈവരിക്കേണ്ടതിനു രാജ്യത്തെ പിന്നോക്ക ന്യൂനപക്ഷ ദളിത് വിഭാഗങ്ങള്‍ക്ക് ഒരു താങ്ങ് എന്നതാണ് സംവരണം എന്നതിന്റെ അടിസ്ഥാനം.
അതെ സമയം സര്‍ക്കാരുകള്‍ പുള്ളിപ്പുലിക്ക് വേഗത കൂട്ടാനുള്ള ശ്രമത്തിലാണ്. ജനസംഖ്യാ അനുപാത പ്രകാരം ഇപ്പോള്‍ തന്നെ അധികമായ മുന്നോക്ക സമുദായത്തിന് കൂടുതല്‍ സാഹചര്യം നല്‍കുക എന്നതിന് സര്‍ക്കാര്‍ പറയുന്ന ന്യായീകരണം അത് പിന്നോക്കക്കാരുടെ അവസരം ഒട്ടും കുറക്കുന്നില്ല എന്നാണു. തീര്‍ത്തും തെറ്റായ ഒന്നാണ് ഈ ന്യായീകരണം. ഇന്ത്യന്‍ സംവരണം സാമ്പത്തിക അവസ്ഥയെയല്ല പകരം സാമൂഹിക അവസ്ഥയെയാണ് അഡ്രസ് ചെയ്യുന്നത്. പിന്നോക്കം എന്നതിന്റെ വിശദീകരിക്കണം തീര്‍ത്തും സാമൂഹികമാണ്. സാമ്പതികമല്ല. അതെ സമയം ഇപ്പോള്‍ പത്തു ശതമാനം സംവരണം പൂര്‍ണമായും സാമ്പത്തികവും.
എന്തുകൊണ്ട് മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒന്നിക്കുന്നു എന്നതാണ് പലരുടെയും സംശയം. അതിനെ വര്‍ഗീയമായി ചിത്രീകരിക്കാനാണ് ഇടതു പക്ഷം ശ്രമിക്കുന്നത്. എല്ലാവര്‍ക്കും അവരുടെ അവകാശം ലഭിക്കണം എന്നതാണ് ഇസ്ലാമിന്റെ നിലപാട്. അത് കൊണ്ട് തന്നെ അവര്‍ക്ക് ലഭിക്കേണ്ട സാമൂഹിക സമത്വം ലഭിക്കണം എന്നതല്ലാതെ മറ്റൊരാള്‍ക്കും അത് ലഭിക്കരുത് എന്ന നിലപാട് അവര്‍ക്കില്ല. ഇപ്പോള്‍ തന്നെ നന്നായി ഓടുന്ന പുള്ളിപ്പുലിയുടെ അരികിലെത്തുക എന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. പക്ഷെ ഒരിക്കലും മുന്നോക്കക്കാരുടെ സാമൂഹിക അവസ്ഥയിലേക്ക് നാട്ടിലെ പിന്നോക്കക്കാര്‍ എത്തരുത് എന്ന കാര്യത്തില്‍ നാട്ടിലെ സവര്‍ണ ലോബി ഒന്നിച്ചിരിക്കുന്നു. അതാണിപ്പോള്‍ നാം കാണുന്നതും.
Also read: ഖബീബ് നൂര്‍മഗോമെദോവ്; യു.എഫ്.സി നേടിയ ആദ്യത്തെ മുസ്‌ലിം
വൈകിയാണെങ്കിലും നാട്ടിലെ സംവരണ സമുദായങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരാണ് നിയമം കൊണ്ട് വന്നത് ഞങ്ങള്‍ക്കതില്‍ ഒന്നും ചെയ്യാനില്ല എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. സംഘ പരിവര്‍ സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് സാമ്പത്തിക സംവരണം. ജാതിവ്യവസ്ഥയുടെ ആളുകള്‍ ഒരിക്കലും പിന്നോക്കക്കാര്‍ മുന്നോട്ട് വരാന്‍ പാടില്ല എന്നാഗ്രഹികുന്നത് തെറ്റല്ല. അതെ സമയം ഇടതു പക്ഷത്തിന്റെ നിലപാട് അങ്ങിനെയല്ല. സാമൂഹിക മാറ്റം എന്നതിന് ഇന്ത്യയില്‍ ജാതിയതയെയും പിന്നോക്ക അവസ്ഥയും പരിഗണിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ല. അത് പരിഗണിക്കാന്‍ പാടില്ല എന്നത് സവര്‍ണ നിലപാടാണ്. ആ നിലപാടാണ് ഇടതു പക്ഷവും തുടരുന്നത് എന്നത് പുതിയ നിയമനങ്ങള്‍ കൊണ്ട് വ്യക്തമാകും. പിന്നോക്കക്കാരന്റെ നിയമനം രണ്ടായിരത്തില്‍ അവസാനിക്കുമ്പോള്‍ മുന്നോക്കക്കാരന്റെ നിയമനം എണ്ണായിരവും കടന്നു പോകുന്നു.
Also read: പൗരത്വ സങ്കല്‍പ്പത്തിന്റെ ചരിത്രവും വികാസവും
സംവരണം എന്നും തുടരേണ്ട ഒന്നല്ല. അതിന്റെ സാമൂഹിക അവസ്ഥ കൈവരിച്ചാല്‍ അത് നിർത്തണം. പക്ഷെ ഇന്നത്തെ അവസ്ഥയില്‍ ലോകാവസാനം വരെ സംവരണം നിലനില്‍ക്കും. ഓരോ കൊല്ലവും മുന്നോക്കക്കാരന്‍ കൂടുതല്‍ മുന്നോട്ടു തന്നെ. ചുരുക്കത്തില്‍ ആമയുടെ വേഗത കൂടുന്നില്ല എന്ന് മാത്രമല്ല പുള്ളിപ്പുലിയുടെ വേഗത വര്‍ദ്ധിക്കുകയും ചെയ്യുന്നു. ആമ പന്തയം ജയിക്കും എന്ന ദിവാസ്വപ്നത്തില്‍ നിന്ന് നാം പുറത്തു കടക്കണം.